Thursday, September 30, 2021

 ശ്ലോകങ്ങൾ:-

പലയിടത്തുമായി ശ്ലോകങ്ങൾ എഴുതിയിട്ടിട്ടുണ്ട്. ഒരിടത്ത് കൂട്ടി വച്ചു കളയാം എന്ന് കരുതുന്നു


1.  കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ! (ഇന്ദ്രവജ്ര/ഉപജാതി) -എന്ന സമസ്യയുടെ പൂരണം


തേങ്ങയ്ക്കകത്തായ് മരുവുന്ന തെങ്ങ്

കൂമ്പായ് പുറത്തേക്കുയരാനതിൻ്റെ

കണ്ണൊന്നു വേണം, ശരിയാണു വേറെ

കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാവോ?


 2. കൃഷ്ണപ്രിയ എന്ന സുഹൃത്തിൻ്റെ പിറനാളിനു്  അവസാനനിമിഷം ചമച്ച ശ്ലോകം
കാലിന്മേൽ ചിറകും ധരിച്ചു ധൃതിയിൽപ്പായും ധരിത്രിക്കു നീ
നൂലേൽക്കാപ്പുരികം വളച്ചു പതിയെ, ത്താക്കീതു നൽകീടുകിൽ
നീയാകും പിറനാളുകാരി, സഖിയോടാശംസയോതാൻ പ്രിയേ
ഈയുള്ളോനിനിയും കുറച്ചു സമയം കൂട്ടിത്തരും നിശ്ചയം


{നൂലേൽക്കാ= കൃഷ്ണപ്രിയയുടെ പുരികം ത്രെഡ് ചെയ്തിട്ടില്ലെന്നാണ് വയ്പ്പ് }




3. സന്ധ്യേ മനോഹാരിണീ എന്ന സമസ്യയുടെ പൂരണം

മഞ്ഞൾ തേച്ചു കുളിച്ചു നേർത്ത മുകിലും മൂടിപ്പുതച്ചിട്ടു ചെ-
ന്തീയൊക്കുന്നൊരു സൂര്യനെത്തിലകമായ് ചൂടിച്ചുവന്നും ചിരം
രാവെത്തുന്നതിനൊട്ടുമുമ്പവനിയിൽ നാണം പടർത്തുന്നൊരാ
താരാലംകൃത കേശിനീ വരിക നീ സന്ധ്യേ മനോഹാരിണീ


4. കൂട്ടുകാർ ചേർന്നൊരുക്കിയ ബർത്ഡേ ശ്ലോകാശംസകൾക്ക് മറുപടിയായി എഴുതിയത്. ബർത്ഡേ ആണെന്ന് പറയാതെ വച്ചതായിരുന്നു എന്ന കാര്യം ശ്ലോകത്തിൽ സൂചിപ്പിച്ചിരിക്കുന്നു


തീരാറായൊരു മാലയിൽ പെരിയവൻ കോർക്കുന്ന പൂവെന്നപോൽ
ഏറും വൽസരമാരുമൊട്ടിടപെടാതേറട്ടെ, എന്നോർത്തു ഞാൻ
വീറും വാശിയുമായി ഇന്നു ചിലരാ പൂക്കൾക്കു നൽഗന്ധമായ്
ചേരുമ്മട്ടിവിടാർദ്രമായ് സരസമായേകുന്നിതാശംസകൾ!

പ്രധാനമായും ഉമേഷ് എഴുതിയ ശ്ലോകത്തിനു മറുപടിയായാണ് കൃതി

6 പഴയ പാട്ടുകൾ രാഗലോലകൾ - എന്ന സമസ്യക്കെഴുതിയ പൂരണം.
ഇഴയുമീവെറും വൃദ്ധ ജീവിതം
പഴയ യൗവനത്തട്ടിലേക്കിവർ
പിഴുതു നട്ടു,ടൻ വെട്ടി മാറ്റിടും
പഴയ പാട്ടുകൾ, രാഗലോലകൾ

ഇവിടെ അവസാന വരിയുടെ ഘടന മാറ്റിയിട്ടുണ്ട്.

7- സന്തോഷ് പിള്ളയുടെ പിറനാളിന്, ഞങ്ങൾ പുള്ളിയുടെ ഇഷ്ടവൃത്തമെന്നാരോപിക്കുന്ന കാമക്രീഡാ എന്ന വൃത്തത്തിൽ:

ആഹാ! ഈ നാളിങ്കൽ ഭൂവിൽ ചേർന്നോരോമൽ സന്തോഷേ
സ്നേഹാശിസ്സാൽ മൂടട്ടേ ഞാൻ, ചുംബിക്കട്ടേ ശ്ലോകത്താൽ
പ്രായം കൂടുന്നില്ലാ നമ്മൾക്കേറും ബോധം, വിജ്ഞാനം
നീയീ ലോകത്തേറെക്കാലം വാണീടട്ടേ സാമോദം

8 ഉമേഷിൻ്റെ പിറനാൾ - 56

ഏറും ബ്ലോഗിൻ്റെ വീറും, നിരനിര നിരയായ് വായ്ച്ചിടും ഡോക്യുമെൻ്റ്സും
മാറും കാലത്തിനൊപ്പം തലമുറയറിയാൻ ശ്ലോകവും വീഡിയോയും
പാരം ഫേസ്ബുക്കിലെന്നും ചളിയടി, യിടയിൽ ചിത്രവും മറ്റുമായി-
ച്ചേരുന്നമ്പത്തിയാറീ ഗുരുകുലമുടയോ, നായിരം ഭാവുകങ്ങൾ


9 സരിജയ്ക്ക് പിറനാൾ:

ഏറും വാക്കിൽ ചൊടിക്കും സരിജ ലളിതമാം വാക്കിനാലുല്ലസിക്കും
സാരം ചൊല്ലും ചിലപ്പോൾ കളരി സമയവും നീട്ടിടും ചോദ്യമെയ്യും
തീരും മുമ്പേ നിറുത്തീട്ടതു പറയുകയും ചെയ്യുമാ തന്വി, യിന്നീ
പാരിൽ പുണ്യം നിറയ്ക്കും പണിയിലൊരണിയായ് ച്ചേർന്നതിന്നാണ്ടുമേളം

10 ശ്ലോകക്കളരിയിൽ ജസ്റ്റ് ഫോർ ഹൊറർ

ചൊല്ലെഴുന്നജയഘോഷു, യാസറളിയൻ പ്രശാന്തുമിഹ ഡുണ്ടുവും
പിള്ളയും ലിഡിയ, പിന്നജിത്തു, ഹരി, വാര്യരും സരിജ, സാക്ഷിയും
കൃഷ്ണയും നിഴലുമായ് കലർന്നുടനെയൊത്തു ചേർന്നുവിരചിക്കുകിൽ
നിശ്ചയം കളരിയിങ്കലത്ര വിലസും സദാകുസുമമഞ്ജരി


ഒരു ഇൻസ്പിരേഷനു വേണ്ടിയാണ്. കടന്നു വരൂ കടന്നു വരൂ

11. ഒരു പരീക്ഷണം

കഴിഞ്ഞ കളരിയിൽ പറഞ്ഞ യമകം ഞാനിതുവരെ ശ്രമിച്ചിട്ടില്ല. എന്നാലതൊന്നായലോ എന്ന് കളരി കഴിഞ്ഞപ്പോ ഒരുൾ വിളി. അതാണിത്.
കൊടിയ ഭീഷണികൾക്കിടയാകിലും
അഭയ പോലൊരു 'കുഞ്ഞി'നു വേണ്ടി നീ
നെടിയെ നിന്നടരാടുക, യെങ്കിലോ
പതിയെ നീതിയെ നീ ലഭമാക്കിടും.
വരികൾ അടയ്ക്ക രാജുവിനെ കുറിച്ചാണെങ്കിലും അത് സൂചിപ്പിക്കുന്നതായി ഒരു `കുഞ്ഞ്` മാത്രമേയുള്ളൂ. അഭയയെ അദ്ദേഹം അപ്രകാരമാണ് വിളിക്കുന്നത്.

അർഥം സ്പഷ്ടമാണല്ലോ?
യമകം നാലാം വരിയിലാണ്. തിയെനീ എന്ന കൂട്ടം ആണ് ആവർത്തിക്കുന്നത്.
യമകത്തിനു പുറമേ ത്രിതീയാക്ഷര പ്രാസം എന്ന ഒരു സംഗതി കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നു വച്ചാൽ എല്ലാ വരികളിലെയും മൂന്നാമത്തെ അക്ഷരം "യ" യുടെ ഭേദങ്ങൾ വരും. ആദ്യത്തെ രണ്ടക്ഷരങ്ങൾ ലഘുക്കളായാൽ, ത്രിതീയാക്ഷരപ്രാസമാണു നല്ലത് എന്നാണ് കളരിയാശാൻ്റെ പക്ഷം.


12,13,14,15 - ഉമേഷിൻ്റെ അറുപതാം പിറനാളിനെഴുതിയ നാലെണ്ണം



ഇഷ്ടത്തിന്നു നടന്നു നീയറുപതും മൊട്ടിട്ട കാലം മുതൽ 

കഷ്ടങ്ങൾക്ക് നിവൃത്തിയായ് കനകമായ് തൊട്ടുള്ളതെല്ലാമുടൻ 

വൃഷ്ടിക്കട്ടെയൊരായിരം കുസുമമീ കാമ്പുറ്റ വീഥിക്കു, നിൻ 

ഷഷ്ടിക്കിന്നു പടച്ചവൻ സഹചരാ നേരട്ടെയാശംസകൾ



അറുപതുകളമോടി വന്നു ഭൂമി 

ഒരു തിരുനാളിനു ശേഷമീയുഗത്തിൽ 

ഇനിയൊരിടയുമേകിടാതെ നീയും 

തെരുതെരെ കാവ്യമുതിർത്തു പായ്ച്ചിടേണം 


അറുപതുതികയും നാളിനാശംസയേകാൻ

ഇതുവരെയൊരുവൻ കേട്ടിടാവൃത്തമൊന്നിൽ

ഉരുവിടുമിവനെത്തട്ടുവാൻ തോന്നലുണ്ടാം

പഠിതരിലുശിരൻ വട്ടു കൂടാതെ ചാടും



ജ്ഞാനത്തിൻ വിത്തു പാകും ഗുരുകുല,മതുപോൽ ശ്ലോക,വൃത്തങ്ങൾ, ചെസ്സും

കാലത്തിൻ കൈക്കണക്കും, നടനവുമിടയിൽ, ശാസ്ത്രവും ചൊല്ലിടേണ്ട 

പ്രേമത്തിൻ ഗീതമായോരമരുകശതകം ഭാഷയിൽ തർജ്ജമിച്ചും 

ഹേമത്തിൽ കൊത്തിവച്ചീയറുപതു, മിനിയും ചേർക്കനൂറാണ്ടു കാലം


16. മറ്റൊരിക്കൽ; കൃഷ്ണപ്രിയക്ക് ബിലേറ്റഡ് പിറനാളാശംസ

കൃഷ്ണപ്രിയയ്ക്കു പിറനാളിനു സദ്യയാക്കാൻ
കഷ്ണങ്ങളങ്ങു പലമാതിരി ചെത്തിയിട്ടു
തീക്ഷ്ണങ്ങളായ മുളകിട്ടു മസാലയിട്ടി
ട്ടുഷ്ണിച്ചു മെല്ലെ വരവേ ദിനമങ്ങു പോയീ

അല്ലാതെ മറന്നതല്ല എന്ന്.

No comments: