Sunday, August 09, 2026

സ്ട്രോക്ക്

 ഹൃദയത്തിൽ നിന്ന് കഴുത്തിലൂടെ തലച്ചോറിലേക്ക് പോകുന്ന രണ്ടു രക്തക്കുഴലുകൾ  ഉണ്ട് . അതിൽ ഇടതു തലച്ചോറിലേക്ക് പോകുന്ന ഒന്നാണ് പൂർണ്ണമായും അടഞ്ഞത്. ഡോക്ടർമാരുടെ ഭാഷയിൽ *ischemic stroke.



സ്ട്രോക്ക് നടക്കുമ്പോൾ ഞാൻ ആശുപത്രിയിൽ തന്നെ ആയിരുന്നു. ഒരു ശ്വാസതടസ്സം വന്നപ്പോ admit ചെയ്തതാണ്. പുലർച്ചെ എന്നെ നിവർത്തി ഇരുത്താൻ നഴ്സിനോട് പറഞ്ഞപ്പോൾ അവൾ പുറത്തു നിൽക്കുന്ന മൂത്തമകനെ വിളിച്ചു വരുത്തി, അച്ഛൻ എന്തു ഭാഷയാണ് സംസാരിക്കുന്നത് എന്ന് ചോദിക്കുന്നത് കേട്ടപ്പൊഴാണു് എനിക്കു മനസ്സിലായത്. ഇനി പറഞ്ഞാൽ അവർക്ക് മനസ്സിലാവുകയില്ല. വിധി ! 88 വയസ്സുകാരന് *TPA injection കൊടുക്കാൻ ആർക്കും ധൈര്യമില്ലാതെ പോയി. ഫലമോ ഞാൻ ഇവിടെ കണ്ണു പോലും കാണാൻ ആവാതെ വലതു ഭാഗം പൂർണ്ണമായും തളർന്ന് ഒരു കിടപ്പ് കിടക്കുന്നു. മിണ്ടാൻ വയ്യ. മിന്നായം പോലെ വെളിച്ചങ്ങൾ കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഒന്നും തെളിയുന്നില്ല.


കുറച്ചു ദിവസമായി ബോധം ഒന്നും ഇല്ലാഞ്ഞിട്ട് എന്ന് തോന്നുന്നു. ഇപ്പോൾ എവിടെ ആണെന്ന് നിശ്ചയമില്ല. ആശുപത്രിയാണ്. കാക്കകൾ നിറയെ ഉള്ള സ്ഥലമാണ്. അവയുടെ കൂട്ടക്കരച്ചിൽ കേട്ടിട്ട് വൈകുന്നേരം ആയെന്ന് തോന്നുന്നു . 


എനിക്ക് സമയം നോക്കാൻ വാച്ചു വേണ്ടായിരുന്നു.  വാച്ചു കെട്ടിയിട്ടുണ്ട്. ഒരിക്കൽ. കല്യാണത്തിന്. അന്നുതന്നെയാണ് അവസാനമായി ചെരുപ്പും ധരിച്ചത്. അനിയൻ മൂസയാണ് ചെരിപ്പു മേടിച്ചു കൊണ്ടുത്തന്നത്. കല്യാണം കഴിഞ്ഞപ്പോൾ അതവനുതന്നെ കൊടുത്തു. എന്റെ കാൽ നിലത്തു തൊട്ടാൽ മതി. ബൂട്ടൊന്നും ധരിക്കാതെയാണ് അന്നൊക്കെ പന്തുകളിച്ചതു പോലും. അന്ന് കൂട്ടത്തിൽ ആർക്കും ബൂട്ടുണ്ടായിരുന്നില്ല. ബൂട്ടുണ്ടായിരുന്ന ഒരേയൊരു ടീം പാടൂരിലേതായിരുന്നു. 


1955 ലോ മറ്റോ ആണ്. ചുങ്കത്ത്, ഇന്ന് petrol pump നിൽക്കുന്നതിന്റെ പിന്നിലുള്ള പാടത്ത്, പാടൂരിലുള്ള ടീം friendly മാച്ചിനു വന്നത്‌. മാച്ച് തുടങ്ങി പത്ത് മിനിറ്റിൽ തന്നെ സംഗതി മനസ്സിലായിരുന്നു. മാച്ച് അത്ര friendly അല്ല. ദേഹത്തേക്ക് പന്തടിച്ചു തളർത്താൻ ആണ് ശ്രമം.  അക്കൂട്ടത്തിൽ നല്ല ഉറച്ച ശരീരമുള്ള ഒരു പയ്യൻ ആണ് ഇതിന്റെ മാസ്റ്റർ.  നെഞ്ചത്തു അവൻ്റെ ഒരടി കൊണ്ടാൽ ശ്വാസം മുട്ടിപ്പോകും. ബൂട്ടില്ലാതെ കളിക്കുന്ന ഞങ്ങളൊക്കെ എത്ര ആഞ്ഞാലും ആ ബലം കിട്ടില്ല. 


കളി ഏതാണ്ട് പകുതി ആയപ്പോൾ ഇവൻ പന്ത് വെട്ടിച്ച് എന്റെ നേരെ തിരിഞ്ഞു.  ഒരു പത്തടി അകലെ നിന്ന് തന്നെ അവന്റെ തീരുമാനം എനിക്കറിയാമായിരുന്നു. നെഞ്ചിനു നേരെ വന്ന പന്ത്‌ ഞാൻ സമർത്ഥമായി വെട്ടിച്ചൊഴിഞ്ഞു. എന്നാൽ അവന്റെ ബൂട്ടിൽ നിന്നു തെറിച്ച മൺകട്ടകൾ  കണക്കു തെറ്റിച്ചു. ഒരു നിമിഷം.! കണ്ണിൽ അസഹ്യമായ വേദന. തുറക്കാൻ വയ്യ. ഓടി വന്ന വേഗതയിൽ മുട്ടു കുത്തി. എന്നിട്ടും വീണു. ഇടതു കൈ കുത്തിയത് അവന്റെ ബൂട്ടിൽ ആണെന്ന് മനസ്സിലായി.വലതു കൈ അവന്റെ ഇടതു കാലിൽ കുത്തി എഴുന്നേറ്റതോടൊപ്പം ഇടതു കൈ ഉയർത്തി അവന്റെ കൊരവള്ളിക്ക് ഒറ്റപ്പിടി. അന്നും ഇടതു കൈക്ക് നല്ല ശക്തിയാണ്. ഇന്ന് ഒരു ചെറിയ തുണി കൊണ്ട് കട്ടിലിന്റെ ഗ്രില്ലിൽ കെട്ടി വച്ചിരിക്കുന്നു. മൂക്കിൽ ഇട്ടിരിക്കുന്ന ഫുഡ് ട്യൂബ് ഞാൻ തന്നെ വലിച്ചു പറിച്ചു കളയാതിരിക്കാൻ ആണ് പോലും. ഉറക്കത്തിൽ എപ്പോഴെങ്കിലും ആയിരിക്കും അങ്ങനെ ചെയ്തത്. കണ്ണുപൊട്ടൻ ഉറങ്ങുവാണോ ഉണർന്നിരിക്കുവാണോ എന്ന് അവരെങ്ങനെയറിയാൻ !


ആരൊക്കെയോ വെള്ളം കൊണ്ടുവന്ന് കണ്ണു കഴുകി. കണ്ണു ഒരു വിധത്തിൽ തുറന്നു നോക്കിയപ്പോൾ അവനെ വരമ്പിൽ കിടത്തിയിരിക്കുകയാണ് . ആളുകൾ പിടിച്ചു മാറ്റിയില്ലായിരുന്നങ്കിൽ അവൻ ചത്തേനെ.


വീണ്ടും ബോധം പോയെന്നു തോന്നുന്നു. അതോ ഓർമ്മ മുറിഞ്ഞതോ? ഇതിനിടയ്ക്ക് ദിവസങ്ങൾ കടന്നുപോയ്ക്കാണുമോ? ആരൊക്കെയോ ബന്ധുക്കൾ വന്നു വിളിച്ചതൊക്കെ അവ്യക്തമായി ഓർക്കുന്നുണ്ട്. ഇവരെന്നെ ഷേവ് ചെയ്താണോ കിടത്തിയിരിക്കുന്നത്? ഡൈ അടിച്ചിട്ടുണ്ടോ? മുൻപ് അടിച്ചതെല്ലാം പോയിക്കാണും. ഇടയ്ക്ക് മീരാൻ സായ്‌വ് വന്നു. 


പത്തമ്പത് വര്ഷം മുൻപ് ഒരു ദിവസം സായ്‌വ് എന്നെ കാണാൻ ഇതേ പോലെ മില്ലിൽ വന്നിട്ടുണ്ടായിരുന്നു. ഞാൻ നെല്ലരച്ചു കൊണ്ടിരിക്കയാരുന്നു. 

 


നെല്ലരയ്ക്കുന്നത് കണ്ടിട്ടുണ്ടോ? നെല്ലു കൊട്ടുന്നത് V ആകൃതിയിലുള്ള അള്ളറിലാണ്. ഇതിൽ നിന്ന് കറങ്ങുന്ന രണ്ടു സിലിണ്ടറുകളുടെയിടയിലേക്ക് നെല്ലു വീഴും. ചതഞ്ഞ് ഉമി പറിഞ്ഞു പോയ നെല്ല് താഴെ വച്ചിരിക്കുന്ന പാട്ടയിൽ വീഴും. പാട്ട നിറയാറായാൽ കാലി പാട്ടയെടുത്ത് നെല്ലുവീഴുന്ന സ്ഥലത്തു പിടിച്ച് നിറയാറായ പാട്ട വലതു കാൽ കൊണ്ട് ഇടത്തോട്ട് നീക്കും. കാലിപ്പാട്ട കൃത്യ സ്ഥലത്തു വച്ച ശേഷം ഇടത്തോട്ട് നീക്കിയ പാട്ടയിലെ നെല്ല് ഇടതു കൈ കൊണ്ട് പൊക്കി അള്ളറിലിടണം. രണ്ടോ മൂന്നോ വട്ടം. പണി തീരുന്നതുവരെ അള്ളറിന്റെ ചുവട്ടിൽ മാറാതെ നിൽക്കണം. പണി കഴിഞ്ഞിറങ്ങുമ്പോൾ ദേഹമാസകലം തവിട് നിറഞ്ഞ് നരയ്ക്കും. 



മില്ലവിടെ പണിയുമ്പോൾ ആ ദേശത്തിലെ ആദ്യത്തെ മില്ലായിരുന്നു. Switzerland ഇൽ നിന്നും ഇറക്കുമതി ചെയ്ത മോട്ടറാണ്. 25HP. മോട്ടറിന്റെ ശബ്ദത്തിൽ സായ്‌വ് പറഞ്ഞത് കേട്ടില്ല. സായ്‌വ് വളരെ അടുത്ത് വന്നു. എന്നിട്ടും അമ്പതുറുപ്പ്യ വേണം എന്ന് മാത്രേ കേട്ടുള്ളൂ. കൊടുത്തു. പിന്നെപ്പഴോ അവൻ വീട്ടുകാരോട് പറയാതെ പോലീസിൽ ചേർന്നു എന്നറിഞ്ഞു. റിട്ടയർ ചെയ്യുമ്പോ എസ്സൈ ആയിരുന്നിരിക്കും. 


സായ്‌വ് കൈയിൽ പിടിച്ചു കുറച്ചു നേരം നിന്നിട്ട് പോയി. ഒന്നും പറഞ്ഞില്ല. ഉള്ളിൽ ഒരു മോട്ടോറിന്റേതിലുമധികം ശബ്ദമുണ്ടായിരുന്നിരിക്കണം, പറഞ്ഞാലും കേൾക്കാനാവാത്ത വിധം. സാരമില്ല സായ്വേ. 


34 വര്ഷം പാട്ട നീക്കി, വലതു കാലിലെ തള്ള വിരലിന്റെ വശത്തായി ഉണ്ടായി വന്ന തഴമ്പിൽ physio therapist അത്ഭുതത്തോടെ വിരലോടിക്കുന്നു. ഇക്കുട്ടി അരിമില്ലെന്ന് കേട്ടിട്ടുപോലുമുണ്ടാവില്ല. 


ആരോ വന്നിട്ടുണ്ട്. കൈക്കു പിടിക്കുന്നു . ആഹ് വളരെ മൃദുവായ കൈ. ഇളയ മകനാണ്. ജനിച്ചിട്ടിന്നു വരെ അദ്ധ്വാനിച്ചിട്ടില്ലാത്തവൻ. തള്ള വിരൽ കൊണ്ട് അവന്റെ കൈക്കു മേലെ ഒന്ന് തലോടി. നല്ല വിഷമം കാണും. അവനോടു പറയാത്ത കാര്യങ്ങളില്ല. എനിക്ക് മിണ്ടാൻ പറ്റാത്തതിൽ ഈ ലോകത്ത് ഏറ്റവും വിഷമിക്കുന്നത് ഇവനായിരിക്കും. മക്കളിൽ ഇയാൾക്ക് മാത്രമേ ഈശ്വരവിശ്വാസം ഇല്ലാതുള്ളൂ. എന്റെയീ കിടപ്പിൽ മറ്റു രണ്ടുപേരും പ്രാർത്ഥനയും മറ്റും ആയി ചെലവിടുമ്പോൾ ഇയാൾ  എന്തായിരിക്കും ചെയ്യുക!


ഇവന്റെ അമ്മയ്ക്ക് അങ്ങനെ ഈശ്വര വിശ്വാസം ഉണ്ടായിരുന്നോ ആവോ. ഒരു പക്ഷേ കിടപ്പിലായതിനു ശേഷമെങ്ങാനും വിശ്വാസിയായെങ്കിലേ ഉള്ളൂ. അവൾ മുപ്പത്താറോ മുപ്പത്തെട്ടോ വയസ്സുള്ളപ്പോ കിടപ്പിലായതാണ്. സന്ധികൾ ഉറച്ചു പോയി, ചലനങ്ങൾ വേദനകളായാൽ ആരാണ് ദൈവത്തെ വിളിക്കാത്തത്? പിന്നത്തെ ജീവിതമൊക്കെ തിരിഞ്ഞു പോയി. ഉപ്പു പോര മുളക് പോര എന്ന പരാതികൾ എത്ര വേഗമാണ് ഉപ്പെത്ര മുളകെത്ര എന്ന ചോദ്യങ്ങളായത്. അടുക്കളയിൽ ഞാനും കിടക്കയിൽ അവളും ചേർന്നുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് ഇവരൊക്കെ വളർന്നത്. 


നോക്കൂ എന്നു മാത്രമേ വിളിച്ചിട്ടുള്ളൂ. അവളും. വഴക്കുണ്ടായിട്ടുണ്ട്. ധാരാളം! അപ്പോഴും സംബോധന അതുതന്നെ. അവസാന കാലങ്ങളിൽ അവളോട് ദേഷ്യപ്പെട്ടത് ആർക്കൊക്കെയോ അവളുടെ സാരികൾ കൊടുത്തതിനായിരുന്നു. ഇപ്പോൾ പറയാമല്ലോ. കൊടുക്കുന്നതിൽ ഉള്ള വിരോധം അല്ലായിരുന്നെടോ. തനിക്ക് ഒരു തിരിച്ചു വരവില്ലെന്ന് താൻ തീരുമാനിച്ചതിന്റെ വിഷമം ആയിരുന്നു എന്റെ ദേഷ്യം!


പതിനെട്ടു കൊല്ലം അവൾ വേദനിച്ചു. അതോർക്കുമ്പോൾ എനിക്ക് തന്നെ വേദനിക്കുന്നു. ദൈവം ഉണ്ടെങ്കിൽ അതിനും വേദനിച്ചേനെ. 



എല്ലാ ദൈവവും ഉണ്ടെന്ന് വിശ്വസിച്ചാണ് ജീവിതത്തിൽ ഏറിയ സമയവും ജീവിച്ചത്. നമ്മൾ ഓരോപേരിൽ വിളിച്ചുപോരുന്നു എന്നാണല്ലോ. അമ്പലത്തിൽ പോകാനും നാലാൾ കാൺകെ തൊഴാനും ഒരു മടിയുമുണ്ടായിട്ടില്ല അന്നൊക്കെ. കാര്യങ്ങളൊക്കെ ഇപ്പൊ മാറി. പണ്ടൊക്കെ എന്ത് സ്പർദ്ധയുണ്ടായാലും അത് ആ വിഷയം മാത്രമേ ആകുമായിരുന്നുള്ളൂ. ഇന്നതിലെവിടെയെങ്കിലുമുള്ള ജാതിയിലേക്കോ മതത്തിലേക്കോ വലുതായിപ്പോകുന്നു.


ഒരു പത്തിരുപത്തിനാല് വയസ്സുള്ളപ്പോഴാണ്; അമ്പലക്കുളത്തിലെ വെള്ളം കൃഷിയാവശ്യത്തിനെടുക്കരുതെന്ന് പറഞ്ഞ് കോളനിയിലെ ആളുകൾ പരാതി കൊടുത്തു. കാര്യം തീർപ്പാക്കാൻ വന്ന അധികാരിക്ക് അല്ലെങ്കിലേ ചെറിയ കുടിയാൻ വിരോധം ഉണ്ടായിരുന്നു. വാപ്പ എന്നെയാണ് പറഞ്ഞയച്ചത്. 


എനിക്ക്‌ പിന്നെ നോക്കാൻ ഒന്നുമില്ല. ഇത്രയും ജനങ്ങൾ ഇവിടെ ഉണ്ടാകുന്നതിനു മുമ്പേ കുളം ഉണ്ടായിരുന്നു. 

കുളം കൃഷിയാവശ്യത്തിനു വേണ്ടിയായിരുന്നു. പാട്ടക്കരാറിൽ കുളത്തിലെ വെള്ളം എടുത്തുകൊള്ളാൻ സമ്മതിച്ചിട്ടുണ്ട്. ഈ മൂന്ന് കാര്യം മതി പിടിച്ചു നിൽക്കാൻ.


അധികാരി കട്ടിയുള്ള കണ്ണടയുടെ മുകളിലൂടെ നോക്കിയിട്ട് ഒരിംഗ്ളീഷ്. ഇന്നും ഓർമ്മയുണ്ട്. "Are you speaking as an Indian citizen or a വെറും പാട്ടക്കുടിയാൻ of കാവശ്ശേരി?"


തിരിച്ചു പറയാനറിയില്ലെങ്കിലും അത്യാവശ്യം മനസ്സിലാക്കാനുള്ള ഇന്ഗ്ലീഷ് ഒക്കെ വശമുണ്ട്. പാട്ടക്കുടിയാൻ എന്ന് പുച്ഛിച്ചതാണ്. കുളത്തിന്റെ ആവശ്യക്കാരെല്ലാം ചുറ്റിലുമുണ്ട്. പക്ഷേ വെള്ളത്തിന്റെ ആദ്യത്തെ അവകാശി കൃഷിക്കാരൻ തന്നെ. കുളിക്കുന്നതാണോ ഉണ്ണുന്നതാണോ പ്രധാനം ?


"കുളം കുഴിച്ചത് കൃഷിക്കാണെങ്കിൽ വെള്ളം ഞാൻ കൊണ്ടു പോകും. അധികാരിക്ക് മറിച്ചു തെളിയിക്കാമെങ്കിൽ വെള്ളം വേണ്ട." അധികാരിയെ കാര്യത്തിലേക്ക് കൊണ്ടുവന്നു.


അധികാരി സമവായം പറഞ്ഞു. കുളിക്കാൻ ഉള്ളത് കഴിച്ചു ബാക്കി എടുക്കാം. ഒരു മുളങ്കുറ്റിയിൽ എടുക്കാവുന്ന അളവ് അടയാളപ്പെട്ടുത്തി കുളത്തിൽ തറയ്ക്കാൻ മേനോനോട് ഉത്തരവിട്ടു. ഞാൻ മേനോനെ തടഞ്ഞു.  അധികാരിയോട് തറപ്പിച്ചു പറഞ്ഞു.


"എനിക്കാവശ്യമുള്ള വെള്ളമാണ് വേണ്ടത്. നിങ്ങൾക്കാവശ്യമില്ലാത്ത വെള്ളമല്ല. ഈ കുളത്തിൽ ഒരു കുറ്റിയും ആരും അടിക്കില്ല." 


മേനോന് വാപ്പയുമായി നല്ല പരിചയമുണ്ട്. പതുക്കെ അദ്ദേഹം എന്നെ വിളിച്ചു മാറ്റി നിറുത്തി.


"കുറ്റി തറച്ചിട്ട് ഇയാള് പോട്ടെ. നിനക്കാവശ്യം പോലെ വെള്ളമെടുത്തോ. അടയാളമെത്തിയാൽ ഈ കുറ്റിയുടെ മണ്ടയ്ക്ക് ഒറ്റയടി. അത്രയല്ലേ ഉള്ളൂ. താൻ വാ." 


ഞാൻ പോയില്ല. എനിക്ക്‌ ചിരി വരും.  തിരിച്ചു വീട്ടിലേക്ക് നടന്നു. വളവിൽ എളാപ്പ നിൽക്കുന്നു. വാപ്പാടെ surveillance കാമറ. അടിയായാലോ എന്നോർത്തു കാണും. അടിയെങ്ങാനും ആയെങ്കിൽ ഇയാൾ പോയി പറഞ്ഞറിയും മുൻപ് നാട്ടുകാർ പതം വരുത്തിയേനെ.  ഇത്രയും ആളുകളുടെ മുൻപിലേക്ക് ഒറ്റയൊരുത്തൻ. കണ്ണിൽ ചോരയില്ലാത്ത വാപ്പ!


ഞാൻ വാപ്പയുടെ ഗുണ്ട ആയിരുന്നോ? അതോ വേട്ട നായയോ? ഇപ്പഴോർക്കുമ്പോൾ അങ്ങനെ തോന്നുന്നു. ഒറ്റ യജമാനനെ മാത്രം അനുസരിക്കുന്ന നായ.  Alpha male. എവിടെയൊക്കെയാണ് ഇങ്ങനെ കയറി മൂപ്പർക്ക് വേണ്ടി സംസാരിച്ചിട്ടുള്ളത്. ന്യായാന്യായങ്ങൾ അന്വേഷിച്ചിട്ടില്ല. കുളം-കുളി എന്ന ശബ്ദങ്ങളുടെ സാമ്യത്തിൽ തന്നെ അന്നവിടെ തടിച്ചു കൂടിയവർക്ക് ന്യായമുണ്ടായിരുന്നു. 


കുളിപ്പിക്കാനാളു വന്നു. ചെറുചൂട് വെള്ളത്തിൽ തുണി മുക്കി തുടച്ചെടുക്കും. അതാണ് കുളി. ഗായത്രി പുഴയ്ക്ക് ഉരിയരിപ്പുഴ എന്നൊരു പേരുണ്ട്. ഉരിയരി വേകുന്ന സമയം കൊണ്ട് അതിന്റെ വെള്ളം വാർന്നു തീരും. വർഷത്തിൽ ആറേഴ് മാസം അതിലാണ് കുളി. ഒരിളം ചൂടുള്ള വെള്ളമാണതിലെപ്പോഴും. ശ്വാസം പിടിച്ചു മുങ്ങി മുട്ടുകാൽ മടക്കി കൈ കൊണ്ട് കെട്ടി ചുരുണ്ട് ഒരു ഭ്രൂണം പോലെയാവണം. എന്നിട്ട് ശ്വാസം പുറത്തേയ്ക്ക് വിട്ടു കൊണ്ടേയിരുന്നാൽ താഴ്ന്നു താഴ്ന്ന് മണലിൽ വന്ന് മുട്ടും. ഗർഭപാത്രത്തിൽ ഒതുങ്ങുന്ന ഒരനുഭവമാണ്. 


ഗർഭപാത്രത്തിൽ കേൾക്കാൻ കഴിയുമത്രേ. ഞാനും ഇപ്പോൾ ഏതോ ഗർഭപാത്രത്തിലാണ്. പുറത്തേക്ക് തിരിഞ്ഞിറങ്ങാൻ തല്ക്കാലം തങ്ങി നിൽക്കുന്ന ഒരു ഗർഭപാത്രം. പത്മവ്യൂഹ രഹസ്യം ഒറ്റു കേൾക്കുന്ന അഭിമന്യുവിനെപ്പോലെ  കാതു കൂർപ്പിച്ചാൽ കേൾക്കാവുന്ന ഒരു "അച്ഛാ" വിളിയുണ്ട്. ഇവിടുത്തെ നേഴ്സ് ആണ്.  എന്ത് രസമാണെന്നോ അത് കേൾക്കാൻ. എന്റെ കുട്ടികൾ വിളിച്ചിട്ടില്ല അങ്ങനെ. 


ഇടത് കൈ കട്ടിലിനോട് കെട്ടിവച്ച ശീല അഴിക്കാൻ നേരത്ത് അവൾ എന്നോട് “നല്ല കുട്ടിയായി ഇരിക്കണെ അച്ഛാ” എന്ന് പറഞ്ഞത് കേട്ട് ചിരി വന്നുപോയി. മുഖം വക്രിക്കുന്നത് കണ്ടായിരിക്കണം അവൾ വേദനയുണ്ടോ എന്ന് ചോദിച്ചത്. 


അവൾ ഒരുപാട് സംസാരിക്കും. അന്ന് കാലത്ത് ബസ്സു കിട്ടാതായത്. രണ്ടു ബസ് മാറിക്കയറേണ്ടി വന്നത്. വൈകിയതിന്റെ ശകാരങ്ങൾ കേട്ടത്. ഏതോ വയസ്സന്റെ food tube ശരിക്ക് കേറാഞ്ഞത്. മറവി രോഗമുള്ള സ്ത്രീ പുറത്തേക്കിറങ്ങിപ്പോയത്. എല്ലാറ്റിനും ഇടയ്ക്ക് “കേട്ടോ അച്ഛാ” എന്ന് പറയും. കേൾക്കുവാൻ മാത്രം സാധിക്കുന്ന ഒരാളോട് മറ്റെന്ത് പറയാൻ. ഞാൻ കേട്ടു കൊണ്ടേയിരിക്കും. ഇപ്പോൾ എനിക്കതിനു കഴിയും. അല്ലെങ്കിൽ ഇപ്പോൾ എനിക്കതിനേ കഴിയൂ. 


അന്ന് അങ്ങനെ ആരുടെയൊക്കെയോ കാര്യങ്ങൾ കേൾക്കാതെ ഇരുന്നിട്ടുണ്ട്! അവിടുത്തെ പോസ്റ്റ് മാസ്റ്റർ ആയിരുന്ന ഒരു കുഞ്ചുണ്ണിയുടെ മുഖം ഓർമ്മ വരുന്നു.



അങ്ങേർക്ക് എന്തോ അത്യാവശ്യം വന്നിട്ടാണ് വാപ്പാടെ കയ്യിൽ നിന്ന് രണ്ടായിരം രൂപ മേടിച്ചത്. പറഞ്ഞ അവധി കഴിഞ്ഞിട്ടും  തിരിച്ചു കൊടുത്തില്ല. വീടിന്റെ മുൻപിലൂടെ സൈക്കളിൽ ആണ് കക്ഷി പോസ്റ്റ് ആപ്പീസിലേക്ക് പോക്കും വരവും. വാപ്പ നിത്യം കാണും. എന്നാലും കാശ്‌ തിരിച്ചു ചോദിച്ചില്ല. രണ്ടായിരം രൂപയ്ക്ക് ഇന്നത്തെ രണ്ടുലക്ഷത്തിന്റെ മൂല്യമുള്ള കാലമാണ്.


ഒന്നൊന്നര മാസം കഴിഞ്ഞപ്പോഴാണ് ഇയാൾ മറ്റൊരു വഴിക്ക് പോക്കുവരവ് തുടങ്ങി എന്ന് വാപ്പയറിയുന്നത്. വൈകീട്ട് നെല്ലളവ് കഴിഞ്ഞു കുളിച്ചു വന്നപ്പോ വാപ്പ വിവരം പറഞ്ഞു. 


“ഡാ നാളെ നീ ഒന്ന് പോയി അന്വേഷിച്ചു വാ”- ന്നേ പറഞ്ഞുള്ളൂ. 


പിറ്റേന്ന് കാലത്ത് പത്തു മണിക്ക് കന്നുപൂട്ടു നിർത്തി കൈകാൽ കഴുകയിട്ട് പോസ്റ്റാപ്പീസിൽ പോയി. 


മാഷ് ഒന്ന് വിരണ്ടെന്നു തോന്നുന്നു. ബുദ്ധിമുട്ടിക്കാതെ മേശയുടെ അടുത്തു ചെന്ന് ശബ്ദം താഴ്ത്തി ചോദിച്ചു.


"നിങ്ങൾ വാപ്പാക്ക് കാശ്‌ എന്തെങ്കിലും കൊടുക്കാനുണ്ടോ?"


അന്നൊക്കെ നല്ല ശരീരമാണ്. കൈ മേശപ്പുറത്തു വച്ചാൽ തന്നെ ഒരു കനമൊക്കെ ഉണ്ട്. മാഷ് വിചാരിക്കാത്ത രീതിയിൽ ശബ്ദമുയർത്തി. 


"അതിന് ?"

"നീ എന്നോട് കാശ് ചോദിക്കാൻ വന്നതാണോ?"


എനിക്കരിശം വന്നു. ആ "നീ" അങ്ങനെ ആരും പറയാത്തതാണ്. ഒന്നുകൂടെ ശബ്ദം താഴ്ത്തിയിട്ട് പറഞ്ഞു.


"ഇപ്പോൾ ചോദിക്കില്ല. ഇപ്പോൾ ഞാൻ പുറത്തേക്ക് പോകുന്നു. ഒരു പത്തു മിനിറ്റ്‌ ഞാൻ പുറത്തു കൊടിയുടെ താഴെ കാണും. നീ  അതിനകം പുറത്തേക്ക് വന്നില്ലെങ്കിൽ വീണ്ടും വരും. എന്നിട്ട് ആ കാശു ചോദിക്കും. "


പുറത്തേക്കിറങ്ങി. Flag pole ന്റെ തിട്ടയിൽ ഇരുന്നു. അഞ്ചു മിനിറ്റായില്ല. മാഷ് ഓടി വന്നു. എവിടുന്നോ സംഘടിപ്പിച്ച ആയിരം രൂപയുമുണ്ടായിരുന്നു കൈയിൽ. 


പിന്നീടറിഞ്ഞു. പറ്റാഞ്ഞിട്ടായിരുന്നു പാവം! അയ്യാളുടെ കുഞ്ഞിന് cerebral palsey ആയിരുന്നുവത്രേ. കുഞ്ഞ് മരിച്ചു.  പൈസ തിരിമറി നടത്തിയതിന് അയാളുടെ ജോലിയും പോയി. അയാളാ നാടുവിട്ടു. മറ്റേ ആയിരം വാപ്പ അയാൾക്ക് ഒഴിവാക്കിക്കൊടുത്തു. 


ഇപ്പൊഴാലോചിക്കുമ്പോൾ, എന്തൊക്കെ വെട്ടിപ്പിടിച്ചു എന്നത് ജീവിതത്തിൽ എന്ത് മാറ്റമാണ് വരുത്തിയിട്ടുള്ളത്? ഞാൻ മേടിച്ചെടുത്ത ആയിരത്തേക്കാൾ എത്ര വലുതാണ് വാപ്പ വിട്ടുകൊടുത്ത ആയിരം!


നമ്മൾ മരിക്കാറായെന്നു കരുതുക. ഒരു മിനിറ്റ്‌ മാത്രമേയുള്ളൂ  ഇനി ജീവിതം. ജീവിതത്തിൽ നാം ആരുടെയെല്ലാം മുന്നിൽ നടന്നു ആരുടെയെല്ലാം പിന്നിലായി. എത്ര ദൂരം ഓടി. നടന്നു. ഇഴഞ്ഞു. ഉഴറി. എല്ലാം ഓർക്കുക. ഒരുമിനിറ്റ്. ഒരുമിനിറ്റ് കഴിഞ്ഞാൽ നമ്മൾ  മരിച്ചവർ മാത്രമാണ്. നടന്നവരോ ഓടിയവരോ ഇല്ല. ജയിച്ചവർ തോറ്റവർ  തുടങ്ങിയ ഒരു വിശേഷണങ്ങളും ഇല്ല. ഒരു മിനിറ്റ്‌ കഴിഞ്ഞാൽ ഒരേയൊരു വിശേഷണമേയുള്ളൂ. മരിച്ചു പോയവർ! 


ഡോക്ടർ വന്നെന്നു തോന്നുന്നു. എന്റെ വലതുകൈയിൽ ഉറുമ്പുകൾ അരിക്കുന്നുണ്ടത്രെ. കക്ഷി ഭയങ്കരമായി ദേഷ്യപ്പെടുന്നു. കട്ടിൽ ചുവരിനോട് മുട്ടിച്ചിട്ടു കാണും. ഉറുമ്പുകൾക്ക് ജഡം മണക്കും. വലതുകൈയൊക്കെ ശരീരത്തിന്റെ ഭാഗമല്ലാതായിട്ട് നാളെത്രയായി. ഉറുമ്പ് തിന്നാൽ അതിനു നല്ലത്. ഇയാൾ എന്തിനാണ് ആ കുട്ടിയെ വഴക്ക് പറയുന്നത്. ആ കുട്ടിക്ക് അച്ഛനില്ലാത്തതാണ്. അവളുടെ തന്തയ്ക്ക് വിളിക്കുന്നു. കട്ടിൽ ചുവരിനോടു ചേർത്തിട്ടത് ഉയരം കുറഞ്ഞ ആ അറ്റൻഡർ പയ്യനല്ലേ?


സർവ്വ ശക്തിയുമെടുത്ത് ചുമച്ചു. അവളെ അങ്ങനെ ആരും വഴക്ക് പറയേണ്ട. ഇടത് കൈ കൊണ്ട് കട്ടിലിന്റെ ഗ്രില്ലിൽ തട്ടി. ഡോക്ടർ വന്ന് സ്റ്റെത്തെടുത്ത് വച്ച് നോക്കുന്നുണ്ട്. അപ്പോഴും ഇയാളെന്തിന് ആ കുട്ടിയെ വഴക്ക് പറയുന്നു? നിർത്ത്! 


ഗ്രില്ലിൽ പിടിച്ച എന്റെ ഇടതുകൈയിൽ അയാളുടെ കുടവയർ അമരുന്നുണ്ട്. ഇപ്പോൾ കയ്യുയർത്തിയാൽ അയാളുടെ കഴുത്തിനു തന്നെ പിടി കിട്ടും. ബൂട്ടിൽ നിന്നും ഉയർന്നു പൊങ്ങിയ ലക്ഷ്യം തെറ്റാത്ത ഒരു നീക്കം… ചുങ്കത്തെ പാടത്ത് ശ്വാസം കിട്ടാതെ കണ്ണ് തുറിച്ച പയ്യന്റെ പിടച്ചിൽ!


* Ischemic stroke (ഇസ്കെമിക് സ്ട്രോക്ക്): തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളിൽ രക്തക്കട്ടയോ മറ്റോ അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന പക്ഷാഘാതം.

** TPA injection (ടി.പി.എ. ഇൻജക്ഷൻ): Tissue Plasminogen Activator എന്നതിന്റെ ചുരുക്കെഴുത്ത്. സ്ട്രോക്ക് ഉണ്ടായി ആദ്യ മണിക്കൂറുകളിൽ, രക്തക്കുഴലിലെ കട്ട അലിയിച്ചു കളഞ്ഞ് രക്തയോട്ടം പുനഃസ്ഥാപിക്കാൻ നൽകുന്ന അടിയന്തര മരുന്ന്.

Saturday, June 15, 2024

 അസ്തി, ഭാതി, പ്രിയം.

ഇന്ത്യൻ തത്വചിന്താ സരണിയിലെ മൂന്നു സാങ്കേതിക പദങ്ങൾ പരിചയപ്പെടുത്താം. ചുമ്മാ ഒരു test dose ആയി കരുതിയാൽ മതി.
അസ്തി, ഭാതി, പ്രിയം.
ഒരു വസ്തു, കാറ്റാവട്ടെ, തീയാവട്ടെ, ഉള്ളതിനെ അസ്തി എന്ന് പറയുന്നു. അതിനെക്കുറിച്ചുള്ള അറിവിനെ ഭാതി എന്നും.
ഭാതി എന്നാൽ ഭാസിക്കുന്നത്. ഒരു വസ്തുവിന്റെ അറിവ് ദൃശ്യം മുതലായ അഞ്ചു മാർഗ്ഗങ്ങളിൽ അറിവിലേക്ക് സന്നിവേശിക്കപ്പെടുന്നു. അറിവിൽ ഈ അഞ്ചു കാര്യങ്ങൾ അറിവായി പരിണമിക്കുന്നു. അവിടെ വസ്തുവിനെക്കുറിച്ചുള്ള ബോധം ഉണ്ടാകുന്നു. അതാണ് ഭാതി.
ഓർമ്മിക്കുക, ഭാതി pure existence അല്ല. അറിവിൽ കലർന്ന Existence ആണ്. അഥവാ, അറിവെന്ന കണ്ണാടിയിൽ പ്രതിഫലിക്കുന്ന വസ്തുവാണ്. അതുകൊണ്ടാണ് ഭാതി എന്നൊരു term വരുന്നത്.
ചലിതജലബിംബിതമാം നേർശാഖിയിൽ
വളവധികമുണ്ടെന്ന് -തോന്നും എന്ന് കേട്ടിട്ടില്ലേ? അതായത് ഇളകുന്ന ജലത്തിൽ പ്രതിഫലിക്കുന്ന നേരെ നിൽക്കുന്ന ഒരു കൊമ്പിനു വളവുണ്ടെന്ന് തോന്നുന്നില്ലേ? നേർ കൊമ്പ് അസ്‌തിയും പ്രതിബിംബം ഭാതിയും.
നമ്മൾ രാവിലെ എഴുന്നേറ്റു, കുളിച്ചു, പല്ലുതേച്ചു വൃത്തിയായ ഉടുപ്പൊക്കെയിട്ട് പുറത്തേക്കു പോയി വ്യവഹാരമൊക്കെ കഴിഞ്ഞ് തിരിച്ചുവന്ന് ഉടുപ്പ് മാറി കിടന്ന് ഉറങ്ങുന്നതുവരെയുള്ള സമയത്തെ ഇന്ന് എന്ന് പറയുന്നത് പോലെ, ഇതിനു മുൻപ് അതുപോലെ ഉണ്ടായിരുന്ന set of events നെ ഇന്നലെ എന്ന് പറയുന്നില്ലേ. ഇന്നിന്റേയും ഇന്നലെയുടെയും തുടർച്ചയായി ഉണ്ടാവാൻ പോകുന്നതിനെ നാളെ എന്ന് പറയുന്നില്ലേ? ആ ഇന്നലെയും ഇന്നും നാളെയും ചേർന്ന് ഭൂതം വർത്തമാനം ഭാവി എന്നായി നമ്മുടെ ജീവിതമാകുന്നത് കാണൂ. ആ ജീവിതത്തിന്റെ രസത്തിൽ നമുക്ക് ചേർന്നതും ചേരാത്തതുമായി നമ്മളോട് ചേരുന്ന വസ്തുക്കൾ പരിണമിച്ചു വരും. ചേരുന്നതിനോട് പ്രിയവും വിപരീതമായതിനോട് അപ്രിയവും ഭവിക്കും. രണ്ടുമല്ലാത്തതിനോട് നിസ്സംഗതയും. ഈ ഭാവങ്ങൾ വസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ വസ്തുവിന്റെ മൂന്നു അവസ്ഥകളായി അസ്തി ഭാതി പ്രിയം എന്ന് വിവേചിച്ചു വച്ചിരിക്കുന്നു.
ഒന്നുകൂടി പറയുന്നു; പ്രിയാപ്രിയങ്ങൾ ഉണ്ടാകുന്നത് ഭാതിയിന്മേൽ ആണ്. വസ്തുവിലല്ല. അതുകൊണ്ടാണ് ഒരേ പോലെ ഇരിക്കുന്നവരിൽ പോലും ഒരു വസ്തു ഒരേ പ്രിയം ഉൽപ്പാദിപ്പിക്കാത്തത്.
ഇതുവരെ എല്ലാം ശരിയാണോ?

ജിജ്ഞാസു  

അരവിന്ദൻ ജിജ്ഞാസുവാണ് അരവിന്ദൻ വിപ്ലവകാരിയാണ് അരവിന്ദന് അന്ന് ഏഴേകാൽ വയസ്സാണ്. താനിത്രയും കാലം ആറ്റു നോറ്റ് വളർത്തിയ, ചേവൽ കോഴിയെ മുറിച്ച് കഷ്ണങ്ങളാക്കുന്ന അമ്മൂമ്മയുടെ ചുറ്റുമാണ് അദ്ദേഹമിപ്പോൾ.

മുത്തപ്പൻ മരിച്ച കാര്യമാണ് അമ്മാമ്മ അവനു പറഞ്ഞു കൊടുത്തത്. മരിച്ചിട്ടഞ്ചാറു കൊല്ലമായി. ഈ അഞ്ചാറു കൊല്ലവും ഇതേ പരിപാടി നിർബാധം നടന്നിട്ടുണ്ടെന്നും അരവിന്ദനപ്പോൾ തീരെ കുഞ്ഞായതുകൊണ്ടാണ് ഇപ്പോൾ ഇത്രയും കാര്യങ്ങൾ ചോദിക്കുന്നതെന്നുമാണ് അമ്മൂമ്മയുടെ വാദം.
കാര്യമൊക്കെ അരവിന്ദനു മനസ്സിലായി. പക്ഷേ കോഴി തന്നെ മുത്തപ്പനു കൊടുക്കണോന്നാണ് അരവിന്ദന്റെ വിപ്ലവം. തമ്മിൽ കണ്ടിട്ടില്ലെങ്കിലും മുത്തപ്പൻ അത്യാവശ്യം എല്ലാം കഴിച്ചിരുന്നയാളാണെന്നരവിന്ദനറിയാം. ഉടുമ്പിനെ വരെ തിന്നിട്ടുള്ളയാളാണ്. അമ്മൂമ്മ തന്നലാവും വിധം എക്സ്പ്ലനേഷൻ കൊടുത്തിട്ടും അരവിന്ദന്റെ തുലാസ്സു തൂങ്ങിയില്ല.
ചേവൽ വേറെയുണ്ടായിരുന്നു. എന്തോ അത്യാവശ്യകാര്യത്തിന് കോഴിമുട്ട കിട്ടോന്ന് നോക്കാൻ ചെന്ന അരവിന്ദനെ കൊത്തിയോടിച്ചയൊരെണ്ണമടക്കം. അതിലിതിനു തന്നെ ആ വിധിവരാൻ കാരണമെന്തെന്ന് അരവിന്ദനു കഥയുടെ ക്ലൈമാക്സു വരെ മനസ്സിലായതുമില്ല. മുത്തപ്പനു ചോറും സാമ്പാറും കൊടുത്താൽ എന്താണു കുഴപ്പം എന്നുള്ളിലെ ജിജ്ഞാസു ചോദിച്ചു കൊണ്ടേയിരുന്നു.
മകരപ്പഞ്ചയ്ക്ക് വിളഞ്ഞ മട്ടയരീടെ ചോറും അരവിന്ദന്റെ ചേവലിന്റെ കഷണവും വാഴയിലയിൽ പൊതിഞ്ഞ് മുത്തപ്പന്റെ പടത്തിനു വച്ച് കതകടച്ച് കുറ്റിയിട്ട് ബന്ധു ജനങ്ങൾ അമ്മൂമ്മസഹിതം പുറത്തുള്ള കാര്യപരിപാടികളിലേർപ്പെട്ടു. മുത്തപ്പന്റെ ഊണിനു തടസ്സം വരുത്താതിരിക്കാൻ എല്ലരും ആവതും ശ്രമിച്ചു. സദ്യയ്ക്കിലയും വച്ചു.
മുത്തപ്പന്റെ ഇലയെടുക്കാൻ മുറി തുറക്കാൻ ശ്രമിച്ചപ്പഴാണൊരു തടസ്സം. അല്ലെങ്കിലും അതിന്റെ ഓടാമ്പലു നീക്കാനും തുറക്കാനും പാടാണ് പക്ഷേ ഇതതല്ല. ലേശം തുറക്കും ഉടനെ അടയും. ഡോർ ക്ലോസർ പിടിപ്പിച്ചതു മാതിരി. അരവിന്ദന്റെ അമ്മയാണാദ്യം ശ്രമിച്ചതത്രേ. ബലം പിടിക്കാനൊരു മടി. മുത്തപ്പനെ ധിക്കരിക്കാൻ അമ്മയ്ക്ക് അന്നേ ബുദ്ധിമുട്ടാണ്. സംഗതി കണ്ട ആർക്കും പിന്നെ തള്ളാനും ധൈര്യം വന്നില്ല.
അമ്മൂമ്മയ്ക്ക് ഹൈപ്പോ ഗ്ലൈസീമിയയാണ്. സമയത്തിനു ചോറു കിട്ടിയില്ലെങ്കിൽ വിറഞ്ഞു കേറും. ചോറിടാഞ്ഞതു കണ്ട് ചൂടായപ്പോഴാണ് അമ്മൂമ്മ ഈ വിവരമറിയുന്നത്. ജീവിച്ചിരിക്കുമ്പഴേ ഒരു കാലത്തും ബലം പിടിച്ചിട്ടില്ലാത്തയാൾ ഇന്നങ്ങനെ ചെയ്യാൻ യാതൊരു വഴിയുമില്ലെന്നറിയാവുന്ന ആ ജ്ഞാനി വാതിലു വരെ ധൈര്യമായി നടന്നെങ്കിലും വാതിലിനടുത്തെത്തിയപ്പോൾ ഒന്നറച്ചു.
പിന്നെ രണ്ടും കൽപ്പിച്ച് വാതിലിൽ ഒന്നു മുട്ടി വിളിച്ചു പറഞ്ഞു. "നോക്കീൻ, നിങ്ങളു കഴിച്ചിട്ട് വേഗം പൊയ്ക്കോളീൻ. എനിക്ക് വെശ്ക്ക്ണ്ട്. "
ഉള്ളിൽ നിന്ന് അരവിന്ദന്റെ അമർത്തിപ്പിടിച്ച ശബ്ദം എല്ലാരും കേട്ടു. "വന്നിട്ടില്ലാ വന്നിട്ടില്ലാ. തൊറക്കണ്ടാ തൊറക്കണ്ടാ".

അറിവ്


 എന്നാൽ ലേശം ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാം എന്ന് വിചാരിച്ച് ടൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ, ശ്ളോകം തെറ്റിയാലോ എന്നോർത്ത്, ഷെൽഫിലുള്ള കിഴവൻ്റെ മുഖമുള്ള ചെറിയ പുസ്തകം എടുക്കാൻ മകളെ അയച്ചു. അതിൽ ചെറിയവൾ കുത്തിവരഞ്ഞിരിക്കുന്നു. ചിതലെടുത്തിട്ടില്ല!

പുസ്തകം ഇപ്പോൾ ഇരിക്കുന്നത് മേശപ്പുറത്താണ്. ഗുരുവിൻ്റെ പടമുണ്ടതിൽ എന്ന് ഞാൻ നോക്കുമ്പോൾ കാണാം. ഒരു കിഴവൻ്റെ പടം എന്ന് എൻ്റെ മകൾ കാണുന്നു. കുത്തി വരയ്ക്കാനുള്ള കടലാസെന്ന് മറ്റൊരു മകൾ. ഭക്ഷണമെന്ന് ചിതൽ. ഓരോരുത്തർക്കും ഓരോ കാഴ്ച്ച എന്തുകൊണ്ടാണ്? അറിവിൽ തന്നെയാണ് ആ കാണപ്പെടുന്നത് ഇരിക്കുന്നതെന്നതു കൊണ്ടല്ലേ? അഥവാ അറിവുകൊണ്ടാണ് അറിയുന്നത്. ഒന്നുകൂടെ പറഞ്ഞാൽ അറിവിൻ്റെ തന്നെ ഗുണമായാണ് അറിയപ്പെടുന്നതിനെ അറിയുന്നത്. അതുകൊണ്ട്, അറിയപ്പെടുന്ന ഇത് വേറെയല്ല ഒന്നാലോചിച്ചാൽ അറിവുതന്നെയാണെന്ന് വരും എന്നാണ് ആ പുസ്തകത്തിലെ ആദ്യ രണ്ടു വരിയിൽ പറയുന്നത്.
*പുസ്തകം അറിവ് ശ്ലോകം 1*
അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞിടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും
അർഥം വളരെ നിസ്സാരം:-
അറിയപ്പെടും = അറിയപ്പെടുന്ന
ഇത് = ഇക്കാണുന്നത് ( നമുക്ക് അടുത്തുള്ളത്, നമ്മൾ പരിചയപ്പെട്ടത്)
തിരഞ്ഞിടും നേരം = അന്വേഷിച്ചു നോക്കിയാൽ
വേറല്ല = വേറെയല്ല
അറിവായീടും = അറിവു തന്നെ ആയിരിക്കും
അറിവ് അതിൽ ഒന്നായത് കൊണ്ട് = അറിവ് അറിയപ്പെടുന്നതിൽ ഒന്നായതിനാൽ
അറിവല്ലാതെ എങ്ങും ഇല്ല വേറെ ഒന്നും = സ്പഷ്ടം
അറിവ് അറിയപ്പെടുന്നത് എന്നിങ്ങനെ രണ്ടു സംഗതികളെക്കുറിച്ചാണ് പറയുന്നത്.
(ഉദാ:- പുസ്തകം ഞാൻ കാണുന്നു എന്ന കാര്യമെടുത്താൽ, ഞാൻ കാണുന്നു എന്നതിനെ മൊത്തത്തിൽ കാഴ്ച്ച എന്നു പറയാം. പുസ്തകമാണ് കാണപ്പെടുന്നത്. കാഴ്ച്ചയെ കേൾവി, രുചി മുതലായവകളിലേക്ക് ചേർത്ത് മൊത്തത്തിൽ അറിവ് എന്ന് പറയുന്നു. ഇതിനു വിഷയമായ എല്ലാറ്റിനേം ചേർത്ത് അറിയപ്പെടുന്നത് എന്നും.)
പുസ്തകം ആണ് ഇതു വരെ അറിഞ്ഞത്. അതിൽ പറഞ്ഞിട്ടുള്ളതാകട്ടെ അറിവിനെക്കുറിച്ചും. ആ അറിവെന്താണെന്ന് അറിയുക ആണല്ലോ നമ്മുടെ ഉദ്യമം. ആ അറിവും അപ്പോൾ അറിയപ്പെടുന്നതിൻ്റെ കൂട്ടത്തിൽ പെട്ടു. അറിവിനേയും അറിയുക തന്നെയായതുകൊണ്ട് അറിവല്ലാതെ മറ്റൊന്നിനും എങ്ങുമുണ്ടാവാൻ കഴിയില്ല.
അറിവല്ലാതെങ്ങുമില്ല വേറൊന്നും എന്നാണോ അറിവല്ലാതൊന്നുമില്ല വേറെങ്ങും എന്നാണോ എന്നുറപ്പിക്കാനാണ് പുസ്തകം എടുക്കാൻ പറഞ്ഞത്. എങ്ങും എന്ന് പറയുന്നത് സ്പേസിനെയാണ്. സ്പേസും അറിവിലിരിക്കുന്ന ഒരു സംഗതിയായതുകൊണ്ട് ആദ്യം അതിനെ തന്നെ നിരാകരിക്കുന്നു എന്നാണ് കാണേണ്ടത്.
ഇത്രയും ഒരു വിധം മനസ്സിലായാൽ, അപ്പോൾ പിന്നെ പുസ്തകവും ആകാശവും ഒക്കെ ഇല്ലാത്തതാണോ എന്നാണ് സാധ്യമായ ഒരു ചോദ്യം. ഇത് ഒരരുക്കാക്കിയിട്ട് അതിലേക്ക് വരാം.
ചുരുക്കത്തിൽ ഉള്ളത് അറിവു മാത്രമാണെന്നാണ് പറയുന്നത്. ഉപനിഷദ്ക്കാലത്തെ ബ്രഹ്മം എന്ന സംജ്ഞയെ അറിവ് എന്ന് പച്ചമലയാളത്തിൽ വിശദീകരിക്കുകയായിരുന്നു നാണു ആശാൻ ചെയ്ത വിപ്ലവം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഈ വിവരം അടുക്കോടെ എഴുതി വച്ചിരിക്കുന്ന പുസ്തകം ആണ് ആത്മോപദേശശതകം. താല്പര്യമുള്ളവർക്ക് അതു വായിച്ച് കൂടുതൽ അറിയാം.
അല്ലെങ്കിൽ തിരക്കൊഴിഞ്ഞ് നമുക്ക് ഓരോന്നായി നൂറു ശ്ലോകം പഠിക്കാം.

 ശ്രീ നാരായണഗുരുവിൻ്റെ ജാതി

Mary shelly യുടെ Frankenstien എന്ന ഒരു കഥാപാത്രം (പടം കട് വിക്കിപ്പീഡിയ) മോർച്ചറിയിൽ നിന്ന് കിട്ടിയ മാംസക്കഷ്ണങ്ങൾ തുന്നിച്ചേർത്ത് ഒരു മനുഷ്യരൂപമുണ്ടാക്കി. എന്നിട്ടതിൽ ജീവനുണ്ടാവാനുള്ള രാസവസ്തു ചേർത്തുവത്രേ. ഉണ്ടായി വന്ന വികൃത മനുഷ്യനെക്കണ്ട് ശാസ്ത്രജ്ഞൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നാണ് കഥ. 




മനുഷ്യൻ ഇതു പോലെ മനുഷ്യന്റെ  തന്നെ സകല ദുർഗുണങ്ങളും അവൻ വിചാരിക്കുന്ന നന്മകളിൽ ചേർത്തുവച്ച് തന്താങ്ങളുടെ ദൈവത്തെ ഉണ്ടാക്കിയെടുത്തു. അഞ്ചു നേരം നമസ്ക്കരിച്ചില്ലെങ്കിൽ ക്രുദ്ധനാകുന്ന ദൈവം, വിലക്കിയ കനി ഭക്ഷിച്ചതിന് ഏദൻ തോട്ടത്തിൽ നിന്ന് വിലക്കിയ ദൈവം, തട്ടുതട്ടായ നരകങ്ങളെ ഉണ്ടാക്കി വച്ച്, വഴി പിഴച്ചവരെ പീഡിപ്പിക്കാൻ പാർത്തിരിക്കുന്ന ദൈവം എന്നിത്യാദികൾ 

ചേർത്തുണ്ടാക്കിയ ദൈവത്തെക്കണ്ട് അവൻ തന്നെ വിരണ്ടു പോയിട്ട്  ഒരു ഭീതിയിൽ നിന്ന് മറ്റൊന്നിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടേ മരിച്ചു പോകുന്നു.

ശ്രീ നാരായണഗുരു തന്റെ ദൈവത്തെ പരിചയപ്പെടുത്തുന്നത് അരുമയായിട്ടാണ്. ചിലപ്പോൾ കൺമണിയെന്നും അരുളെന്നും അത്യന്തം സ്നേഹത്തോടെ വിളിക്കുന്നു. എവിടെയോ ഇരിക്കുന്ന ദൈവത്തിനു പകരം ദാ ഇരിക്കുന്നു എന്ന് പറയുന്നു. 

ഗുരുവിന്റെ ദൈവത്തെ അറിയാത്തവർ ഗുരുവിന്റെ മതവും ജാതിയും വെവ്വേറെ കണ്ടെത്തി കഷ്ണം കഷ്ണമായി രുചിക്കുന്ന കാലത്ത്, ഗുരുവിന്റെ ദൈവത്തെപ്പറ്റി പറയുന്നത് നന്നായിരിക്കും എന്ന് കരുതുകയാൽ, ഞാൻ ആവുന്നതു പോലെ ശ്രമിക്കുകയാണ്.

ദൈവദശകം തുടങ്ങുന്നതു തന്നെ ദൈവമേ എന്ന് വിളിച്ചുകൊണ്ടാണ്. കാത്തുകൊൾക കൈവിടരുത് എന്നൊക്കെ അങ്ങ് ഇരിക്കുന്ന ദൈവത്തോട് ഇങ്ങ് ഇരിക്കുന്ന ഞങ്ങൾ ആണ് പറയുന്നത്. 

ദൈവമേ കാത്തുകൊൾകങ്ങു

കൈവിടാതിങ്ങു ഞങ്ങളെ

അങ്ങിരിക്കുന്ന ദൈവം, ഇങ്ങിരിക്കുന്ന ഞങ്ങൾ, ഞങ്ങൾക്കുണ്ടാകുന്ന വിപത്തുക്കൾ, അതു തടയാനുള്ള ദൈവത്തിന്റെ  കഴിവ്. ഈ നാലു കാര്യങ്ങളെ ഓരോ പേരിൽ, ദൈവം, ഞങ്ങൾ, മായ, ദൈവത്തിന്റെ  മഹിമ എന്നിങ്ങനെ നാലായി വിളിക്കാം. എന്നാൽ ഇത് നാലും ദൈവമായിത്തന്നെ ഇരിക്കുന്നു. അഥവാ നാല് നിലകളിലായി പിരിഞ്ഞു നിൽക്കുന്ന ഒന്നായി, ഒരേയൊരു കരുവായി ദൈവത്തെ ചൂണ്ടിക്കാണിക്കുന്നു. 

ഈ നാലിനെയും ചേർത്തുവച്ച് മനസ്സിലാക്കാൻ പാടാണ്. അശിക്ഷിത മനസ്സിൽ അതിങ്ങനെ നാലായിത്തന്നെ പിരിഞ്ഞിരിക്കും. അതിനാൽ ഗുരു ഒരു രൂപകം പറയുന്നു. 

ആഴി, തിര, കാറ്റ്, ആഴം എന്നിങ്ങനെ നാലു കാര്യങ്ങളെടുക്കുക. കടൽ, അതിലെ തിര, അതുണ്ടാക്കുന്ന കാറ്റ്, അതിലെ ജലം. ഇതെല്ലാം ചേർന്നതല്ലേ ആദ്യം പറഞ്ഞ കടൽ ?

ദൈവത്തിന്റെ സ്ഥാനത്ത് ആഴം അഥവാ ജലം, ജലം തന്നെ തിരയായി രൂപപ്പെടുന്നു.  ഇതിനെ മായ എന്ന് പറയുന്നു. മായയെ ഇല്ലാത്തത് എന്ന് പറയുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് തോന്നുന്നതിനാൽ ഉള്ളതായി അനുഭവപ്പെടുന്നത് എന്ന് മനസ്സിലാക്കണം. 

ജലം മാത്രം ഉള്ള കടലിൽ തിര എന്ന രൂപം ഉണ്ടാകുന്നത്  എന്തോ ഒരു കാരണം കൊണ്ടാണ്. ആ കാറ്റിനെ ദൈവത്തിന്റെ മഹിമയായി മനസ്സിലാക്കുക. ഇതെല്ലാം ചേർന്ന ആഴിയെയാണ് ഞങ്ങൾ എന്നറിയേണ്ടത്. ഒരേസമയം ആഴിയും തിരയും കാറ്റും ആയിരിക്കുന്ന ആഴം അത്രേ ദൈവം.

അതാണ് പറയാൻ പോകുന്ന ഗുരുവിന്റെ ദൈവം.  ഇത് മനസിലാക്കിച്ചു തരാനുള്ള  പ്രാർത്ഥനയാണ് നാലാമത്തെ ശ്ലോകം. അതേ ദൈവത്തോടു തന്നെ.

ആഴിയും തിരയും കാറ്റും 

ആഴവും പോലെ ഞങ്ങളും

മായയും നിൻ മഹിമയും 

നിയുമെന്നുള്ളിലാകണം

( നീയും എന്ന് ഉള്ളിൽ ആകണം)

ഒന്ന് കൂടെ വിശദമാക്കാനായി അഞ്ചാമത്തെ ശ്ലോകത്തിൽ മറ്റൊരു രൂപകം വച്ചിരിക്കുന്നു. അത് നോക്കാം. 

മെഴുകുകൊണ്ട് ഒരാൾരൂപം നിങ്ങൾ ഉണ്ടാക്കി എന്ന് വയ്ക്കുക. അതിലെ നാല് സംഗതികൾ എടുക്കുക.

ഉണ്ടായിവന്ന ആൾരൂപം 

ഉണ്ടാക്കിയ നിങ്ങൾ 

ഉണ്ടാക്കുക എന്ന പ്രക്രിയ 

ഉണ്ടാക്കാനുള്ള മെഴുക് 

സൃഷ്ടി, സ്രഷ്ടാവ് , സൃഷ്ടിജാലം , സൃഷ്ടിക്കുള്ള സാമഗ്രി. 

ഒരേസമയം ഇതത്രയും ആയിരിക്കുന്ന ഒരേ വസ്തുവിനെ നാരായണഗുരു ദൈവം എന്ന് വിളിക്കുന്നു.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ,സൃഷ്ടി-

യ്ക്കുള്ള സാമഗ്രിയായതും

ഇതാണ് ഗുരുവിന്റെ ദൈവം. മേൽ പറഞ്ഞ രൂപകത്തെ പറ്റി വിചാരിച്ചാൽ മെഴുക് എന്ന വസ്തു ആൾരൂപത്തിലും ഉള്ളതായി കാണാം. അങ്ങനെ ഇക്കാണുന്നതെല്ലാം ആയി പ്രതിഭാസിച്ചു നിൽക്കുന്ന ഒന്നാണ് അറിവ് അഥവാ ഇക്കാണുന്നതെല്ലാം അറിവ് മാത്രമാണ് എന്നു കൂടി മനസ്സിലാക്കുമ്പോഴേ ഇത് ഉൾക്കൊള്ളാൻ കഴിയൂ.

അത് വിശദമാക്കാനും അതിന്റെ അടിസ്ഥാനത്തിൽ ജാതിയെയും മതത്തെയും പുനർനിർവചിക്കാനും ഗുരു 100 ശ്ലോകമെഴുതി. ലോകർക്ക് അവരെത്തന്നെ ഉപദേശിക്കാനായി അത് ആത്മോപദേശ ശതകം എന്ന പേരിൽ പ്രസിദ്ധമാണ്. കൂടുതലായി അറിയണം എന്നുള്ള ആളുകൾക്ക് വായിച്ചു പഠിക്കാവുന്നതുമാണ്.

ഈ പറയുന്നയിടത്തേക്ക് നോക്കിയാൽ ആർക്കും ദൈവത്തെ കാണാം. അപ്പോൾ ദൈവമായി. ഇനിയെന്താ വേണ്ടത്? ജാതിയും മതവും? മതമെന്നാൽ ഒരു ദൈവത്തിലോ പ്രത്യയശാസ്ത്രത്തിലോ അധിഷ്ഠിതമായി, ചേയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങൾ കൊണ്ടുണ്ടാക്കിയ ചട്ടക്കൂടാണ്. ഒരു വരിയിൽ ഗുരു അതും പറഞ്ഞു വച്ചു. മനുഷ്യൻ എന്ന ഒരു ജാതിയേയും വച്ചു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

 "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്"




 ശ്രീനാരായണ ഗുരുവിൻ്റെ വൃത്തം

സ്രഗ്ദ്ധരയും ശാര്ദ്ദൂലവിക്രീഡിതവും പഞ്ചചാമരവും തൊട്ട് ഭാഷാവൃത്തങ്ങളായ ആര്യയിലും ഗീതിയിലും, നജജജഗ എന്നൊരു പേരില്ലാ വൃത്തത്തിലും വരെ ശ്ലോകങ്ങള് എഴുതിയിട്ടുള്ള ശ്രീനാരായണഗുരു, ആത്മോപദേശശതകം എഴുതാന് തിരഞ്ഞെടുത്തത് ഇവയൊന്നുമല്ലെന്നത് ശ്രദ്ധേയമാണ്. ആ ഒരു കൃതിക്കും ശിവശതകത്തിലിടയ്ക്കായും അവലംബിച്ചിരിക്കുന്നത് പുഷ്പിതാഗ്രയുടെ ഒരു രൂപഭേദമാണ്.
അതറിയാൻ ആദ്യം പുഷ്പിതാഗ്ര എന്താണെന്നു നോക്കം.
പുഷ്പിതാഗ്രയുടെ ലക്ഷണം :
'നനരയ വിഷമത്തിലും സമത്തിൽ
പുനരിഹ നംജജരംഗ പുഷ്പിതാഗ്ര'
- എന്നാണ് .

അതായത് പുഷ്പിതാഗ്രയില് ആദ്യത്തെ പാദത്തില് / വിഷമപാദത്തില് 'നനരയ' എന്നും രണ്ടാമത്തെ പാദത്തില് / സമത്തില് 'നജജര' എന്നീ ഗണങ്ങളും ഒരു ഗുരുവും എന്നുമാണു ഘടന. ഇത്തരത്തിൽ രണ്ടു പാദത്തിലും വ്യത്യസ്ത ഘടനയുള്ളവയെ പൊതുവിൽ അര്ദ്ധ സമവൃത്തങ്ങൾ എന്നു പറഞ്ഞു പോരുന്നു.
പുഷ്പിതാഗ്രക്ക് ഉദാഹരണം പടത്തിൽ.



കൂടുതലറിയാൻ കളരി വീഡിയോ നോക്കൂ.
നാരായണഗുരു പുഷ്പിതാഗ്രയുടെ സമത്തില് എന്താണോ അതു തന്നെ വിഷമത്തിലും വെച്ചു. അതായത് പുഷ്പിതാഗ്രയുടെ രണ്ടു പാദത്തിലും 'നജജരഗ' എന്നാക്കി. ആദ്യപാദത്തില് 12 അക്ഷരമാണുള്ളത്, രണ്ടാം പാദത്തില് 13 അക്ഷരം, ഒരക്ഷരം അധികമാണ്. ആ അധികാക്ഷരമാകട്ടെ ഒരു ഗുരുവും.
ചുരുക്കത്തില് ഒരു ഗുരുവിനെ ചേര്ത്ത് ശ്രീനാരായണ ഗുരു പുഷ്പിതാഗ്രയുടെ വിഷമം മാറ്റിയിരിക്കുന്നു
ഒരു ആത്മാന്വേഷിയുടെ വിഷമം എന്ന് പറയുന്നത് സാധാരണയർത്ഥത്തിൽ പറഞ്ഞു പോരാറുള്ള വിഷമമല്ല. അത് പൂർവ്വപക്ഷമാണ് . ഭഗവദ് ഗീതയിലെ അര്ജ്ജുന വിഷാദയോഗം പോലെ. ആ വിഷമാവസ്ഥക്കുള്ള ഉത്തരങ്ങള് കണ്ടെത്താന് സഹായിക്കാനായി ശ്രീനാരായണ ഗുരു എഴുതിയ കൃതിയാണു ആത്മോപദേശ ശതകം. അതെഴുതാന് വിഷമം മാറ്റിയ പുഷ്പിതാഗ്ര വളരെ ധ്യാനപൂര്‌വ്വം തിരഞ്ഞെടുത്തതാവാതെ തരമില്ല.
ഈ അപൂർവ്വ വൃത്തത്തിന് മൃഗേന്ദ്രമുഖം എന്നും സുവക്ത്ര എന്നും അചല എന്നും പേരുകളുണ്ട്.
ആത്മോപദേശ ശതകം - ഒന്നാമത്തെ ശ്ലോകം
അറിവിലുമേറിയറിഞ്ഞിടുന്നവന് ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണു വണങ്ങിയോതിടേണം.



Sunday, October 16, 2022

കുഞ്ഞിമൂസ


ആമുഖം

അച്ചുമരത്തില്‍ തൂക്കിയിട്ട റാന്തലിന്റെ വെളിച്ചത്തില്‍ കാളയുടെ നിഴല്‍ മതിലില്‍ വീണിളകി ഒരു വ്യാളിയെപ്പോലെയാകുന്നത് മൊകാരി നോക്കിയിരുന്നു. എല്ലാത്തവണയും അതുവഴി മടങ്ങിവരുമ്പോൾ ഒരു പുതിയ കാഴ്ച്ചയെപ്പോലെ ആ വ്യാളി മൊകാരിയെ രസിപ്പിച്ചു. വിൽക്കാതെ അവശേഷിച്ച മൺചട്ടിയിലൊന്നിൽ അയാൾ താളം പിടിച്ചു. ശേഷം അത് വണ്ടിക്കുറ്റിയിൽ കമഴ്ത്തി വച്ച്, കിളിക്കാലില്‍ എഴുന്നേറ്റു നിന്ന് വലിച്ചു തീരാറായ ബീഡി വ്യാളിയുടെ കണ്ണിലേക്ക് എറിഞ്ഞുകൊള്ളിച്ചു. വ്യാളിയുടെ കണ്ണുകളില്‍ നിന്ന് തീപ്പൊരി ചിതറി. പിന്നിലായി വന്നുകൊണ്ടിരുന്ന വണ്ടിക്കാർ മൊകാരിയുടെ ചിരി കേട്ടു. ചുണ്ടക്കാട്ടെത്താന്‍ ഇനിയും മൂന്നു ദിവസമെടുക്കും.

അദ്ധ്യായം 1


ചുണ്ടക്കാട് ഒരു മേടാണ്. രണ്ടു കിലുക്കങ്ങള്‍ക്കിടയിലെ ഒരു മേട്. ഒരിറക്കത്തില്‍ മാധവവിലാസം സ്കൂളിലെ ചെറുകിലുക്കങ്ങള്‍, മറ്റേയിറക്കത്തില്‍ കുമ്പാരന്മാരുടെ തെലുങ്കും.

 പുറപ്പാട് കഴിഞ്ഞ് കാലമിത്രയായിട്ടും കുമ്പാരൻ അവൻ്റെ പൈതൃകമായ ഭാഷ കളയാതെ സൂക്ഷിച്ചു. അമ്പതിലധികം കുടുംബങ്ങൾ ഭാഷ കൊണ്ടുള്ള മതിലിനുള്ളിൽ ആന്ധ്രയിലെ ഏതോ ഗ്രാമമായി ജീവിച്ചു. ഊഴമിട്ട് അക്കരയിൽ നിന്ന് ചൂരൽ വട്ടിയിൽ കൊണ്ടുവരുന്ന കളിമണ്ണ് വെള്ളം ചേർത്ത് കുഴച്ച് കല്ലു കളഞ്ഞ് ചട്ടിയും കലവുമായി വാർത്ത് തണലത്തുണക്കി ചൂളയിലേക്കെടുക്കും. ഓരോ ഘട്ടത്തിലും അവരതിൽ തെലുങ്ക് ചേർക്കും. ചുട്ടെടുത്ത കലത്തിൽ ചൂണ്ടുവിരൽ മടക്കി മുട്ടിയാൽ അതിൽ നിന്ന് പാകമായ തെലുങ്ക് തിരിച്ച് കേൾക്കാം.

ഒഴിഞ്ഞ വണ്ടിയുമായി മൊകാരി കുമ്പാരത്തറയിലെത്തുന്നത് ഒരു വൈകുന്നേരത്താണ്. തറയിൽ അപ്പോൾ വലിയ ബഹളം നടക്കുകയായിരുന്നു. അതുമൂത്ത് കയ്യാങ്കളിയാകുമെന്ന് ഭയന്ന്, എല്ലാ  അത്തരം അവസരങ്ങളിലും ചെയ്യാറുള്ളതു പോലെ കുഞ്ഞിമൂസയെ തിരക്കി ചുണ്ടക്കാട്ടേക്ക് വണ്ടിയാട്ടി.

വാതിൽ തുറന്ന്, പുറത്തേക്ക് വീഴുമായിരുന്ന വെളിച്ചമത്രയും മറച്ച്, കുനിഞ്ഞ്, കുഞ്ഞിമൂസ പുറത്തേക്ക് വന്നു. ഒപ്പം പുരയ്ക്കകത്ത് കെട്ടിക്കിടന്ന മുറുമുറുപ്പും.

മൊകാരി കാര്യം പറഞ്ഞു.

"എളാപ്പാ, അതുകള് വക്കാണം കൂടി തല്ലും പിടിയും ആവും. എന്തെങ്കിലും ചെയ്തില്ലെങ്കിൽ ചോര വീഴ്ണ മാതിരിയിണ്ട്."

"ഒന്നുണ്ടാവില്ലെടാ. നീ വണ്ടി അഴിക്ക്. നമുക്ക് നടന്ന് പോവാം".

മൊകാരി കാളകളെ അഴിച്ച് കെട്ടി. കുഞ്ഞിമൂസ ഇടതു കൈ കൊണ്ട് കാളവണ്ടിയുടെ മൂക്കണയിൽ പിടിച്ച് പൊക്കി വണ്ടി പടിക്കകത്ത് കേറ്റി തിരിച്ചിട്ടു. ലുങ്കിക്ക് മുകളിലൂടെ അരയിൽ തോർത്ത് കെട്ടി, കുമ്പാരത്തറയിലേക്കുള്ള ദൂരം കനത്തതും നീളമേറിയതുമായ കാൽവെയ്പ്പുകൾ കൊണ്ട് ക്ഷണത്തിൽ അളന്നു തീർത്തു

കുഞ്ഞിമൂസ കടന്നു വന്ന മാത്രയിൽ കുമ്പാരത്തറയിൽ തെലുങ്ക് നിലച്ചു. പനമ്പട്ട കൊണ്ട് മേഞ്ഞ കൂരകൾ ആമകളെപ്പോലെ ഉൾവലിഞ്ഞു. വാതിലുകളടഞ്ഞു. വിളക്കുകളണഞ്ഞു. വീടുകൾക്കിടയിലെ വീതികുറഞ്ഞ ഇടവഴിയിലൂടെ മൂസയും മൊകാരിയും തിരിച്ചുനടന്നു. ചട്ടിമേടിക്കാൻ വന്ന കണക്ക് മാഷ് പിന്നോട്ട് നടന്ന് പുളിവേരിൽ കാലുടക്കി മറിഞ്ഞു വീണു. 

പുലർച്ചെ, വെളിക്കിരിക്കാൻ മാത്രമാണ് കുശവർ വീടുകളിൽ നിന്ന് പുറത്തിറങ്ങിയത്.



പിറ്റേന്ന് മാധവവിലാസം സ്ക്കൂളിൽ നാലാം തരത്തിൽ രണ്ടാമത്തെ പിരീഡ് കണക്കായിരുന്നു. കണക്ക് മാഷുടെ ഒഴിവിൽ മലയാളം പഠിപ്പിക്കുന്ന രാമചന്ദ്രനെ പറഞ്ഞു വിട്ട് മാധവൻ മാഷ് സ്വസ്ഥനായി ഇരുന്നു.

രാമചന്ദ്രൻ മാഷ് ആ ക്ലാസ്സിൽ പഠിപ്പിക്കുന്നയാളല്ല. പലതും പറഞ്ഞിരിക്കുന്നതിനിടയിൽ മാഷ് കുട്ടികളിൽ ഒരാളോട് അഴൽ എന്ന വാക്കിൻ്റെ അർഥം ചോദിച്ചു. മിഴിച്ചു നിന്ന അവനോട് "ഇരിയെടാ തടിയാ" എന്ന് പറഞ്ഞ് മാഷ് തിരിഞ്ഞു നടന്നു. തടിയന് കണ്ണ് ചുവന്നു നിറഞ്ഞു. അവനെ അങ്ങനെ വിളിക്കരുതെന്ന് അവിടെ എല്ലാവർക്കുമറിയാം. അവൻ കരച്ചിലടക്കി. പക്ഷേ മൊകാരിയുടെ മകൻ ഹംസയ്ക്ക് അടക്കാനായില്ല. അവൻ പാഞ്ഞു ചെന്ന് ഒരു തള്ള് കൊടുത്തു. വീഴാതെ കൈ കുത്തിയെങ്കിലും മേശയുടെ വക്കിൽ കൊണ്ട് രാമചന്ദ്രൻ മാഷിൻ്റെ നെറ്റി മുറിഞ്ഞ് ചോര പൊടിഞ്ഞു.

അസ്വസ്ഥനായ മാധവൻ മാഷ് ഹംസയെ പൊതിരെ തല്ലി. ഹംസ അലറിക്കരഞ്ഞ് ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയോടി. മാധവൻ മാഷ് വടിയെടുത്തെറിഞ്ഞു. ഹംസ പടികടന്ന് ചുണ്ടക്കാട്ടേക്ക് ഓടി.

ഹംസയുടെ കൈ പിടിച്ച് കുഞ്ഞിമൂസ സ്കൂളിന്റെ പടികടന്നു വന്നു. മാധവൻ മാഷ് ഓടി ഓഫീസിൽ കയറി വാതിലടച്ചിരുന്ന് വിറച്ചു. വാതിൽ മൂസയുടെ ഒരു തള്ളിനില്ല.  കുഞ്ഞിമൂസ  അകത്ത് കയറിയില്ല. നടുമുറ്റത്ത് നെടുങ്ങനെ നിന്നു. അയാളുടെ നിഴൽ വേലിക്കലോളം നീണ്ടു കിടന്നു.

മൂന്നിൽ ക്ലാസ് എടുത്തു കൊണ്ടിരുന്ന കുണ്ടു മാഷ് ഓടി വന്നു.

"മുസാക്കാ ചതിക്കല്ലേ. അയാൾ ഒരു ഹെഡ് മാഷാണ്."

രാമചന്ദ്രൻ മാഷും ഇറങ്ങിവന്നു.

"അങ്ങനെ പറ്റിപ്പോയതാണ്. മൂസാക്ക പ്രശ്നമാക്കരുത്."

കുട്ടികൾ ക്ലാസ്സിൽ നിന്നിറങ്ങി വരാന്തയിൽ തിങ്ങി. അദ്ധ്യാപകരിറങ്ങി വന്നു. കുഞ്ഞിമൂസയെ അനുനയിപ്പിച്ച് നിന്നിടത്തു നിന്നും ഇളക്കി.  കുഞ്ഞിമൂസ തലേക്കെട്ടഴിച്ച് തോളത്തിട്ട് ഹംസയേയും കൂട്ടിയിറങ്ങി. മാധവൻ മാഷ് പിന്നെയും 7 വർഷം പഠിപ്പിച്ചു. ചൂരൽ തൊട്ടിട്ടില്ല.

അദ്ധ്യായം 2


ഏഴു വർഷത്തിനിടയ്ക്ക് കുശവരും മാറി. ചൂരൽ വട്ടി കളഞ്ഞ് കാളവണ്ടിയിലായി മണ്ണു കടത്തൽ. ചൂള മൊകാരിക്ക് വിൽക്കുന്നില്ലെന്നവർ തീരുമാനിച്ചു. ഒന്നോ രണ്ടോ വണ്ടി വിൽക്കും. വില കുശവരു പറയും. കുശവരെയാരോ സഹായിക്കുന്നുണ്ടെന്ന് മൊകാരി കുഞ്ഞിമൂസയോട് പരാതി പറഞ്ഞു. 

"നിനക്ക് ഇതല്ലെങ്കിൽ വേറെ കച്ചവടം. അവർക്കോ? നാളെമുതൽ പീടികേലെ ചരക്കെടുക്കാൻ പൊള്ളാച്ചിക്ക് നീ പോയ്ക്കോ"

എന്ന് പറഞ്ഞ് കുഞ്ഞിമൂസ മൊകാരിയെ തിരിച്ചയച്ചു. അച്ചുമരത്തിൽ കമ്പിറാന്തൽ തൂക്കിയ നാലഞ്ച് കാളവണ്ടികൾ പിന്നെ തിരുവനന്തപുരത്തേക്ക് പോയിട്ടില്ല. ഉള്ള വണ്ടിയിൽ ഒരെണ്ണം വിറ്റ് മൊകാരി ചുങ്കത്ത് പീടികയിട്ടു.

അത്തവണ ചൂള കത്തിപ്പിടിച്ചപ്പോൾ മൊകാരിക്ക് ഉള്ളുനീറി. രാത്രി പൊള്ളാച്ചിക്ക് പോകുന്ന വഴിയിൽ ആരുമില്ലാഞ്ഞിട്ടും പിറകിലെ വണ്ടിക്കാരുടെ ചിരി അസഹ്യമായി.  മൂച്ചിച്ചുവട്ടിൽ കാളവണ്ടി നിർത്തിയിട്ടിട്ട് കമ്പിറാന്തലുമെടുത്ത് മൊകാരി ചൂളയിലേക്ക് നടന്നു. റാന്തൽ താഴെ വച്ച് കത്തിപ്പിടിക്കാത്ത ഒരു കാഞ്ഞിരത്തിൻ്റെ വിറകൂരി മൊകാരി ചൂളയിലേക്കടുത്തു. റാന്തൽ വിളക്ക് ചൂളയിൽ വീഴ്ത്തിയ സ്വന്തം നിഴലിൽ അയാൾ കണ്ണിൽ നിന്നും തീപ്പൊരി ചിതറുന്ന വ്യാളികളെക്കണ്ടു. 

വിറക് ആകാശത്തിൽ ഒരു വട്ടം വീശിയെത്തുന്നതിന് മുൻ‌പ് മൊകാരിയുടെ നിഴലിനെ മറ്റൊരു ഭീമൻ നിഴൽ മറച്ചു കളഞ്ഞു. തിരിഞ്ഞു പോലും നോക്കാതെ റാന്തലുപേക്ഷിച്ച് അയാളോടി.

പുലർച്ചെ നിസ്ക്കരിക്കാനുണർന്ന മൊകാരിയുടെ ഭാര്യ പടിക്കൽ റാന്തലിരിക്കുന്നതു കണ്ട് വിസ്മയിച്ചു. 

അന്ന് കുഞ്ഞിമൂസ കുളി കഴിഞ്ഞ് പുഴയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്ക്, മൊകാരിയുടെ വീടു കടന്ന് ഇടവഴിതിരിഞ്ഞ് കയറിയപ്പോൾ പുളിക്കച്ചവടക്കാരൻ സുലൈമാൻ നിൽക്കുന്നു.

നന്നായി. ഞാൻ വീട്ടിൽക്കെന്നെ വരാർന്നു.

എന്തിനാണ്ടാ?

"അന്ന് വീട്ടിൽത്തെ പുളീടെ കാര്യം പറഞ്ഞിരുന്നില്ലേ. ഞാനത് അണ്ണാച്ചിയെ കാണിച്ച് കച്ചവടമാക്കി. അവൻ നാളെ വന്ന് മുറിക്കും. 100 തന്നിട്ടുണ്ട്. ബാക്കി തടിയെടുക്കാൻ വരുമ്പോ."

രൂപ മേടിച്ച് മടിയിൽ തിരുകി കുഞ്ഞിമൂസ വീടെത്തി. ബീവിയെ വിളിച്ച് പൈസ കൊടുത്തു.

എന്നിട്ട് തോർത്ത് പിഴിഞ്ഞ് ഉണക്കാനിട്ടു കൊണ്ട് പറഞ്ഞു.

"കിഴക്ക് ഭാഗത്തെ പുളിയിൽ കെട്ടിയ അയ അഴിച്ചോ. ആ പുളി വിറ്റു. നാളെ മുറിക്കാനാളു വരും."

"ആരോട് ചോദിച്ചിട്ടാണ് നിങ്ങളത് വിറ്റത്?"

കുഞ്ഞിമൂസ ഒന്ന് ഞെട്ടി.

"ആരോട് ചോദിക്കണം?"

"ന്നോട് ചോദിക്കണം"

"എന്നോടും ചോദിക്കണം. വിൽക്കാൻ ഇനി ഞാനും ഉമ്മയുമല്ലേയുള്ളൂ"

രണ്ടാമത്തെ മകൻ നിവർന്നു നിന്നു.

നൂറു രൂപ അവർ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.

"ഇത് തിരിച്ച് കൊണ്ടോയി കൊടുത്തോ. പുളി ഇവിടുന്നാരും മുറിക്കില്ല."

കുഞ്ഞിമൂസ കുറച്ചു നേരം ആ പൈസയിലേക്ക് നോക്കി  നിന്നു. അതിലെവിടെയോ നിന്ന് സുലൈമാനും അണ്ണാച്ചിയും  കുഞ്ഞിമൂസയെ സഹതാപത്തോടെ നോക്കി. നോട്ടങ്ങളിൽ അശക്തനായിത്തീർന്ന വൃദ്ധൻ ഇറങ്ങി നടന്നു.  ഇക്കാലം വരെ നടന്നു തീർത്ത ദൂരമത്രയും എന്തിലാണടയാളപ്പെടുത്തുക എന്ന് അയാളാലോചിച്ചു കാണണം.    അടയാളപ്പെടുത്താൻ കഴിയാത്ത ഓരോന്നും അയാളുടെ വേഗം കൂട്ടി. പടിയും പാടവും ചൂളയും ചുണ്ടക്കാടും പിന്നിട്ട് അയാൾ നടന്നു.  

  പുഴയോരത്ത് ഒരു കടവിൽ ചെന്നിരുന്നയാൾ പറിച്ചു കൊണ്ടുവന്ന മഞ്ഞരളിക്കായകൾ ഓരോന്നായി കൈകൊണ്ടമർത്തിപ്പൊട്ടിച്ച് പരിപ്പെടുത്ത് തിന്നു. ഉച്ചവെയിലിൽ അയാളുടെ നിഴൽ,  അയാൾക്കത്രമാത്രമായി പാറപ്പുറത്ത് വീണുരുകിക്കിടന്നു.  കുഞ്ഞിമൂസ പൊതിയഴിച്ച് ഒരച്ചു വെല്ലം ചവച്ചിറക്കി. എന്നിട്ട് തലേക്കെട്ടഴിച്ചു വിരിച്ച് നെടുമ്പാറയിൽ മലർന്നു കിടന്നു. 

മുകളിൽ, അസ്രായീൽ തന്നെക്കൊണ്ടു പോകാനുള്ള വെള്ളിനിറമുള്ള സവാരിവണ്ടിയിൽ കാളകളെ കെട്ടുന്നത് അയാൾ കണ്ടു.  വണ്ടി മെല്ലെ മെല്ലെ താണിറങ്ങിക്കൊണ്ടിരുന്നു. കൈകൾ മടക്കി നെഞ്ചത്ത് വച്ച് കാലിൻ്റെ തള്ള വിരലുകൾ പിണച്ചു പിടിച്ച് അയാൾ പോകാൻ തയ്യാറായി. കളിമണ്ണെടുക്കാൻ  വന്ന കുമ്പാരന്മാരിലാരോ ആണ് ആദ്യം കണ്ടത്. നിലവിളിച്ച് ആളെക്കൂട്ടി. മഞ്ചം കെട്ടി തോളത്തെടുത്ത്, അഞ്ചാറു പേർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

സോപ്പ് വെള്ളം കുടിച്ചും ശർദ്ദിച്ചും മൂസ അഞ്ച് ദിവസം കിടന്നു. അഞ്ചാം ദിവസം സുബഹിക്ക് മലയാളത്തിലും തെലുങ്കിലുമുള്ള പ്രാർഥനകൾക്കിടയിലൂടെ അസ്രായീലിൻ്റെ കാളകളുടെ ഒച്ച  കുഞ്ഞിമൂസ കേട്ടു. വാർഡിൻ്റെ തുറന്നിട്ട വാതിലിലൂടെ ഒഴുകിപ്പരക്കുന്ന നേർത്തവെളിച്ചം മറച്ചുകൊണ്ട് അസ്രായീലിൻ്റെ നിഴൽ രൂപം എത്തിനിൽക്കുന്നത് മങ്ങിയൊടുങ്ങുന്ന കാഴ്ചയിൽ അവ്യക്തമായി വീണു.

ഉള്ളിലേക്ക് കയറാൻ ധൈര്യമില്ലാതെ മൊകാരി വാതിൽക്കൽത്തന്നെ നിന്നു.


Thursday, February 04, 2021

നാരായണീയം

 



  പട്ടരപ്പൻ കള്ളുകുടിച്ചും പെണ്ണുപിടിച്ചും അന്യാധീനപ്പെടുത്തിയ സ്വത്തിലെ അവശേഷിച്ച  നാല്പതു പറക്കണ്ടത്തിൽ വിതച്ചും കൊയ്തും, രണ്ടു മക്കളെയും ഭാര്യയേയും സാമാന്യം നന്നായി പുലർത്തി വരവേയാണ്, നാരായണൻ കൊല്ലവർഷം 1143 മേടമാസത്തിലെ ഒരു രാത്രിയിൽ യക്ഷിയുമായി പരിചയത്തിലാവുന്നത്.


  യക്ഷിക്കഥകളിൽ കേട്ടിരുന്നത് പോലെ അവൾക്ക് കോമ്പല്ലുകളോ വെള്ള വസ്ത്രമോ ഉണ്ടായിരുന്നില്ല. കഥകളിലും കണ്ടുമുട്ടലിലും ഉണ്ടായിരുന്ന ഏക കോമൺ ഫാക്റ്റർ ഒരു പന മാത്രമായിരുന്നു.

  മംഗലംഡാമിൽ നിന്നു വരുന്ന കനാൽ രണ്ടായി പകുത്തു കളഞ്ഞ നാൽപ്പതു പറക്കണ്ടത്തിൽ നിന്നു പടിഞ്ഞാറോട്ട് കയറുന്നത് കുഞ്ചു നായരുടെ കാലായിക്കണ്ടത്തിലേക്കാണ്. വരമ്പിൽ കൂടെ അവിടുന്നേതാണ്ട് ഒരു ഫർലോങ് നടന്നാലേ നടപ്പാത കിട്ടൂ. കാലായിക്കണ്ടം കഴിഞ്ഞാൽ വരമ്പ് ചേരുന്നത് മേലോട്ട് വളഞ്ഞ്, ഒരിരുമ്പ്  തൂൺ പോലെ ആകാശം താങ്ങി നിർത്തുന്ന പനയിലേക്കാണ്. വരമ്പ് കയറുന്നതുവരെ നാരായണൻ യക്ഷിയെ കണ്ടിരുന്നില്ല.

   ബ്ലൗസും ലുങ്കിയും ധരിച്ച് തലയിലൊരു തോർത്തും കെട്ടി  മുടിയൊതുക്കി നിൽക്കുന്ന ഒരുത്തി യക്ഷിയായിരിക്കും എന്ന്  ആ  അംശത്തിൽ തന്നെ ആരും ഊഹിക്കുകയില്ല. നാരായണൻ ആവശ്യത്തിലധികം സ്ഥലം വിട്ട് ഒഴിഞ്ഞു നടന്നു. പന കഴിഞ്ഞ് വരമ്പിറങ്ങി ഒരു കഴായ ചാടിക്കടന്ന് നാരായണൻ ഏതോ ഉൾപ്രേരണയിൽ തിരിഞ്ഞു നോക്കി. തോർത്തിനു പുറത്തേക്ക് ഒഴുകിപ്പരക്കുന്ന  മുടിയിഴകൾ മേടക്കാറ്റിനു വിട്ട് അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ.

  ഒന്നു  രണ്ടു ദിവസം കഴിഞ്ഞ് അവളെയവിടെ വച്ച് വീണ്ടും കണ്ടപ്പോൾ അന്തരീക്ഷത്തിൽ തല കൊണ്ട് സ്ലാഷ് വരച്ച്  പാലക്കാട്ടുകാരുടെ മാത്രം  അഭിവാദനം അറിയിച്ചു. യക്ഷിയുടെ മീൻകണ്ണുകൾ തിളങ്ങി. ചുണ്ടിൽ ഒരു ചിരി പാറി.

   നടപ്പാതയ്ക്കപ്പുറത്ത് ടെൻ്റടിച്ചിരുന്ന താറാക്കോഴിക്കാരുടെ കൂട്ടം അവിടം വിട്ടു പോയ ശേഷവും അവളെ അവിടെ കണ്ട ദിവസമാണ് നാരായണൻ ഒന്ന് ശങ്കിച്ചത്. പനയോടടുക്കുന്തോറും ചെരുപ്പിടാത്ത  കാലുകളിൽ കനം വച്ചു വന്നു. അന്നാണാദ്യമായി യക്ഷി അയാളോട് സംസാരിച്ചത്.

  "ന്താ നാരായണാ നടന്ന് ക്ഷീണിച്ചോ?" പനമ്പട്ടയുടെ ഒച്ചയായിരുന്നുവത്രേ യക്ഷിയുടെ ചിരിക്ക്.

  വരമ്പു കയറി നാരായണൻ കിതച്ചു. നാലിൽ പഠിപ്പിച്ച രുഗ്മിണി ടീച്ചറിൻ്റേത് പോലുള്ള, കാരുണ്യം നിറഞ്ഞ കണ്ണുകൾ അവന്, ഇല്ലെന്ന് തലയാട്ടാനുള്ള ധൈര്യം കൊടുത്തു. യക്ഷി ഒതുങ്ങിക്കൊടുത്തു.  അതിലും ഒതുങ്ങി നാരായണൻ നടന്നു. പിന്നീട് പലവട്ടം യക്ഷി വിശേഷങ്ങൾ ചോദിക്കുകയും നാരായണൻ തലകൊണ്ടുത്തരം പറകയുമുണ്ടായി.

  ഒരു ദിവസം വെള്ളം പറ്റേ വാർത്ത് കഴായ കെട്ടി വച്ച ശേഷം ചേറ്റുവിത വിതയ്ക്കാമെന്നുറപ്പിച്ച് കണ്ടത്തുനിന്ന് കയറിയപ്പൊഴവളെ വീണ്ടും കണ്ടു.

  "അടുത്ത പത്തു ദിവസം അടമഴയാണ് നാരായണാ. നോക്കീട്ട് മതി."  

  നാരായണൻ മറുപടി പറഞ്ഞില്ലെങ്കിലും  ചാമിയോട് വരാൻ പറയാൻ  പോകാതെ, നേരെ വീട്ടിലേക്ക് നടന്ന് കഞ്ഞി കുടിച്ച് കിടന്നുറങ്ങി. പിറ്റേന്ന് ഉച്ചയ്ക്ക് പിടിച്ച മഴ തോർന്നത് തിരുവാതിര ഞാറ്റുവേലയും കഴിഞ്ഞാണ്.

  അന്ന് സന്ധ്യക്ക് നാരായണൻ നേരെ പനച്ചുവട്ടിലേക്ക് നടന്നു.  പനച്ചുവട്ടിൽ അവനെ പ്രതീക്ഷിച്ചെന്ന പോലെ യക്ഷി കാലുനീട്ടിയിരിക്കുന്നു.

അല്ല... നാരായണൻ ഒന്ന് മടിച്ചു.

"തവളക്കണ്ണൻ മതി". യക്ഷി പറഞ്ഞു.

"മൂപ്പ് കൂടിയവിത്ത് വേണം . അല്ലെങ്കിൽ മിഥുനത്തിലെ മഴ പുട്ടിലിൽ വീഴും.. ഉത്രാടത്തിന് ഉണ്ണാൻപറ്റില്ലെന്നല്ലേയുള്ളൂ.  കാശു പതിരാക്കണ്ട. മസൂരി അടുത്ത പൂവിനു മതി." യക്ഷി നിലത്ത് അരിവാളു കൊണ്ട് കൊത്തി.

  കാലുകളിൽ എന്തെന്നില്ലാത്ത ആവേശം ബാധിച്ച  നാരായണൻ തിരിഞ്ഞു നടന്നു.

  പതുക്കെ പതുക്കെ നാരായണൻ്റെ ജീവിതത്തിലെ എല്ലാ സംഗതികളിലും യക്ഷിയുടെ സാന്നിദ്ധ്യമുണ്ടായി. കറ്റക്കളം ചെത്താനും, പഞ്ചയ്ക്ക് വളമിടാനും,  പുര ഓടുമേയാനും, തുടങ്ങി മോട്ടോർ പമ്പു മേടിക്കാൻ കോയമ്പത്തൂർക്ക് പോകാനുള്ള ദിവസം വരെ നിശ്ചയിക്കുന്നത് യക്ഷിയായി.

  കോയമ്പത്തൂർക്ക് പോയി വന്ന പിറ്റേന്ന് പമ്പ് സെറ്റ് വയ്ക്കാനായി കുളത്തുമ്പള്ളയിലെ തൂന ആഞ്ഞ് കളയുന്നതിനിടയ്ക്കെന്തോ നാരായണൻ്റെ കണ്ണിലടിച്ചു. വലതു കണ്ണ് തോർത്തു കൊണ്ട് കെട്ടി നാരായണൻ പണി മുഴുവനാക്കി. കൊടുവാൾ ഇടുപ്പിൽ തിരുകി നടന്നു. പനച്ചുവട്ടിലെത്തിയപ്പോഴേക്കും കണ്ണിന് നല്ല വേദനയായി. തോർത്തഴിച്ച് വീശി. കണ്ണു തുറക്കാനാകുന്നില്ല. തോർത്തുകൊണ്ട് ഒന്ന് തട്ടി പനച്ചുവട്ടിലിരുന്നു. കണ്ണ് ഒഴുകിക്കൊണ്ടേയിരുന്നു.

  പനമ്പട്ടകളിളകി. "ശീമക്കൊന്നയുടെ ചീളായിരിക്കും"  യക്ഷി നാരായണൻ്റെ അടുത്തിരുന്നു. ഇടതു കൈ കൊണ്ട് നാരായണൻ്റെ തല ചുറ്റിപ്പിടിച്ച് അയാളെ മടിയിലേക്ക് ചായ്ച്ചു വച്ചു. കണ്ണിൻ്റെ പോള വലതു കൈ കൊണ്ട് അകറ്റിപ്പിടിച്ച് പതുക്കെ ഊതി. നാരായണന് ചെറിയ നീറ്റൽ അനുഭവപ്പെട്ടു.

  യക്ഷി നാരായണൻ്റെ ഇടതു കണ്ണ് പൊത്തി. മുറിവേറ്റ കണ്ണിൽ തണുപ്പ് വീണു. അവ്യക്തമായി നാരായണൻ യക്ഷിയുടെ മുലകൾ കണ്ടു. ഉപ്പുനീരു കലർന്ന മഹാമരുന്ന് കണ്ണുകവിഞ്ഞൊഴുകി തോർത്തു നനച്ചു. അവൻ കണ്ണടച്ചു കിടന്ന് യക്ഷിയെ ശ്വസിച്ചു. അവൾക്ക് വിയർപ്പിൻ്റെയും മുലപ്പാലിൻ്റെയും കാരമില്ലാത്ത ഭൂമിയുടെ ഉപ്പിൻ്റെയും ചുരം കടന്നു വീശിയ കിഴക്കൻ കാറ്റിൻ്റെയും ഗന്ധമുണ്ടായിരുന്നു. അവൻ അവളിലേക്ക് ഒതുങ്ങിക്കിടന്നു.

  നീറ്റലൊതുങ്ങി. വേദനയും. നാരായണൻ തോർത്ത് തപ്പിയെടുത്ത് കണ്ണ് ചേർത്ത് കെട്ടി. പോകാനൊരുങ്ങി

"നിൻ്റെ പേരെന്താ?" നാട്ടുപാതയിലേക്ക് നീട്ടി നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

പനമ്പട്ടകൾ കിലുങ്ങി. "നാരായണനിഷ്ടമുള്ളത്."

"എന്നാൽ നാരായണി എന്ന് വിളിക്കട്ടെ." നാരായണൻ യക്ഷിയുടെ കണ്ണുകളിലേക്ക് നോക്കി. അവൻ്റെ അരക്കണ്ണിൽ പ്രേമം തുളുമ്പി നിന്നു.

"നീ എവിടെ നിന്നാണ് വരുന്നത്?"

"അറിയില്ല. പനമ്പട്ടകളുടെ തുമ്പിലൂടെയാണിറങ്ങുന്നതെന്ന് മാത്രമറിയാം. പോകുമ്പോഴും അതുവരെ മാത്രമേ അറിഞ്ഞിട്ടുള്ളൂ."
നാരായണന് അവളുടെ കവിളുകളിൽ തൊടാൻ തോന്നി. പനമ്പട്ടകൾ വീണ്ടും കിലുങ്ങി.    

  അക്കുറി മഴ കുറഞ്ഞു. ചുരം വഴി ചൂടുകാറ്റടിച്ചു. പഞ്ച നിന്ന നിൽപ്പിൽ ഉണങ്ങിപ്പോയി. പമ്പുസെറ്റുള്ളവർക്കൊഴിച്ച് കൃഷി പാഴായി. നാട്ടിൽ പരക്കെ വ്യാധികൾ നിറഞ്ഞു.
   
  കുഞ്ചു നായർക്ക് ചുമ  കടുത്തു. മദ്രാസിൽ പോയി ചികിൽസിച്ചാൽ ഭേദാവുമെന്നാരോ പറഞ്ഞു. കാലായിക്കണ്ടം എടുക്കുന്നോയെന്ന് കുഞ്ചുനായർ ആളെ വിട്ട് ചോദിപ്പിച്ചു. യക്ഷിയോട് അഭിപ്രായം ചോദിക്കാതെ തന്നെ പനച്ചുവട്ടിലെ പകുതിക്ക്  നാരായണൻ വില പറഞ്ഞു.  

"നഷ്ടമാണ് മൂത്താരേ" ചാമി പറഞ്ഞു. "ആ വെലയൊന്നും ഇതിനില്ല. അങ്ക്ട് പാതപ്പള്ളേലാണ് ച്ചാ പിന്നെയും പോട്ടേ" .
 
"ലാഭനഷ്ടമൊന്നും അങ്ങനല്ല ചാമീ തീരുമാനിക്ക്യ." നാരായണൻ പനയുടെ അറ്റത്തേക്ക് നോക്കി. പന കയറിപ്പോയാലെത്തുന്ന മറ്റൊരു ലോകത്തു നിന്ന് അത് കേൾക്കാവുന്നവളെ അവൻ തിരഞ്ഞു.

   ചൂടിൻ്റെ അറ്റത്ത് വച്ച് ഭൂമി വിയർത്തു. നാലുപാടും മേഘം കേറി ദിക്കുകൾ കനത്തു. ആകാശം ഇടിവെട്ടിക്കീറി.  അണമുറിയാതെ മഴ പെയ്തു. വെളിച്ചം അരണ്ടു.  കുട്ടികൾ പേടിച്ചു ചുരുണ്ട് ഉറക്കെ നാമം ജപിച്ചു .  

    പുഴവെള്ളം കയറ്റി മുറ്റത്തെത്തിച്ചിട്ടാണ് മഴ ഒന്നു കുറഞ്ഞത്. വൈകീട്ട് ജനൽ തുറന്നു നോക്കിയ നാരായണൻ്റെ കണ്ണിനു മുന്നിലൂടെ ഒരു മിന്നൽ പാഞ്ഞ് കിഴക്കോട്ട് പോയി. കനത്ത ഇടിയോടൊപ്പം അവൻ്റെ നെഞ്ചു പിളർന്നു.  വാതിൽ തുറന്ന് ഇരുട്ടിലേക്ക് നാരായണനോടി. നടപ്പാതയിൽക്കയറിയതും  പനന്തലപ്പ് നിന്ന് കത്തുന്നത് കണ്ടു. കാലിൽ പൊള്ളലേറ്റവൻ നിലം തൊടാതെ പാഞ്ഞു. പനയിൽ കെട്ടിപിടിച്ച് അറമുറേന്ന് നിലവിളിച്ചു. പൊട്ടിവീണമഴ തീക്കരിയുമായി കലർന്ന് പനയുടെ കറുത്ത രക്തം പോലെ താഴേക്ക് ഒഴുകി. നെഞ്ചുരഞ്ഞ് പൊടിഞ്ഞ ചോരയുമായി നാരായണൻ നിസ്സഹായനായി നിന്നു. നേരം വെളുക്കാറായപ്പോൾ ഇറങ്ങി വീട്ടിലേക്ക് നടന്നു. മുറിയിൽ കയറി കതകടച്ചു.

  ആറു ദിവസം അയാൾ ഒരേയിരുപ്പിരുന്നു. പിന്നെ എങ്ങോട്ടോ നടന്നു. ഗോവിന്ദാപുരത്ത് പാപ്പാഞ്ചള്ളയിൽ കറുപ്പൻ എന്ന ഒരു മഹാമന്ത്രവാദിയുണ്ടായിരുന്നു, അക്കാലത്ത്. അവിടെവിടെയോ വച്ച് നാരായണനെ കണ്ടതായി ആളുകൾ പറഞ്ഞു കേട്ടു.

  ചുറ്റും കാലം മാറിക്കൊണ്ടേയിരുന്നു. പാലക്കാട് പരക്കെ മുപ്പൂവൽ കൃഷി വന്നു. ജനിതകങ്ങൾ മാറ്റിയ നമ്പർ വിത്തുകളും പ്രചാരത്തിൽ വന്നു. തലയറ്റ പന മാത്രം  ആരുടെയോ നിശ്ചയദാർഢ്യം പോലെ ഒറ്റ നിൽപ്പ് നിന്നു.

  1155-ലെ ഒരു കർക്കിടകത്തിൽ നാരായണൻ മൂപ്പുപറമ്പിൽ ബസ്സിറങ്ങി.  വീട്ടിൽ ചെന്ന് മക്കളെ കെട്ടിപ്പിടിച്ചു. ഭാര്യയെ ആശ്വസിപ്പിച്ചു. മുതിരപ്പുഴുക്ക് കൂട്ടി കഞ്ഞി കുടിച്ചു. ഒരാഴ്ച അവരുടെ കൂടെ നിന്നു. ശേഷം ഒരു രാത്രി ഇറങ്ങി പാടത്തേക്ക് നടന്നു. പനച്ചുവട്ടിൽ നിന്ന് മേലോട്ട് നോക്കിയ ശേഷം ചെരുപ്പിടാത്ത വലതുകാലുയർത്തി പനയുടെ നെഞ്ചത്തേക്ക് വച്ചു. എന്നിട്ട് ഭയമേതുമില്ലാതെ നടന്നു കയറി. പനമുകളിൽ നിന്ന് അയാൾ ആകാശത്തേക്ക് കൈ നീട്ടിപ്പിടിച്ച് ജപിച്ചു. വെള്ളവസ്ത്രമുടുത്ത് യക്ഷി ഇറങ്ങി വന്നു. അവളുടെ കൈ പിടിച്ച് നാരായണൻ പനയിറങ്ങി.

  യക്ഷിയുടെ മുഖം കൈകളിൽ കോരിയെടുത്ത് നാരായണൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. നോട്ടമേറ്റ് നാരായണി പാലപ്പൂവായി നിന്നു. അവൻ പൂവിൻ്റെ എല്ലാ ഇതളുകളിലും ചുംബിച്ചു. അവിടമാകെ അതിൻ്റെ ഗന്ധം നിറഞ്ഞു.

  അവൾ നീട്ടിപ്പിടിച്ച വെറ്റിലയിൽ മടിക്കുത്തിൽ നിന്നെടുത്ത ചുണ്ണാമ്പ്‌ അതീവ പ്രേമത്തോടെ നാരായണൻ തേച്ചു പിടിപ്പിച്ചു. പെയ്തു തീർന്നിട്ടും മഴ ചിണുങ്ങി കൊണ്ടിരുന്നു. കർക്കടമഴയിൽ, ചേറു പുതഞ്ഞ കാലായിക്കണ്ടം പോലെ യക്ഷി കിടന്നു.  ആകാശത്തിൽ ഒരു വലിയ തുള വീഴ്ത്തി കരിമ്പന നിന്നു.

  ശിവങ്കോവിലിലേക്ക് പൂവും കൊണ്ട് പുലർച്ചെ പോയ എമ്പ്രാന്തിരീടെ ചെക്കനാണ് പനച്ചുവട്ടിൽ കുതിർന്നു കിടക്കുന്ന നാരായണനെ കണ്ടത്‌. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ചെല്ലക്കണ്ണൻ്റെ കാളവണ്ടിക്ക് കൂക്കി വിളിച്ചു. അപ്പോഴേക്കും  താൻ മരിച്ചു പോയെന്നത് നാരായണന് മാത്രമേ അറിയുമായിരുന്നുള്ളൂ.





Thursday, January 08, 2009

ഓര്‍മ്മകളുടെ ഒരു നനവുകാലം

ഓര്‍മ്മകള്‍ മനസ്സിനെ കീഴ്പ്പെടുത്തുന്നതു് വിചിത്രമായ രീതികളിലാണു്. ചിലപ്പോള്‍ മൃദുവായ സാന്ത്വനമായിട്ടാവും. ചിലപ്പോള്‍ തീക്ഷ്ണമായ ആത്മനിന്ദയായിട്ടു്. ചിലപ്പോള്‍ ആലംബഹീനമായ ഒരു ചുഴിയായിട്ടും ചിലപ്പോള്‍ പേരുവിളിക്കാനാവാത്ത ഒരു വികാരമായിട്ടും. ശ്രീ.വിനോദിന്റെ(ലാപുട) കവിതകളും അങ്ങനെ തന്നെ. മഞ്ഞായും കാറ്റായും തീയായും നനവായും ഈ അനുഭവങ്ങള്‍ തരാന്‍ പര്യാപ്തമാണവ.

ഒന്നു നിരീക്ഷിച്ചാല്‍ ഓര്‍മ്മകളുടെ സജീവ സാന്നിധ്യം മിക്ക കവിതകളിലും ഒളിഞ്ഞും തെളിഞ്ഞും ദര്‍ശിക്കാനാവും. ചിലതു മാത്രം പറയാം

നിരോധിക്കപ്പെട്ട ഒരു നാണയമായാണു് ലാപുട ഓര്‍മ്മയെ പരിചയപ്പെടുത്തിത്തരുന്നതു്. ഓര്‍മ്മ ഉപയോഗിച്ചതിനുള്ള ശിക്ഷയായി വര്‍ത്തമാനകാലത്തെ പറയുമ്പോള്‍, ഓര്‍മ്മയെ നമ്മള്‍ തിരിച്ചറിയുന്നു.ഷേക്ക്‍ഹാന്‍ഡ് കൊടുക്കുന്നു. മറ്റൊരു കവിതയില്‍, വിചിത്രമായ രീതികളുള്ള, അനുസരണമില്ലാത്ത ഓര്‍മ്മകളെ ശാസിക്കുന്നതിങ്ങനെ.


തൊട്ടുരുമ്മി
അരിച്ചുകേറിയതിനെ
ഇക്കിളികോച്ചരുതെന്ന്
പറഞ്ഞാല്‍ കേള്‍ക്കില്ല
എന്റെ ഓര്‍മ്മപ്പായലുകള്‍
.

ഓര്‍മ്മ തന്നോര്‍മ്മ പോലും മായിക്കാനോര്‍പ്പൂ നിത്യം” എന്നു ലാപുട പറയുമ്പോള്‍ വലയ്ക്കകത്തു ശ്വാസംമുട്ടിപ്പിടയുന്ന മീനിന്റെ നിസ്സഹായമായ നിലവിളി, കരിങ്കല്ലും അപ്പൂപ്പന്‍ താടിയും തമ്മിലുള്ള സംവാദത്തില്‍ ഓര്‍മ്മയുടെ നിരപേക്ഷമായ ഭാരം, കാമിനിയുടെ മറവി കമിതാവിനു് ഓര്‍മ്മയാവുന്ന നടുക്കം‍, അങ്ങനെയങ്ങനെ കവിതയാകുന്ന സ്ഫടികദ്രവ്യത്തിലൂടെ കയറി അനവധി നിറങ്ങളോടെ പെയ്തിറങ്ങുന്ന ഓര്‍മ്മകളുടെ അസുലഭമായ അനുഭവമാകുന്നു ലാപുടയുടെ കവിതകള്‍.
അല്ല, അനുഭവം കൂടിയാകുന്നു ലാപുടയുടെ കവിതകള്‍ എന്നു തിരുത്തണം. അവയില്‍ നിന്നു തന്നെ ഉദ്ധരിച്ചാല്‍;

ഒച്ചയും അനക്കവും
വരിയില്‍ നിന്ന്
തുളുമ്പാതെ
അളന്നുമുറിച്ചാണ്
എഴുതുന്നത്.
ഓര്‍മ്മയുടെ ഒരേ കാതുകളില്‍
ഒരേ ആവൃത്തിയിലാണ്
പിടഞ്ഞെത്തുന്നത്.
ഒരുപക്ഷേ,
ഓരോരുത്തരും
അവരവരുടെ
പാരഡികളായാണ്
ജീവിക്കുന്നത്.


ഈ ചെറുകുറിപ്പും അങ്ങനെ തന്നെ. എന്റെ മാത്രം പാരഡി. എന്നാലും ഈ കവിതകളില്‍ ആനന്ദിക്കാന്‍ ബൂലോകത്തിനു പുറത്തുള്ളവര്‍ക്കും സാധ്യതയുണ്ടായിത്തീരുന്നുവെന്നു കേള്‍ക്കുമ്പോള്‍ ആനന്ദിക്കാതിരിക്കുന്നതെങ്ങനെ? ഇത്തരം നനവുകാലങ്ങളെ പുറമേക്കു്, തെളിവോടെ പകരാനുള്ള ശ്രമത്തില്‍ ഭാഗഭാക്കാവുന്നതില്‍ അഭിമാനിക്കാതിരിക്കുന്നതെങ്ങനെ?

പുസ്തകത്തിന്റെ ചില ആസ്വാദനക്കുറിപ്പുകള്‍
വായനയുടെ പരോളുകള്‍ -ജി.പി.രാമചന്ദ്രന്‍
വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ -The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്
‍കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍

വാര്‍ത്തകള്‍
ബ്ളോഗിലെ കൂട്ടായ്മ പുസ്തക പ്രസാധന രംഗത്തേക്കും -ദേശാഭിമാനി
ബുക്ക് റിപ്പബ്ലിക് - ഒരു സമാന്തര പുസ്തക പ്രസാധന-വിതരണ സം‌രംഭം - നാട്ടുപച്ചയില്‍ ദേവദാസ്

ബന്ധപ്പെട്ട മറ്റു ബ്ലോഗ് പോസ്റ്റുകള്‍
റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത് -വെള്ളെഴുത്ത്
ബുക്ക് റിപ്പബ്ലിക്കേഷന്‍ -ഹരിയണ്ണന്‍
ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍ -മൂര്‍ത്തി
നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് ‘ലാപുട’ -ഭൂമിപുത്രി
വാക്കുകളുടെ പെരുങ്കല്ലുകള്‍ -ദസ്തക്കിര്‍
ലാപുടയുടെ പുസ്തകം സിമി
പുസ്തകം - പ്രകാശനം ലാപുട
കടങ്കഥകളെക്കുറിച്ചുള്ള ഓര്‍മകള്‍ - റോബി