Sunday, October 16, 2022

കുഞ്ഞിമൂസ


ആമുഖം

അച്ചുമരത്തില്‍ തൂക്കിയിട്ട റാന്തലിന്റെ വെളിച്ചത്തില്‍ കാളയുടെ നിഴല്‍ മതിലില്‍ വീണിളകി ഒരു വ്യാളിയെപ്പോലെയാകുന്നത് മൊകാരി നോക്കിയിരുന്നു. എല്ലാത്തവണയും അതുവഴി മടങ്ങിവരുമ്പോൾ ഒരു പുതിയ കാഴ്ച്ചയെപ്പോലെ ആ വ്യാളി മൊകാരിയെ രസിപ്പിച്ചു. വിൽക്കാതെ അവശേഷിച്ച മൺചട്ടിയിലൊന്നിൽ അയാൾ താളം പിടിച്ചു. ശേഷം അത് വണ്ടിക്കുറ്റിയിൽ കമഴ്ത്തി വച്ച്, കിളിക്കാലില്‍ എഴുന്നേറ്റു നിന്ന് വലിച്ചു തീരാറായ ബീഡി വ്യാളിയുടെ കണ്ണിലേക്ക് എറിഞ്ഞുകൊള്ളിച്ചു. വ്യാളിയുടെ കണ്ണുകളില്‍ നിന്ന് തീപ്പൊരി ചിതറി. പിന്നിലായി വന്നുകൊണ്ടിരുന്ന വണ്ടിക്കാർ മൊകാരിയുടെ ചിരി കേട്ടു. ചുണ്ടക്കാട്ടെത്താന്‍ ഇനിയും മൂന്നു ദിവസമെടുക്കും.



അദ്ധ്യായം 1


ചുണ്ടക്കാട് ഒരു മേടാണ്. രണ്ടു കിലുക്കങ്ങള്‍ക്കിടയിലെ ഒരു മേട്. ഒരിറക്കത്തില്‍ മാധവവിലാസം സ്കൂളിലെ ചെറുകിലുക്കങ്ങള്‍, മറ്റേയിറക്കത്തില്‍ കുമ്പാരന്മാരുടെ തെലുങ്കും.

 പുറപ്പാട് കഴിഞ്ഞ് കാലമിത്രയായിട്ടും കുമ്പാരൻ അവൻ്റെ പൈതൃകമായ ഭാഷ കളയാതെ സൂക്ഷിച്ചു. അമ്പതിലധികം കുടുംബങ്ങൾ ഭാഷ കൊണ്ടുള്ള മതിലിനുള്ളിൽ ആന്ധ്രയിലെ ഏതോ ഗ്രാമമായി ജീവിച്ചു. ഊഴമിട്ട് അക്കരയിൽ നിന്ന് ചൂരൽ വട്ടിയിൽ കൊണ്ടുവരുന്ന കളിമണ്ണ് വെള്ളം ചേർത്ത് കുഴച്ച് കല്ലു കളഞ്ഞ് ചട്ടിയും കലവുമായി വാർത്ത് തണലത്തുണക്കി ചൂളയിലേക്കെടുക്കും. ഓരോ ഘട്ടത്തിലും അവരതിൽ തെലുങ്ക് ചേർക്കും. ചുട്ടെടുത്ത കലത്തിൽ ചൂണ്ടുവിരൽ മടക്കി മുട്ടിയാൽ അതിൽ നിന്ന് പാകമായ തെലുങ്ക് തിരിച്ച് കേൾക്കാം.

ഒഴിഞ്ഞ വണ്ടിയുമായി മൊകാരി കുമ്പാരത്തറയിലെത്തുന്നത് ഒരു വൈകുന്നേരത്താണ്. തറയിൽ അപ്പോൾ വലിയ ബഹളം നടക്കുകയായിരുന്നു. അതുമൂത്ത് കയ്യാങ്കളിയാകുമെന്ന് ഭയന്ന്, എല്ലാ  അത്തരം അവസരങ്ങളിലും ചെയ്യാറുള്ളതു പോലെ കുഞ്ഞിമൂസയെ തിരക്കി ചുണ്ടക്കാട്ടേക്ക് വണ്ടിയാട്ടി.

വാതിൽ തുറന്ന്, പുറത്തേക്ക് വീഴുമായിരുന്ന വെളിച്ചമത്രയും മറച്ച്, കുനിഞ്ഞ്, കുഞ്ഞിമൂസ പുറത്തേക്ക് വന്നു. ഒപ്പം പുരയ്ക്കകത്ത് കെട്ടിക്കിടന്ന മുറുമുറുപ്പും.

മൊകാരി കാര്യം പറഞ്ഞു.

"എളാപ്പാ, അതുകള് വക്കാണം കൂടി തല്ലും പിടിയും ആവും. എന്തെങ്കിലും ചെയ്തില്ലെങ്കിൽ ചോര വീഴ്ണ മാതിരിയിണ്ട്."

"ഒന്നുണ്ടാവില്ലെടാ. നീ വണ്ടി അഴിക്ക്. നമുക്ക് നടന്ന് പോവാം".

മൊകാരി കാളകളെ അഴിച്ച് കെട്ടി. കുഞ്ഞിമൂസ ഇടതു കൈ കൊണ്ട് കാളവണ്ടിയുടെ മൂക്കണയിൽ പിടിച്ച് പൊക്കി വണ്ടി പടിക്കകത്ത് കേറ്റി തിരിച്ചിട്ടു. ലുങ്കിക്ക് മുകളിലൂടെ അരയിൽ തോർത്ത് കെട്ടി, കുമ്പാരത്തറയിലേക്കുള്ള ദൂരം കനത്തതും നീളമേറിയതുമായ കാൽവെയ്പ്പുകൾ കൊണ്ട് ക്ഷണത്തിൽ അളന്നു തീർത്തു

കുഞ്ഞിമൂസ കടന്നു വന്ന മാത്രയിൽ കുമ്പാരത്തറയിൽ തെലുങ്ക് നിലച്ചു. പനമ്പട്ട കൊണ്ട് മേഞ്ഞ കൂരകൾ ആമകളെപ്പോലെ ഉൾവലിഞ്ഞു. വാതിലുകളടഞ്ഞു. വിളക്കുകളണഞ്ഞു. വീടുകൾക്കിടയിലെ വീതികുറഞ്ഞ ഇടവഴിയിലൂടെ മൂസയും മൊകാരിയും തിരിച്ചുനടന്നു. ചട്ടിമേടിക്കാൻ വന്ന കണക്ക് മാഷ് പിന്നോട്ട് നടന്ന് പുളിവേരിൽ കാലുടക്കി മറിഞ്ഞു വീണു. 

പുലർച്ചെ, വെളിക്കിരിക്കാൻ മാത്രമാണ് കുശവർ വീടുകളിൽ നിന്ന് പുറത്തിറങ്ങിയത്.


[ചിത്രം സാക്ഷി]

പിറ്റേന്ന് മാധവവിലാസം സ്ക്കൂളിൽ നാലാം തരത്തിൽ രണ്ടാമത്തെ പിരീഡ് കണക്കായിരുന്നു. കണക്ക് മാഷുടെ ഒഴിവിൽ മലയാളം പഠിപ്പിക്കുന്ന രാമചന്ദ്രനെ പറഞ്ഞു വിട്ട് മാധവൻ മാഷ് സ്വസ്ഥനായി ഇരുന്നു.

രാമചന്ദ്രൻ മാഷ് ആ ക്ലാസ്സിൽ പഠിപ്പിക്കുന്നയാളല്ല. പലതും പറഞ്ഞിരിക്കുന്നതിനിടയിൽ മാഷ് കുട്ടികളിൽ ഒരാളോട് അഴൽ എന്ന വാക്കിൻ്റെ അർഥം ചോദിച്ചു. മിഴിച്ചു നിന്ന അവനോട് "ഇരിയെടാ തടിയാ" എന്ന് പറഞ്ഞ് മാഷ് തിരിഞ്ഞു നടന്നു. തടിയന് കണ്ണ് ചുവന്നു നിറഞ്ഞു. അവനെ അങ്ങനെ വിളിക്കരുതെന്ന് അവിടെ എല്ലാവർക്കുമറിയാം. അവൻ കരച്ചിലടക്കി. പക്ഷേ മൊകാരിയുടെ മകൻ ഹംസയ്ക്ക് അടക്കാനായില്ല. അവൻ പാഞ്ഞു ചെന്ന് ഒരു തള്ള് കൊടുത്തു. വീഴാതെ കൈ കുത്തിയെങ്കിലും മേശയുടെ വക്കിൽ കൊണ്ട് രാമചന്ദ്രൻ മാഷിൻ്റെ നെറ്റി മുറിഞ്ഞ് ചോര പൊടിഞ്ഞു.

അസ്വസ്ഥനായ മാധവൻ മാഷ് ഹംസയെ പൊതിരെ തല്ലി. ഹംസ അലറിക്കരഞ്ഞ് ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയോടി. മാധവൻ മാഷ് വടിയെടുത്തെറിഞ്ഞു. ഹംസ പടികടന്ന് ചുണ്ടക്കാട്ടേക്ക് ഓടി.

ഹംസയുടെ കൈ പിടിച്ച് കുഞ്ഞിമൂസ സ്കൂളിന്റെ പടികടന്നു വന്നു. മാധവൻ മാഷ് ഓടി ഓഫീസിൽ കയറി വാതിലടച്ചിരുന്ന് വിറച്ചു. വാതിൽ മൂസയുടെ ഒരു തള്ളിനില്ല.  കുഞ്ഞിമൂസ  അകത്ത് കയറിയില്ല. നടുമുറ്റത്ത് നെടുങ്ങനെ നിന്നു. അയാളുടെ നിഴൽ വേലിക്കലോളം നീണ്ടു കിടന്നു.

മൂന്നിൽ ക്ലാസ് എടുത്തു കൊണ്ടിരുന്ന കുണ്ടു മാഷ് ഓടി വന്നു.

"മുസാക്കാ ചതിക്കല്ലേ. അയാൾ ഒരു ഹെഡ് മാഷാണ്."

രാമചന്ദ്രൻ മാഷും ഇറങ്ങിവന്നു.

"അങ്ങനെ പറ്റിപ്പോയതാണ്. മൂസാക്ക പ്രശ്നമാക്കരുത്."

കുട്ടികൾ ക്ലാസ്സിൽ നിന്നിറങ്ങി വരാന്തയിൽ തിങ്ങി. അദ്ധ്യാപകരിറങ്ങി വന്നു. കുഞ്ഞിമൂസയെ അനുനയിപ്പിച്ച് നിന്നിടത്തു നിന്നും ഇളക്കി.  കുഞ്ഞിമൂസ തലേക്കെട്ടഴിച്ച് തോളത്തിട്ട് ഹംസയേയും കൂട്ടിയിറങ്ങി. മാധവൻ മാഷ് പിന്നെയും 7 വർഷം പഠിപ്പിച്ചു. ചൂരൽ തൊട്ടിട്ടില്ല.

അദ്ധ്യായം 2


ഏഴു വർഷത്തിനിടയ്ക്ക് കുശവരും മാറി. ചൂരൽ വട്ടി കളഞ്ഞ് കാളവണ്ടിയിലായി മണ്ണു കടത്തൽ. ചൂള മൊകാരിക്ക് വിൽക്കുന്നില്ലെന്നവർ തീരുമാനിച്ചു. ഒന്നോ രണ്ടോ വണ്ടി വിൽക്കും. വില കുശവരു പറയും. കുശവരെയാരോ സഹായിക്കുന്നുണ്ടെന്ന് മൊകാരി കുഞ്ഞിമൂസയോട് പരാതി പറഞ്ഞു. 

"നിനക്ക് ഇതല്ലെങ്കിൽ വേറെ കച്ചവടം. അവർക്കോ? നാളെമുതൽ പീടികേലെ ചരക്കെടുക്കാൻ പൊള്ളാച്ചിക്ക് നീ പോയ്ക്കോ"

എന്ന് പറഞ്ഞ് കുഞ്ഞിമൂസ മൊകാരിയെ തിരിച്ചയച്ചു. അച്ചുമരത്തിൽ കമ്പിറാന്തൽ തൂക്കിയ നാലഞ്ച് കാളവണ്ടികൾ പിന്നെ തിരുവനന്തപുരത്തേക്ക് പോയിട്ടില്ല. ഉള്ള വണ്ടിയിൽ ഒരെണ്ണം വിറ്റ് മൊകാരി ചുങ്കത്ത് പീടികയിട്ടു.

അത്തവണ ചൂള കത്തിപ്പിടിച്ചപ്പോൾ മൊകാരിക്ക് ഉള്ളുനീറി. രാത്രി പൊള്ളാച്ചിക്ക് പോകുന്ന വഴിയിൽ ആരുമില്ലാഞ്ഞിട്ടും പിറകിലെ വണ്ടിക്കാരുടെ ചിരി അസഹ്യമായി.  മൂച്ചിച്ചുവട്ടിൽ കാളവണ്ടി നിർത്തിയിട്ടിട്ട് കമ്പിറാന്തലുമെടുത്ത് മൊകാരി ചൂളയിലേക്ക് നടന്നു. റാന്തൽ താഴെ വച്ച് കത്തിപ്പിടിക്കാത്ത ഒരു കാഞ്ഞിരത്തിൻ്റെ വിറകൂരി മൊകാരി ചൂളയിലേക്കടുത്തു. റാന്തൽ വിളക്ക് ചൂളയിൽ വീഴ്ത്തിയ സ്വന്തം നിഴലിൽ അയാൾ കണ്ണിൽ നിന്നും തീപ്പൊരി ചിതറുന്ന വ്യാളികളെക്കണ്ടു. 

വിറക് ആകാശത്തിൽ ഒരു വട്ടം വീശിയെത്തുന്നതിന് മുൻ‌പ് മൊകാരിയുടെ നിഴലിനെ മറ്റൊരു ഭീമൻ നിഴൽ മറച്ചു കളഞ്ഞു. തിരിഞ്ഞു പോലും നോക്കാതെ റാന്തലുപേക്ഷിച്ച് അയാളോടി.

പുലർച്ചെ നിസ്ക്കരിക്കാനുണർന്ന മൊകാരിയുടെ ഭാര്യ പടിക്കൽ റാന്തലിരിക്കുന്നതു കണ്ട് വിസ്മയിച്ചു. 

അന്ന് കുഞ്ഞിമൂസ കുളി കഴിഞ്ഞ് പുഴയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്ക്, മൊകാരിയുടെ വീടു കടന്ന് ഇടവഴിതിരിഞ്ഞ് കയറിയപ്പോൾ പുളിക്കച്ചവടക്കാരൻ സുലൈമാൻ നിൽക്കുന്നു.

നന്നായി. ഞാൻ വീട്ടിൽക്കെന്നെ വരാർന്നു.

എന്തിനാണ്ടാ?

"അന്ന് വീട്ടിൽത്തെ പുളീടെ കാര്യം പറഞ്ഞിരുന്നില്ലേ. ഞാനത് അണ്ണാച്ചിയെ കാണിച്ച് കച്ചവടമാക്കി. അവൻ നാളെ വന്ന് മുറിക്കും. 100 തന്നിട്ടുണ്ട്. ബാക്കി തടിയെടുക്കാൻ വരുമ്പോ."

രൂപ മേടിച്ച് മടിയിൽ തിരുകി കുഞ്ഞിമൂസ വീടെത്തി. ബീവിയെ വിളിച്ച് പൈസ കൊടുത്തു.

എന്നിട്ട് തോർത്ത് പിഴിഞ്ഞ് ഉണക്കാനിട്ടു കൊണ്ട് പറഞ്ഞു.

"കിഴക്ക് ഭാഗത്തെ പുളിയിൽ കെട്ടിയ അയ അഴിച്ചോ. ആ പുളി വിറ്റു. നാളെ മുറിക്കാനാളു വരും."

"ആരോട് ചോദിച്ചിട്ടാണ് നിങ്ങളത് വിറ്റത്?"

കുഞ്ഞിമൂസ ഒന്ന് ഞെട്ടി.

"ആരോട് ചോദിക്കണം?"

"ന്നോട് ചോദിക്കണം"

"എന്നോടും ചോദിക്കണം. വിൽക്കാൻ ഇനി ഞാനും ഉമ്മയുമല്ലേയുള്ളൂ"

രണ്ടാമത്തെ മകൻ നിവർന്നു നിന്നു.

നൂറു രൂപ അവർ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.

"ഇത് തിരിച്ച് കൊണ്ടോയി കൊടുത്തോ. പുളി ഇവിടുന്നാരും മുറിക്കില്ല."

കുഞ്ഞിമൂസ കുറച്ചു നേരം ആ പൈസയിലേക്ക് നോക്കി  നിന്നു. അതിലെവിടെയോ നിന്ന് സുലൈമാനും അണ്ണാച്ചിയും  കുഞ്ഞിമൂസയെ സഹതാപത്തോടെ നോക്കി. നോട്ടങ്ങളിൽ അശക്തനായിത്തീർന്ന വൃദ്ധൻ ഇറങ്ങി നടന്നു.  ഇക്കാലം വരെ നടന്നു തീർത്ത ദൂരമത്രയും എന്തിലാണടയാളപ്പെടുത്തുക എന്ന് അയാളാലോചിച്ചു കാണണം.    അടയാളപ്പെടുത്താൻ കഴിയാത്ത ഓരോന്നും അയാളുടെ വേഗം കൂട്ടി. പടിയും പാടവും ചൂളയും ചുണ്ടക്കാടും പിന്നിട്ട് അയാൾ നടന്നു.  

  പുഴയോരത്ത് ഒരു കടവിൽ ചെന്നിരുന്നയാൾ പറിച്ചു കൊണ്ടുവന്ന മഞ്ഞരളിക്കായകൾ ഓരോന്നായി കൈകൊണ്ടമർത്തിപ്പൊട്ടിച്ച് പരിപ്പെടുത്ത് തിന്നു. ഉച്ചവെയിലിൽ അയാളുടെ നിഴൽ,  അയാൾക്കത്രമാത്രമായി പാറപ്പുറത്ത് വീണുരുകിക്കിടന്നു.  കുഞ്ഞിമൂസ പൊതിയഴിച്ച് ഒരച്ചു വെല്ലം ചവച്ചിറക്കി. എന്നിട്ട് തലേക്കെട്ടഴിച്ചു വിരിച്ച് നെടുമ്പാറയിൽ മലർന്നു കിടന്നു. 

മുകളിൽ, അസ്രായീൽ തന്നെക്കൊണ്ടു പോകാനുള്ള വെള്ളിനിറമുള്ള സവാരിവണ്ടിയിൽ കാളകളെ കെട്ടുന്നത് അയാൾ കണ്ടു.  വണ്ടി മെല്ലെ മെല്ലെ താണിറങ്ങിക്കൊണ്ടിരുന്നു. കൈകൾ മടക്കി നെഞ്ചത്ത് വച്ച് കാലിൻ്റെ തള്ള വിരലുകൾ പിണച്ചു പിടിച്ച് അയാൾ പോകാൻ തയ്യാറായി. കളിമണ്ണെടുക്കാൻ  വന്ന കുമ്പാരന്മാരിലാരോ ആണ് ആദ്യം കണ്ടത്. നിലവിളിച്ച് ആളെക്കൂട്ടി. മഞ്ചം കെട്ടി തോളത്തെടുത്ത്, അഞ്ചാറു പേർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

സോപ്പ് വെള്ളം കുടിച്ചും ശർദ്ദിച്ചും മൂസ അഞ്ച് ദിവസം കിടന്നു. അഞ്ചാം ദിവസം സുബഹിക്ക് മലയാളത്തിലും തെലുങ്കിലുമുള്ള പ്രാർഥനകൾക്കിടയിലൂടെ അസ്രായീലിൻ്റെ കാളകളുടെ ഒച്ച  കുഞ്ഞിമൂസ കേട്ടു. വാർഡിൻ്റെ തുറന്നിട്ട വാതിലിലൂടെ ഒഴുകിപ്പരക്കുന്ന നേർത്തവെളിച്ചം മറച്ചുകൊണ്ട് അസ്രായീലിൻ്റെ നിഴൽ രൂപം എത്തിനിൽക്കുന്നത് മങ്ങിയൊടുങ്ങുന്ന കാഴ്ചയിൽ അവ്യക്തമായി വീണു.

ഉള്ളിലേക്ക് കയറാൻ ധൈര്യമില്ലാതെ മൊകാരി വാതിൽക്കൽത്തന്നെ നിന്നു.



Thursday, September 30, 2021

ശ്ലോകങ്ങൾ


പലയിടത്തുമായി ശ്ലോകങ്ങൾ എഴുതിയിട്ടിട്ടുണ്ട്. ഒരിടത്ത് കൂട്ടി വച്ചു കളയാം എന്ന് കരുതുന്നു


1.  കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ! (ഇന്ദ്രവജ്ര/ഉപജാതി) -എന്ന സമസ്യയുടെ പൂരണം


തേങ്ങയ്ക്കകത്തായ് മരുവുന്ന തെങ്ങ്

കൂമ്പായ് പുറത്തേക്കുയരാനതിൻ്റെ

കണ്ണൊന്നു വേണം, ശരിയാണു വേറെ

കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാവോ?


 2. കൃഷ്ണപ്രിയ എന്ന സുഹൃത്തിൻ്റെ പിറനാളിനു്  അവസാനനിമിഷം ചമച്ച ശ്ലോകം
കാലിന്മേൽ ചിറകും ധരിച്ചു ധൃതിയിൽപ്പായും ധരിത്രിക്കു നീ
നൂലേൽക്കാപ്പുരികം വളച്ചു പതിയെ, ത്താക്കീതു നൽകീടുകിൽ
നീയാകും പിറനാളുകാരി, സഖിയോടാശംസയോതാൻ പ്രിയേ
ഈയുള്ളോനിനിയും കുറച്ചു സമയം കൂട്ടിത്തരും നിശ്ചയം


{നൂലേൽക്കാ= കൃഷ്ണപ്രിയയുടെ പുരികം ത്രെഡ് ചെയ്തിട്ടില്ലെന്നാണ് വയ്പ്പ് }




3. സന്ധ്യേ മനോഹാരിണീ എന്ന സമസ്യയുടെ പൂരണം

മഞ്ഞൾ തേച്ചു കുളിച്ചു നേർത്ത മുകിലും മൂടിപ്പുതച്ചിട്ടു ചെ-
ന്തീയൊക്കുന്നൊരു സൂര്യനെത്തിലകമായ് ചൂടിച്ചുവന്നും ചിരം
രാവെത്തുന്നതിനൊട്ടുമുമ്പവനിയിൽ നാണം പടർത്തുന്നൊരാ
താരാലംകൃത കേശിനീ വരിക നീ സന്ധ്യേ മനോഹാരിണീ


4. കൂട്ടുകാർ ചേർന്നൊരുക്കിയ ബർത്ഡേ ശ്ലോകാശംസകൾക്ക് മറുപടിയായി എഴുതിയത്. ബർത്ഡേ ആണെന്ന് പറയാതെ വച്ചതായിരുന്നു എന്ന കാര്യം ശ്ലോകത്തിൽ സൂചിപ്പിച്ചിരിക്കുന്നു


തീരാറായൊരു മാലയിൽ പെരിയവൻ കോർക്കുന്ന പൂവെന്നപോൽ
ഏറും വൽസരമാരുമൊട്ടിടപെടാതേറട്ടെ, എന്നോർത്തു ഞാൻ
വീറും വാശിയുമായി ഇന്നു ചിലരാ പൂക്കൾക്കു നൽഗന്ധമായ്
ചേരുമ്മട്ടിവിടാർദ്രമായ് സരസമായേകുന്നിതാശംസകൾ!

പ്രധാനമായും ഉമേഷ് എഴുതിയ ശ്ലോകത്തിനു മറുപടിയായാണ് കൃതി

6 പഴയ പാട്ടുകൾ രാഗലോലകൾ - എന്ന സമസ്യക്കെഴുതിയ പൂരണം.
ഇഴയുമീവെറും വൃദ്ധ ജീവിതം
പഴയ യൗവനത്തട്ടിലേക്കിവർ
പിഴുതു നട്ടു,ടൻ വെട്ടി മാറ്റിടും
പഴയ പാട്ടുകൾ, രാഗലോലകൾ

ഇവിടെ അവസാന വരിയുടെ ഘടന മാറ്റിയിട്ടുണ്ട്.

7- സന്തോഷ് പിള്ളയുടെ പിറനാളിന്, ഞങ്ങൾ പുള്ളിയുടെ ഇഷ്ടവൃത്തമെന്നാരോപിക്കുന്ന കാമക്രീഡാ എന്ന വൃത്തത്തിൽ:

ആഹാ! ഈ നാളിങ്കൽ ഭൂവിൽ ചേർന്നോരോമൽ സന്തോഷേ
സ്നേഹാശിസ്സാൽ മൂടട്ടേ ഞാൻ, ചുംബിക്കട്ടേ ശ്ലോകത്താൽ
പ്രായം കൂടുന്നില്ലാ നമ്മൾക്കേറും ബോധം, വിജ്ഞാനം
നീയീ ലോകത്തേറെക്കാലം വാണീടട്ടേ സാമോദം

8 ഉമേഷിൻ്റെ പിറനാൾ - 56

ഏറും ബ്ലോഗിൻ്റെ വീറും, നിരനിര നിരയായ് വായ്ച്ചിടും ഡോക്യുമെൻ്റ്സും
മാറും കാലത്തിനൊപ്പം തലമുറയറിയാൻ ശ്ലോകവും വീഡിയോയും
പാരം ഫേസ്ബുക്കിലെന്നും ചളിയടി, യിടയിൽ ചിത്രവും മറ്റുമായി-
ച്ചേരുന്നമ്പത്തിയാറീ ഗുരുകുലമുടയോ, നായിരം ഭാവുകങ്ങൾ


9 സരിജയ്ക്ക് പിറനാൾ:

ഏറും വാക്കിൽ ചൊടിക്കും സരിജ ലളിതമാം വാക്കിനാലുല്ലസിക്കും
സാരം ചൊല്ലും ചിലപ്പോൾ കളരി സമയവും നീട്ടിടും ചോദ്യമെയ്യും
തീരും മുമ്പേ നിറുത്തീട്ടതു പറയുകയും ചെയ്യുമാ തന്വി, യിന്നീ
പാരിൽ പുണ്യം നിറയ്ക്കും പണിയിലൊരണിയായ് ച്ചേർന്നതിന്നാണ്ടുമേളം

10 ശ്ലോകക്കളരിയിൽ ജസ്റ്റ് ഫോർ ഹൊറർ

ചൊല്ലെഴുന്നജയഘോഷു, യാസറളിയൻ പ്രശാന്തുമിഹ ഡുണ്ടുവും
പിള്ളയും ലിഡിയ, പിന്നജിത്തു, ഹരി, വാര്യരും സരിജ, സാക്ഷിയും
കൃഷ്ണയും നിഴലുമായ് കലർന്നുടനെയൊത്തു ചേർന്നുവിരചിക്കുകിൽ
നിശ്ചയം കളരിയിങ്കലത്ര വിലസും സദാകുസുമമഞ്ജരി

കുസുമമഞ്ജരി ഈ വൃത്തത്തിൻ്റെ പേരാണ്. പറഞ്ഞ പേരുകളാകുന്ന പൂക്കൾ ചേരുന്ന കൂട്ടം എന്ന് പ്രയോഗിച്ചിരിക്കുന്നു.

ഒരു ഇൻസ്പിരേഷനു വേണ്ടിയാണ്. കടന്നു വരൂ കടന്നു വരൂ

11. ഒരു പരീക്ഷണം

കഴിഞ്ഞ കളരിയിൽ പറഞ്ഞ യമകം ഞാനിതുവരെ ശ്രമിച്ചിട്ടില്ല. എന്നാലതൊന്നായലോ എന്ന് കളരി കഴിഞ്ഞപ്പോ ഒരുൾ വിളി. അതാണിത്.
കൊടിയ ഭീഷണികൾക്കിടയാകിലും
അഭയ പോലൊരു 'കുഞ്ഞി'നു വേണ്ടി നീ
നെടിയെ നിന്നടരാടുക, യെങ്കിലോ
പതിയെ നീതിയെ നീ ലഭമാക്കിടും.
വരികൾ അടയ്ക്ക രാജുവിനെ കുറിച്ചാണെങ്കിലും അത് സൂചിപ്പിക്കുന്നതായി ഒരു `കുഞ്ഞ്` മാത്രമേയുള്ളൂ. അഭയയെ അദ്ദേഹം അപ്രകാരമാണ് വിളിക്കുന്നത്.

അർഥം സ്പഷ്ടമാണല്ലോ?
യമകം നാലാം വരിയിലാണ്. തിയെനീ എന്ന കൂട്ടം ആണ് ആവർത്തിക്കുന്നത്.
യമകത്തിനു പുറമേ ത്രിതീയാക്ഷര പ്രാസം എന്ന ഒരു സംഗതി കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നു വച്ചാൽ എല്ലാ വരികളിലെയും മൂന്നാമത്തെ അക്ഷരം "യ" യുടെ ഭേദങ്ങൾ വരും. ആദ്യത്തെ രണ്ടക്ഷരങ്ങൾ ലഘുക്കളായാൽ, ത്രിതീയാക്ഷരപ്രാസമാണു നല്ലത് എന്നാണ് കളരിയാശാൻ്റെ പക്ഷം.


12,13,14,15 - ഉമേഷിൻ്റെ അറുപതാം പിറനാളിനെഴുതിയ നാലെണ്ണം



ഇഷ്ടത്തിന്നു നടന്നു നീയറുപതും മൊട്ടിട്ട കാലം മുതൽ 

കഷ്ടങ്ങൾക്ക് നിവൃത്തിയായ് കനകമായ് തൊട്ടുള്ളതെല്ലാമുടൻ 

വൃഷ്ടിക്കട്ടെയൊരായിരം കുസുമമീ കാമ്പുറ്റ വീഥിക്കു, നിൻ 

ഷഷ്ടിക്കിന്നു പടച്ചവൻ സഹചരാ നേരട്ടെയാശംസകൾ



അറുപതുകളമോടി വന്നു ഭൂമി 

ഒരു തിരുനാളിനു ശേഷമീയുഗത്തിൽ 

ഇനിയൊരിടയുമേകിടാതെ നീയും 

തെരുതെരെ കാവ്യമുതിർത്തു പായ്ച്ചിടേണം 


അറുപതുതികയും നാളിനാശംസയേകാൻ

ഇതുവരെയൊരുവൻ കേട്ടിടാവൃത്തമൊന്നിൽ

ഉരുവിടുമിവനെത്തട്ടുവാൻ തോന്നലുണ്ടാം

പഠിതരിലുശിരൻ വട്ടു കൂടാതെ ചാടും



ജ്ഞാനത്തിൻ വിത്തു പാകും ഗുരുകുല,മതുപോൽ ശ്ലോക,വൃത്തങ്ങൾ, ചെസ്സും

കാലത്തിൻ കൈക്കണക്കും, നടനവുമിടയിൽ, ശാസ്ത്രവും ചൊല്ലിടേണ്ട 

പ്രേമത്തിൻ ഗീതമായോരമരുകശതകം ഭാഷയിൽ തർജ്ജമിച്ചും 

ഹേമത്തിൽ കൊത്തിവച്ചീയറുപതു, മിനിയും ചേർക്കനൂറാണ്ടു കാലം


16. മറ്റൊരിക്കൽ; കൃഷ്ണപ്രിയക്ക് ബിലേറ്റഡ് പിറനാളാശംസ

കൃഷ്ണപ്രിയയ്ക്കു പിറനാളിനു സദ്യയാക്കാൻ
കഷ്ണങ്ങളങ്ങു പലമാതിരി ചെത്തിയിട്ടു
തീക്ഷ്ണങ്ങളായ മുളകിട്ടു മസാലയിട്ടി
ട്ടുഷ്ണിച്ചു മെല്ലെ വരവേ ദിനമങ്ങു പോയീ

അല്ലാതെ മറന്നതല്ല എന്ന്.

17. മറ്റൊരു ശ്ലോകത്തിൻ്റെ തർജ്ജമ

മണ്ണില്‍താനേ തഴയ്ക്കും തരുലതമുതലായുള്ളതിന്‍ സത്തയേയും

വിണ്ണില്‍കൂടങ്ങുമിങ്ങായൊഴുകിയലയുമാ ഗോളതാരങ്ങളേയും

നമ്പിക്കൊണ്ടേകജീവന്നവധിപറയുമാ വൈദ്യനെ,ജ്യോത്സ്യനേയും

സ്തംഭിപ്പിക്കുന്നദൃഷ്ടം ചെറുഞൊടിയിടയില്‍  മൃത്യുവാല്‍, നമ്മളേയും


18. പണ്ടൊരു ശ്ലോകസദസ്സിൽ മിന്നാമിനുങ്ങിനെ പറ്റിയുള്ള ശ്ലോകങ്ങൾ അടുപ്പിച്ചു വന്ന സാഹചര്യത്തിൽ അ-യ്ക്കു രചിച്ച ശ്ലോകം


അടുത്തതേതെന്നു നിനച്ചിരിക്കവേ

കടുത്തശബ്ദം ചെവിയിൽ മുഴങ്ങിയോ

തൊടുത്തു പോകല്ലൊരു ശ്ലോകമിന്നിയും

മടുത്തു ഞാനി, ങ്ങനെ മിന്നി മേവിടാം




Thursday, February 04, 2021

നാരായണീയം

 



  പട്ടരപ്പൻ കള്ളുകുടിച്ചും പെണ്ണുപിടിച്ചും അന്യാധീനപ്പെടുത്തിയ സ്വത്തിലെ അവശേഷിച്ച  നാല്പതു പറക്കണ്ടത്തിൽ വിതച്ചും കൊയ്തും, രണ്ടു മക്കളെയും ഭാര്യയേയും സാമാന്യം നന്നായി പുലർത്തി വരവേയാണ്, നാരായണൻ കൊല്ലവർഷം 1143 മേടമാസത്തിലെ ഒരു രാത്രിയിൽ യക്ഷിയുമായി പരിചയത്തിലാവുന്നത്.


  യക്ഷിക്കഥകളിൽ കേട്ടിരുന്നത് പോലെ അവൾക്ക് കോമ്പല്ലുകളോ വെള്ള വസ്ത്രമോ ഉണ്ടായിരുന്നില്ല. കഥകളിലും കണ്ടുമുട്ടലിലും ഉണ്ടായിരുന്ന ഏക കോമൺ ഫാക്റ്റർ ഒരു പന മാത്രമായിരുന്നു.

  മംഗലംഡാമിൽ നിന്നു വരുന്ന കനാൽ രണ്ടായി പകുത്തു കളഞ്ഞ നാൽപ്പതു പറക്കണ്ടത്തിൽ നിന്നു പടിഞ്ഞാറോട്ട് കയറുന്നത് കുഞ്ചു നായരുടെ കാലായിക്കണ്ടത്തിലേക്കാണ്. വരമ്പിൽ കൂടെ അവിടുന്നേതാണ്ട് ഒരു ഫർലോങ് നടന്നാലേ നടപ്പാത കിട്ടൂ. കാലായിക്കണ്ടം കഴിഞ്ഞാൽ വരമ്പ് ചേരുന്നത് മേലോട്ട് വളഞ്ഞ്, ഒരിരുമ്പ്  തൂൺ പോലെ ആകാശം താങ്ങി നിർത്തുന്ന പനയിലേക്കാണ്. വരമ്പ് കയറുന്നതുവരെ നാരായണൻ യക്ഷിയെ കണ്ടിരുന്നില്ല.

   ബ്ലൗസും ലുങ്കിയും ധരിച്ച് തലയിലൊരു തോർത്തും കെട്ടി  മുടിയൊതുക്കി നിൽക്കുന്ന ഒരുത്തി യക്ഷിയായിരിക്കും എന്ന്  ആ  അംശത്തിൽ തന്നെ ആരും ഊഹിക്കുകയില്ല. നാരായണൻ ആവശ്യത്തിലധികം സ്ഥലം വിട്ട് ഒഴിഞ്ഞു നടന്നു. പന കഴിഞ്ഞ് വരമ്പിറങ്ങി ഒരു കഴായ ചാടിക്കടന്ന് നാരായണൻ ഏതോ ഉൾപ്രേരണയിൽ തിരിഞ്ഞു നോക്കി. തോർത്തിനു പുറത്തേക്ക് ഒഴുകിപ്പരക്കുന്ന  മുടിയിഴകൾ മേടക്കാറ്റിനു വിട്ട് അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ.

  ഒന്നു  രണ്ടു ദിവസം കഴിഞ്ഞ് അവളെയവിടെ വച്ച് വീണ്ടും കണ്ടപ്പോൾ അന്തരീക്ഷത്തിൽ തല കൊണ്ട് സ്ലാഷ് വരച്ച്  പാലക്കാട്ടുകാരുടെ മാത്രം  അഭിവാദനം അറിയിച്ചു. യക്ഷിയുടെ മീൻകണ്ണുകൾ തിളങ്ങി. ചുണ്ടിൽ ഒരു ചിരി പാറി.

   നടപ്പാതയ്ക്കപ്പുറത്ത് ടെൻ്റടിച്ചിരുന്ന താറാക്കോഴിക്കാരുടെ കൂട്ടം അവിടം വിട്ടു പോയ ശേഷവും അവളെ അവിടെ കണ്ട ദിവസമാണ് നാരായണൻ ഒന്ന് ശങ്കിച്ചത്. പനയോടടുക്കുന്തോറും ചെരുപ്പിടാത്ത  കാലുകളിൽ കനം വച്ചു വന്നു. അന്നാണാദ്യമായി യക്ഷി അയാളോട് സംസാരിച്ചത്.

  "ന്താ നാരായണാ നടന്ന് ക്ഷീണിച്ചോ?" പനമ്പട്ടയുടെ ഒച്ചയായിരുന്നുവത്രേ യക്ഷിയുടെ ചിരിക്ക്.

  വരമ്പു കയറി നാരായണൻ കിതച്ചു. നാലിൽ പഠിപ്പിച്ച രുഗ്മിണി ടീച്ചറിൻ്റേത് പോലുള്ള, കാരുണ്യം നിറഞ്ഞ കണ്ണുകൾ അവന്, ഇല്ലെന്ന് തലയാട്ടാനുള്ള ധൈര്യം കൊടുത്തു. യക്ഷി ഒതുങ്ങിക്കൊടുത്തു.  അതിലും ഒതുങ്ങി നാരായണൻ നടന്നു. പിന്നീട് പലവട്ടം യക്ഷി വിശേഷങ്ങൾ ചോദിക്കുകയും നാരായണൻ തലകൊണ്ടുത്തരം പറകയുമുണ്ടായി.

  ഒരു ദിവസം വെള്ളം പറ്റേ വാർത്ത് കഴായ കെട്ടി വച്ച ശേഷം ചേറ്റുവിത വിതയ്ക്കാമെന്നുറപ്പിച്ച് കണ്ടത്തുനിന്ന് കയറിയപ്പൊഴവളെ വീണ്ടും കണ്ടു.

  "അടുത്ത പത്തു ദിവസം അടമഴയാണ് നാരായണാ. നോക്കീട്ട് മതി."  

  നാരായണൻ മറുപടി പറഞ്ഞില്ലെങ്കിലും  ചാമിയോട് വരാൻ പറയാൻ  പോകാതെ, നേരെ വീട്ടിലേക്ക് നടന്ന് കഞ്ഞി കുടിച്ച് കിടന്നുറങ്ങി. പിറ്റേന്ന് ഉച്ചയ്ക്ക് പിടിച്ച മഴ തോർന്നത് തിരുവാതിര ഞാറ്റുവേലയും കഴിഞ്ഞാണ്.

  അന്ന് സന്ധ്യക്ക് നാരായണൻ നേരെ പനച്ചുവട്ടിലേക്ക് നടന്നു.  പനച്ചുവട്ടിൽ അവനെ പ്രതീക്ഷിച്ചെന്ന പോലെ യക്ഷി കാലുനീട്ടിയിരിക്കുന്നു.

അല്ല... നാരായണൻ ഒന്ന് മടിച്ചു.

"തവളക്കണ്ണൻ മതി". യക്ഷി പറഞ്ഞു.

"മൂപ്പ് കൂടിയവിത്ത് വേണം . അല്ലെങ്കിൽ മിഥുനത്തിലെ മഴ പുട്ടിലിൽ വീഴും.. ഉത്രാടത്തിന് ഉണ്ണാൻപറ്റില്ലെന്നല്ലേയുള്ളൂ.  കാശു പതിരാക്കണ്ട. മസൂരി അടുത്ത പൂവിനു മതി." യക്ഷി നിലത്ത് അരിവാളു കൊണ്ട് കൊത്തി.

  കാലുകളിൽ എന്തെന്നില്ലാത്ത ആവേശം ബാധിച്ച  നാരായണൻ തിരിഞ്ഞു നടന്നു.

  പതുക്കെ പതുക്കെ നാരായണൻ്റെ ജീവിതത്തിലെ എല്ലാ സംഗതികളിലും യക്ഷിയുടെ സാന്നിദ്ധ്യമുണ്ടായി. കറ്റക്കളം ചെത്താനും, പഞ്ചയ്ക്ക് വളമിടാനും,  പുര ഓടുമേയാനും, തുടങ്ങി മോട്ടോർ പമ്പു മേടിക്കാൻ കോയമ്പത്തൂർക്ക് പോകാനുള്ള ദിവസം വരെ നിശ്ചയിക്കുന്നത് യക്ഷിയായി.

  കോയമ്പത്തൂർക്ക് പോയി വന്ന പിറ്റേന്ന് പമ്പ് സെറ്റ് വയ്ക്കാനായി കുളത്തുമ്പള്ളയിലെ തൂന ആഞ്ഞ് കളയുന്നതിനിടയ്ക്കെന്തോ നാരായണൻ്റെ കണ്ണിലടിച്ചു. വലതു കണ്ണ് തോർത്തു കൊണ്ട് കെട്ടി നാരായണൻ പണി മുഴുവനാക്കി. കൊടുവാൾ ഇടുപ്പിൽ തിരുകി നടന്നു. പനച്ചുവട്ടിലെത്തിയപ്പോഴേക്കും കണ്ണിന് നല്ല വേദനയായി. തോർത്തഴിച്ച് വീശി. കണ്ണു തുറക്കാനാകുന്നില്ല. തോർത്തുകൊണ്ട് ഒന്ന് തട്ടി പനച്ചുവട്ടിലിരുന്നു. കണ്ണ് ഒഴുകിക്കൊണ്ടേയിരുന്നു.

  പനമ്പട്ടകളിളകി. "ശീമക്കൊന്നയുടെ ചീളായിരിക്കും"  യക്ഷി നാരായണൻ്റെ അടുത്തിരുന്നു. ഇടതു കൈ കൊണ്ട് നാരായണൻ്റെ തല ചുറ്റിപ്പിടിച്ച് അയാളെ മടിയിലേക്ക് ചായ്ച്ചു വച്ചു. കണ്ണിൻ്റെ പോള വലതു കൈ കൊണ്ട് അകറ്റിപ്പിടിച്ച് പതുക്കെ ഊതി. നാരായണന് ചെറിയ നീറ്റൽ അനുഭവപ്പെട്ടു.

  യക്ഷി നാരായണൻ്റെ ഇടതു കണ്ണ് പൊത്തി. മുറിവേറ്റ കണ്ണിൽ തണുപ്പ് വീണു. അവ്യക്തമായി നാരായണൻ യക്ഷിയുടെ മുലകൾ കണ്ടു. ഉപ്പുനീരു കലർന്ന മഹാമരുന്ന് കണ്ണുകവിഞ്ഞൊഴുകി തോർത്തു നനച്ചു. അവൻ കണ്ണടച്ചു കിടന്ന് യക്ഷിയെ ശ്വസിച്ചു. അവൾക്ക് വിയർപ്പിൻ്റെയും മുലപ്പാലിൻ്റെയും കാരമില്ലാത്ത ഭൂമിയുടെ ഉപ്പിൻ്റെയും ചുരം കടന്നു വീശിയ കിഴക്കൻ കാറ്റിൻ്റെയും ഗന്ധമുണ്ടായിരുന്നു. അവൻ അവളിലേക്ക് ഒതുങ്ങിക്കിടന്നു.

  നീറ്റലൊതുങ്ങി. വേദനയും. നാരായണൻ തോർത്ത് തപ്പിയെടുത്ത് കണ്ണ് ചേർത്ത് കെട്ടി. പോകാനൊരുങ്ങി

"നിൻ്റെ പേരെന്താ?" നാട്ടുപാതയിലേക്ക് നീട്ടി നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

പനമ്പട്ടകൾ കിലുങ്ങി. "നാരായണനിഷ്ടമുള്ളത്."

"എന്നാൽ നാരായണി എന്ന് വിളിക്കട്ടെ." നാരായണൻ യക്ഷിയുടെ കണ്ണുകളിലേക്ക് നോക്കി. അവൻ്റെ അരക്കണ്ണിൽ പ്രേമം തുളുമ്പി നിന്നു.

"നീ എവിടെ നിന്നാണ് വരുന്നത്?"

"അറിയില്ല. പനമ്പട്ടകളുടെ തുമ്പിലൂടെയാണിറങ്ങുന്നതെന്ന് മാത്രമറിയാം. പോകുമ്പോഴും അതുവരെ മാത്രമേ അറിഞ്ഞിട്ടുള്ളൂ."
നാരായണന് അവളുടെ കവിളുകളിൽ തൊടാൻ തോന്നി. പനമ്പട്ടകൾ വീണ്ടും കിലുങ്ങി.    

  അക്കുറി മഴ കുറഞ്ഞു. ചുരം വഴി ചൂടുകാറ്റടിച്ചു. പഞ്ച നിന്ന നിൽപ്പിൽ ഉണങ്ങിപ്പോയി. പമ്പുസെറ്റുള്ളവർക്കൊഴിച്ച് കൃഷി പാഴായി. നാട്ടിൽ പരക്കെ വ്യാധികൾ നിറഞ്ഞു.
   
  കുഞ്ചു നായർക്ക് ചുമ  കടുത്തു. മദ്രാസിൽ പോയി ചികിൽസിച്ചാൽ ഭേദാവുമെന്നാരോ പറഞ്ഞു. കാലായിക്കണ്ടം എടുക്കുന്നോയെന്ന് കുഞ്ചുനായർ ആളെ വിട്ട് ചോദിപ്പിച്ചു. യക്ഷിയോട് അഭിപ്രായം ചോദിക്കാതെ തന്നെ പനച്ചുവട്ടിലെ പകുതിക്ക്  നാരായണൻ വില പറഞ്ഞു.  

"നഷ്ടമാണ് മൂത്താരേ" ചാമി പറഞ്ഞു. "ആ വെലയൊന്നും ഇതിനില്ല. അങ്ക്ട് പാതപ്പള്ളേലാണ് ച്ചാ പിന്നെയും പോട്ടേ" .
 
"ലാഭനഷ്ടമൊന്നും അങ്ങനല്ല ചാമീ തീരുമാനിക്ക്യ." നാരായണൻ പനയുടെ അറ്റത്തേക്ക് നോക്കി. പന കയറിപ്പോയാലെത്തുന്ന മറ്റൊരു ലോകത്തു നിന്ന് അത് കേൾക്കാവുന്നവളെ അവൻ തിരഞ്ഞു.

   ചൂടിൻ്റെ അറ്റത്ത് വച്ച് ഭൂമി വിയർത്തു. നാലുപാടും മേഘം കേറി ദിക്കുകൾ കനത്തു. ആകാശം ഇടിവെട്ടിക്കീറി.  അണമുറിയാതെ മഴ പെയ്തു. വെളിച്ചം അരണ്ടു.  കുട്ടികൾ പേടിച്ചു ചുരുണ്ട് ഉറക്കെ നാമം ജപിച്ചു .  

    പുഴവെള്ളം കയറ്റി മുറ്റത്തെത്തിച്ചിട്ടാണ് മഴ ഒന്നു കുറഞ്ഞത്. വൈകീട്ട് ജനൽ തുറന്നു നോക്കിയ നാരായണൻ്റെ കണ്ണിനു മുന്നിലൂടെ ഒരു മിന്നൽ പാഞ്ഞ് കിഴക്കോട്ട് പോയി. കനത്ത ഇടിയോടൊപ്പം അവൻ്റെ നെഞ്ചു പിളർന്നു.  വാതിൽ തുറന്ന് ഇരുട്ടിലേക്ക് നാരായണനോടി. നടപ്പാതയിൽക്കയറിയതും  പനന്തലപ്പ് നിന്ന് കത്തുന്നത് കണ്ടു. കാലിൽ പൊള്ളലേറ്റവൻ നിലം തൊടാതെ പാഞ്ഞു. പനയിൽ കെട്ടിപിടിച്ച് അറമുറേന്ന് നിലവിളിച്ചു. പൊട്ടിവീണമഴ തീക്കരിയുമായി കലർന്ന് പനയുടെ കറുത്ത രക്തം പോലെ താഴേക്ക് ഒഴുകി. നെഞ്ചുരഞ്ഞ് പൊടിഞ്ഞ ചോരയുമായി നാരായണൻ നിസ്സഹായനായി നിന്നു. നേരം വെളുക്കാറായപ്പോൾ ഇറങ്ങി വീട്ടിലേക്ക് നടന്നു. മുറിയിൽ കയറി കതകടച്ചു.

  ആറു ദിവസം അയാൾ ഒരേയിരുപ്പിരുന്നു. പിന്നെ എങ്ങോട്ടോ നടന്നു. ഗോവിന്ദാപുരത്ത് പാപ്പാഞ്ചള്ളയിൽ കറുപ്പൻ എന്ന ഒരു മഹാമന്ത്രവാദിയുണ്ടായിരുന്നു, അക്കാലത്ത്. അവിടെവിടെയോ വച്ച് നാരായണനെ കണ്ടതായി ആളുകൾ പറഞ്ഞു കേട്ടു.

  ചുറ്റും കാലം മാറിക്കൊണ്ടേയിരുന്നു. പാലക്കാട് പരക്കെ മുപ്പൂവൽ കൃഷി വന്നു. ജനിതകങ്ങൾ മാറ്റിയ നമ്പർ വിത്തുകളും പ്രചാരത്തിൽ വന്നു. തലയറ്റ പന മാത്രം  ആരുടെയോ നിശ്ചയദാർഢ്യം പോലെ ഒറ്റ നിൽപ്പ് നിന്നു.

  1155-ലെ ഒരു കർക്കിടകത്തിൽ നാരായണൻ മൂപ്പുപറമ്പിൽ ബസ്സിറങ്ങി.  വീട്ടിൽ ചെന്ന് മക്കളെ കെട്ടിപ്പിടിച്ചു. ഭാര്യയെ ആശ്വസിപ്പിച്ചു. മുതിരപ്പുഴുക്ക് കൂട്ടി കഞ്ഞി കുടിച്ചു. ഒരാഴ്ച അവരുടെ കൂടെ നിന്നു. ശേഷം ഒരു രാത്രി ഇറങ്ങി പാടത്തേക്ക് നടന്നു. പനച്ചുവട്ടിൽ നിന്ന് മേലോട്ട് നോക്കിയ ശേഷം ചെരുപ്പിടാത്ത വലതുകാലുയർത്തി പനയുടെ നെഞ്ചത്തേക്ക് വച്ചു. എന്നിട്ട് ഭയമേതുമില്ലാതെ നടന്നു കയറി. പനമുകളിൽ നിന്ന് അയാൾ ആകാശത്തേക്ക് കൈ നീട്ടിപ്പിടിച്ച് ജപിച്ചു. വെള്ളവസ്ത്രമുടുത്ത് യക്ഷി ഇറങ്ങി വന്നു. അവളുടെ കൈ പിടിച്ച് നാരായണൻ പനയിറങ്ങി.

  യക്ഷിയുടെ മുഖം കൈകളിൽ കോരിയെടുത്ത് നാരായണൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. നോട്ടമേറ്റ് നാരായണി പാലപ്പൂവായി നിന്നു. അവൻ പൂവിൻ്റെ എല്ലാ ഇതളുകളിലും ചുംബിച്ചു. അവിടമാകെ അതിൻ്റെ ഗന്ധം നിറഞ്ഞു.

  അവൾ നീട്ടിപ്പിടിച്ച വെറ്റിലയിൽ മടിക്കുത്തിൽ നിന്നെടുത്ത ചുണ്ണാമ്പ്‌ അതീവ പ്രേമത്തോടെ നാരായണൻ തേച്ചു പിടിപ്പിച്ചു. പെയ്തു തീർന്നിട്ടും മഴ ചിണുങ്ങി കൊണ്ടിരുന്നു. കർക്കടമഴയിൽ, ചേറു പുതഞ്ഞ കാലായിക്കണ്ടം പോലെ യക്ഷി കിടന്നു.  ആകാശത്തിൽ ഒരു വലിയ തുള വീഴ്ത്തി കരിമ്പന നിന്നു.

  ശിവങ്കോവിലിലേക്ക് പൂവും കൊണ്ട് പുലർച്ചെ പോയ എമ്പ്രാന്തിരീടെ ചെക്കനാണ് പനച്ചുവട്ടിൽ കുതിർന്നു കിടക്കുന്ന നാരായണനെ കണ്ടത്‌. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ചെല്ലക്കണ്ണൻ്റെ കാളവണ്ടിക്ക് കൂക്കി വിളിച്ചു. അപ്പോഴേക്കും  താൻ മരിച്ചു പോയെന്നത് നാരായണന് മാത്രമേ അറിയുമായിരുന്നുള്ളൂ.





Thursday, January 08, 2009

ഓര്‍മ്മകളുടെ ഒരു നനവുകാലം

ഓര്‍മ്മകള്‍ മനസ്സിനെ കീഴ്പ്പെടുത്തുന്നതു് വിചിത്രമായ രീതികളിലാണു്. ചിലപ്പോള്‍ മൃദുവായ സാന്ത്വനമായിട്ടാവും. ചിലപ്പോള്‍ തീക്ഷ്ണമായ ആത്മനിന്ദയായിട്ടു്. ചിലപ്പോള്‍ ആലംബഹീനമായ ഒരു ചുഴിയായിട്ടും ചിലപ്പോള്‍ പേരുവിളിക്കാനാവാത്ത ഒരു വികാരമായിട്ടും. ശ്രീ.വിനോദിന്റെ(ലാപുട) കവിതകളും അങ്ങനെ തന്നെ. മഞ്ഞായും കാറ്റായും തീയായും നനവായും ഈ അനുഭവങ്ങള്‍ തരാന്‍ പര്യാപ്തമാണവ.

ഒന്നു നിരീക്ഷിച്ചാല്‍ ഓര്‍മ്മകളുടെ സജീവ സാന്നിധ്യം മിക്ക കവിതകളിലും ഒളിഞ്ഞും തെളിഞ്ഞും ദര്‍ശിക്കാനാവും. ചിലതു മാത്രം പറയാം

നിരോധിക്കപ്പെട്ട ഒരു നാണയമായാണു് ലാപുട ഓര്‍മ്മയെ പരിചയപ്പെടുത്തിത്തരുന്നതു്. ഓര്‍മ്മ ഉപയോഗിച്ചതിനുള്ള ശിക്ഷയായി വര്‍ത്തമാനകാലത്തെ പറയുമ്പോള്‍, ഓര്‍മ്മയെ നമ്മള്‍ തിരിച്ചറിയുന്നു.ഷേക്ക്‍ഹാന്‍ഡ് കൊടുക്കുന്നു. മറ്റൊരു കവിതയില്‍, വിചിത്രമായ രീതികളുള്ള, അനുസരണമില്ലാത്ത ഓര്‍മ്മകളെ ശാസിക്കുന്നതിങ്ങനെ.


തൊട്ടുരുമ്മി
അരിച്ചുകേറിയതിനെ
ഇക്കിളികോച്ചരുതെന്ന്
പറഞ്ഞാല്‍ കേള്‍ക്കില്ല
എന്റെ ഓര്‍മ്മപ്പായലുകള്‍
.

ഓര്‍മ്മ തന്നോര്‍മ്മ പോലും മായിക്കാനോര്‍പ്പൂ നിത്യം” എന്നു ലാപുട പറയുമ്പോള്‍ വലയ്ക്കകത്തു ശ്വാസംമുട്ടിപ്പിടയുന്ന മീനിന്റെ നിസ്സഹായമായ നിലവിളി, കരിങ്കല്ലും അപ്പൂപ്പന്‍ താടിയും തമ്മിലുള്ള സംവാദത്തില്‍ ഓര്‍മ്മയുടെ നിരപേക്ഷമായ ഭാരം, കാമിനിയുടെ മറവി കമിതാവിനു് ഓര്‍മ്മയാവുന്ന നടുക്കം‍, അങ്ങനെയങ്ങനെ കവിതയാകുന്ന സ്ഫടികദ്രവ്യത്തിലൂടെ കയറി അനവധി നിറങ്ങളോടെ പെയ്തിറങ്ങുന്ന ഓര്‍മ്മകളുടെ അസുലഭമായ അനുഭവമാകുന്നു ലാപുടയുടെ കവിതകള്‍.
അല്ല, അനുഭവം കൂടിയാകുന്നു ലാപുടയുടെ കവിതകള്‍ എന്നു തിരുത്തണം. അവയില്‍ നിന്നു തന്നെ ഉദ്ധരിച്ചാല്‍;

ഒച്ചയും അനക്കവും
വരിയില്‍ നിന്ന്
തുളുമ്പാതെ
അളന്നുമുറിച്ചാണ്
എഴുതുന്നത്.
ഓര്‍മ്മയുടെ ഒരേ കാതുകളില്‍
ഒരേ ആവൃത്തിയിലാണ്
പിടഞ്ഞെത്തുന്നത്.
ഒരുപക്ഷേ,
ഓരോരുത്തരും
അവരവരുടെ
പാരഡികളായാണ്
ജീവിക്കുന്നത്.


ഈ ചെറുകുറിപ്പും അങ്ങനെ തന്നെ. എന്റെ മാത്രം പാരഡി. എന്നാലും ഈ കവിതകളില്‍ ആനന്ദിക്കാന്‍ ബൂലോകത്തിനു പുറത്തുള്ളവര്‍ക്കും സാധ്യതയുണ്ടായിത്തീരുന്നുവെന്നു കേള്‍ക്കുമ്പോള്‍ ആനന്ദിക്കാതിരിക്കുന്നതെങ്ങനെ? ഇത്തരം നനവുകാലങ്ങളെ പുറമേക്കു്, തെളിവോടെ പകരാനുള്ള ശ്രമത്തില്‍ ഭാഗഭാക്കാവുന്നതില്‍ അഭിമാനിക്കാതിരിക്കുന്നതെങ്ങനെ?

പുസ്തകത്തിന്റെ ചില ആസ്വാദനക്കുറിപ്പുകള്‍
വായനയുടെ പരോളുകള്‍ -ജി.പി.രാമചന്ദ്രന്‍
വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ -The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്
‍കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍

വാര്‍ത്തകള്‍
ബ്ളോഗിലെ കൂട്ടായ്മ പുസ്തക പ്രസാധന രംഗത്തേക്കും -ദേശാഭിമാനി
ബുക്ക് റിപ്പബ്ലിക് - ഒരു സമാന്തര പുസ്തക പ്രസാധന-വിതരണ സം‌രംഭം - നാട്ടുപച്ചയില്‍ ദേവദാസ്

ബന്ധപ്പെട്ട മറ്റു ബ്ലോഗ് പോസ്റ്റുകള്‍
റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത് -വെള്ളെഴുത്ത്
ബുക്ക് റിപ്പബ്ലിക്കേഷന്‍ -ഹരിയണ്ണന്‍
ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍ -മൂര്‍ത്തി
നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് ‘ലാപുട’ -ഭൂമിപുത്രി
വാക്കുകളുടെ പെരുങ്കല്ലുകള്‍ -ദസ്തക്കിര്‍
ലാപുടയുടെ പുസ്തകം സിമി
പുസ്തകം - പ്രകാശനം ലാപുട
കടങ്കഥകളെക്കുറിച്ചുള്ള ഓര്‍മകള്‍ - റോബി

Monday, June 09, 2008

മലം പുരണ്ട ദേഹങ്ങള്‍

അമേദ്ധ്യത്തില്‍ പുരണ്ടു നില്ക്കുന്നവനെന്തു തന്നെ പുലമ്പിയാലും ആരും ഒന്നും ചെയ്യാറില്ല. എന്തിനു സ്വന്തം ദേഹം വൃത്തികേടാക്കണം? വൃത്തികേടാക്കുക എന്നതിലപ്പുറം ഗുണമൊട്ടില്ല താനും. porn site നടത്തുന്നവനെതിരെ protest ചെയ്തിട്ടെന്തു കാര്യം? എന്നാല്‍ അതു തന്നെയാണവന്റെ വിജയമെന്നുള്ളതു കൊണ്ടു മാത്രം ഞാന്‍ എന്റെ ബ്ലോഗ് ചുമരു വൃത്തികേടാക്കുന്നു.



മോഷണം നടത്തിയതിനും, ശേഷം കേരള്‍സ് ഡോട് കോം സ്വീകരിച്ച അപലപനീയമായ നിലപാടിനും എതിരെ ഇഞ്ചിപ്പെണ്ണിനും മറ്റു താഴെക്കാണുന്ന പേരുകളോടും പിന്നെ ഇതിനെതിരെ പ്രതികരിച്ച സകലമാന സുഹൃത്തുക്കളോടും ധാര്‍മ്മിക ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടു്.

Others who joined:

Tuesday, February 05, 2008

രാംമോഹന്റെ തലക്കെട്ടും പന്ന കഥകളും

ആദ്യം പോളും പിന്നെ പെരിങ്ങോടനും നടത്തിയ ആഹ്വാനമനുസരിച്ചു് ബൂലോകത്തില്‍ ഒരു അമ്പതുവാക്കിന്റെ കഥയെഴുത്തുത്സവം നടക്കുകയുണ്ടായി. മലയാളത്തില്‍ വാക്കുകളെ ഇഷ്ടം പോലെ പിരിച്ചും കൂട്ടിയുമെഴുതാമെന്നതിനാല്‍ ഈയുള്ളവനും കിട്ടി രണ്ടു കഥയ്ക്കുള്ള സ്ഥലം. അതിലൊന്നിതാ:

1)

ഒരിടത്തു്‌ ഒരു ഏട്ടില്‍ ഒരു പശുവുണ്ടായിരുന്നു. സ്ഥിതിഗതികളുടെ നൈരന്തര്യത്തില്‍ മനംമടുത്തു്‌, അതു്‌ ഏട്ടില്‍ നിന്നിറങ്ങി അടുത്തുള്ള വയലിലേക്കു്‌ പാഞ്ഞു. പുല്ലിന്റെ പച്ചരക്തം ആമാശയത്തെ നനച്ചപ്പോള്‍ അതിനു്‌ കാഴ്ചയും കേള്‍വിയും കിട്ടി. ആദ്യം കണ്ടതു്‌ തന്നോടടുക്കുന്ന ആള്‍ക്കൂട്ടത്തെയാണു്‌, കേട്ടതു്‌ ഒരാക്രോശവും.

" കേറിപ്പോ"
"എന്തിനു്‌?, എനിക്കു്‌ പുല്ലു തിന്നണം"
"പാടില്ല അതു നിയമങ്ങള്‍ക്കെതിരാണു്‌"
"നിയമം ലിഖിതമാണോ?"
തര്‍ക്കിക്കേണ്ട, കയറിപ്പോകൂ"
"പോയാലും ഒരിക്കല്‍ നിങ്ങളിലൊരാള്‍ എന്നെ തിരിച്ചുവിളിക്കും"
"മണ്ടാ! അവനുവേണ്ടിയല്ലേ ആ കുരിശു്‌."


രാംമോഹനാണു് തലക്കെട്ടു് ആകര്‍ഷണീയമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞു തന്നതു്. സെലിബ്രിറ്റികളെ ഉപയോഗിക്കുന്നതാണതിനുള്ള വിദ്യകളില്‍ ഒന്നു്. ബൂലോകത്തിനു് പുറത്തുള്ള ഒന്നിനെ അക്സപ്റ്റ് ചെയ്യാന്‍ മനസ്സനുവദിക്കാത്തതു കൊണ്ടു് ആശാനെ തന്നെ തലക്കെട്ടിലിട്ടു. അതിലെ പന്ന എന്ന വാക്കു മാത്രം എന്റെ ക്രിയേറ്റീവിറ്റി. ;). ഇതു പരീക്ഷിക്കുന്നവര്‍ക്കൊരു വാര്‍ണിങ്. ഇങ്ങനെ തലക്കെട്ടി ക്രെഡിബിലിറ്റി കളഞ്ഞാല്‍ വൈറ്റ്വാഷ് ചെയ്തതു് ഗ്രഫിറ്റി ആയിത്തീരാനും സാധ്യതയുണ്ടു്.

എന്നാല്‍ പിന്നെ അടുത്ത കഥ:

2)

വണ്ടി പുറപ്പെടുന്നതിനുമുന്‍പു്‌, അഞ്ജന അമ്മ കൊടുത്ത ലിസ്റ്റ്‌ ഒന്നുകൂടെ നോക്കി.അമ്മയ്ക്കറിയാം മോളുടെ ഓര്‍മ്മ ശക്തി. അതുകൊണ്ടാണു്‌ കാലത്തു്‌ സ്കൂളിലേക്കു്‌ പുറപ്പെടുന്നതിനുമുന്‍പേ യാത്രയില്‍ കരുതേണ്ട സാധനങ്ങളുടെ ലിസ്റ്റെഴുതി കൈയില്‍ തന്നതു്‌. കൂടെ ഒരു കൂട്ടം നിര്‍ദ്ദേശങ്ങളും. ഗ്യാസ്‌ ഓഫ്‌ ചെയ്യണം, വിനയേട്ടനു്‌ അമ്മ വാങ്ങിയ സമ്മാനം എടുക്കണം, വീടു പൂട്ടണം....
ദീര്‍ഘയാത്രയ്ക്കു കരുതേണ്ടതെല്ലാം ഈ ലിസ്റ്റിലുണ്ടു്‌. കമ്പിളി, വാട്ടര്‍ബോട്ടില്‍, മോള്‍ക്കിടയ്ക്കു കൊടുക്കാനുള്ള.. അയ്യോ!
ഈശ്വരാ എന്റെ മോളു്‌!
ഒന്നു നിറുത്തണേ!


ചില കാര്യങ്ങള്‍ ഒരിക്കല്‍ ചെയ്താല്‍ പിന്നെയും ചെയ്യാനുള്ള അബോധപ്രേരണ ജന്തുസഹജമാണെന്നു് ഴാക് ലകാന്‍ എലികളില്‍ പരീക്ഷിച്ചു തെളിയിച്ചിട്ടുണ്ടത്രേ. ദുഷ്ടന്റെ തിയറി‍യും മിനിഞ്ഞാന്നു കേട്ട ഒരു വാര്‍ത്തയും കൂടെ വീണ്ടുമെന്നെ കൊണ്ടൊരു കഥ എഴുതിച്ചു. വന്ന സംഗതി അമ്പതില്‍ നിന്നില്ലെങ്കിലും, വന്ന സ്ഥിതിക്കെല്ലാരും അതു കൂടെ വായിച്ചു പോകണമെന്നു് അഭ്യര്‍ത്ഥിഫൈയിങ്.


കൊച്ചിയില്‍ നിന്നും സൌദിഅറേബ്യയിലേക്കു പോകുന്ന ഫ്ലൈറ്റിലിരുന്നു് അലവിക്കുട്ടി(58) മരിച്ചു. ഫ്ലൈറ്റിറങ്ങുന്നതിനും ഒരുമണിക്കൂര് ‍മുന്‍പു് തന്റെ ശരീരത്തില്‍ പടരുന്ന തണുപ്പു് ഏതാണെന്നു തിരിച്ചറിയാന്‍ അലവിക്കുട്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. “ഇപ്രാവശ്യം കൂടെ പോയിട്ടു വന്നാല്‍ മതി അടുത്ത വര്‍ഷം മോള്‍ടെ കല്ല്യാണം നടത്തണ്ടേ“ എന്നു് സൂറാബി പറഞ്ഞപ്പോള്‍ ചാരുകസേരക്കയ്യില്‍ കയറ്റി വച്ച കാലുകളുടെ സംവേദനക്ഷമത നശിച്ച എക്സിമപ്പുറങ്ങളില്‍ നിന്നരിച്ചു കയറിയ കനമുള്ള തണുപ്പല്ല. പതിനൊന്നു വര്‍ഷം മുന്‍പു്, ഉമ്മ മരിച്ചെന്നറിയിച്ചു വന്ന കമ്പിയിലെ അക്ഷരങ്ങള്‍ പൊക്കിളില്‍ പടര്‍ത്തിയ കുത്തുന്ന തണുപ്പുമല്ല. അതിനും പതിനൊന്നു വര്‍ഷം മുന്‍പു് ഇനി കാത്തിരിക്കാന്‍ വയ്യെന്നു് മുംതാസ് എഴുതിയതിലെ തണുപ്പനുഭവപ്പെട്ടതു് നെഞ്ചിലെവിടെയോ ആയിരുന്നു. അത്രയും തന്നെ വര്‍ഷം മുന്‍പൊരു പുലര്‍ച്ചയ്ക്കു് ഉരുവിലെ മരപ്പലകയില്‍ നിന്നു് കേള്‍വികളിലേക്കെടുത്തു ചാടിയപ്പോള്‍ കാലിന്റെ പെരുവിരല്‍ മുതല്‍ ഗ്രസിച്ചു വിഴുങ്ങിയ സമുദ്രജലത്തിന്റെ ഉപ്പു നിറഞ്ഞ തണുപ്പോ? അല്ല. അതിലുമെത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു് ഉപേക്ഷിച്ചു പോന്ന ഗര്‍ഭപാത്രത്തിന്റെ വഴുവഴുത്ത തണുപ്പായിരിക്കണം. തീര്‍ച്ച.




റിവേഴ്സ് ഗിയറില്‍ നിങ്ങളും ഒരു കഥ പറഞ്ഞു നോക്കൂ.

Tuesday, January 15, 2008

കവിതയും നിരീക്ഷണവും

സമൂഹത്തില്‍ കവിക്കു് നിരീക്ഷകന്റെ സ്ഥാനമാണു് സാധാരണ കല്‍പിച്ചുപോരാറുള്ളതു്. എന്നാല്‍ കവിയും കവിതയും സമൂഹത്തില്‍ നിന്നും വേറിട്ട ഒരു നിരീക്ഷകനല്ല,സമൂഹത്തിന്റെ വ്യവഹാരങ്ങളില്‍ ഭാഗഭാക്കായിരുന്നു കൊണ്ടു് ഒരേ സമയം നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്നവനും ആയിരിക്കുകയാണു് എന്നു് ചൂണ്ടിക്കാണിക്കുകയാണു് പേരറിയാത്ത ഒരു കവി തന്റെ കവിതയിലൂടെ. സമൂഹമനസ്സാക്ഷികള്‍ക്കു മുകളിലൂടെ പറക്കുന്ന ഒരു പരുന്തായാണു് കവി ഇവിടെ തന്നെതന്നെ അവരോധിക്കുന്നതു് പരുന്തിനു് സ്കാവഞ്ചര്‍ എന്നൊരു ധര്‍മ്മം കൂടിയുണ്ടു്. ചരിത്രപരവും സംസ്ക്കാരപരവുമായ മാലിന്യങ്ങളെ തൂത്തു തുടച്ചു് തലമുറകളോടു് അതഴുക്കാണെന്നു പറയുന്ന ഒരു ധര്‍മ്മം, കവിയേയും കവിതയേയും എക്കാലവും തീണ്ടിയിട്ടുണ്ടു്. ഈ കവിതയും അതില്‍ നിന്നും വ്യത്യസ്ഥമല്ല. ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നതിലൂടെ നിരീക്ഷിക്കപ്പെടുന്നവന്‍ അനുഭവിക്കുന്ന ഒരു
സ്വാതന്ത്ര്യമുണ്ടു്. അവനവനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ഒരുവന്‍ ബോധപൂര്‍വമല്ലാതെ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം തന്നെയാണു സമൂഹമനസ്സാക്ഷിക്കുമുകളില്‍ പറക്കാന്‍ സഹായിക്കുന്നതും. അങ്ങനെ പറക്കുന്ന ഒരു പരുന്തിനെ സംബോധന ചെയ്തുകൊണ്ടാണു് കവിതയിലെ ആദ്യവരി ഇറ്റു വീഴുന്നതു്.

ആദ്യവായനയില്‍ കൃത്യമായ അര്‍ഥം തരാത്ത ഒരു പദമുണ്ടായിട്ടും ആസ്വാദനത്തിനു തടസ്സമുണ്ടാകാത്ത വിധം അതിനെ വായനക്കാരന്‍ മറന്നു വെക്കുന്നു. വായനക്കാരന്റെ ശ്രദ്ധ പതിയുന്നതു് പരുന്തിനു കൊടുത്ത ചെമപ്പു് എന്ന വിശേഷണത്തിലായിരിക്കും. കവിയുടെ രാഷ്ട്രീയം വെളിവാക്കുന്നതെന്നു് പ്രഥമദൃഷ്ട്യാ തെറ്റിദ്ധരിപ്പിക്കുന്ന ഈ നിറം മുറിവേറ്റ ഒരു മനസ്സിന്റെ കൂടിയാണെന്നു് പിന്നീടുള്ള വരികളില്‍ നമുക്കു വായിച്ചെടുക്കാന്‍ കഴിയും. കേരളം മറന്നു പോയ ത്യാഗത്തിന്റെ ഒരു ചരിത്രത്തിലേക്കു്, രാജാധികാരം മെനഞ്ഞെടുത്ത ഒരു കൂട്ടക്കുരുതിയിലേക്കു്, ആണു് കവി അടുത്തവരിയില്‍ ശ്രദ്ധക്ഷണിക്കുന്നതു്.

നീയുണ്ടോ മാമാങ്ക വേല കണ്ടു എന്ന ചോദ്യം നിരീക്ഷകനോടു് നിരീക്ഷിക്കപ്പെടുന്നവനാണു ചോദിക്കുന്നതു്. കവി നിരീക്ഷകനാകുമ്പോള്‍ ഇതു് ഒരു ആത്മവിമര്‍ശനമാകുന്നു. ചരിത്രത്തെ കളങ്കപ്പെടുത്തിയ ഒരു കാര്യം നീ കണ്ടുവോ എന്നു ചോദിക്കുമ്പോള്‍ നിരീക്ഷകനില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരം അല്ല ലഭിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന സത്യം അടുത്ത വരിയില്‍ നമ്മളറിയുന്നു. വളരെ നിരുത്തരവാദപരമായി മാമാങ്കം എന്ന വാക്കിനെ ഒഴിവാക്കിക്കൊണ്ടു് നിരീക്ഷകന്‍ വേലയും കണ്ടു വിളക്കും കണ്ടു എന്നു് അലസമായി ഉത്തരം കൊടുക്കുന്നതു് ആരെയാണു് തകര്‍ത്തു കളയാത്തതു്? സമൂഹത്തോടുള്ള പ്രതിബദ്ധത മറന്നു പറക്കുന്ന ഒരു നിരീക്ഷകനെ വിമര്‍ശിക്കുന്നതിലൂടെ കവിയുടെ ഒരു ഏറ്റു പറച്ചിലായി വേണം ഈ വരിയെ വായിച്ചെടുക്കാന്‍. എന്നാല്‍ സമൂഹത്തിനു വേണ്ടതു് ഒരു കുമ്പസാരമല്ല. മാറ്റമാണു്. നിലവിലുള്ള അവസ്ഥയില്‍ നിന്നുള്ള മാറ്റം. അതിനു നിദാനമായി അടുത്ത വരി ലഘുവില്‍ തുടങ്ങിയിരിക്കുന്നു. ബാക്കി മൂന്നുവരിയും ഗുരുവില്‍ തുടങ്ങിയ കവി ഈ വരി സാമ്പ്രദായികമായ രീതിയില്‍ നിന്നും വ്യത്യസ്ഥമായി തുടങ്ങി തനിക്കുള്ള പ്രതിബദ്ധത വരച്ചിട്ടിരിക്കുന്നു. ഒരു പൊളിച്ചെഴുത്തിനു മുതിരുന്ന കവിക്കു മുന്‍പില്‍ സ്വപ്നത്തിലെന്ന പോലെ തെളിയുന്നതു് പതിവു കാഴ്ചകളല്ല. കടല്‍ത്തിരയും കപ്പലുമാണു്. ഏതൊരു വിപ്ലവത്തിനും നേരിടേണ്ടി വരുന്ന നിരന്തരമായ പ്രതിബന്ധങ്ങളെ കടല്‍ത്തിരകള്‍ സൂചിപ്പിക്കുന്നു. പ്രജ്ഞയെ നിരുത്സാഹപ്പെടുത്തുന്ന പ്രതിബന്ധങ്ങള്‍ക്കു മുകളില്‍ പ്രതീക്ഷയുടെ കപ്പല്‍ ബിംബാത്മകമായി സ്ഥാപിച്ചു് കവി വിരമിക്കുമ്പോള്‍ അര്‍ഥം മനസ്സിലാവാതെ മാറ്റി വച്ച ആദ്യപദം അനുവാചകന്റെ മനസ്സിനെ മഥിക്കുന്നു.

തന്നില്‍ നിക്ഷിപ്തമാ‍യ പ്രതീക്ഷകള്‍ ഒരു ഭാഗത്തും മാറ്റങ്ങള്‍ക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ മറ്റൊരു ഭാഗത്തും ഒരേസമയം എത്തുമ്പോള്‍ നിരീക്ഷകനു് നിരീക്ഷിക്കപ്പെടുന്നവന്‍ ഭാരമായി തീരുന്നു എന്ന അറിവിലേക്കാണു് ആദ്യ വരി വിരല്‍ ചൂണ്ടുന്നതു്. സമൂഹത്തിന്റെ ചോദ്യങ്ങള്‍ കവിയുടെ സ്വസ്ഥതനശിപ്പിക്കുന്നു. ഒന്നടങ്കം അവരെ ശപിച്ചുകൊണ്ടാണു് അലസമായ പറക്കല്‍ അനുസ്യൂതം പരുന്തു് തുടരുന്നതു്. ഇതു തിരിച്ചറിയുന്ന അനുവാചകന്‍, കവി മനപ്പൂര്‍വം എഴുതാതെ വിട്ട ‘പ’ പൂരിപ്പിക്കുന്നു. കവിതയെ പുതിയ മാനങ്ങളിലേക്കു് തുഴഞ്ഞിട്ടുകൊണ്ടു് മറ്റൊരു വായനയ്ക്കു വായനക്കാരനെ പ്രേരിപ്പിച്ചുകൊണ്ടു് കവിത ഇങ്ങനെ അവശേഷിക്കുന്നു.

പ്രാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടു
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ത്തിര കണ്ടു കപ്പല്‍ കണ്ടു.

വാല്‍ക്കഷ്ണം:- ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനു വച്ചിരുന്ന ഒരു ഗോപുരത്തില്‍ രണ്ടു ചെറുപ്പക്കാരുടെ ശ്രദ്ധ പതിഞ്ഞു. മരത്തടിയില്‍ പണിഞ്ഞ ചെറിയ ഒരു ഗോപുരം. അതിനു മുന്നില്‍ അലസമായി ഉപേക്ഷിക്കപ്പെട്ട പോലെ ഒരു താക്കോല്ക്കൂട്ടം‍. ഗോപുരം അജ്ഞതാപ്രേരിതമായ ജീവിതപ്രതിബന്ധങ്ങളാണെന്നും അവ അറിവാകുന്ന താക്കോല്‍ കൊണ്ടു തുറക്കണമന്നും ഒരുത്തന്‍ വ്യാഖ്യാനിച്ചപ്പോള്‍ ഗോപുരം ദന്തഗോപുരമാണെന്നും സ്വകാര്യവല്‍ക്കരിക്കപ്പെട്ട മൂലധനത്തിന്റെ പ്രതീകമാണെന്നും അതു തുറന്നു തകര്‍ക്കാന്‍ ഉപയോഗിക്കേണ്ട സംഘടനാബലം അലസമായി ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും മറ്റൊരുവന്‍ വ്യാഖ്യാനിച്ചു. ഇരുവരും അവരവരുടെ വ്യാഖ്യാ‍നങ്ങളെ ശരിവയ്ക്കുന്ന സൂചനകള്‍ കാണിച്ചു കൊണ്ടു വാദിച്ചു. ഗാലറി വാച്മാന്‍ വന്നു് മറന്നുവച്ച തക്കോലെടുത്തുകൊണ്ടു പോകുന്നതു വരെ അതു തുടര്‍ന്നത്രേ.

Thursday, January 03, 2008

ദ്വയാര്‍ത്ഥപ്രയോഗത്തിലെ രസം

ഭാഷ ഗൂണ്ടകളെപ്പോലെയാണു്. അതു് തെരുവില്‍ ജനിക്കുന്നു. കൊണ്ടും കൊടുത്തും വളരുന്നു. സ്വന്തം ഗുണ്ടത്തത്തെ സംരക്ഷിക്കാന്‍ കഴിവറുന്നയിടത്തു് വച്ചു് അതിനു മരണം സംഭവിക്കുന്നു. മരണം മറ്റൊരു ഗുണ്ടയുടെ ജനനത്തോടെയായിരിക്കുകയും ചെയ്യും. ഭാഷ മരിക്കുന്നു എന്ന വേവലാതി വ്യാജമാണു്, അറിവില്ലായ്മയാണു്. പ്രയോഗപ്രയോജനം ഇല്ലാതാകുന്നിടത്തു് ഭാഷ മരിക്കുക തന്നെ ചെയ്യും. ഓരോ വാക്കുകള്‍ക്കും അതിന്റെ പ്രയോഗവൈവിധ്യമനുസരിച്ചു് അര്‍ത്ഥഭേദം നല്‍കാന്‍ കഴിയുമ്പോള്‍ ഭാഷ അതിജീവിക്കുകയാണു്. ഇത്രയും പറഞ്ഞതു് ഈയിടെ ബ്ലോഗില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങളെപ്പറ്റി സന്തോഷിക്കുകയും വ്യാകുലപ്പെടുകയും ചെയ്ത സംഭവങ്ങളെക്കുറിച്ചോര്‍ത്താണു്.

നീ എന്നും നിങ്ങള്‍ എന്നും സംബോധന ചെയ്യുമ്പോഴും സൂചിപ്പിക്കുന്നതൊരേയാളെ തന്നെയായിരിക്കേ എന്താണീ രണ്ടു പദം കൊണ്ടുള്ള പ്രയോജനം എന്നു ചിന്തിച്ചാല്‍, നീ എന്നതു് ബഹുമാനമില്ലത്തതും നിങ്ങള്‍ ബഹുമാനമുള്ള പദവുമായിരിക്കുന്നതായി കാണാം. ആംഗലേയത്തില്‍ യു എന്നു പറഞ്ഞാല്‍ തീര്‍ന്നു. അങ്ങനെ പദങ്ങള്‍ പലതും രണ്ടു അര്‍ഥത്തിലുള്ളതായി തീരുന്നതിനൊരു കാരണം പ്രയോജനവൈവിധ്യമാണെന്നു മനസ്സിലാക്കാം. ഇനി നിങ്ങള്‍ എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അനേകം പേരെ സംബോധന ചെയ്യുന്നതാണു് . അതു കൊണ്ടൊരാളെ മാത്രം സംബോധന ചെയ്യുമ്പോഴുണ്ടാകുന്ന ഒരു ഗുണമാണു് ബഹുമാനസൂചകവചനം. അര്‍ത്ഥം തെറ്റിച്ചു പ്രയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണമാണു് ഇവിടെ ഭാഷ അനുഭവിക്കുന്നതെന്നും പറയാം.

മേല്‍പ്രയോഗത്തിനു് സൂചകം എന്ന ഗുണമാണു് ലഭിക്കുന്നതു്. തേങ്ങ മാങ്ങ അവള്‍ അരിവാള്‍ പോലെ ഒരുപാടു നേരര്‍ത്ഥപദങ്ങള്‍ക്കിടയില്‍ ഈ പ്രയോഗം ആശയവിനിമയത്തിനു് രസം പ്രദാനം ചെയ്യുന്നു. ബുദ്ധിയെ രസിപ്പിക്കുന്നു. പരിചയം കൊണ്ടു് രസം കുറഞ്ഞു വരും. ഇപ്പോള്‍ നിങ്ങള്‍ എന്ന പദം നമുക്കു് സാധാരണമായിരിക്കുന്നു. പല പുതിയ പദങ്ങള്‍ക്കും ഇപ്രകാരം ദ്വയാര്‍ത്ഥം വന്നു ഭവിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രസം ഹാസ്യവും ശൃംഗാരവും ആയതിനാല്‍ ഈ മേഖലയിലാണു് കൂടുതല്‍ പ്രയോഗിച്ചു വരുന്നതെന്നു മാത്രം. അങ്ങനെയല്ലാതെ ഉള്ള ഒന്നു് ജുഗുപ്സ ഉളവാക്കുന്ന വാക്കുകള്‍ ഇത്തരത്തില്‍ മറ്റൊരു വാക്കുപയോഗിച്ചു പറയുക എന്നതാണു്. തൂറാന്‍ പോയി എന്നു പറയേണ്ടിവരുമ്പോള്‍ നമ്പര്‍ ടു വിനു പോയി കക്കൂസില്‍ പോയി എന്നൊക്കെ പ്രയോഗിക്കുന്നവരായി നമുക്കു നമ്മളെ കാണാന്‍ സാധിക്കും. ഗുഹ്യഭാഗങ്ങളെപറ്റി പറയേണ്ടിവരുമ്പോള്‍ ഇംഗ്ലീഷും സംസ്കൃതവും പ്രയോഗിക്കും. അല്ലെങ്കില്‍ മറ്റൊരര്‍ഥം പറയാവുന്ന വാക്കായിരിക്കും പ്രയോഗിക്കുക. സാധനം സാ‍മാനം ഒക്കെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനം ചെയ്യുന്നു. ഇവിടെ ബുദ്ധിവ്യാപാരം ഒരു മറയായാണു് ഉപയോഗിക്കപ്പെടുന്നതു്. ബുദ്ധിവ്യാപാരം എന്നാല്‍ പറഞ്ഞതില്‍ നിന്നും ബുദ്ധിഉപയോഗിച്ചു വേണം പറയപ്പെട്ടതിനെ മനസ്സിലാക്കാന്‍ എന്ന ഡീകോഡിങ്ങിനെയാണു്. അന്യഭാഷയില്‍ സാധാരണമായ പദങ്ങള്‍ പ്രയോഗിക്കുമ്പോഴും ഈ ഗുണമാണു് ലഭിക്കുന്നതു്. ഈ ഡീകോഡിങ്ങിനെ നമ്മള്‍ തര്‍ജ്ജമ എന്നു വിളിക്കുന്നു.


[ഇത്തരം പദങ്ങളുടെ ഈ ഗുണം ധ്വനി എന്നതാണു് . ഹാസ്യം ശൃംഗാരം തുടങ്ങി രസം ഏതുമാവട്ടെ അതുണ്ടാക്കാന്‍ ബുദ്ധിവ്യാപാരം സംഭവിക്കണം. നേര്‍ക്കുനേര്‍ പറയുമ്പോള്‍ ലേഖനമാവുന്നു. ( ആശ്ചര്യം എന്നതത്രേ സ്ഥായിയായ രസം. ഇന്നലെ ഇല്ലാത്തതായിരിക്കണം എന്നതാണു നിയമം. കഥകളും മറ്റും സാഹിത്യമാവുന്നതു് ഇങ്ങനെയാണു്. കഥനത്തില്‍ ധ്വനി സഹായകമായി വര്‍ത്തിക്കുന്നു).]

ഇതിന്റെ ഒരു വിപരീതപ്രയോഗമാണു് നമ്മള്‍ ബ്ലോഗില്‍ കണ്ട ചില ഫലിതങ്ങള്‍. ഇതു് പ്രഥമാര്‍ത്ഥത്തില്‍ ജുഗുപ്സ ഉളവാക്കുന്നു. എന്നാല്‍ അതിന്റെ സാഹചര്യമറിഞ്ഞു്, അതിന്റെ ഘടനയിലെ സാമര്‍ത്ഥ്യത്തില്‍ നമ്മള്‍ രസിക്കുന്നു. അക്ഷരശ്ലോകസദസ്സില്‍ ശ്രീ ബാലേന്ദു ചൊല്ലിയ ഏ ആറിന്റെ ഒരു ശ്ലോകം ഒരു ഉദാഹരണമാണു്.

സത്ക്കാരമേകാനയി പാന്ഥ കേള്‍ക്ക
തല്‍ക്കാലമിങ്ങില്ല ഗൃഹാധിനാഥന്‍
പയോധരത്തിന്റെയുയര്‍ച്ച കണ്ടി-
ട്ടീയാധിയെങ്കില്‍പ്പുലരെഗ്ഗമിക്കാം

പയം എന്നാല്‍ ജലം, പാല്‍ എന്നൊക്കെ അര്‍ത്ഥം. പയോധരം എന്നാല്‍ ജലത്തെ/പാലിനെ ധരിക്കുന്നതു്- മുല എന്നും മേഘം എന്നും അര്‍ത്ഥത്തില്‍ ശ്ലോകം വായിക്കാവുന്നതാണു്.

ബുദ്ധിവ്യാപാരം തീരെയില്ലാത്ത, ഹാസ്യം ശൃംഗാരം മുതലായവയെ ധ്വനിരഹിതമായി അവതരിപ്പിക്കുന്ന കൃതികളെ നമ്മള്‍ പൈങ്കിളികൃതികളെന്നു വിളിച്ചുപോരാറുണ്ടെങ്കില്‍ ഇത്തരം ഫലിതങ്ങളില്‍ പലതിനേയും പൈങ്കിളിഫലിതമെന്നു വിളിക്കാവുന്നതാണു്. തദ്വിഷയത്തില്‍ എനിക്കുള്ള ഏക വിയോജിപ്പു് അതിനെ വിമോചനമെന്നും മറ്റും വിശേഷിപ്പിക്കുന്നതിലാണു്. ഇതു സര്‍വസാധാരണമായ ഒരു പ്രക്രിയ മാത്രമാണു് എന്നു പറയാനാണു് ഈ ശ്രമം.

ജുഗുപ്സ എന്നു പറയുമ്പോള്‍ അതു് പൂര്‍ണ്ണമായും സംസ്ക്കാരവുമായി ബന്ധപ്പെട്ടതാണു്. സുരേഷ്ഗോപി ഷിറ്റിനു പകരം തീട്ടം എന്നോ കാട്ടം എന്നോ പറഞ്ഞാല്‍ നമുക്കു ജുഗുപ്സയായി. ആംഗലേയര്‍ക്കതൊരു പ്രശ്നമല്ല താനും. വായനയിലും അതുപോലെ തന്നെ. വായിക്കുന്നവരില്‍ സംസ്ക്കാരമനുസരിച്ചു് സമ്മിശ്രവികാരങ്ങളാണുണ്ടാവുക. പൈങ്കിളിത്വവും തഥൈവ.

Tuesday, August 07, 2007

ധ്രുവീകരണം



"നിങ്ങക്കീ സുഖിയനും വടേം മാത്രമുണ്ടാക്കാതെ വല്ല പൊറോട്ടേം ബീഫുമൊക്കെ വിളമ്പിയാലെന്താണു നായരേ?"

മൊയ്തു മൌലവി സുബഹി നിസ്ക്കാരം കഴിഞ്ഞാല്‍ നേരെ വരുന്നതു് കാശുമണിയുടെ ചായക്കടയിലേക്കാണു്. കാശുമണിയുടെ അച്ഛന്‍ കേശവന്‍ നായരു ചായക്കട നടത്തുന്ന കാലം തൊട്ടേ ഉള്ള പതിവാണു്. ചാ‍യകുടിച്ചു കഴിഞ്ഞ് ഇത്തിരി നേരം ഇരുന്നു് പത്രവും വായിച്ചു നാലഞ്ചു നാട്ടുവര്‍ത്തമാനവും പറഞ്ഞു്, സൂര്യന്‍, വര്‍മ്മയുടേ തെങ്ങിന്‍ തോപ്പിന്റെ മുകളിലൂടെ എത്തി നോക്കി “ദെന്താ മാപ്ലേ പോയില്ലേ?” ന്നു ചോദിക്കുമ്പൊഴേ മടങ്ങൂ. അങ്ങനെ വര്‍ത്തമാനം പറയുന്നതിനിടയ്ക്കാണു് മേല്‍ ചോദ്യം എല്ലാ അക്ഷരങ്ങള്‍ക്കും ഒരേ തൂക്കം കൊടുത്തു് മൌലവി ചോദിച്ചതു്.


മൌലവി അവിടുന്നു് ചായ മാത്രേ കുടിക്കൂ. സമ്പാദ്യം കഷ്ടിയായതോണ്ടു് അതിനേ പണം തികയൂ എന്നതാണു് കാരണം. സുഖിയന്‍ വട ഇഡ്ഡലി മുതലായ ചില്ലലമാരയിലെ വസ്തുവഹകളൊന്നും തന്നെ മൌലവിയെ ഇന്നു വരെ പ്രലോഭിപ്പിച്ചിട്ടില്ല. വീട്ടില്‍ ചെന്നു് ബീവി വിളമ്പുന്ന പുട്ടോ ഇടിയപ്പമോ പത്തിരിയോ കഴിച്ചു് ളുഹര്‍ വരെ കിടന്നുറങ്ങലാണു് ശീലം. പൊറോട്ട എന്ന സാധനത്തിന്റെ പേരു് കേട്ടിട്ടുണ്ടെന്നുള്ളതല്ലാതെ അതു തിന്നുന്നതു് ഈ ചോദ്യം ചോദിക്കുന്നതിനു തൊട്ടുമുന്‍പിലെ ഞായറാഴ്ച, ഹസനാജിയുടേ മകളുടെ കല്യാണത്തിനതു വിളമ്പിയപ്പോഴാണു്. ടി ചോദ്യം ചോദിക്കുന്നതിനു മൌലവിയെ പ്രേരിപ്പിച്ച ഏക വസ്തുതയും അതു മാത്രമാകുന്നു.

എന്നാല്‍ മൌലവി തലേദിവസം ഉണ്ടായ സംഭവം അന്നേക്കോര്‍മ്മിച്ചു വക്കേണ്ടതാണെന്നറിഞ്ഞില്ല. ഒന്നല്ല അങ്ങനെ അനവധി സംഭവങ്ങളുണ്ടെന്നും അറിഞ്ഞില്ല. തലേദിവസം ചായക്കടയില്‍നിന്നിറങ്ങി പോകുമ്പൊഴാണു് ഫൌസിയായും ചന്ദ്രികയും സ്കൂളിലേക്കു പോകുന്നതു് മൌലവി കണ്ടതു്. ഫൌസിയ അസ്സലാമു അലൈക്കും എന്നു പറഞ്ഞു. മൌലവി വ അലൈക്കും സലാം എന്നും. ഇതുമായി യാതൊരു ബന്ധവുമില്ലാതെ ചന്ദ്രിക നിന്നതു് മൌലവിയെ വിഷമിപ്പിച്ചു.
“അന്നോടും കൂടിയാണു് ചന്ദ്രീ സലാം പറഞ്ഞതു്” എന്നു് പറഞ്ഞപ്പോള്‍ ചന്ദ്രിക വെളുക്കെ ചിരിക്കുകയും ചെയ്തു.
ചെരപ്പറമ്പില്‍ വാടകസൈക്കിള്‍ കട നടത്തുന്ന ബാലനു് ഇതു കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. അന്നു വെളുപ്പാന്‍ കാലത്തു് മൌലവിയുടെ കൂടെയിരുന്നു് ചായ കുടിച്ചു കൊണ്ടു് ഈ ചോദ്യം കേള്‍ക്കുമ്പോഴും ബാലനു് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ,
“ഈ അമ്പലത്തിന്റെ ഉമ്മറത്തുള്ള ചായക്കടയില്‍ തന്നെ വേണോ കാക്കാ നിങ്ങക്കു് ബീഫു്?“
എന്ന സുകുമാരന്റെ ചോദ്യം കേട്ടപ്പോള്‍ ബാലനു് ചിലതൊക്കെ തോന്നിയതായി തോന്നി.

സുകുമാരനു് മൌലവിയോടു് പ്രത്യേകിച്ചു് വൈരാഗ്യമുണ്ടാകേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. പാല്‍ സൊസൈറ്റിയിലെ അക്കൌണ്ടു പണിക്കു പുറമെ അമ്പലം കമ്മിറ്റി ഖജാഞ്ജി പട്ടം കൂടെ കിട്ടിയപ്പോള്‍ ഉണ്ടായി വന്ന രക്ഷാകര്‍തൃഭാവം പ്രകടിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമേ ആ ചോദ്യത്തിലുണ്ടായിരുന്നുള്ളൂ. ഇന്നുവരെ ഒരു സുഖിയന്‍ പോലും കാശുകൊടുത്തു വാങ്ങി കഴിച്ചിട്ടില്ലാത്ത മൌലവിയുടെ ഇപ്പഴില്ലാത്ത ഒരു സംഗതി ഉണ്ടാക്കിക്കൂടെ എന്ന ചോദ്യത്തില്‍ അലോസരപ്പട്ടിരിക്കുന്ന കാശുമണിക്കു് പക്ഷേ സുകുമാരന്റെ ഈ ചോദ്യം എണ്ണ പാര്‍ന്നു. കാശുമണി എരിഞ്ഞു.

“അങ്ങനെ ചോദിക്കു് സുകുമാരാ. മൂപ്പര്‍ക്കിപ്പോ അതു കൂടി ഇല്ലാത്ത കുറവേ ഉള്ളൂ.”
സുകുമാരനു് സന്തോഷമായി.
“ വിശ്വാസങ്ങളെ മാനിക്കാന്‍ പഠിക്കണം കാര്‍ന്നോരേ. എല്ലാരുടേയും”

മൌലവിക്കു് വിയര്‍ത്തു. നിനക്കു നിന്റെ മതം എനിക്കെന്റെയും എന്ന ഖുറാന്‍ വാചകം ഇത്തവണ അദ്ദേഹത്തിന്റെ തൊണ്ടയില്‍ കുരുങ്ങി നിന്നു. ഖുറാന്‍ മതസ്വാതന്ത്ര്യം തന്നെ ആണോ ഈ വരികളില്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നുറപ്പില്ലാഞ്ഞിട്ടും, മദ്രസയിലെ കുഞ്ഞുങ്ങളെ ആ അര്‍ഥം പറഞ്ഞുകൊടുത്താ‍വര്‍ത്തിച്ചു പഠിപ്പിച്ചിരുന്നു, ഇപ്പോഴതു പറയാന്‍ കഴിയുന്നില്ലെന്നദ്ദേഹം മനസ്സിലാക്കി. ഏതൊക്കെയോ വാചകങ്ങള്‍ മൌലവിയെ തടഞ്ഞു.

“ അതിനു ബീഫു കഴിക്കാണ്ടിരിക്കണതാ നിങ്ങടെ മതം?”

ഇത്രയുമായപ്പോള്‍ ബാലനു് താന്‍ അവഹേളിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ ശക്തിയായുണ്ടായി. നിങ്ങടെ എന്ന പദം മൌലവി മനപ്പൂര്‍വ്വം പ്രയോഗിച്ചതാണെന്നു് ബാലനു തോന്നി. ബീഫു കഴിക്കുമെങ്കിലും അതു കഴിക്കാതിരിക്കല്‍ ആണു് ശ്രേഷ്ഠമെന്നു് ബാലന്‍ എങ്ങനെയോ മനസ്സിലാക്കി വച്ചിരുന്നു. പക്ഷേ അതു വളരെ നീചമാണെന്ന തോന്നല്‍ ബാലനു് ആദ്യമായുണ്ടായി. ബാലന്‍ അധഃകൃതനായി. അവഹേളിക്കപ്പെട്ടു. അതു ചെയ്ത മൌലവിയോടു് കടുത്ത കോപമുണ്ടായി. പൊടുന്നനവേ സുകുമാരനും കാശുമണിയും ബാലനും ഒരു ജാതിക്കാരായി. മൌലവി അന്യജാതിക്കാരനായി.
“ഇയ്യാളിന്നലെ മുല്ലത്തറയിലെ ചന്ദ്രികയോടു് ഇവരുടെ മതത്തിലെ സലാം പറയുന്നതു് കണ്ടപ്പഴേ എനിക്കു തോന്നിയതാ“
ബാലന്‍ നിസ്സംശയം പറഞ്ഞു.
“കളിയാക്കല്‍ ഇത്തിരി കൂടുതലാണിയാള്‍ക്കു്”

അറബികളുടേയും ഒട്ടകങ്ങളുടേയും മരുഭൂമിയില്‍ ഒറ്റപ്പെട്ട മൌലവിക്കു് തൊണ്ട വരണ്ടു. ചായ ഇരുന്നു് തണുത്തു.

Wednesday, April 05, 2006

ഫീ, മാഫീ

മലമറിച്ചുകളയാമെന്നു കരുതി ഗൾഫിലേക്കു വണ്ടികയറി, മണൽ പോലും മറിക്കാനൊക്കുന്നില്ലെന്നു മനസ്സിലാക്കി, നെഞ്ചത്തുകൂടെ വണ്ടികയറിയാൽ മതിയായിരുന്നു എന്ന അവസ്ഥപ്രാപിക്കുന്നതിനു മുൻപു് ഏതൊരുത്തനും മിനിമം പഠിച്ചിരിക്കാവുന്ന രണ്ടു അറബി വാക്കുകളാണിവ. അർത്ഥം യഥാക്രമം ഉണ്ടു്, ഇല്ല. ഇത്രയും കൊണ്ടു് തന്നെ വളരെ സൌകര്യമായി കാലയാപനം കഴിക്കുന്നവരുണ്ടു് ഇന്നാ‍ട്ടിൽ. ഞാനും തുടങ്ങിയതവിടെ നിന്നു തന്നെ. പക്ഷേ ഇവിടെ വന്നു് അഞ്ചാറു മാസങ്ങൾക്കകം തന്നെ ഈ ഭാഷയിൽ രണ്ടു മൂന്നു വാക്കുകൾ കൂടെ പഠിച്ചെടുക്കാൻ മഹാബുദ്ധിമാനായ എനിക്കു സാധിച്ചു. പിന്നെ ഇതിന്റെ തന്നെ ബഹുവിധമായ പ്രയോഗങ്ങളും ഞാൻ ഹൃദിസ്ഥമാക്കി. ഉദാഹരണത്തിനു്, ആദ്യം പറഞ്ഞതുച്ചരിച്ചു് പുരികം ഇങ്ങനെ ചോദ്യചിഹ്നം പോലെ വളച്ചു പിടിച്ചാൽ അതിനു ‘ഉണ്ടോ?’ എന്ന അർത്ഥം അത്ഭുതകരമാം വിധം വന്നു ചേരും. എന്തെങ്കിലും വസ്തുവെ ചൂണ്ടിക്കാണിച്ചാണു നമ്മളപ്രകാരം ചെയ്യുന്നതെങ്കിൽ ‘അതുണ്ടോ?‘ എന്നർത്ഥം കിട്ടും.കേമം ന്നേ പറയേണ്ടൂ ഈ ഭാഷയെ പറ്റി. ല്ലേ?

ശരി. വിഷയത്തിലേക്കു വരാം.

മണൽക്കാട്ടിൽ, വന്നുകയറിപ്പെട്ടതു് ഒരരക്കിറുക്കൻ അറബിയുടെ കയ്യിൽ. കക്ഷി എമിറേറ്റ്സ് ബാങ്കിന്റെ, വകതിരിവില്ലാത്ത അറബികൾക്കു് കുടിൽ ടെന്റ് മുതലായ വ്യവസായങ്ങൾക്കു് ധനസഹായം നൽകുന്ന അൽ ത്വമൂഹ് എന്ന ഒരു സ്ഥാപനത്തിനു ചുക്കാൻ പിടിക്കുന്നവൻ. വ്യവസായങ്ങളെപറ്റി അസാധ്യധാരണയാണയാൾക്കു്. അതുകൊണ്ടാണു് ഒരു കാർ മാത്രം വച്ചു് ഒരു കമ്പനി ഉണ്ടാക്കിയതും, അതിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത എന്നെ പണിക്കു വച്ചതും, അങ്ങനെ കമ്പനിയെ നാൾക്കുനാൾ അഭിവൃദ്ധിയിലേക്കു നയിച്ചതും. ഈ കമ്പനി പൂട്ടുന്നതിനുമുൻപു് ഷാർജയിൽ, റമദാൻ ഫെസ്റ്റിവെലിൽ ഒരു തുണിക്കട കൂടെ ഇടാനുള്ള ബുദ്ധി അയ്യാളെ സ്ഥിരമായി പറ്റിച്ചുകൊണ്ടിരുന്ന മിസർകാരി ഗേൾഫ്രണ്ടു് ഉപദേശിച്ചു കൊടുത്തു. അങ്ങനെ, ധർമ്മക്കാർക്കു ഗ്ലാനി വന്നുകൊണ്ടിരുന്ന ഷാർജ കായലരികത്തു് പെണ്ണുങ്ങളുടെ തുണി മണികൾ വിൽക്കുന്നവനായി നാം സംഭവിച്ചു.

അവിടെ പുറത്തു തൂക്കിയിട്ടിരുന്ന സാധനസാമഗ്രികളുടെ ഗുണമേന്മ കൊണ്ടും വിശിഷ്യാ അതിന്മേൽ തൂക്കിയിട്ടിരുന്ന വിലവിവരം കാരണമായും. ഞാനും എന്റെ ഒരു സഹപ്രവർത്തകനും ഇടയ്ക്കീ അറബിയും നടേ പറഞ്ഞ മിസർകാരിയുമല്ലാതെ അഞ്ചാമതൊരാൾ ആ കടയ്ക്കുള്ളിലേക്കു കാലെടുത്തു വച്ചിരുന്നില്ല. എന്നാൽ ദൈവാനുഗ്രഹം കൊണ്ടൊരു ദിവസം, ഒരറബിപ്പെണ്ണു് അതു ചെയ്തു. പെൺകുട്ടികൾക്കുള്ള നൈറ്റി പോലുള്ള ഒരു വസ്ത്രത്തിലാണു് ആ വന്ദ്യമാതാവിന്റെ ദൃഷ്ടി പതിഞ്ഞതു്. സെയിത്സ്മാൻഷിപ്പും എന്റെ അറബി പാണ്ഡിത്യവും പ്രകടിപ്പിക്കാനുള്ള അസുലഭാവസരം വീണുകിട്ടിയതിനു് പരദൈവങ്ങൾക്കു് നന്ദി പറഞ്ഞുകൊണ്ടു പിന്നാലെ പാഞ്ഞു കയറിയ ഞാനും, ഒരു നൈറ്റിയെടുത്തു നോക്കി, ആനന്ദതുന്ദിലങ്ങളായ നയനങ്ങളോടെ നിൽക്കുന്ന ആ സ്ത്രീ പ്രജയും തമ്മിലുള്ള സംഭാ‍ഷണത്തിന്റെ തർജ്ജമ ചുവടെ.


"ഇതിനെത്രയാ? "
"20 ദിർ‌ഹംസ് "
"10നു കിട്ടുമോ?"
"ഇല്ല"
"8നു തരുമോ?"
"ഇല്ല 17 നു തരാം" (ഇവളെവിടുന്നു വന്നു)
"അല്ല10നു തരുമോ? "
"ഇല്ല ഇതു ലാസ്റ്റ്"
......
"ഇതു 12-നു തരുമോ? "
"ഇല്ല 16 എങ്കിലും വേണം"
"14-നു തരുമോ?"
"അവസാനമായി 15 നു തരാം"
“ശരി, വലിയ വിലയാണു്“

അവർ തലയാട്ടി.
ആ നൈറ്റി എന്റെ കൈയിൽ തന്നു. ഞാനതു പൊതിഞ്ഞു് ഒരു പോളിത്തീൻ ബാഗിലിട്ടു് കൊടുത്തു. 50 ദിർ‌ഹം വാങ്ങി കണ്ണിൽ വച്ചു. 35 രൂപ തിരിച്ചു കൊടുത്തു്, അതെണ്ണി നോക്കാൻ പോലും മെനക്കെടാഞ്ഞ അറബിച്ചിക്കു ടാറ്റപറഞ്ഞു്, മൂന്നാലു ഡസൻ നൈറ്റിയിരിക്കുന്നതിലൊന്നെങ്കിലും വിൽക്കാൻ കഴിഞ്ഞതിൽ ആശ്വസിച്ചും, 13 ദിർ‌ഹത്തിനു വരെ കൊടുത്തു കൊള്ളാൻ അനുവാദം തന്നിട്ടുള്ള സാധനം പതിനഞ്ചു ദിർ‌ഹത്തിനു വിറ്റഴിച്ചതിൽ അഭിമാനിച്ചും, ഞാൻ ഒരു വശത്തായി ഇട്ടിരുന്ന കസേരയിലേക്കു മലർന്നു.

ഒരു ചെറു ചിരിയോടെ അപ്രത്തെ കടക്കാരൻ തലയ്ക്കു മുകളിൽ.

“കച്ചവടം കൊള്ളാമോ?“
“പിന്നില്ലാതെ. ആരെങ്കിലും വന്നു കിട്ടുകയല്ലേ വേണ്ടു. 13 ദിർ‌ഹത്തിനു വിൽക്കാവുന്നതിനെ ഞാൻ 15 നു വിറ്റു തുലച്ചില്ലേ. അയമ്മ കടു കട്ടിയായിരുന്നു. ഞാൻ വാചകമടിച്ചു വീഴ്ത്തിക്കളഞ്ഞു,“ എന്നൊക്കെ പറഞ്ഞവസാനിക്കുന്നതിനു മുൻപു് അയാൾ ചിരി തുടങ്ങി. നിർത്താതെയുള്ള ചിരി.
അതു സഹിച്ചു. അതു കഴിഞ്ഞയാളു ഞാൻ മേല്പറഞ്ഞ വിധമെന്നു ധരിച്ച സംഭാഷണത്തിന്റെ ശരിയായ തർജ്ജമ പറഞ്ഞു തന്നപ്പൊഴാ‍ണു്, ആ കായലിൽ ചാടി മരിച്ചാലോ എന്നു ഞാനാലോചിച്ചു പോയതു്. എന്റെ ചങ്കു തകർത്ത ആ സത്യം ഇവ്വിധമാ‍യിരുന്നത്രേ

"ഇതിനെത്രയാ?"
"20 ദിർ‌ഹംസ്"
"10 എണ്ണം കിട്ടുമോ?"
"ഇല്ല "
"8 എണ്ണമെങ്കിലും തരുമോ?"
"ഇല്ല 17നു തരാം"
"അതല്ല10 എണ്ണം കിട്ടുമോ?"
"ഇല്ല ഇതു ലാസ്റ്റ് "
.......
"ഇതു12 വയസ്സുള്ള കുട്ടിക്കു പറ്റുമോ?"
“ 16 ഉറപ്പായും വേണം"
"14 വയസ്സുള്ള കുട്ടിക്കു്?"
"അവസാനമായി 15 "
“ശരി, വലുതാകുന്നതല്ലേ“
(തുടരും)

ജൂദാസ്



ദര്‍ശനഭാരം താങ്ങാനാവാതെ ഗദ്‌സെമനാ തോട്ടത്തിലെ വെറും മണ്ണില്‍ ക്രിസ്തു വീണു കിടന്നു.

"പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം നീയെടുക്കേണമേ"

"മകനേ"

വെള്ളാരങ്കല്ലുകള്‍ക്കു മുകളില്‍ പതിച്ചു്‌, ദാഹിച്ചു നില്‍ക്കുന്ന പുല്‍നാമ്പുകളിലേക്ക്‌, ചിതറിത്തെറിക്കുന്ന കാട്ടരുവിയുടെ ശബ്ദത്തില്‍, പിതാവ്‌ പുത്രനെ വിളിച്ചു.

"നീ ജൂദാസിനെക്കുറിച്ചോര്‍ക്കുക"

നിന്നെ ഒറ്റു കൊടുക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ !

ചുണ്ടുകള്‍ പറിഞ്ഞിളകുന്ന വേദനയോടെ നിന്നെ ചുംബിക്കാന്‍ വിധിക്കപ്പെട്ടവന്‍!

നാളെ നീയേല്‍ക്കുന്ന ഓരോ ചാട്ടവാറടിയും അതിന്റെ പരശ്ശതം മടങ്ങ്‌ ശക്‌തിയില്‍ അനുഭവിക്കുന്നതവനായിരിക്കും. നിന്റെ കൈകാലുകളില്‍ അടിച്ചിറക്കുന്ന ആണികളോരോന്നും തുളഞ്ഞു കയറുന്നതവന്റെ ഹൃദയത്തിലായിരിക്കും. തീര്‍ന്നില്ല. പ്രളയം വരെ ഏറ്റവും വെറുപ്പോടെ മാത്രം വീക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടവനാണവന്‍!"

"ഇനി പറയുക. "

..................

നനഞ്ഞ മണ്ണില്‍ നെറ്റി ചേര്‍ത്തു വച്ച്‌ ക്രിസ്തു വിശ്രമിച്ചു. ഇളം കാറ്റായി പിതാവ്‌ പുത്രന്റെ മുടിയിഴകളിലുടെ വിരലോടിച്ചു. നസ്രായനായ യേശു എഴുന്നേറ്റു നിന്നു. തെളിഞ്ഞ ശാന്തതതയോടെ എഴുതി വയ്ക്കപ്പെട്ട വാചകം അവന്‍ മുഴുവനാക്കി.

"എങ്കിലും എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടമാണു നടക്കേണ്ടത്‌. "

പുറത്ത്‌, ഇരുട്ടില്‍ തന്നെക്കാത്തു നില്‍ക്കുന്ന ശിഷ്യരുടെ അടുത്തേക്ക്‌, പണ്ടു്, തിരകള്‍ക്കു മുകളിലൂടെ നടന്നതു പോലെ, ധീരനായി, ക്രിസ്തു നടന്നു.

Wednesday, December 07, 2005

നിൽ‍ക്കക്കള്ളി

വിശ്വനാഥൻ ആനന്ദ് റഷ്യൻ ഭീകരന്മാരുമായി ഏറ്റുമുട്ടുന്നതിനു് മുൻപു് ചെസ്സു് കളിയെ പറ്റി ഞാൻ കേൾക്കുന്നതു് “നാളെ പുലർകാലെ പോകുന്നതുണ്ടു ഞാൻ നാളീകനേത്രനെ കൊണ്ടിങ്ങു പോരുവാൻ“ എന്നു തുടങ്ങുന്ന പന്ത്രണ്ടു വരി കാണാതെ പഠിക്കേണ്ടിവന്ന സന്ദർഭത്തിലാണു്. വീട്ടിൽ ഞാനിതു് ഉറക്കെ വായിക്കുന്നതു കേട്ടു് സഹികെട്ടു് അച്ഛൻ വിളിച്ചു പറഞ്ഞു തന്നതാണു്, ചതുരംഗം കളിയിൽ രാജാവിനെ സഹായിക്കാനായി ആളെ ഉന്തുന്ന താരാട്ടുപാടിയ രാജ്ഞിയുടെ കഥ. അതേയീണത്തിൽ ചെറുശ്ശേരിയെക്കൊണ്ടു് ഗാഥയെഴുതിച്ചതും പറഞ്ഞു. എന്നിട്ടു കൂട്ടിച്ചേർത്തു “ ഇതിനു താരാട്ടിന്റെ ഈണമാണു്, മുദ്രാവാക്യത്തിന്റെയല്ല”.

ടി കളിയിൽ രാജാവിനു നിൽക്കാൻ കള്ളിയില്ലാതെ വരുമ്പോഴാണല്ലോ, ചെസ്സ് ബുദ്ധിയുള്ളവരുടെ കളിയാണെന്നു കേട്ടു് ചതുരംഗപ്പടയെ കാശുകൊടുത്തു വാങ്ങി കളിക്കാനിരുന്ന ഞാൻ സ്ഥിരമായി തോറ്റു കൊണ്ടിരുന്നതു്. ആ അവസ്ഥയിൽ നിന്നത്രെ ഈ ബ്ലോഗിനു ശീർഷകമായ പദം ഉണ്ടായി വന്നതു്.

രണ്ടു ദിവസം മുൻപു് ഒരു കവലയിൽ വച്ചു് നമ്മുടെ ദേവരാഗത്തെ കാണുകയുണ്ടായപ്പോൾ "ബ്ലോഗ്ഗൊന്നും കാണാനില്ലല്ലോ സിദ്ധാർത്ഥാ?" എന്നു ചോദിച്ചതിനു് "കാശിക്കു ടിക്കറ്റെടുത്തിട്ടുണ്ടു്. അലക്കൊഴിഞ്ഞില്ല " എന്നാലംകാരികമായി പറഞ്ഞൊഴിഞ്ഞു. പണിത്തിരക്കിനിവനാരു് ഹജൂരാപ്പീസിലെ ഹെഡ്‍ക്ലാർക്കോ എന്നു പുരികം കൊണ്ടു വ്യഞ്ജിപ്പിച്ചു് മൂപ്പരൊരു വെടിവെച്ചു. "ഇടക്കു ബ്ലോഗ്ഗാതിരുന്നാൽ നീ വിസ്‍മൃതനാവും "
ഈശ്വര!
ഈയിടെയായി അത്യാവശ്യം വായിക്കാനും സൌഹൃദം പൻകിടാനുമൊക്കെയുള്ള വഹ തരുന്ന ബ്ലോഗ്ഗുലകത്തിൽ നിന്നു നിഷ്കാസനം ചെയ്യപ്പെട്ടേക്കുമെന്നുള്ള ക്ലിയർ ആൻഡ് പ്രസന്റ് ഡേഞ്ചറിൽ ഭയന്ന സിദ്ധാർത്ഥൻ മേല്പറഞ്ഞ നിൽക്കകള്ളിക്കു വേണ്ടി ഇന്നേക്കു മൂന്നാം പക്കം ബ്ലോഗ്ഗിയിരിക്കുമെന്നു ശപഥം ചെയ്താണവിടം വിട്ടതു്.

ശപഥം നിറവേറ്റാനായി ഭൂതകാലത്തിന്റെ കാലുപിടിച്ചു കിട്ടിയ ഒരു സംഭവം ശ്ലോകത്തിൽ താഴെ കഴിക്കുന്നു. സഹിച്ചാലും.

നിക്കർ കാലത്തിന്റെ അവസാന ഘട്ടം. പതിവു പോലെ ഒരു വേനലവധി. കൈനനയാതെ മീൻ പിടിക്കുക എന്നതൊരു വീണ്മൊഴിയല്ലെന്നും അതിനു തക്ക ബുദ്ധിയുണ്ടായാൽ മതിയെന്നുമുള്ള വീമ്പുമായാണു് അന്നു് ജഗദീഷിന്റെ രംഗപ്രവേശം. വടൂക്കരയിലെ അമ്മവീടിന്റെ പറമ്പിന്റെ അങ്ങേയറ്റത്തുള്ള തോട്ടിൽ ഉള്ള മീനുകളാണു പുള്ളിയുടെ അന്നത്തെ ലക്ഷ്യമെന്നു ഞാ‍ൻ മനസ്സിലാക്കി. വിവരം ചോർത്താൻ സാദ്ധ്യതയുള്ള എന്റെ ഒരു പെങ്ങളെ പതുക്കെ മാറ്റി നിർത്തി ഞാൻ സാദ്ധ്യതകളാരാഞ്ഞു. തൊട്ടിനോടു ചേർന്നുള്ള മോട്ടോർ ഷെഡ്ഡിൽ നിന്നും കറന്റു വലിച്ച് തോട്ടിലേക്കിടുക. ഒരു മണിക്കൂറിനകം മീനു‌കളെല്ലാം നമ്മേതേടിവരും എന്നതാണവന്റെ പദ്ധതി. മുഴുവൻ മനസ്സിലായില്ലെങ്കിലും ഞാൻ തല കുലുക്കി. പറഞ്ഞ നീളത്തിലുള്ള വയറും സംഘടിപ്പിച്ചുകൊടുത്തു. ടെക്നോളജി അവന്റെ വക അപ്പോൾ അസംസ്കൃത വസ്തുക്കൾ എന്റെ വക.


അങ്ങനെ രണ്ടു സാഹസികന്മാർ തോടു് ലക്ഷ്യമാക്കി കുതിച്ചു. എല്ലം പ്ലാൻ പ്രകാരം തന്നെ നടന്നു. മോട്ടോർ പുരയിലെ സ്വിച്ച് ഓൺ ചെയ്തു് പൊട്ടിത്തെറി വല്ലതും കേൾക്കുന്നുണ്ടോ എന്നവിടെ തന്നെ പതുങ്ങിയിരുന്നു കൊണ്ടു കാതോർത്തു. ഇല്ല. പതുക്കെ പുറത്തിറങ്ങി.

“ഇനി കുറച്ചു സമയമെടുക്കും ട്രാ“ എന്നായി അവൻ.

സാമാന്യത്തിലധികം നീണ്ടാൽ നമ്മുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടാലോ എന്നായി ഈയുള്ളവൻ.
“ന്നാൽ നമുക്കു പോയിട്ടു വരാം“ എന്നവസാനം ധാരണയിലെത്തി. വീട്ടിലേക്കൊരു “രണ്ടു നാലടി നടന്നതില്ലതിനു മുമ്പു്” ഗതികേടിനാരെങ്കിലും സംഭവമറിയാ‍തെ തോട്ടിലേക്കിറങ്ങിയാലോ എന്ന നോട്ട് ദി പോയന്റ് വെളിപാടായി.
ജഗദീഷ് ജഗദീശ്വരനാണു്! ബുദ്ധിരാക്ഷസൻ! ആപൽബാന്ധവൻ! നമുക്കിവിടെ ഒരു താൽക്കാലിക ബോർഡെഴുതി വെക്കാമെന്നായി അവൻ. പൊടുന്നനവെ അവൻ വല്ലഭനായി. കശുവണ്ടി ചുട്ടുപേക്ഷിച്ചു പോയ സ്ഥലത്തു നിന്നു് കരിക്കട്ടയും ചുടുമ്പോൾ കാറ്റുമറയ്ക്കാനായി വച്ചിരുന്ന പലകയും ആയുധമാക്കി അവൻ ചരിത്രം രചിച്ചു.
“തോട്ടിൽ കറന്റ് സൂക്ഷിക്കുക”
ബോർഡിനെ തോട്ടിൽ പോകുന്നവർ മാത്രം കാണാൻ സാദ്ധ്യതയുള്ള സ്ഥലത്തു സ്ഥാപിച്ചശേഷം പത്തുപറക്കണ്ടം സാധുക്കൾക്കിഷ്ടദാനം ചെയ്ത നിർ‌വൃതിയോടെ അവനെന്നെ നോക്കിയ നോട്ടം ക്ലോസ്സപ്പിലിപ്പൊഴും കിടപ്പുണ്ടു മനസ്സിൽ.
കൃത്യനിർവഹണചാരിതാർത്ഥ്യത്തോടെ വീട്ടിലേക്കു പോകാൻ തുനിഞ്ഞപ്പോഴാണു് കരി പിടിച്ച കൈ നോക്കി അവനെന്നോടു പറഞ്ഞതു്.
“ഞാനീ കൈയൊന്നു കഴുകീട്ടു വരാഡാ‍“
ഞാനുമതോർത്തില്ല.

Sunday, October 30, 2005

ഗണപതിക്കു വച്ചതു്


നിലവാരമില്ലാത്ത ബ്ലോഗു കണ്ടാലും തോലകവിയാവുന്ന ചിലരുണ്ടല്ലോ
“പൊട്ടബ്ബ്‌ളോഗ്ഗുകൾ സൃഷ്ടിക്കും
ദുഷ്ടക്കൂട്ടം നശിക്കണേ”
എന്നവരെങ്ങാനും പ്രാർത്ഥിക്കുകയോ മാങ്ങോട്ടുഭഗവതി സമക്ഷം മുളകരച്ചു തേക്കുകയോ ചെയ്താലോ എന്ന ഭീതിയാലാണു് നാളിത്രയായിട്ടും നിലപാടു വ്യക്തമാകാതെ കിടന്നതു്.

ഇപ്പോ കാര്യങ്ങളങ്ങനെയല്ല. ബ്ലോഗ്ഗാൻ വേണ്ടിയും നമുക്കു ബ്ലോഗ്ഗാം എന്നു പഠിച്ചു. ആ‍നിലയ്ക്കിതിനിയും വൈകിച്ചു കൂടല്ലോ?

ഹരിശ്രീ കുറിക്കുന്നു. ഉറുപ്പ്യക്കഞ്ചു കിട്ടുന്ന നാളികേരത്തിലൊരെണ്ണം വിഘ്നേശ്വരനു്.

…………………………..

ഇത്രയുമായപ്പോഴാണു് തികച്ചും മൌലികമായ ഒരാശയം പൂർവ്വചക്രവാളത്തിലെ ഭാനുമാനായതു്. ആശയം, യുഗം മാറിപ്പിറന്നതു കൊണ്ടു് മയിൽ‌പ്പീലി വെക്കാനുള്ള ഭാഗ്യം നഷ്ടപ്പെട്ട എന്റെ മൌലിയിൽ പിറന്നതും തദ്വാരാ മൌലികവുമാണു്. [മൌലിയിൽ നിന്നു ‘come’ ആ‍ണു മൌലികം എന്നു യാസ്ക്കൻ പറയാഞ്ഞതു് പിൽക്കാലത്തു് ഇതു പറയാ‍നായി ഒരു പണ്ഠിതശ്രേഷ്ഠൻ പിറന്നേക്കുമെന്നു് ദീർഘദൃഷ്ടിയായ അദ്ദേഹത്തിനു് അറിയുമായിരുന്നതു കൊണ്ടായിരിക്കണം. ]

ഇന്നാളൊരു സ്ത്രീരത്നം സമകാലിക മലയാളം വാരികയിൽ തന്റെ സുഹൃത്തിന്റെ തലയിൽ ഒരു പാർട്ടി സമയത്തുദിച്ച ഒരാശയത്തെ പറ്റി പറയുകയുണ്ടായി. Instant liquor powder ആണത്രെ രണ്ടു പെഗ്ഗ് വിസ്കിയുടെ പുറത്തു് കക്ഷി വിഭാവനം ചെയ്തതു്. വിസ്കിയോ ബ്രാണ്ടിയോ, അതാതിന്റെ പൊടി കലക്കിയാൽ മതി. ഇതു മൌലികമാണൊ കൂട്ടരെ? പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ നസ്രേത്തുകാരന്റെ നമ്പരല്ലേ ഇതു്?

സിദ്ധാർത്ഥന്റേതു്, പക്ഷെ തികച്ചും മൌലികവും ഫ്രെഷും ആണു്. ഇപ്പോളുദിച്ചതു്. ഉദിക്കാൻ ഹേതു ഗണപതിക്കു വച്ച നാളികേരം തന്നെ. ദൈവങ്ങൾക്കു മുൻപിൽ നാളികേരം എറിഞ്ഞുടക്കുന്നതിന്റെ മനശ്ശാസ്ത്രത്തിൽ നാം തുലോം അജ്ഞനാകുന്നു. ചാക്കിൽ നൂറ്റിച്ചില്വാനം നാളികേരങ്ങൾ കൊണ്ടുവന്നു് ഓരോന്നായി എറിഞ്ഞുടക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ടു്. അങ്ങോട്ടേൽ‌പ്പിച്ചാൽ പോരെ എന്നചോദ്യത്തിനവിടെ സ്ഥാനമില്ല. ഓരോന്നെറിയുമ്പോഴും നഷ്ടമാവുന്ന കഷ്ണങ്ങളെത്ര? ലക്ഷക്കണക്കിനു് അമ്പലങ്ങളുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെ നഷ്ടമാവുന്ന നാളികേരങ്ങളെത്ര? സീറൊ മീറ്ററിനകത്തു് തെറിച്ചു വരുന്ന ഏറ്റവും വലിയ കഷ്ണം ലാക്കാക്കി നിൽക്കുന്ന പയ്യന്മാരുണ്ട്. ഇവരെ ടീമിലെടുത്തു് സ്ലിപ്പിൽ നിറുത്തിയാൽ ജോൺ‌ഡി റോഡ്സിനെ ജനം മറക്കും. ഇവന്മാർക്കേൽക്കാവുന്ന പരിക്കുകളെത്ര? ഇവിടെയാണു് ഈ ആശയത്തിന്റെ സാംഗത്യം.


സാധനം നിസ്സാരമാണു് അമ്പലത്തിൽ സൂക്ഷിക്കാവുന്ന, രണ്ടു നാളികേരം കൊള്ളുന്ന വിധത്തിലുള്ള ഒരു തുകൽ സഞ്ചി! പ്രാരബ്ധക്കാർ വരുന്നു, സഞ്ചിയുടെ സിപ്പോ വള്ളിയോ തുറന്നു് ദിവ്യവസ്തു അതിലേക്കിടുന്നു. സിപ്പു്/വള്ളി പൂട്ടുന്നു. വസ്തുവെ ആത്മസംതൃപ്തി പകരും വിധം കല്ലിന്റെ നെഞ്ചത്തേക്കെറിയുന്നു. സഞ്ചി തുറന്നു് ശേഷിച്ച സംതൃപ്തിയും കൈക്കലാക്കുന്നു. ആയതിനെ ഏൽ‌പ്പിക്കേണ്ടിടത്തു് ഏൽ‌പ്പിക്കുന്നു. പടിയിറങ്ങി അപ്രത്യക്ഷമാവുന്നു.
എപ്പടി?
അതിശ്ശായി ല്ലേ?

………………………………..

നാളികേരമെറിഞ്ഞുടക്കുക, മുളകരച്ചു തേക്കുക തുടങ്ങിയ ആചാരങ്ങളുടേയും ആഭിചാരങ്ങളുടേയും മൂലമെന്തെന്നു് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഏതെങ്കിലും ആചാരങ്ങളുടെ തുടക്കം അറിയാവുന്നവരതീ ബ്ലോഗുലകത്തിലിട്ടാൽ അതിൽ‌പ്പരം ആനന്ദം വേറെയുണ്ടാവില്ല. തീർച്ച.