Wednesday, December 07, 2005

നിൽ‍ക്കകള്ളി

വിശ്വനാഥൻ ആനന്ദ് റഷ്യൻ ഭീകരന്മാരുമായി ഏറ്റുമുട്ടുന്നതിനു് മുൻപു് ചെസ്സു് കളിയെ പറ്റി ഞാൻ കേൾക്കുന്നതു് “നാളെ പുലർകാലെ പോകുന്നതുണ്ടു ഞാൻ നാളീകനേത്രനെ കൊണ്ടിങ്ങു പോരുവാൻ“ എന്നു തുടങ്ങുന്ന പന്ത്രണ്ടു വരി കാണാതെ പഠിക്കേണ്ടിവന്ന സന്ദർഭത്തിലാണു്. വീട്ടിൽ ഞാനിതു് ഉറക്കെ വായിക്കുന്നതു കേട്ടു് സഹികെട്ടു് അച്ഛൻ വിളിച്ചു പറഞ്ഞു തന്നതാണു്, ചതുരംഗം കളിയിൽ രാജാവിനെ സഹായിക്കാനായി ആളെ ഉന്തുന്ന താരാട്ടുപാടിയ രാജ്ഞിയുടെ കഥ. അതേയീണത്തിൽ ചെറുശ്ശേരിയെക്കൊണ്ടു് ഗാഥയെഴുതിച്ചതും പറഞ്ഞു. എന്നിട്ടു കൂട്ടിച്ചേർത്തു “ ഇതിനു താരാട്ടിന്റെ ഈണമാണു്, മുദ്രാവാക്യത്തിന്റെയല്ല”.

ടി കളിയിൽ രാജാവിനു നിൽക്കാൻ കള്ളിയില്ലാതെ വരുമ്പോഴാണല്ലോ, ചെസ്സ് ബുദ്ധിയുള്ളവരുടെ കളിയാണെന്നു കേട്ടു് ചതുരംഗപ്പടയെ കാശുകൊടുത്തു വാങ്ങി കളിക്കാനിരുന്ന ഞാൻ സ്ഥിരമായി തോറ്റു കൊണ്ടിരുന്നതു്. ആ അവസ്ഥയിൽ നിന്നത്രെ ഈ ബ്ലോഗിനു ശീർഷകമായ പദം ഉണ്ടായി വന്നതു്.

രണ്ടു ദിവസം മുൻപു് ഒരു കവലയിൽ വച്ചു് നമ്മുടെ ദേവരാഗത്തെ കാണുകയുണ്ടായപ്പോൾ "ബ്ലോഗ്ഗൊന്നും കാണാനില്ലല്ലോ സിദ്ധാർത്ഥാ?" എന്നു ചോദിച്ചതിനു് "കാശിക്കു ടിക്കറ്റെടുത്തിട്ടുണ്ടു്. അലക്കൊഴിഞ്ഞില്ല " എന്നാലംകാരികമായി പറഞ്ഞൊഴിഞ്ഞു. പണിത്തിരക്കിനിവനാരു് ഹജൂരാപ്പീസിലെ ഹെഡ്‍ക്ലാർക്കോ എന്നു പുരികം കൊണ്ടു വ്യഞ്ജിപ്പിച്ചു് മൂപ്പരൊരു വെടിവെച്ചു. "ഇടക്കു ബ്ലോഗ്ഗാതിരുന്നാൽ നീ വിസ്‍മൃതനാവും "
ഈശ്വര!
ഈയിടെയായി അത്യാവശ്യം വായിക്കാനും സൌഹൃദം പൻകിടാനുമൊക്കെയുള്ള വഹ തരുന്ന ബ്ലോഗ്ഗുലകത്തിൽ നിന്നു നിഷ്കാസനം ചെയ്യപ്പെട്ടേക്കുമെന്നുള്ള ക്ലിയർ ആൻഡ് പ്രസന്റ് ഡേഞ്ചറിൽ ഭയന്ന സിദ്ധാർത്ഥൻ മേല്പറഞ്ഞ നിൽക്കകള്ളിക്കു വേണ്ടി ഇന്നേക്കു മൂന്നാം പക്കം ബ്ലോഗ്ഗിയിരിക്കുമെന്നു ശപഥം ചെയ്താണവിടം വിട്ടതു്.

ശപഥം നിറവേറ്റാനായി ഭൂതകാലത്തിന്റെ കാലുപിടിച്ചു കിട്ടിയ ഒരു സംഭവം ശ്ലോകത്തിൽ താഴെ കഴിക്കുന്നു. സഹിച്ചാലും.

നിക്കർ കാലത്തിന്റെ അവസാന ഘട്ടം. പതിവു പോലെ ഒരു വേനലവധി. കൈനനയാതെ മീൻ പിടിക്കുക എന്നതൊരു വീണ്മൊഴിയല്ലെന്നും അതിനു തക്ക ബുദ്ധിയുണ്ടായാൽ മതിയെന്നുമുള്ള വീമ്പുമായാണു് അന്നു് ജഗദീഷിന്റെ രംഗപ്രവേശം. വടൂക്കരയിലെ അമ്മവീടിന്റെ പറമ്പിന്റെ അങ്ങേയറ്റത്തുള്ള തോട്ടിൽ ഉള്ള മീനുകളാണു പുള്ളിയുടെ അന്നത്തെ ലക്ഷ്യമെന്നു ഞാ‍ൻ മനസ്സിലാക്കി. വിവരം ചോർത്താൻ സാദ്ധ്യതയുള്ള എന്റെ ഒരു പെങ്ങളെ പതുക്കെ മാറ്റി നിർത്തി ഞാൻ സാദ്ധ്യതകളാരാഞ്ഞു. തൊട്ടിനോടു ചേർന്നുള്ള മോട്ടോർ ഷെഡ്ഡിൽ നിന്നും കറന്റു വലിച്ച് തോട്ടിലേക്കിടുക. ഒരു മണിക്കൂറിനകം മീനു‌കളെല്ലാം നമ്മേതേടിവരും എന്നതാണവന്റെ പദ്ധതി. മുഴുവൻ മനസ്സിലായില്ലെങ്കിലും ഞാൻ തല കുലുക്കി. പറഞ്ഞ നീളത്തിലുള്ള വയറും സംഘടിപ്പിച്ചുകൊടുത്തു. ടെക്നോളജി അവന്റെ വക അപ്പോൾ അസംസ്കൃത വസ്തുക്കൾ എന്റെ വക.


അങ്ങനെ രണ്ടു സാഹസികന്മാർ തോടു് ലക്ഷ്യമാക്കി കുതിച്ചു. എല്ലം പ്ലാൻ പ്രകാരം തന്നെ നടന്നു. മോട്ടോർ പുരയിലെ സ്വിച്ച് ഓൺ ചെയ്തു് പൊട്ടിത്തെറി വല്ലതും കേൾക്കുന്നുണ്ടോ എന്നവിടെ തന്നെ പതുങ്ങിയിരുന്നു കൊണ്ടു കാതോർത്തു. ഇല്ല. പതുക്കെ പുറത്തിറങ്ങി.

“ഇനി കുറച്ചു സമയമെടുക്കും ട്രാ“ എന്നായി അവൻ.

സാമാന്യത്തിലധികം നീണ്ടാൽ നമ്മുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടാലോ എന്നായി ഈയുള്ളവൻ.
“ന്നാൽ നമുക്കു പോയിട്ടു വരാം“ എന്നവസാനം ധാരണയിലെത്തി. വീട്ടിലേക്കൊരു “രണ്ടു നാലടി നടന്നതില്ലതിനു മുമ്പു്” ഗതികേടിനാരെങ്കിലും സംഭവമറിയാ‍തെ തോട്ടിലേക്കിറങ്ങിയാലോ എന്ന നോട്ട് ദി പോയന്റ് വെളിപാടായി.
ജഗദീഷ് ജഗദീശ്വരനാണു്! ബുദ്ധിരാക്ഷസൻ! ആപൽബാന്ധവൻ! നമുക്കിവിടെ ഒരു താൽക്കാലിക ബോർഡെഴുതി വെക്കാമെന്നായി അവൻ. പൊടുന്നനവെ അവൻ വല്ലഭനായി. കശുവണ്ടി ചുട്ടുപേക്ഷിച്ചു പോയ സ്ഥലത്തു നിന്നു് കരിക്കട്ടയും ചുടുമ്പോൾ കാറ്റുമറയ്ക്കാനായി വച്ചിരുന്ന പലകയും ആയുധമാക്കി അവൻ ചരിത്രം രചിച്ചു.
“തോട്ടിൽ കറന്റ് സൂക്ഷിക്കുക”
ബോർഡിനെ തോട്ടിൽ പോകുന്നവർ മാത്രം കാണാൻ സാദ്ധ്യതയുള്ള സ്ഥലത്തു സ്ഥാപിച്ചശേഷം പത്തുപറക്കണ്ടം സാധുക്കൾക്കിഷ്ടദാനം ചെയ്ത നിർ‌വൃതിയോടെ അവനെന്നെ നോക്കിയ നോട്ടം ക്ലോസ്സപ്പിലിപ്പൊഴും കിടപ്പുണ്ടു മനസ്സിൽ.
കൃത്യനിർവഹണചാരിതാർത്ഥ്യത്തോടെ വീട്ടിലേക്കു പോകാൻ തുനിഞ്ഞപ്പോഴാണു് കരി പിടിച്ച കൈ നോക്കി അവനെന്നോടു പറഞ്ഞതു്.
“ഞാനീ കൈയൊന്നു കഴുകീട്ടു വരാഡാ‍“
ഞാനുമതോർത്തില്ല.

12 comments:

രാജ് said...

വീക്കെന്‍ഡില്‍ വെറുതെയിരിക്കുമ്പോള്‍ സിദ്ധാര്‍ത്ഥനെ ചെന്നു കാണാമെന്ന പ്ലാന്‍ ഞാന്‍ അനിശ്ചിതകാലത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ദുബായില്‍ തോടുകള്‍ ഇല്ലെങ്കിലും കറണ്ടും മീനുമെല്ലാം യഥേഷ്ടം. ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ, നമുക്കിട്ടും പണിഞ്ഞാല്ലോ!

“നാളെ പുലര്‍കാലെ പോകുന്നതുണ്ടു ഞാന്‍ നാളീകനേത്രനെ കൊണ്ടിങ്ങു പോരുവാന്‍” എന്നല്ലേ ശരിയായത്? നാളീകനേത്രനാകട്ടെ മൂപ്പരുടെ ഒരു ജോടി ചപ്പല്‍‌സ് കൊടുത്തു ഭരതനങ്ങത്തയെ തിരിച്ചയച്ചു. ഇനി ആ പഹയന്‍ അയോദ്ധ്യയില്‍ ചെന്നു് “വെറുതെ നടന്നു് ചെരിപ്പു് തേഞ്ഞൂ” എന്നു പറയണ്ടാന്നു കരുതീട്ടാവും.

ദേവന്‍ said...

മത്സ്യബന്ധനം.
ശ്രീഭൂതകാലമില്ലായിരുന്നെൻകിൽ നമ്മൾ ബ്ലോഗ്ഗർ പണ്ടേ തെണ്ടിപ്പോയേനെ സിദ്ധാർത്ഥോ.

ഞങളും കൈ നനയാതെ മീൻ പിടിച്ചു. ഒരു കൂട്ടുകാരന്റേ വീട്ടിൽ പോയപ്പോൾ. അവന്റെ ചേട്ടൻ തോട്ടിൽ തോട്ടയെറിഞ്ഞു മീൻ പിടിക്കുന്നതിൽ എക്സ്പർട്ട് ആണെന്നു കേട്ട ഞങ്ങൾ ബോംബേറ് കാണണമെന്നു വാശി പിടിച്ചു. പാവം ചേട്ടായി “തോട്ടാ രാത്രിയിലേ എറിയാവൂ ആരെൻകിലും കുളിക്കടവിലോ മറ്റോ ഉണ്ടെൻകിൽ കൂമ്പു കലങ്ങിച്ചാകുമെടാ” എന്നൊക്കെ ഒഴിയാൻ നോക്കിയെൻകിലും അവസാനം നിർബ്ബന്ധത്തിനു വഴങ്ങി.

ഉച്ച തിരിഞ്ഞ നേരം. ഞങ്ങൾ ഒരു കിലോമീറ്ററോളം രംഗവീക്ഷണം നടത്തി. പുഴയിൽ ഒരു മാനും മയിൽജാതിയുംകൂടി ഇറങ്ങിയിട്ടില്ല. സേഫ്. തോമാച്ചന്റെ ചേട്ടൻ തോട്ട കത്തിച്ചു. ഞങ്ങൾ ശ്വാസം പിടിച്ചു നോക്കി.

ഠേ എന്ന ശബ്ദത്തോടെ പുഴയിൽ ന്യൂക്ലിയർ മഷ്‍റൂം പോലെ വെള്ളം ഉയർന്നു. അതിന്നപ്പുറത്ത് “അയ്യോ” എന്ന ശബ്ദത്തോടെ നാലു തലകളും. വെള്ളത്തിനു നടുവിലെ പാറയിടുക്കിനകത്തിരുന്ന് നാലു തടിമാടന്മാര് വെള്ളമടിക്കുന്നുണ്ടായിരുന്നെന്ന് ഞങ്ങളെങനെ അറിയാൻ!

ചാരായക്കുപ്പിയുമോങ്ങി അവർ മരമടി മത്സരത്തിലേ കാളകളെപ്പോലെ വെള്ളം ചീറ്റി തെറുപ്പിച്ച് അവർ ഞങളെപ്പിടിക്കാൻ ഓടി വരവു തുടങ്ങി.

ഞങളൊടിയെൻകിലും തോമാച്ചന്റേട്ടൻ കുലുങ്ങിയില്ല.
“അടുക്കരുത് തോട്ടയാണെന്റെ കയ്യിൽ“
ബോംബു ഭീഷണിയിൽ ഭയന്ന അവർ പല തരം ബഹുവ്രീഹീ സമാസങ്ങളാലെ ഞങ്ങള്ക്ക് വിശേഷണങളും ചാർത്തി മടങ്ങി.

തോട്ടാ ഓങ്ങി അടുക്കരുത് എന്നു പറഞ്ഞു നിൽക്കുന്ന ചേട്ടച്ചാരുടെ രൂപം സുദർശനമോങ്ങി നിൽക്കുന്ന കൃഷ്ണന്റെ ചിത്രം പോലെ ഇന്നും തെളിഞു നിൽപ്പുണ്ട് ഇങ്ങനെ ഓൺ ഡിമാന്റായി ഭൂതം ചികയുമ്പോ പുറത്തുവരാനായി.

myexperimentsandme said...

എനിക്കു വയ്യായേ.... ശരിക്കും. സിദ്ധാർഥന്റെ ബ്ലോഗ് വായിച്ച് ചിരിച്ചു മണ്ണുകപ്പിയിട്ട് ദേവന്റെ കമന്റുംകൂടി വായിച്ചപ്പോൾ ശ്വാസമെന്നൊരു സാധനം ശരീരത്തിലെങ്ങുമില്ലാത്ത ഒരവസ്ഥ. ഗംഭീരം.

രാജീവ് സാക്ഷി | Rajeev Sakshi said...

വല്ലഭന് പുല്ലും ആയുധം. മനോഹരം!!

nalan::നളന്‍ said...

സിദ്ധാർത്ഥാ.,
ഇപ്പറഞ്ഞ വിദ്യകൾക്കുപുറമേ വേറെയുമുണ്ടു വിദ്യകൾ. അമ്പും വില്ലും ആയുധമാക്കി മീൻ പിടിച്ച കഥ കേട്ടാൽ ചിലരെങ്കിലും ഞെട്ടാതിരിക്കില്ല. എന്റെ അയൽവാസിയും ഉറ്റസുഹൃത്തുമായ ബ്രഹ്മപുത്രന്റെ അമ്പെയ്യൽ വിരുതിനു ഞാൻ സാക്ഷി.കുടക്കമ്പി വളച്ചു അമ്പു തീർത്തു, കുടക്കമ്പികൊണ്ടു വില്ലും തീർത്തു ആദ്യത്തെ ശ്രമത്തിൽത്തന്നെ കരിമീന്റെ പള്ളതുളച്ചു കയറിയ വിരുതിനു ഞാൻ സാക്ഷി.

Kalesh Kumar said...

സിദ്ധാർത്ഥാ,
ചിരിച്ചു വശക്കേടാ‍യി..
ദേവന്റെ കമന്റും കലക്കി!

Visala Manaskan said...

കലക്കീട്ടുണ്ട്‌ട്ടാ. പല പ്രയോഗങ്ങളും വളരെ വളരെ രസകരമായിട്ടുണ്ട്‌.

കലേഷിന്റെ കമന്റ്‌ കണ്ടില്ലായിരുന്നെങ്കിൽ ഒരു രസികൻ പോസ്റ്റ്‌ എനിക്ക്‌ മിസ്സായിപ്പോയേനെ..

ദേവരാഗത്തിന്റെ കമന്റും 'കട്ടക്ക്‌ കട്ടക്ക്‌' നിൽക്കുന്നു. രസകരം.

ചില നേരത്ത്.. said...

വായിച്ച് ചിരിച്ച് ചിന്തിച്ച് ഏറെ കഴിഞ്ഞാണ് കമന്റുന്നത്..
ആസ്വദിച്ച് വായിച്ചു എന്നറിയിക്കാന്‍ മാത്രമല്ല. ഈ പോസ്റ്റിലേയും വിശാല മനസ്കന്റെ ബ്ലോഗിലേയും ശൈലിയിലെ സാമ്യം ആണ് ഞാന്‍ ആസ്വദിച്ചത്.
VM-ന്റെ ഒരു പോസ്റ്റില്‍ ‘മുട്ടാണ്ട്രാ‘ എന്ന പ്രയോഗവും..
ഈ പോസ്റ്റിലെ “ഇനി കുറച്ചു സമയമെടുക്കും ‘ട്രാ“
എനിക്ക് തൃശ്ശൂര്‍ പോയ പോലത്തെ ഒരനുഭവം നല്‍കുന്നു.
ഇത്തരം പ്രയോഗങ്ങളിലെ സവിശേഷതയാണ് ഞാന്‍ ആസ്വദിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടല്ലോ??.

അഭയാര്‍ത്ഥി said...

നിലപാടു കൊള്ളാം.

വലയില്ലാത്ത മീന്‍ പിടുത്തം.
കൈ നനക്കാതെ (ഷോക്ക്‌ അടിക്കും).

ബ്ളോഗിലൂടെ പിണറ്‍ പായുന്നു

സിദ്ധാര്‍ത്ഥന്‍ said...

ധൈര്യമായി പോരു് പെരിങ്ങോടരേ. പിന്നൊരു കാലത്തു് വൈദ്യുതി പ്രവഹിച്ചാൽ ഇരുമ്പു് കാന്തമാവും എന്നു കേട്ട് പരീക്ഷണം നടത്തിയതു് അച്ഛന്റെ പുതിയ കത്രികയിലായിരുന്നു. മെയിൻ ലൈൻ അടിച്ചു പോയി. കത്രിക കറുത്തു പോയി. എന്റെ തുടയും. കറന്റുമായുള്ള കളി ഞാനന്നു നിറുത്തി.

പിന്നെ, ഭരതനും ചെരുപ്പുമൊക്കെ എന്റെ തലയുടെ മുകളിൽ കൂടെ പോയി.

ഗതകാലം ഇങ്ങനെ എല്ലാറ്റിനേയും ആവേശിക്കുന്നതു കൊണ്ടാവും ദേവാ അതിനെ എല്ലാരും ഭൂതം ഭൂതം എന്നു വിളിക്കുന്നതു്. ല്ലേ?

ഇവിടെ കൊക്കോകോളയിൽ പണിയെടുക്കുന്ന ഒരു ഡേവീസണ്ണൻ പറഞ്ഞ കഥയുണ്ടു്. കറന്റിട്ട്, മരത്തിനു മുകളിൽ കാത്തിരുന്ന കക്ഷിക്കു മൂത്രശൻകയുണ്ടായത്രേ. കമ്പി ലൈനിൽ കൊളുത്തനുപയോഗിച്ച തോട്ടിയും സഹപ്രവർത്തകനും അടുത്തു തന്നെ ഉണ്ടായിരുന്നതു രക്ഷയായി എന്നാണു പറയപ്പെടുന്നതു്. സത്യമാണെൻകിൽ ടിയാൻ തന്നെ ഹീറോ നമ്പ്ര് 1.

വഴക്കം പോലെ, :) എല്ലാർക്കും.

ദേവന്‍ said...

നളാ, ശൂലത്തേൽ ഞണ്ടിനെക്കുത്തിയെടുത്തിട്ടുണ്ട് ഞാൻ (കാഞ്ഞിരകോട്ടെ ഞണ്ട് അറിയാമല്ലോ?) പക്ഷേ അമ്പെയ്തു മീൻപിടി അറിയില്ലായിരുന്നു. നാട്ടിൽ വരുമ്പോ നമുക്ക് സ്കില്ല് ഒന്നു പുതുക്കാം?

സിദ്ധാർത്ഥോ ചെരുപ്പു തലക്കു മുകളിലൂടെ പോയതു നന്നായി. ഇല്ലെൻകിൽ പുറത്തുകൊണ്ടേനേ..

സൂര്യോദയം said...

ഈ പുലിയെ അറിയാന്‍ ഇച്ചിരി വൈകിപ്പോയി... ക്ഷമിക്കൂ... ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയിട്ട്‌ അധികകാലമായില്ല.... വണക്കം....