ഹൃദയത്തിൽ നിന്ന് കഴുത്തിലൂടെ തലച്ചോറിലേക്ക് പോകുന്ന രണ്ടു രക്തക്കുഴലുകൾ ഉണ്ട് . അതിൽ ഇടതു തലച്ചോറിലേക്ക് പോകുന്ന ഒന്നാണ് പൂർണ്ണമായും അടഞ്ഞത്. ഡോക്ടർമാരുടെ ഭാഷയിൽ *ischemic stroke.
സ്ട്രോക്ക് നടക്കുമ്പോൾ ഞാൻ ആശുപത്രിയിൽ തന്നെ ആയിരുന്നു. ഒരു ശ്വാസതടസ്സം വന്നപ്പോ admit ചെയ്തതാണ്. പുലർച്ചെ എന്നെ നിവർത്തി ഇരുത്താൻ നഴ്സിനോട് പറഞ്ഞപ്പോൾ അവൾ പുറത്തു നിൽക്കുന്ന മൂത്തമകനെ വിളിച്ചു വരുത്തി, അച്ഛൻ എന്തു ഭാഷയാണ് സംസാരിക്കുന്നത് എന്ന് ചോദിക്കുന്നത് കേട്ടപ്പൊഴാണു് എനിക്കു മനസ്സിലായത്. ഇനി പറഞ്ഞാൽ അവർക്ക് മനസ്സിലാവുകയില്ല. വിധി ! 88 വയസ്സുകാരന് *TPA injection കൊടുക്കാൻ ആർക്കും ധൈര്യമില്ലാതെ പോയി. ഫലമോ ഞാൻ ഇവിടെ കണ്ണു പോലും കാണാൻ ആവാതെ വലതു ഭാഗം പൂർണ്ണമായും തളർന്ന് ഒരു കിടപ്പ് കിടക്കുന്നു. മിണ്ടാൻ വയ്യ. മിന്നായം പോലെ വെളിച്ചങ്ങൾ കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഒന്നും തെളിയുന്നില്ല.
കുറച്ചു ദിവസമായി ബോധം ഒന്നും ഇല്ലാഞ്ഞിട്ട് എന്ന് തോന്നുന്നു. ഇപ്പോൾ എവിടെ ആണെന്ന് നിശ്ചയമില്ല. ആശുപത്രിയാണ്. കാക്കകൾ നിറയെ ഉള്ള സ്ഥലമാണ്. അവയുടെ കൂട്ടക്കരച്ചിൽ കേട്ടിട്ട് വൈകുന്നേരം ആയെന്ന് തോന്നുന്നു .
എനിക്ക് സമയം നോക്കാൻ വാച്ചു വേണ്ടായിരുന്നു. വാച്ചു കെട്ടിയിട്ടുണ്ട്. ഒരിക്കൽ. കല്യാണത്തിന്. അന്നുതന്നെയാണ് അവസാനമായി ചെരുപ്പും ധരിച്ചത്. അനിയൻ മൂസയാണ് ചെരിപ്പു മേടിച്ചു കൊണ്ടുത്തന്നത്. കല്യാണം കഴിഞ്ഞപ്പോൾ അതവനുതന്നെ കൊടുത്തു. എന്റെ കാൽ നിലത്തു തൊട്ടാൽ മതി. ബൂട്ടൊന്നും ധരിക്കാതെയാണ് അന്നൊക്കെ പന്തുകളിച്ചതു പോലും. അന്ന് കൂട്ടത്തിൽ ആർക്കും ബൂട്ടുണ്ടായിരുന്നില്ല. ബൂട്ടുണ്ടായിരുന്ന ഒരേയൊരു ടീം പാടൂരിലേതായിരുന്നു.
1955 ലോ മറ്റോ ആണ്. ചുങ്കത്ത്, ഇന്ന് petrol pump നിൽക്കുന്നതിന്റെ പിന്നിലുള്ള പാടത്ത്, പാടൂരിലുള്ള ടീം friendly മാച്ചിനു വന്നത്. മാച്ച് തുടങ്ങി പത്ത് മിനിറ്റിൽ തന്നെ സംഗതി മനസ്സിലായിരുന്നു. മാച്ച് അത്ര friendly അല്ല. ദേഹത്തേക്ക് പന്തടിച്ചു തളർത്താൻ ആണ് ശ്രമം. അക്കൂട്ടത്തിൽ നല്ല ഉറച്ച ശരീരമുള്ള ഒരു പയ്യൻ ആണ് ഇതിന്റെ മാസ്റ്റർ. നെഞ്ചത്തു അവൻ്റെ ഒരടി കൊണ്ടാൽ ശ്വാസം മുട്ടിപ്പോകും. ബൂട്ടില്ലാതെ കളിക്കുന്ന ഞങ്ങളൊക്കെ എത്ര ആഞ്ഞാലും ആ ബലം കിട്ടില്ല.
കളി ഏതാണ്ട് പകുതി ആയപ്പോൾ ഇവൻ പന്ത് വെട്ടിച്ച് എന്റെ നേരെ തിരിഞ്ഞു. ഒരു പത്തടി അകലെ നിന്ന് തന്നെ അവന്റെ തീരുമാനം എനിക്കറിയാമായിരുന്നു. നെഞ്ചിനു നേരെ വന്ന പന്ത് ഞാൻ സമർത്ഥമായി വെട്ടിച്ചൊഴിഞ്ഞു. എന്നാൽ അവന്റെ ബൂട്ടിൽ നിന്നു തെറിച്ച മൺകട്ടകൾ കണക്കു തെറ്റിച്ചു. ഒരു നിമിഷം.! കണ്ണിൽ അസഹ്യമായ വേദന. തുറക്കാൻ വയ്യ. ഓടി വന്ന വേഗതയിൽ മുട്ടു കുത്തി. എന്നിട്ടും വീണു. ഇടതു കൈ കുത്തിയത് അവന്റെ ബൂട്ടിൽ ആണെന്ന് മനസ്സിലായി.വലതു കൈ അവന്റെ ഇടതു കാലിൽ കുത്തി എഴുന്നേറ്റതോടൊപ്പം ഇടതു കൈ ഉയർത്തി അവന്റെ കൊരവള്ളിക്ക് ഒറ്റപ്പിടി. അന്നും ഇടതു കൈക്ക് നല്ല ശക്തിയാണ്. ഇന്ന് ഒരു ചെറിയ തുണി കൊണ്ട് കട്ടിലിന്റെ ഗ്രില്ലിൽ കെട്ടി വച്ചിരിക്കുന്നു. മൂക്കിൽ ഇട്ടിരിക്കുന്ന ഫുഡ് ട്യൂബ് ഞാൻ തന്നെ വലിച്ചു പറിച്ചു കളയാതിരിക്കാൻ ആണ് പോലും. ഉറക്കത്തിൽ എപ്പോഴെങ്കിലും ആയിരിക്കും അങ്ങനെ ചെയ്തത്. കണ്ണുപൊട്ടൻ ഉറങ്ങുവാണോ ഉണർന്നിരിക്കുവാണോ എന്ന് അവരെങ്ങനെയറിയാൻ !
ആരൊക്കെയോ വെള്ളം കൊണ്ടുവന്ന് കണ്ണു കഴുകി. കണ്ണു ഒരു വിധത്തിൽ തുറന്നു നോക്കിയപ്പോൾ അവനെ വരമ്പിൽ കിടത്തിയിരിക്കുകയാണ് . ആളുകൾ പിടിച്ചു മാറ്റിയില്ലായിരുന്നങ്കിൽ അവൻ ചത്തേനെ.
വീണ്ടും ബോധം പോയെന്നു തോന്നുന്നു. അതോ ഓർമ്മ മുറിഞ്ഞതോ? ഇതിനിടയ്ക്ക് ദിവസങ്ങൾ കടന്നുപോയ്ക്കാണുമോ? ആരൊക്കെയോ ബന്ധുക്കൾ വന്നു വിളിച്ചതൊക്കെ അവ്യക്തമായി ഓർക്കുന്നുണ്ട്. ഇവരെന്നെ ഷേവ് ചെയ്താണോ കിടത്തിയിരിക്കുന്നത്? ഡൈ അടിച്ചിട്ടുണ്ടോ? മുൻപ് അടിച്ചതെല്ലാം പോയിക്കാണും. ഇടയ്ക്ക് മീരാൻ സായ്‌വ് വന്നു.
പത്തമ്പത് വര്ഷം മുൻപ് ഒരു ദിവസം സായ്‌വ് എന്നെ കാണാൻ ഇതേ പോലെ മില്ലിൽ വന്നിട്ടുണ്ടായിരുന്നു. ഞാൻ നെല്ലരച്ചു കൊണ്ടിരിക്കയാരുന്നു.
നെല്ലരയ്ക്കുന്നത് കണ്ടിട്ടുണ്ടോ? നെല്ലു കൊട്ടുന്നത് V ആകൃതിയിലുള്ള അള്ളറിലാണ്. ഇതിൽ നിന്ന് കറങ്ങുന്ന രണ്ടു സിലിണ്ടറുകളുടെയിടയിലേക്ക് നെല്ലു വീഴും. ചതഞ്ഞ് ഉമി പറിഞ്ഞു പോയ നെല്ല് താഴെ വച്ചിരിക്കുന്ന പാട്ടയിൽ വീഴും. പാട്ട നിറയാറായാൽ കാലി പാട്ടയെടുത്ത് നെല്ലുവീഴുന്ന സ്ഥലത്തു പിടിച്ച് നിറയാറായ പാട്ട വലതു കാൽ കൊണ്ട് ഇടത്തോട്ട് നീക്കും. കാലിപ്പാട്ട കൃത്യ സ്ഥലത്തു വച്ച ശേഷം ഇടത്തോട്ട് നീക്കിയ പാട്ടയിലെ നെല്ല് ഇടതു കൈ കൊണ്ട് പൊക്കി അള്ളറിലിടണം. രണ്ടോ മൂന്നോ വട്ടം. പണി തീരുന്നതുവരെ അള്ളറിന്റെ ചുവട്ടിൽ മാറാതെ നിൽക്കണം. പണി കഴിഞ്ഞിറങ്ങുമ്പോൾ ദേഹമാസകലം തവിട് നിറഞ്ഞ് നരയ്ക്കും.
മില്ലവിടെ പണിയുമ്പോൾ ആ ദേശത്തിലെ ആദ്യത്തെ മില്ലായിരുന്നു. Switzerland ഇൽ നിന്നും ഇറക്കുമതി ചെയ്ത മോട്ടറാണ്. 25HP. മോട്ടറിന്റെ ശബ്ദത്തിൽ സായ്‌വ് പറഞ്ഞത് കേട്ടില്ല. സായ്‌വ് വളരെ അടുത്ത് വന്നു. എന്നിട്ടും അമ്പതുറുപ്പ്യ വേണം എന്ന് മാത്രേ കേട്ടുള്ളൂ. കൊടുത്തു. പിന്നെപ്പഴോ അവൻ വീട്ടുകാരോട് പറയാതെ പോലീസിൽ ചേർന്നു എന്നറിഞ്ഞു. റിട്ടയർ ചെയ്യുമ്പോ എസ്സൈ ആയിരുന്നിരിക്കും.
സായ്‌വ് കൈയിൽ പിടിച്ചു കുറച്ചു നേരം നിന്നിട്ട് പോയി. ഒന്നും പറഞ്ഞില്ല. ഉള്ളിൽ ഒരു മോട്ടോറിന്റേതിലുമധികം ശബ്ദമുണ്ടായിരുന്നിരിക്കണം, പറഞ്ഞാലും കേൾക്കാനാവാത്ത വിധം. സാരമില്ല സായ്വേ.
34 വര്ഷം പാട്ട നീക്കി, വലതു കാലിലെ തള്ള വിരലിന്റെ വശത്തായി ഉണ്ടായി വന്ന തഴമ്പിൽ physio therapist അത്ഭുതത്തോടെ വിരലോടിക്കുന്നു. ഇക്കുട്ടി അരിമില്ലെന്ന് കേട്ടിട്ടുപോലുമുണ്ടാവില്ല.
ആരോ വന്നിട്ടുണ്ട്. കൈക്കു പിടിക്കുന്നു . ആഹ് വളരെ മൃദുവായ കൈ. ഇളയ മകനാണ്. ജനിച്ചിട്ടിന്നു വരെ അദ്ധ്വാനിച്ചിട്ടില്ലാത്തവൻ. തള്ള വിരൽ കൊണ്ട് അവന്റെ കൈക്കു മേലെ ഒന്ന് തലോടി. നല്ല വിഷമം കാണും. അവനോടു പറയാത്ത കാര്യങ്ങളില്ല. എനിക്ക് മിണ്ടാൻ പറ്റാത്തതിൽ ഈ ലോകത്ത് ഏറ്റവും വിഷമിക്കുന്നത് ഇവനായിരിക്കും. മക്കളിൽ ഇയാൾക്ക് മാത്രമേ ഈശ്വരവിശ്വാസം ഇല്ലാതുള്ളൂ. എന്റെയീ കിടപ്പിൽ മറ്റു രണ്ടുപേരും പ്രാർത്ഥനയും മറ്റും ആയി ചെലവിടുമ്പോൾ ഇയാൾ എന്തായിരിക്കും ചെയ്യുക!
ഇവന്റെ അമ്മയ്ക്ക് അങ്ങനെ ഈശ്വര വിശ്വാസം ഉണ്ടായിരുന്നോ ആവോ. ഒരു പക്ഷേ കിടപ്പിലായതിനു ശേഷമെങ്ങാനും വിശ്വാസിയായെങ്കിലേ ഉള്ളൂ. അവൾ മുപ്പത്താറോ മുപ്പത്തെട്ടോ വയസ്സുള്ളപ്പോ കിടപ്പിലായതാണ്. സന്ധികൾ ഉറച്ചു പോയി, ചലനങ്ങൾ വേദനകളായാൽ ആരാണ് ദൈവത്തെ വിളിക്കാത്തത്? പിന്നത്തെ ജീവിതമൊക്കെ തിരിഞ്ഞു പോയി. ഉപ്പു പോര മുളക് പോര എന്ന പരാതികൾ എത്ര വേഗമാണ് ഉപ്പെത്ര മുളകെത്ര എന്ന ചോദ്യങ്ങളായത്. അടുക്കളയിൽ ഞാനും കിടക്കയിൽ അവളും ചേർന്നുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് ഇവരൊക്കെ വളർന്നത്.
നോക്കൂ എന്നു മാത്രമേ വിളിച്ചിട്ടുള്ളൂ. അവളും. വഴക്കുണ്ടായിട്ടുണ്ട്. ധാരാളം! അപ്പോഴും സംബോധന അതുതന്നെ. അവസാന കാലങ്ങളിൽ അവളോട് ദേഷ്യപ്പെട്ടത് ആർക്കൊക്കെയോ അവളുടെ സാരികൾ കൊടുത്തതിനായിരുന്നു. ഇപ്പോൾ പറയാമല്ലോ. കൊടുക്കുന്നതിൽ ഉള്ള വിരോധം അല്ലായിരുന്നെടോ. തനിക്ക് ഒരു തിരിച്ചു വരവില്ലെന്ന് താൻ തീരുമാനിച്ചതിന്റെ വിഷമം ആയിരുന്നു എന്റെ ദേഷ്യം!
പതിനെട്ടു കൊല്ലം അവൾ വേദനിച്ചു. അതോർക്കുമ്പോൾ എനിക്ക് തന്നെ വേദനിക്കുന്നു. ദൈവം ഉണ്ടെങ്കിൽ അതിനും വേദനിച്ചേനെ.
എല്ലാ ദൈവവും ഉണ്ടെന്ന് വിശ്വസിച്ചാണ് ജീവിതത്തിൽ ഏറിയ സമയവും ജീവിച്ചത്. നമ്മൾ ഓരോപേരിൽ വിളിച്ചുപോരുന്നു എന്നാണല്ലോ. അമ്പലത്തിൽ പോകാനും നാലാൾ കാൺകെ തൊഴാനും ഒരു മടിയുമുണ്ടായിട്ടില്ല അന്നൊക്കെ. കാര്യങ്ങളൊക്കെ ഇപ്പൊ മാറി. പണ്ടൊക്കെ എന്ത് സ്പർദ്ധയുണ്ടായാലും അത് ആ വിഷയം മാത്രമേ ആകുമായിരുന്നുള്ളൂ. ഇന്നതിലെവിടെയെങ്കിലുമുള്ള ജാതിയിലേക്കോ മതത്തിലേക്കോ വലുതായിപ്പോകുന്നു.
ഒരു പത്തിരുപത്തിനാല് വയസ്സുള്ളപ്പോഴാണ്; അമ്പലക്കുളത്തിലെ വെള്ളം കൃഷിയാവശ്യത്തിനെടുക്കരുതെന്ന് പറഞ്ഞ് കോളനിയിലെ ആളുകൾ പരാതി കൊടുത്തു. കാര്യം തീർപ്പാക്കാൻ വന്ന അധികാരിക്ക് അല്ലെങ്കിലേ ചെറിയ കുടിയാൻ വിരോധം ഉണ്ടായിരുന്നു. വാപ്പ എന്നെയാണ് പറഞ്ഞയച്ചത്.
എനിക്ക് പിന്നെ നോക്കാൻ ഒന്നുമില്ല. ഇത്രയും ജനങ്ങൾ ഇവിടെ ഉണ്ടാകുന്നതിനു മുമ്പേ കുളം ഉണ്ടായിരുന്നു.
കുളം കൃഷിയാവശ്യത്തിനു വേണ്ടിയായിരുന്നു. പാട്ടക്കരാറിൽ കുളത്തിലെ വെള്ളം എടുത്തുകൊള്ളാൻ സമ്മതിച്ചിട്ടുണ്ട്. ഈ മൂന്ന് കാര്യം മതി പിടിച്ചു നിൽക്കാൻ.
അധികാരി കട്ടിയുള്ള കണ്ണടയുടെ മുകളിലൂടെ നോക്കിയിട്ട് ഒരിംഗ്ളീഷ്. ഇന്നും ഓർമ്മയുണ്ട്. "Are you speaking as an Indian citizen or a വെറും പാട്ടക്കുടിയാൻ of കാവശ്ശേരി?"
തിരിച്ചു പറയാനറിയില്ലെങ്കിലും അത്യാവശ്യം മനസ്സിലാക്കാനുള്ള ഇന്ഗ്ലീഷ് ഒക്കെ വശമുണ്ട്. പാട്ടക്കുടിയാൻ എന്ന് പുച്ഛിച്ചതാണ്. കുളത്തിന്റെ ആവശ്യക്കാരെല്ലാം ചുറ്റിലുമുണ്ട്. പക്ഷേ വെള്ളത്തിന്റെ ആദ്യത്തെ അവകാശി കൃഷിക്കാരൻ തന്നെ. കുളിക്കുന്നതാണോ ഉണ്ണുന്നതാണോ പ്രധാനം ?
"കുളം കുഴിച്ചത് കൃഷിക്കാണെങ്കിൽ വെള്ളം ഞാൻ കൊണ്ടു പോകും. അധികാരിക്ക് മറിച്ചു തെളിയിക്കാമെങ്കിൽ വെള്ളം വേണ്ട." അധികാരിയെ കാര്യത്തിലേക്ക് കൊണ്ടുവന്നു.
അധികാരി സമവായം പറഞ്ഞു. കുളിക്കാൻ ഉള്ളത് കഴിച്ചു ബാക്കി എടുക്കാം. ഒരു മുളങ്കുറ്റിയിൽ എടുക്കാവുന്ന അളവ് അടയാളപ്പെട്ടുത്തി കുളത്തിൽ തറയ്ക്കാൻ മേനോനോട് ഉത്തരവിട്ടു. ഞാൻ മേനോനെ തടഞ്ഞു. അധികാരിയോട് തറപ്പിച്ചു പറഞ്ഞു.
"എനിക്കാവശ്യമുള്ള വെള്ളമാണ് വേണ്ടത്. നിങ്ങൾക്കാവശ്യമില്ലാത്ത വെള്ളമല്ല. ഈ കുളത്തിൽ ഒരു കുറ്റിയും ആരും അടിക്കില്ല."
മേനോന് വാപ്പയുമായി നല്ല പരിചയമുണ്ട്. പതുക്കെ അദ്ദേഹം എന്നെ വിളിച്ചു മാറ്റി നിറുത്തി.
"കുറ്റി തറച്ചിട്ട് ഇയാള് പോട്ടെ. നിനക്കാവശ്യം പോലെ വെള്ളമെടുത്തോ. അടയാളമെത്തിയാൽ ഈ കുറ്റിയുടെ മണ്ടയ്ക്ക് ഒറ്റയടി. അത്രയല്ലേ ഉള്ളൂ. താൻ വാ."
ഞാൻ പോയില്ല. എനിക്ക് ചിരി വരും. തിരിച്ചു വീട്ടിലേക്ക് നടന്നു. വളവിൽ എളാപ്പ നിൽക്കുന്നു. വാപ്പാടെ surveillance കാമറ. അടിയായാലോ എന്നോർത്തു കാണും. അടിയെങ്ങാനും ആയെങ്കിൽ ഇയാൾ പോയി പറഞ്ഞറിയും മുൻപ് നാട്ടുകാർ പതം വരുത്തിയേനെ. ഇത്രയും ആളുകളുടെ മുൻപിലേക്ക് ഒറ്റയൊരുത്തൻ. കണ്ണിൽ ചോരയില്ലാത്ത വാപ്പ!
ഞാൻ വാപ്പയുടെ ഗുണ്ട ആയിരുന്നോ? അതോ വേട്ട നായയോ? ഇപ്പഴോർക്കുമ്പോൾ അങ്ങനെ തോന്നുന്നു. ഒറ്റ യജമാനനെ മാത്രം അനുസരിക്കുന്ന നായ. Alpha male. എവിടെയൊക്കെയാണ് ഇങ്ങനെ കയറി മൂപ്പർക്ക് വേണ്ടി സംസാരിച്ചിട്ടുള്ളത്. ന്യായാന്യായങ്ങൾ അന്വേഷിച്ചിട്ടില്ല. കുളം-കുളി എന്ന ശബ്ദങ്ങളുടെ സാമ്യത്തിൽ തന്നെ അന്നവിടെ തടിച്ചു കൂടിയവർക്ക് ന്യായമുണ്ടായിരുന്നു.
കുളിപ്പിക്കാനാളു വന്നു. ചെറുചൂട് വെള്ളത്തിൽ തുണി മുക്കി തുടച്ചെടുക്കും. അതാണ് കുളി. ഗായത്രി പുഴയ്ക്ക് ഉരിയരിപ്പുഴ എന്നൊരു പേരുണ്ട്. ഉരിയരി വേകുന്ന സമയം കൊണ്ട് അതിന്റെ വെള്ളം വാർന്നു തീരും. വർഷത്തിൽ ആറേഴ് മാസം അതിലാണ് കുളി. ഒരിളം ചൂടുള്ള വെള്ളമാണതിലെപ്പോഴും. ശ്വാസം പിടിച്ചു മുങ്ങി മുട്ടുകാൽ മടക്കി കൈ കൊണ്ട് കെട്ടി ചുരുണ്ട് ഒരു ഭ്രൂണം പോലെയാവണം. എന്നിട്ട് ശ്വാസം പുറത്തേയ്ക്ക് വിട്ടു കൊണ്ടേയിരുന്നാൽ താഴ്ന്നു താഴ്ന്ന് മണലിൽ വന്ന് മുട്ടും. ഗർഭപാത്രത്തിൽ ഒതുങ്ങുന്ന ഒരനുഭവമാണ്.
ഗർഭപാത്രത്തിൽ കേൾക്കാൻ കഴിയുമത്രേ. ഞാനും ഇപ്പോൾ ഏതോ ഗർഭപാത്രത്തിലാണ്. പുറത്തേക്ക് തിരിഞ്ഞിറങ്ങാൻ തല്ക്കാലം തങ്ങി നിൽക്കുന്ന ഒരു ഗർഭപാത്രം. പത്മവ്യൂഹ രഹസ്യം ഒറ്റു കേൾക്കുന്ന അഭിമന്യുവിനെപ്പോലെ കാതു കൂർപ്പിച്ചാൽ കേൾക്കാവുന്ന ഒരു "അച്ഛാ" വിളിയുണ്ട്. ഇവിടുത്തെ നേഴ്സ് ആണ്. എന്ത് രസമാണെന്നോ അത് കേൾക്കാൻ. എന്റെ കുട്ടികൾ വിളിച്ചിട്ടില്ല അങ്ങനെ.
ഇടത് കൈ കട്ടിലിനോട് കെട്ടിവച്ച ശീല അഴിക്കാൻ നേരത്ത് അവൾ എന്നോട് “നല്ല കുട്ടിയായി ഇരിക്കണെ അച്ഛാ” എന്ന് പറഞ്ഞത് കേട്ട് ചിരി വന്നുപോയി. മുഖം വക്രിക്കുന്നത് കണ്ടായിരിക്കണം അവൾ വേദനയുണ്ടോ എന്ന് ചോദിച്ചത്.
അവൾ ഒരുപാട് സംസാരിക്കും. അന്ന് കാലത്ത് ബസ്സു കിട്ടാതായത്. രണ്ടു ബസ് മാറിക്കയറേണ്ടി വന്നത്. വൈകിയതിന്റെ ശകാരങ്ങൾ കേട്ടത്. ഏതോ വയസ്സന്റെ food tube ശരിക്ക് കേറാഞ്ഞത്. മറവി രോഗമുള്ള സ്ത്രീ പുറത്തേക്കിറങ്ങിപ്പോയത്. എല്ലാറ്റിനും ഇടയ്ക്ക് “കേട്ടോ അച്ഛാ” എന്ന് പറയും. കേൾക്കുവാൻ മാത്രം സാധിക്കുന്ന ഒരാളോട് മറ്റെന്ത് പറയാൻ. ഞാൻ കേട്ടു കൊണ്ടേയിരിക്കും. ഇപ്പോൾ എനിക്കതിനു കഴിയും. അല്ലെങ്കിൽ ഇപ്പോൾ എനിക്കതിനേ കഴിയൂ.
അന്ന് അങ്ങനെ ആരുടെയൊക്കെയോ കാര്യങ്ങൾ കേൾക്കാതെ ഇരുന്നിട്ടുണ്ട്! അവിടുത്തെ പോസ്റ്റ് മാസ്റ്റർ ആയിരുന്ന ഒരു കുഞ്ചുണ്ണിയുടെ മുഖം ഓർമ്മ വരുന്നു.
അങ്ങേർക്ക് എന്തോ അത്യാവശ്യം വന്നിട്ടാണ് വാപ്പാടെ കയ്യിൽ നിന്ന് രണ്ടായിരം രൂപ മേടിച്ചത്. പറഞ്ഞ അവധി കഴിഞ്ഞിട്ടും തിരിച്ചു കൊടുത്തില്ല. വീടിന്റെ മുൻപിലൂടെ സൈക്കളിൽ ആണ് കക്ഷി പോസ്റ്റ് ആപ്പീസിലേക്ക് പോക്കും വരവും. വാപ്പ നിത്യം കാണും. എന്നാലും കാശ് തിരിച്ചു ചോദിച്ചില്ല. രണ്ടായിരം രൂപയ്ക്ക് ഇന്നത്തെ രണ്ടുലക്ഷത്തിന്റെ മൂല്യമുള്ള കാലമാണ്.
ഒന്നൊന്നര മാസം കഴിഞ്ഞപ്പോഴാണ് ഇയാൾ മറ്റൊരു വഴിക്ക് പോക്കുവരവ് തുടങ്ങി എന്ന് വാപ്പയറിയുന്നത്. വൈകീട്ട് നെല്ലളവ് കഴിഞ്ഞു കുളിച്ചു വന്നപ്പോ വാപ്പ വിവരം പറഞ്ഞു.
“ഡാ നാളെ നീ ഒന്ന് പോയി അന്വേഷിച്ചു വാ”- ന്നേ പറഞ്ഞുള്ളൂ.
പിറ്റേന്ന് കാലത്ത് പത്തു മണിക്ക് കന്നുപൂട്ടു നിർത്തി കൈകാൽ കഴുകയിട്ട് പോസ്റ്റാപ്പീസിൽ പോയി.
മാഷ് ഒന്ന് വിരണ്ടെന്നു തോന്നുന്നു. ബുദ്ധിമുട്ടിക്കാതെ മേശയുടെ അടുത്തു ചെന്ന് ശബ്ദം താഴ്ത്തി ചോദിച്ചു.
"നിങ്ങൾ വാപ്പാക്ക് കാശ് എന്തെങ്കിലും കൊടുക്കാനുണ്ടോ?"
അന്നൊക്കെ നല്ല ശരീരമാണ്. കൈ മേശപ്പുറത്തു വച്ചാൽ തന്നെ ഒരു കനമൊക്കെ ഉണ്ട്. മാഷ് വിചാരിക്കാത്ത രീതിയിൽ ശബ്ദമുയർത്തി.
"അതിന് ?"
"നീ എന്നോട് കാശ് ചോദിക്കാൻ വന്നതാണോ?"
എനിക്കരിശം വന്നു. ആ "നീ" അങ്ങനെ ആരും പറയാത്തതാണ്. ഒന്നുകൂടെ ശബ്ദം താഴ്ത്തിയിട്ട് പറഞ്ഞു.
"ഇപ്പോൾ ചോദിക്കില്ല. ഇപ്പോൾ ഞാൻ പുറത്തേക്ക് പോകുന്നു. ഒരു പത്തു മിനിറ്റ് ഞാൻ പുറത്തു കൊടിയുടെ താഴെ കാണും. നീ അതിനകം പുറത്തേക്ക് വന്നില്ലെങ്കിൽ വീണ്ടും വരും. എന്നിട്ട് ആ കാശു ചോദിക്കും. "
പുറത്തേക്കിറങ്ങി. Flag pole ന്റെ തിട്ടയിൽ ഇരുന്നു. അഞ്ചു മിനിറ്റായില്ല. മാഷ് ഓടി വന്നു. എവിടുന്നോ സംഘടിപ്പിച്ച ആയിരം രൂപയുമുണ്ടായിരുന്നു കൈയിൽ.
പിന്നീടറിഞ്ഞു. പറ്റാഞ്ഞിട്ടായിരുന്നു പാവം! അയ്യാളുടെ കുഞ്ഞിന് cerebral palsey ആയിരുന്നുവത്രേ. കുഞ്ഞ് മരിച്ചു. പൈസ തിരിമറി നടത്തിയതിന് അയാളുടെ ജോലിയും പോയി. അയാളാ നാടുവിട്ടു. മറ്റേ ആയിരം വാപ്പ അയാൾക്ക് ഒഴിവാക്കിക്കൊടുത്തു.
ഇപ്പൊഴാലോചിക്കുമ്പോൾ, എന്തൊക്കെ വെട്ടിപ്പിടിച്ചു എന്നത് ജീവിതത്തിൽ എന്ത് മാറ്റമാണ് വരുത്തിയിട്ടുള്ളത്? ഞാൻ മേടിച്ചെടുത്ത ആയിരത്തേക്കാൾ എത്ര വലുതാണ് വാപ്പ വിട്ടുകൊടുത്ത ആയിരം!
നമ്മൾ മരിക്കാറായെന്നു കരുതുക. ഒരു മിനിറ്റ് മാത്രമേയുള്ളൂ ഇനി ജീവിതം. ജീവിതത്തിൽ നാം ആരുടെയെല്ലാം മുന്നിൽ നടന്നു ആരുടെയെല്ലാം പിന്നിലായി. എത്ര ദൂരം ഓടി. നടന്നു. ഇഴഞ്ഞു. ഉഴറി. എല്ലാം ഓർക്കുക. ഒരുമിനിറ്റ്. ഒരുമിനിറ്റ് കഴിഞ്ഞാൽ നമ്മൾ മരിച്ചവർ മാത്രമാണ്. നടന്നവരോ ഓടിയവരോ ഇല്ല. ജയിച്ചവർ തോറ്റവർ തുടങ്ങിയ ഒരു വിശേഷണങ്ങളും ഇല്ല. ഒരു മിനിറ്റ് കഴിഞ്ഞാൽ ഒരേയൊരു വിശേഷണമേയുള്ളൂ. മരിച്ചു പോയവർ!
ഡോക്ടർ വന്നെന്നു തോന്നുന്നു. എന്റെ വലതുകൈയിൽ ഉറുമ്പുകൾ അരിക്കുന്നുണ്ടത്രെ. കക്ഷി ഭയങ്കരമായി ദേഷ്യപ്പെടുന്നു. കട്ടിൽ ചുവരിനോട് മുട്ടിച്ചിട്ടു കാണും. ഉറുമ്പുകൾക്ക് ജഡം മണക്കും. വലതുകൈയൊക്കെ ശരീരത്തിന്റെ ഭാഗമല്ലാതായിട്ട് നാളെത്രയായി. ഉറുമ്പ് തിന്നാൽ അതിനു നല്ലത്. ഇയാൾ എന്തിനാണ് ആ കുട്ടിയെ വഴക്ക് പറയുന്നത്. ആ കുട്ടിക്ക് അച്ഛനില്ലാത്തതാണ്. അവളുടെ തന്തയ്ക്ക് വിളിക്കുന്നു. കട്ടിൽ ചുവരിനോടു ചേർത്തിട്ടത് ഉയരം കുറഞ്ഞ ആ അറ്റൻഡർ പയ്യനല്ലേ?
സർവ്വ ശക്തിയുമെടുത്ത് ചുമച്ചു. അവളെ അങ്ങനെ ആരും വഴക്ക് പറയേണ്ട. ഇടത് കൈ കൊണ്ട് കട്ടിലിന്റെ ഗ്രില്ലിൽ തട്ടി. ഡോക്ടർ വന്ന് സ്റ്റെത്തെടുത്ത് വച്ച് നോക്കുന്നുണ്ട്. അപ്പോഴും ഇയാളെന്തിന് ആ കുട്ടിയെ വഴക്ക് പറയുന്നു? നിർത്ത്!
ഗ്രില്ലിൽ പിടിച്ച എന്റെ ഇടതുകൈയിൽ അയാളുടെ കുടവയർ അമരുന്നുണ്ട്. ഇപ്പോൾ കയ്യുയർത്തിയാൽ അയാളുടെ കഴുത്തിനു തന്നെ പിടി കിട്ടും. ബൂട്ടിൽ നിന്നും ഉയർന്നു പൊങ്ങിയ ലക്ഷ്യം തെറ്റാത്ത ഒരു നീക്കം… ചുങ്കത്തെ പാടത്ത് ശ്വാസം കിട്ടാതെ കണ്ണ് തുറിച്ച പയ്യന്റെ പിടച്ചിൽ!
* Ischemic stroke (ഇസ്കെമിക് സ്ട്രോക്ക്): തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളിൽ രക്തക്കട്ടയോ മറ്റോ അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന പക്ഷാഘാതം.
** TPA injection (ടി.പി.എ. ഇൻജക്ഷൻ): Tissue Plasminogen Activator എന്നതിന്റെ ചുരുക്കെഴുത്ത്. സ്ട്രോക്ക് ഉണ്ടായി ആദ്യ മണിക്കൂറുകളിൽ, രക്തക്കുഴലിലെ കട്ട അലിയിച്ചു കളഞ്ഞ് രക്തയോട്ടം പുനഃസ്ഥാപിക്കാൻ നൽകുന്ന അടിയന്തര മരുന്ന്.


.jpg)


