Thursday, January 08, 2009

ഓര്‍മ്മകളുടെ ഒരു നനവുകാലം

ഓര്‍മ്മകള്‍ മനസ്സിനെ കീഴ്പ്പെടുത്തുന്നതു് വിചിത്രമായ രീതികളിലാണു്. ചിലപ്പോള്‍ മൃദുവായ സാന്ത്വനമായിട്ടാവും. ചിലപ്പോള്‍ തീക്ഷ്ണമായ ആത്മനിന്ദയായിട്ടു്. ചിലപ്പോള്‍ ആലംബഹീനമായ ഒരു ചുഴിയായിട്ടും ചിലപ്പോള്‍ പേരുവിളിക്കാനാവാത്ത ഒരു വികാരമായിട്ടും. ശ്രീ.വിനോദിന്റെ(ലാപുട) കവിതകളും അങ്ങനെ തന്നെ. മഞ്ഞായും കാറ്റായും തീയായും നനവായും ഈ അനുഭവങ്ങള്‍ തരാന്‍ പര്യാപ്തമാണവ.

ഒന്നു നിരീക്ഷിച്ചാല്‍ ഓര്‍മ്മകളുടെ സജീവ സാന്നിധ്യം മിക്ക കവിതകളിലും ഒളിഞ്ഞും തെളിഞ്ഞും ദര്‍ശിക്കാനാവും. ചിലതു മാത്രം പറയാം

നിരോധിക്കപ്പെട്ട ഒരു നാണയമായാണു് ലാപുട ഓര്‍മ്മയെ പരിചയപ്പെടുത്തിത്തരുന്നതു്. ഓര്‍മ്മ ഉപയോഗിച്ചതിനുള്ള ശിക്ഷയായി വര്‍ത്തമാനകാലത്തെ പറയുമ്പോള്‍, ഓര്‍മ്മയെ നമ്മള്‍ തിരിച്ചറിയുന്നു.ഷേക്ക്‍ഹാന്‍ഡ് കൊടുക്കുന്നു. മറ്റൊരു കവിതയില്‍, വിചിത്രമായ രീതികളുള്ള, അനുസരണമില്ലാത്ത ഓര്‍മ്മകളെ ശാസിക്കുന്നതിങ്ങനെ.


തൊട്ടുരുമ്മി
അരിച്ചുകേറിയതിനെ
ഇക്കിളികോച്ചരുതെന്ന്
പറഞ്ഞാല്‍ കേള്‍ക്കില്ല
എന്റെ ഓര്‍മ്മപ്പായലുകള്‍
.

ഓര്‍മ്മ തന്നോര്‍മ്മ പോലും മായിക്കാനോര്‍പ്പൂ നിത്യം” എന്നു ലാപുട പറയുമ്പോള്‍ വലയ്ക്കകത്തു ശ്വാസംമുട്ടിപ്പിടയുന്ന മീനിന്റെ നിസ്സഹായമായ നിലവിളി, കരിങ്കല്ലും അപ്പൂപ്പന്‍ താടിയും തമ്മിലുള്ള സംവാദത്തില്‍ ഓര്‍മ്മയുടെ നിരപേക്ഷമായ ഭാരം, കാമിനിയുടെ മറവി കമിതാവിനു് ഓര്‍മ്മയാവുന്ന നടുക്കം‍, അങ്ങനെയങ്ങനെ കവിതയാകുന്ന സ്ഫടികദ്രവ്യത്തിലൂടെ കയറി അനവധി നിറങ്ങളോടെ പെയ്തിറങ്ങുന്ന ഓര്‍മ്മകളുടെ അസുലഭമായ അനുഭവമാകുന്നു ലാപുടയുടെ കവിതകള്‍.
അല്ല, അനുഭവം കൂടിയാകുന്നു ലാപുടയുടെ കവിതകള്‍ എന്നു തിരുത്തണം. അവയില്‍ നിന്നു തന്നെ ഉദ്ധരിച്ചാല്‍;

ഒച്ചയും അനക്കവും
വരിയില്‍ നിന്ന്
തുളുമ്പാതെ
അളന്നുമുറിച്ചാണ്
എഴുതുന്നത്.
ഓര്‍മ്മയുടെ ഒരേ കാതുകളില്‍
ഒരേ ആവൃത്തിയിലാണ്
പിടഞ്ഞെത്തുന്നത്.
ഒരുപക്ഷേ,
ഓരോരുത്തരും
അവരവരുടെ
പാരഡികളായാണ്
ജീവിക്കുന്നത്.


ഈ ചെറുകുറിപ്പും അങ്ങനെ തന്നെ. എന്റെ മാത്രം പാരഡി. എന്നാലും ഈ കവിതകളില്‍ ആനന്ദിക്കാന്‍ ബൂലോകത്തിനു പുറത്തുള്ളവര്‍ക്കും സാധ്യതയുണ്ടായിത്തീരുന്നുവെന്നു കേള്‍ക്കുമ്പോള്‍ ആനന്ദിക്കാതിരിക്കുന്നതെങ്ങനെ? ഇത്തരം നനവുകാലങ്ങളെ പുറമേക്കു്, തെളിവോടെ പകരാനുള്ള ശ്രമത്തില്‍ ഭാഗഭാക്കാവുന്നതില്‍ അഭിമാനിക്കാതിരിക്കുന്നതെങ്ങനെ?

പുസ്തകത്തിന്റെ ചില ആസ്വാദനക്കുറിപ്പുകള്‍
വായനയുടെ പരോളുകള്‍ -ജി.പി.രാമചന്ദ്രന്‍
വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ -The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്
‍കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍

വാര്‍ത്തകള്‍
ബ്ളോഗിലെ കൂട്ടായ്മ പുസ്തക പ്രസാധന രംഗത്തേക്കും -ദേശാഭിമാനി
ബുക്ക് റിപ്പബ്ലിക് - ഒരു സമാന്തര പുസ്തക പ്രസാധന-വിതരണ സം‌രംഭം - നാട്ടുപച്ചയില്‍ ദേവദാസ്

ബന്ധപ്പെട്ട മറ്റു ബ്ലോഗ് പോസ്റ്റുകള്‍
റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത് -വെള്ളെഴുത്ത്
ബുക്ക് റിപ്പബ്ലിക്കേഷന്‍ -ഹരിയണ്ണന്‍
ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍ -മൂര്‍ത്തി
നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് ‘ലാപുട’ -ഭൂമിപുത്രി
വാക്കുകളുടെ പെരുങ്കല്ലുകള്‍ -ദസ്തക്കിര്‍
ലാപുടയുടെ പുസ്തകം സിമി
പുസ്തകം - പ്രകാശനം ലാപുട
കടങ്കഥകളെക്കുറിച്ചുള്ള ഓര്‍മകള്‍ - റോബി