Monday, June 09, 2008

മലം പുരണ്ട ദേഹങ്ങള്‍

അമേദ്ധ്യത്തില്‍ പുരണ്ടു നില്ക്കുന്നവനെന്തു തന്നെ പുലമ്പിയാലും ആരും ഒന്നും ചെയ്യാറില്ല. എന്തിനു സ്വന്തം ദേഹം വൃത്തികേടാക്കണം? വൃത്തികേടാക്കുക എന്നതിലപ്പുറം ഗുണമൊട്ടില്ല താനും. porn site നടത്തുന്നവനെതിരെ protest ചെയ്തിട്ടെന്തു കാര്യം? എന്നാല്‍ അതു തന്നെയാണവന്റെ വിജയമെന്നുള്ളതു കൊണ്ടു മാത്രം ഞാന്‍ എന്റെ ബ്ലോഗ് ചുമരു വൃത്തികേടാക്കുന്നു.



മോഷണം നടത്തിയതിനും, ശേഷം കേരള്‍സ് ഡോട് കോം സ്വീകരിച്ച അപലപനീയമായ നിലപാടിനും എതിരെ ഇഞ്ചിപ്പെണ്ണിനും മറ്റു താഴെക്കാണുന്ന പേരുകളോടും പിന്നെ ഇതിനെതിരെ പ്രതികരിച്ച സകലമാന സുഹൃത്തുക്കളോടും ധാര്‍മ്മിക ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടു്.

Others who joined:

Tuesday, February 05, 2008

രാംമോഹന്റെ തലക്കെട്ടും പന്ന കഥകളും

ആദ്യം പോളും പിന്നെ പെരിങ്ങോടനും നടത്തിയ ആഹ്വാനമനുസരിച്ചു് ബൂലോകത്തില്‍ ഒരു അമ്പതുവാക്കിന്റെ കഥയെഴുത്തുത്സവം നടക്കുകയുണ്ടായി. മലയാളത്തില്‍ വാക്കുകളെ ഇഷ്ടം പോലെ പിരിച്ചും കൂട്ടിയുമെഴുതാമെന്നതിനാല്‍ ഈയുള്ളവനും കിട്ടി രണ്ടു കഥയ്ക്കുള്ള സ്ഥലം. അതിലൊന്നിതാ:

1)

ഒരിടത്തു്‌ ഒരു ഏട്ടില്‍ ഒരു പശുവുണ്ടായിരുന്നു. സ്ഥിതിഗതികളുടെ നൈരന്തര്യത്തില്‍ മനംമടുത്തു്‌, അതു്‌ ഏട്ടില്‍ നിന്നിറങ്ങി അടുത്തുള്ള വയലിലേക്കു്‌ പാഞ്ഞു. പുല്ലിന്റെ പച്ചരക്തം ആമാശയത്തെ നനച്ചപ്പോള്‍ അതിനു്‌ കാഴ്ചയും കേള്‍വിയും കിട്ടി. ആദ്യം കണ്ടതു്‌ തന്നോടടുക്കുന്ന ആള്‍ക്കൂട്ടത്തെയാണു്‌, കേട്ടതു്‌ ഒരാക്രോശവും.

" കേറിപ്പോ"
"എന്തിനു്‌?, എനിക്കു്‌ പുല്ലു തിന്നണം"
"പാടില്ല അതു നിയമങ്ങള്‍ക്കെതിരാണു്‌"
"നിയമം ലിഖിതമാണോ?"
തര്‍ക്കിക്കേണ്ട, കയറിപ്പോകൂ"
"പോയാലും ഒരിക്കല്‍ നിങ്ങളിലൊരാള്‍ എന്നെ തിരിച്ചുവിളിക്കും"
"മണ്ടാ! അവനുവേണ്ടിയല്ലേ ആ കുരിശു്‌."


രാംമോഹനാണു് തലക്കെട്ടു് ആകര്‍ഷണീയമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞു തന്നതു്. സെലിബ്രിറ്റികളെ ഉപയോഗിക്കുന്നതാണതിനുള്ള വിദ്യകളില്‍ ഒന്നു്. ബൂലോകത്തിനു് പുറത്തുള്ള ഒന്നിനെ അക്സപ്റ്റ് ചെയ്യാന്‍ മനസ്സനുവദിക്കാത്തതു കൊണ്ടു് ആശാനെ തന്നെ തലക്കെട്ടിലിട്ടു. അതിലെ പന്ന എന്ന വാക്കു മാത്രം എന്റെ ക്രിയേറ്റീവിറ്റി. ;). ഇതു പരീക്ഷിക്കുന്നവര്‍ക്കൊരു വാര്‍ണിങ്. ഇങ്ങനെ തലക്കെട്ടി ക്രെഡിബിലിറ്റി കളഞ്ഞാല്‍ വൈറ്റ്വാഷ് ചെയ്തതു് ഗ്രഫിറ്റി ആയിത്തീരാനും സാധ്യതയുണ്ടു്.

എന്നാല്‍ പിന്നെ അടുത്ത കഥ:

2)

വണ്ടി പുറപ്പെടുന്നതിനുമുന്‍പു്‌, അഞ്ജന അമ്മ കൊടുത്ത ലിസ്റ്റ്‌ ഒന്നുകൂടെ നോക്കി.അമ്മയ്ക്കറിയാം മോളുടെ ഓര്‍മ്മ ശക്തി. അതുകൊണ്ടാണു്‌ കാലത്തു്‌ സ്കൂളിലേക്കു്‌ പുറപ്പെടുന്നതിനുമുന്‍പേ യാത്രയില്‍ കരുതേണ്ട സാധനങ്ങളുടെ ലിസ്റ്റെഴുതി കൈയില്‍ തന്നതു്‌. കൂടെ ഒരു കൂട്ടം നിര്‍ദ്ദേശങ്ങളും. ഗ്യാസ്‌ ഓഫ്‌ ചെയ്യണം, വിനയേട്ടനു്‌ അമ്മ വാങ്ങിയ സമ്മാനം എടുക്കണം, വീടു പൂട്ടണം....
ദീര്‍ഘയാത്രയ്ക്കു കരുതേണ്ടതെല്ലാം ഈ ലിസ്റ്റിലുണ്ടു്‌. കമ്പിളി, വാട്ടര്‍ബോട്ടില്‍, മോള്‍ക്കിടയ്ക്കു കൊടുക്കാനുള്ള.. അയ്യോ!
ഈശ്വരാ എന്റെ മോളു്‌!
ഒന്നു നിറുത്തണേ!


ചില കാര്യങ്ങള്‍ ഒരിക്കല്‍ ചെയ്താല്‍ പിന്നെയും ചെയ്യാനുള്ള അബോധപ്രേരണ ജന്തുസഹജമാണെന്നു് ഴാക് ലകാന്‍ എലികളില്‍ പരീക്ഷിച്ചു തെളിയിച്ചിട്ടുണ്ടത്രേ. ദുഷ്ടന്റെ തിയറി‍യും മിനിഞ്ഞാന്നു കേട്ട ഒരു വാര്‍ത്തയും കൂടെ വീണ്ടുമെന്നെ കൊണ്ടൊരു കഥ എഴുതിച്ചു. വന്ന സംഗതി അമ്പതില്‍ നിന്നില്ലെങ്കിലും, വന്ന സ്ഥിതിക്കെല്ലാരും അതു കൂടെ വായിച്ചു പോകണമെന്നു് അഭ്യര്‍ത്ഥിഫൈയിങ്.


കൊച്ചിയില്‍ നിന്നും സൌദിഅറേബ്യയിലേക്കു പോകുന്ന ഫ്ലൈറ്റിലിരുന്നു് അലവിക്കുട്ടി(58) മരിച്ചു. ഫ്ലൈറ്റിറങ്ങുന്നതിനും ഒരുമണിക്കൂര് ‍മുന്‍പു് തന്റെ ശരീരത്തില്‍ പടരുന്ന തണുപ്പു് ഏതാണെന്നു തിരിച്ചറിയാന്‍ അലവിക്കുട്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. “ഇപ്രാവശ്യം കൂടെ പോയിട്ടു വന്നാല്‍ മതി അടുത്ത വര്‍ഷം മോള്‍ടെ കല്ല്യാണം നടത്തണ്ടേ“ എന്നു് സൂറാബി പറഞ്ഞപ്പോള്‍ ചാരുകസേരക്കയ്യില്‍ കയറ്റി വച്ച കാലുകളുടെ സംവേദനക്ഷമത നശിച്ച എക്സിമപ്പുറങ്ങളില്‍ നിന്നരിച്ചു കയറിയ കനമുള്ള തണുപ്പല്ല. പതിനൊന്നു വര്‍ഷം മുന്‍പു്, ഉമ്മ മരിച്ചെന്നറിയിച്ചു വന്ന കമ്പിയിലെ അക്ഷരങ്ങള്‍ പൊക്കിളില്‍ പടര്‍ത്തിയ കുത്തുന്ന തണുപ്പുമല്ല. അതിനും പതിനൊന്നു വര്‍ഷം മുന്‍പു് ഇനി കാത്തിരിക്കാന്‍ വയ്യെന്നു് മുംതാസ് എഴുതിയതിലെ തണുപ്പനുഭവപ്പെട്ടതു് നെഞ്ചിലെവിടെയോ ആയിരുന്നു. അത്രയും തന്നെ വര്‍ഷം മുന്‍പൊരു പുലര്‍ച്ചയ്ക്കു് ഉരുവിലെ മരപ്പലകയില്‍ നിന്നു് കേള്‍വികളിലേക്കെടുത്തു ചാടിയപ്പോള്‍ കാലിന്റെ പെരുവിരല്‍ മുതല്‍ ഗ്രസിച്ചു വിഴുങ്ങിയ സമുദ്രജലത്തിന്റെ ഉപ്പു നിറഞ്ഞ തണുപ്പോ? അല്ല. അതിലുമെത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു് ഉപേക്ഷിച്ചു പോന്ന ഗര്‍ഭപാത്രത്തിന്റെ വഴുവഴുത്ത തണുപ്പായിരിക്കണം. തീര്‍ച്ച.

റിവേഴ്സ് ഗിയറില്‍ നിങ്ങളും ഒരു കഥ പറഞ്ഞു നോക്കൂ.

Tuesday, January 15, 2008

കവിതയും നിരീക്ഷണവും

സമൂഹത്തില്‍ കവിക്കു് നിരീക്ഷകന്റെ സ്ഥാനമാണു് സാധാരണ കല്‍പിച്ചുപോരാറുള്ളതു്. എന്നാല്‍ കവിയും കവിതയും സമൂഹത്തില്‍ നിന്നും വേറിട്ട ഒരു നിരീക്ഷകനല്ല,സമൂഹത്തിന്റെ വ്യവഹാരങ്ങളില്‍ ഭാഗഭാക്കായിരുന്നു കൊണ്ടു് ഒരേ സമയം നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്നവനും ആയിരിക്കുകയാണു് എന്നു് ചൂണ്ടിക്കാണിക്കുകയാണു് പേരറിയാത്ത ഒരു കവി തന്റെ കവിതയിലൂടെ. സമൂഹമനസ്സാക്ഷികള്‍ക്കു മുകളിലൂടെ പറക്കുന്ന ഒരു പരുന്തായാണു് കവി ഇവിടെ തന്നെതന്നെ അവരോധിക്കുന്നതു് പരുന്തിനു് സ്കാവഞ്ചര്‍ എന്നൊരു ധര്‍മ്മം കൂടിയുണ്ടു്. ചരിത്രപരവും സംസ്ക്കാരപരവുമായ മാലിന്യങ്ങളെ തൂത്തു തുടച്ചു് തലമുറകളോടു് അതഴുക്കാണെന്നു പറയുന്ന ഒരു ധര്‍മ്മം, കവിയേയും കവിതയേയും എക്കാലവും തീണ്ടിയിട്ടുണ്ടു്. ഈ കവിതയും അതില്‍ നിന്നും വ്യത്യസ്ഥമല്ല. ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നതിലൂടെ നിരീക്ഷിക്കപ്പെടുന്നവന്‍ അനുഭവിക്കുന്ന ഒരു
സ്വാതന്ത്ര്യമുണ്ടു്. അവനവനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ഒരുവന്‍ ബോധപൂര്‍വമല്ലാതെ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം തന്നെയാണു സമൂഹമനസ്സാക്ഷിക്കുമുകളില്‍ പറക്കാന്‍ സഹായിക്കുന്നതും. അങ്ങനെ പറക്കുന്ന ഒരു പരുന്തിനെ സംബോധന ചെയ്തുകൊണ്ടാണു് കവിതയിലെ ആദ്യവരി ഇറ്റു വീഴുന്നതു്.

ആദ്യവായനയില്‍ കൃത്യമായ അര്‍ഥം തരാത്ത ഒരു പദമുണ്ടായിട്ടും ആസ്വാദനത്തിനു തടസ്സമുണ്ടാകാത്ത വിധം അതിനെ വായനക്കാരന്‍ മറന്നു വെക്കുന്നു. വായനക്കാരന്റെ ശ്രദ്ധ പതിയുന്നതു് പരുന്തിനു കൊടുത്ത ചെമപ്പു് എന്ന വിശേഷണത്തിലായിരിക്കും. കവിയുടെ രാഷ്ട്രീയം വെളിവാക്കുന്നതെന്നു് പ്രഥമദൃഷ്ട്യാ തെറ്റിദ്ധരിപ്പിക്കുന്ന ഈ നിറം മുറിവേറ്റ ഒരു മനസ്സിന്റെ കൂടിയാണെന്നു് പിന്നീടുള്ള വരികളില്‍ നമുക്കു വായിച്ചെടുക്കാന്‍ കഴിയും. കേരളം മറന്നു പോയ ത്യാഗത്തിന്റെ ഒരു ചരിത്രത്തിലേക്കു്, രാജാധികാരം മെനഞ്ഞെടുത്ത ഒരു കൂട്ടക്കുരുതിയിലേക്കു്, ആണു് കവി അടുത്തവരിയില്‍ ശ്രദ്ധക്ഷണിക്കുന്നതു്.

നീയുണ്ടോ മാമാങ്ക വേല കണ്ടു എന്ന ചോദ്യം നിരീക്ഷകനോടു് നിരീക്ഷിക്കപ്പെടുന്നവനാണു ചോദിക്കുന്നതു്. കവി നിരീക്ഷകനാകുമ്പോള്‍ ഇതു് ഒരു ആത്മവിമര്‍ശനമാകുന്നു. ചരിത്രത്തെ കളങ്കപ്പെടുത്തിയ ഒരു കാര്യം നീ കണ്ടുവോ എന്നു ചോദിക്കുമ്പോള്‍ നിരീക്ഷകനില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരം അല്ല ലഭിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന സത്യം അടുത്ത വരിയില്‍ നമ്മളറിയുന്നു. വളരെ നിരുത്തരവാദപരമായി മാമാങ്കം എന്ന വാക്കിനെ ഒഴിവാക്കിക്കൊണ്ടു് നിരീക്ഷകന്‍ വേലയും കണ്ടു വിളക്കും കണ്ടു എന്നു് അലസമായി ഉത്തരം കൊടുക്കുന്നതു് ആരെയാണു് തകര്‍ത്തു കളയാത്തതു്? സമൂഹത്തോടുള്ള പ്രതിബദ്ധത മറന്നു പറക്കുന്ന ഒരു നിരീക്ഷകനെ വിമര്‍ശിക്കുന്നതിലൂടെ കവിയുടെ ഒരു ഏറ്റു പറച്ചിലായി വേണം ഈ വരിയെ വായിച്ചെടുക്കാന്‍. എന്നാല്‍ സമൂഹത്തിനു വേണ്ടതു് ഒരു കുമ്പസാരമല്ല. മാറ്റമാണു്. നിലവിലുള്ള അവസ്ഥയില്‍ നിന്നുള്ള മാറ്റം. അതിനു നിദാനമായി അടുത്ത വരി ലഘുവില്‍ തുടങ്ങിയിരിക്കുന്നു. ബാക്കി മൂന്നുവരിയും ഗുരുവില്‍ തുടങ്ങിയ കവി ഈ വരി സാമ്പ്രദായികമായ രീതിയില്‍ നിന്നും വ്യത്യസ്ഥമായി തുടങ്ങി തനിക്കുള്ള പ്രതിബദ്ധത വരച്ചിട്ടിരിക്കുന്നു. ഒരു പൊളിച്ചെഴുത്തിനു മുതിരുന്ന കവിക്കു മുന്‍പില്‍ സ്വപ്നത്തിലെന്ന പോലെ തെളിയുന്നതു് പതിവു കാഴ്ചകളല്ല. കടല്‍ത്തിരയും കപ്പലുമാണു്. ഏതൊരു വിപ്ലവത്തിനും നേരിടേണ്ടി വരുന്ന നിരന്തരമായ പ്രതിബന്ധങ്ങളെ കടല്‍ത്തിരകള്‍ സൂചിപ്പിക്കുന്നു. പ്രജ്ഞയെ നിരുത്സാഹപ്പെടുത്തുന്ന പ്രതിബന്ധങ്ങള്‍ക്കു മുകളില്‍ പ്രതീക്ഷയുടെ കപ്പല്‍ ബിംബാത്മകമായി സ്ഥാപിച്ചു് കവി വിരമിക്കുമ്പോള്‍ അര്‍ഥം മനസ്സിലാവാതെ മാറ്റി വച്ച ആദ്യപദം അനുവാചകന്റെ മനസ്സിനെ മഥിക്കുന്നു.

തന്നില്‍ നിക്ഷിപ്തമാ‍യ പ്രതീക്ഷകള്‍ ഒരു ഭാഗത്തും മാറ്റങ്ങള്‍ക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ മറ്റൊരു ഭാഗത്തും ഒരേസമയം എത്തുമ്പോള്‍ നിരീക്ഷകനു് നിരീക്ഷിക്കപ്പെടുന്നവന്‍ ഭാരമായി തീരുന്നു എന്ന അറിവിലേക്കാണു് ആദ്യ വരി വിരല്‍ ചൂണ്ടുന്നതു്. സമൂഹത്തിന്റെ ചോദ്യങ്ങള്‍ കവിയുടെ സ്വസ്ഥതനശിപ്പിക്കുന്നു. ഒന്നടങ്കം അവരെ ശപിച്ചുകൊണ്ടാണു് അലസമായ പറക്കല്‍ അനുസ്യൂതം പരുന്തു് തുടരുന്നതു്. ഇതു തിരിച്ചറിയുന്ന അനുവാചകന്‍, കവി മനപ്പൂര്‍വം എഴുതാതെ വിട്ട ‘പ’ പൂരിപ്പിക്കുന്നു. കവിതയെ പുതിയ മാനങ്ങളിലേക്കു് തുഴഞ്ഞിട്ടുകൊണ്ടു് മറ്റൊരു വായനയ്ക്കു വായനക്കാരനെ പ്രേരിപ്പിച്ചുകൊണ്ടു് കവിത ഇങ്ങനെ അവശേഷിക്കുന്നു.

പ്രാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടു
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ത്തിര കണ്ടു കപ്പല്‍ കണ്ടു.

വാല്‍ക്കഷ്ണം:- ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനു വച്ചിരുന്ന ഒരു ഗോപുരത്തില്‍ രണ്ടു ചെറുപ്പക്കാരുടെ ശ്രദ്ധ പതിഞ്ഞു. മരത്തടിയില്‍ പണിഞ്ഞ ചെറിയ ഒരു ഗോപുരം. അതിനു മുന്നില്‍ അലസമായി ഉപേക്ഷിക്കപ്പെട്ട പോലെ ഒരു താക്കോല്ക്കൂട്ടം‍. ഗോപുരം അജ്ഞതാപ്രേരിതമായ ജീവിതപ്രതിബന്ധങ്ങളാണെന്നും അവ അറിവാകുന്ന താക്കോല്‍ കൊണ്ടു തുറക്കണമന്നും ഒരുത്തന്‍ വ്യാഖ്യാനിച്ചപ്പോള്‍ ഗോപുരം ദന്തഗോപുരമാണെന്നും സ്വകാര്യവല്‍ക്കരിക്കപ്പെട്ട മൂലധനത്തിന്റെ പ്രതീകമാണെന്നും അതു തുറന്നു തകര്‍ക്കാന്‍ ഉപയോഗിക്കേണ്ട സംഘടനാബലം അലസമായി ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും മറ്റൊരുവന്‍ വ്യാഖ്യാനിച്ചു. ഇരുവരും അവരവരുടെ വ്യാഖ്യാ‍നങ്ങളെ ശരിവയ്ക്കുന്ന സൂചനകള്‍ കാണിച്ചു കൊണ്ടു വാദിച്ചു. ഗാലറി വാച്മാന്‍ വന്നു് മറന്നുവച്ച തക്കോലെടുത്തുകൊണ്ടു പോകുന്നതു വരെ അതു തുടര്‍ന്നത്രേ.

Thursday, January 03, 2008

ദ്വയാര്‍ത്ഥപ്രയോഗത്തിലെ രസം

ഭാഷ ഗൂണ്ടകളെപ്പോലെയാണു്. അതു് തെരുവില്‍ ജനിക്കുന്നു. കൊണ്ടും കൊടുത്തും വളരുന്നു. സ്വന്തം ഗുണ്ടത്തത്തെ സംരക്ഷിക്കാന്‍ കഴിവറുന്നയിടത്തു് വച്ചു് അതിനു മരണം സംഭവിക്കുന്നു. മരണം മറ്റൊരു ഗുണ്ടയുടെ ജനനത്തോടെയായിരിക്കുകയും ചെയ്യും. ഭാഷ മരിക്കുന്നു എന്ന വേവലാതി വ്യാജമാണു്, അറിവില്ലായ്മയാണു്. പ്രയോഗപ്രയോജനം ഇല്ലാതാകുന്നിടത്തു് ഭാഷ മരിക്കുക തന്നെ ചെയ്യും. ഓരോ വാക്കുകള്‍ക്കും അതിന്റെ പ്രയോഗവൈവിധ്യമനുസരിച്ചു് അര്‍ത്ഥഭേദം നല്‍കാന്‍ കഴിയുമ്പോള്‍ ഭാഷ അതിജീവിക്കുകയാണു്. ഇത്രയും പറഞ്ഞതു് ഈയിടെ ബ്ലോഗില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങളെപ്പറ്റി സന്തോഷിക്കുകയും വ്യാകുലപ്പെടുകയും ചെയ്ത സംഭവങ്ങളെക്കുറിച്ചോര്‍ത്താണു്.

നീ എന്നും നിങ്ങള്‍ എന്നും സംബോധന ചെയ്യുമ്പോഴും സൂചിപ്പിക്കുന്നതൊരേയാളെ തന്നെയായിരിക്കേ എന്താണീ രണ്ടു പദം കൊണ്ടുള്ള പ്രയോജനം എന്നു ചിന്തിച്ചാല്‍, നീ എന്നതു് ബഹുമാനമില്ലത്തതും നിങ്ങള്‍ ബഹുമാനമുള്ള പദവുമായിരിക്കുന്നതായി കാണാം. ആംഗലേയത്തില്‍ യു എന്നു പറഞ്ഞാല്‍ തീര്‍ന്നു. അങ്ങനെ പദങ്ങള്‍ പലതും രണ്ടു അര്‍ഥത്തിലുള്ളതായി തീരുന്നതിനൊരു കാരണം പ്രയോജനവൈവിധ്യമാണെന്നു മനസ്സിലാക്കാം. ഇനി നിങ്ങള്‍ എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അനേകം പേരെ സംബോധന ചെയ്യുന്നതാണു് . അതു കൊണ്ടൊരാളെ മാത്രം സംബോധന ചെയ്യുമ്പോഴുണ്ടാകുന്ന ഒരു ഗുണമാണു് ബഹുമാനസൂചകവചനം. അര്‍ത്ഥം തെറ്റിച്ചു പ്രയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണമാണു് ഇവിടെ ഭാഷ അനുഭവിക്കുന്നതെന്നും പറയാം.

മേല്‍പ്രയോഗത്തിനു് സൂചകം എന്ന ഗുണമാണു് ലഭിക്കുന്നതു്. തേങ്ങ മാങ്ങ അവള്‍ അരിവാള്‍ പോലെ ഒരുപാടു നേരര്‍ത്ഥപദങ്ങള്‍ക്കിടയില്‍ ഈ പ്രയോഗം ആശയവിനിമയത്തിനു് രസം പ്രദാനം ചെയ്യുന്നു. ബുദ്ധിയെ രസിപ്പിക്കുന്നു. പരിചയം കൊണ്ടു് രസം കുറഞ്ഞു വരും. ഇപ്പോള്‍ നിങ്ങള്‍ എന്ന പദം നമുക്കു് സാധാരണമായിരിക്കുന്നു. പല പുതിയ പദങ്ങള്‍ക്കും ഇപ്രകാരം ദ്വയാര്‍ത്ഥം വന്നു ഭവിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രസം ഹാസ്യവും ശൃംഗാരവും ആയതിനാല്‍ ഈ മേഖലയിലാണു് കൂടുതല്‍ പ്രയോഗിച്ചു വരുന്നതെന്നു മാത്രം. അങ്ങനെയല്ലാതെ ഉള്ള ഒന്നു് ജുഗുപ്സ ഉളവാക്കുന്ന വാക്കുകള്‍ ഇത്തരത്തില്‍ മറ്റൊരു വാക്കുപയോഗിച്ചു പറയുക എന്നതാണു്. തൂറാന്‍ പോയി എന്നു പറയേണ്ടിവരുമ്പോള്‍ നമ്പര്‍ ടു വിനു പോയി കക്കൂസില്‍ പോയി എന്നൊക്കെ പ്രയോഗിക്കുന്നവരായി നമുക്കു നമ്മളെ കാണാന്‍ സാധിക്കും. ഗുഹ്യഭാഗങ്ങളെപറ്റി പറയേണ്ടിവരുമ്പോള്‍ ഇംഗ്ലീഷും സംസ്കൃതവും പ്രയോഗിക്കും. അല്ലെങ്കില്‍ മറ്റൊരര്‍ഥം പറയാവുന്ന വാക്കായിരിക്കും പ്രയോഗിക്കുക. സാധനം സാ‍മാനം ഒക്കെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനം ചെയ്യുന്നു. ഇവിടെ ബുദ്ധിവ്യാപാരം ഒരു മറയായാണു് ഉപയോഗിക്കപ്പെടുന്നതു്. ബുദ്ധിവ്യാപാരം എന്നാല്‍ പറഞ്ഞതില്‍ നിന്നും ബുദ്ധിഉപയോഗിച്ചു വേണം പറയപ്പെട്ടതിനെ മനസ്സിലാക്കാന്‍ എന്ന ഡീകോഡിങ്ങിനെയാണു്. അന്യഭാഷയില്‍ സാധാരണമായ പദങ്ങള്‍ പ്രയോഗിക്കുമ്പോഴും ഈ ഗുണമാണു് ലഭിക്കുന്നതു്. ഈ ഡീകോഡിങ്ങിനെ നമ്മള്‍ തര്‍ജ്ജമ എന്നു വിളിക്കുന്നു.


[ഇത്തരം പദങ്ങളുടെ ഈ ഗുണം ധ്വനി എന്നതാണു് . ഹാസ്യം ശൃംഗാരം തുടങ്ങി രസം ഏതുമാവട്ടെ അതുണ്ടാക്കാന്‍ ബുദ്ധിവ്യാപാരം സംഭവിക്കണം. നേര്‍ക്കുനേര്‍ പറയുമ്പോള്‍ ലേഖനമാവുന്നു. ( ആശ്ചര്യം എന്നതത്രേ സ്ഥായിയായ രസം. ഇന്നലെ ഇല്ലാത്തതായിരിക്കണം എന്നതാണു നിയമം. കഥകളും മറ്റും സാഹിത്യമാവുന്നതു് ഇങ്ങനെയാണു്. കഥനത്തില്‍ ധ്വനി സഹായകമായി വര്‍ത്തിക്കുന്നു).]

ഇതിന്റെ ഒരു വിപരീതപ്രയോഗമാണു് നമ്മള്‍ ബ്ലോഗില്‍ കണ്ട ചില ഫലിതങ്ങള്‍. ഇതു് പ്രഥമാര്‍ത്ഥത്തില്‍ ജുഗുപ്സ ഉളവാക്കുന്നു. എന്നാല്‍ അതിന്റെ സാഹചര്യമറിഞ്ഞു്, അതിന്റെ ഘടനയിലെ സാമര്‍ത്ഥ്യത്തില്‍ നമ്മള്‍ രസിക്കുന്നു. അക്ഷരശ്ലോകസദസ്സില്‍ ശ്രീ ബാലേന്ദു ചൊല്ലിയ ഏ ആറിന്റെ ഒരു ശ്ലോകം ഒരു ഉദാഹരണമാണു്.

സത്ക്കാരമേകാനയി പാന്ഥ കേള്‍ക്ക
തല്‍ക്കാലമിങ്ങില്ല ഗൃഹാധിനാഥന്‍
പയോധരത്തിന്റെയുയര്‍ച്ച കണ്ടി-
ട്ടീയാധിയെങ്കില്‍പ്പുലരെഗ്ഗമിക്കാം

പയം എന്നാല്‍ ജലം, പാല്‍ എന്നൊക്കെ അര്‍ത്ഥം. പയോധരം എന്നാല്‍ ജലത്തെ/പാലിനെ ധരിക്കുന്നതു്- മുല എന്നും മേഘം എന്നും അര്‍ത്ഥത്തില്‍ ശ്ലോകം വായിക്കാവുന്നതാണു്.

ബുദ്ധിവ്യാപാരം തീരെയില്ലാത്ത, ഹാസ്യം ശൃംഗാരം മുതലായവയെ ധ്വനിരഹിതമായി അവതരിപ്പിക്കുന്ന കൃതികളെ നമ്മള്‍ പൈങ്കിളികൃതികളെന്നു വിളിച്ചുപോരാറുണ്ടെങ്കില്‍ ഇത്തരം ഫലിതങ്ങളില്‍ പലതിനേയും പൈങ്കിളിഫലിതമെന്നു വിളിക്കാവുന്നതാണു്. തദ്വിഷയത്തില്‍ എനിക്കുള്ള ഏക വിയോജിപ്പു് അതിനെ വിമോചനമെന്നും മറ്റും വിശേഷിപ്പിക്കുന്നതിലാണു്. ഇതു സര്‍വസാധാരണമായ ഒരു പ്രക്രിയ മാത്രമാണു് എന്നു പറയാനാണു് ഈ ശ്രമം.

ജുഗുപ്സ എന്നു പറയുമ്പോള്‍ അതു് പൂര്‍ണ്ണമായും സംസ്ക്കാരവുമായി ബന്ധപ്പെട്ടതാണു്. സുരേഷ്ഗോപി ഷിറ്റിനു പകരം തീട്ടം എന്നോ കാട്ടം എന്നോ പറഞ്ഞാല്‍ നമുക്കു ജുഗുപ്സയായി. ആംഗലേയര്‍ക്കതൊരു പ്രശ്നമല്ല താനും. വായനയിലും അതുപോലെ തന്നെ. വായിക്കുന്നവരില്‍ സംസ്ക്കാരമനുസരിച്ചു് സമ്മിശ്രവികാരങ്ങളാണുണ്ടാവുക. പൈങ്കിളിത്വവും തഥൈവ.

Tuesday, August 07, 2007

ധ്രുവീകരണം



"നിങ്ങക്കീ സുഖിയനും വടേം മാത്രമുണ്ടാക്കാതെ വല്ല പൊറോട്ടേം ബീഫുമൊക്കെ വിളമ്പിയാലെന്താണു നായരേ?"

മൊയ്തു മൌലവി സുബഹി നിസ്ക്കാരം കഴിഞ്ഞാല്‍ നേരെ വരുന്നതു് കാശുമണിയുടെ ചായക്കടയിലേക്കാണു്. കാശുമണിയുടെ അച്ഛന്‍ കേശവന്‍ നായരു ചായക്കട നടത്തുന്ന കാലം തൊട്ടേ ഉള്ള പതിവാണു്. ചാ‍യകുടിച്ചു കഴിഞ്ഞ് ഇത്തിരി നേരം ഇരുന്നു് പത്രവും വായിച്ചു നാലഞ്ചു നാട്ടുവര്‍ത്തമാനവും പറഞ്ഞു്, സൂര്യന്‍, വര്‍മ്മയുടേ തെങ്ങിന്‍ തോപ്പിന്റെ മുകളിലൂടെ എത്തി നോക്കി “ദെന്താ മാപ്ലേ പോയില്ലേ?” ന്നു ചോദിക്കുമ്പൊഴേ മടങ്ങൂ. അങ്ങനെ വര്‍ത്തമാനം പറയുന്നതിനിടയ്ക്കാണു് മേല്‍ ചോദ്യം എല്ലാ അക്ഷരങ്ങള്‍ക്കും ഒരേ തൂക്കം കൊടുത്തു് മൌലവി ചോദിച്ചതു്.


മൌലവി അവിടുന്നു് ചായ മാത്രേ കുടിക്കൂ. സമ്പാദ്യം കഷ്ടിയായതോണ്ടു് അതിനേ പണം തികയൂ എന്നതാണു് കാരണം. സുഖിയന്‍ വട ഇഡ്ഡലി മുതലായ ചില്ലലമാരയിലെ വസ്തുവഹകളൊന്നും തന്നെ മൌലവിയെ ഇന്നു വരെ പ്രലോഭിപ്പിച്ചിട്ടില്ല. വീട്ടില്‍ ചെന്നു് ബീവി വിളമ്പുന്ന പുട്ടോ ഇടിയപ്പമോ പത്തിരിയോ കഴിച്ചു് ളുഹര്‍ വരെ കിടന്നുറങ്ങലാണു് ശീലം. പൊറോട്ട എന്ന സാധനത്തിന്റെ പേരു് കേട്ടിട്ടുണ്ടെന്നുള്ളതല്ലാതെ അതു തിന്നുന്നതു് ഈ ചോദ്യം ചോദിക്കുന്നതിനു തൊട്ടുമുന്‍പിലെ ഞായറാഴ്ച, ഹസനാജിയുടേ മകളുടെ കല്യാണത്തിനതു വിളമ്പിയപ്പോഴാണു്. ടി ചോദ്യം ചോദിക്കുന്നതിനു മൌലവിയെ പ്രേരിപ്പിച്ച ഏക വസ്തുതയും അതു മാത്രമാകുന്നു.

എന്നാല്‍ മൌലവി തലേദിവസം ഉണ്ടായ സംഭവം അന്നേക്കോര്‍മ്മിച്ചു വക്കേണ്ടതാണെന്നറിഞ്ഞില്ല. ഒന്നല്ല അങ്ങനെ അനവധി സംഭവങ്ങളുണ്ടെന്നും അറിഞ്ഞില്ല. തലേദിവസം ചായക്കടയില്‍നിന്നിറങ്ങി പോകുമ്പൊഴാണു് ഫൌസിയായും ചന്ദ്രികയും സ്കൂളിലേക്കു പോകുന്നതു് മൌലവി കണ്ടതു്. ഫൌസിയ അസ്സലാമു അലൈക്കും എന്നു പറഞ്ഞു. മൌലവി വ അലൈക്കും സലാം എന്നും. ഇതുമായി യാതൊരു ബന്ധവുമില്ലാതെ ചന്ദ്രിക നിന്നതു് മൌലവിയെ വിഷമിപ്പിച്ചു.
“അന്നോടും കൂടിയാണു് ചന്ദ്രീ സലാം പറഞ്ഞതു്” എന്നു് പറഞ്ഞപ്പോള്‍ ചന്ദ്രിക വെളുക്കെ ചിരിക്കുകയും ചെയ്തു.
ചെരപ്പറമ്പില്‍ വാടകസൈക്കിള്‍ കട നടത്തുന്ന ബാലനു് ഇതു കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. അന്നു വെളുപ്പാന്‍ കാലത്തു് മൌലവിയുടെ കൂടെയിരുന്നു് ചായ കുടിച്ചു കൊണ്ടു് ഈ ചോദ്യം കേള്‍ക്കുമ്പോഴും ബാലനു് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ,
“ഈ അമ്പലത്തിന്റെ ഉമ്മറത്തുള്ള ചായക്കടയില്‍ തന്നെ വേണോ കാക്കാ നിങ്ങക്കു് ബീഫു്?“
എന്ന സുകുമാരന്റെ ചോദ്യം കേട്ടപ്പോള്‍ ബാലനു് ചിലതൊക്കെ തോന്നിയതായി തോന്നി.

സുകുമാരനു് മൌലവിയോടു് പ്രത്യേകിച്ചു് വൈരാഗ്യമുണ്ടാകേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. പാല്‍ സൊസൈറ്റിയിലെ അക്കൌണ്ടു പണിക്കു പുറമെ അമ്പലം കമ്മിറ്റി ഖജാഞ്ജി പട്ടം കൂടെ കിട്ടിയപ്പോള്‍ ഉണ്ടായി വന്ന രക്ഷാകര്‍തൃഭാവം പ്രകടിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമേ ആ ചോദ്യത്തിലുണ്ടായിരുന്നുള്ളൂ. ഇന്നുവരെ ഒരു സുഖിയന്‍ പോലും കാശുകൊടുത്തു വാങ്ങി കഴിച്ചിട്ടില്ലാത്ത മൌലവിയുടെ ഇപ്പഴില്ലാത്ത ഒരു സംഗതി ഉണ്ടാക്കിക്കൂടെ എന്ന ചോദ്യത്തില്‍ അലോസരപ്പട്ടിരിക്കുന്ന കാശുമണിക്കു് പക്ഷേ സുകുമാരന്റെ ഈ ചോദ്യം എണ്ണ പാര്‍ന്നു. കാശുമണി എരിഞ്ഞു.

“അങ്ങനെ ചോദിക്കു് സുകുമാരാ. മൂപ്പര്‍ക്കിപ്പോ അതു കൂടി ഇല്ലാത്ത കുറവേ ഉള്ളൂ.”
സുകുമാരനു് സന്തോഷമായി.
“ വിശ്വാസങ്ങളെ മാനിക്കാന്‍ പഠിക്കണം കാര്‍ന്നോരേ. എല്ലാരുടേയും”

മൌലവിക്കു് വിയര്‍ത്തു. നിനക്കു നിന്റെ മതം എനിക്കെന്റെയും എന്ന ഖുറാന്‍ വാചകം ഇത്തവണ അദ്ദേഹത്തിന്റെ തൊണ്ടയില്‍ കുരുങ്ങി നിന്നു. ഖുറാന്‍ മതസ്വാതന്ത്ര്യം തന്നെ ആണോ ഈ വരികളില്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നുറപ്പില്ലാഞ്ഞിട്ടും, മദ്രസയിലെ കുഞ്ഞുങ്ങളെ ആ അര്‍ഥം പറഞ്ഞുകൊടുത്താ‍വര്‍ത്തിച്ചു പഠിപ്പിച്ചിരുന്നു, ഇപ്പോഴതു പറയാന്‍ കഴിയുന്നില്ലെന്നദ്ദേഹം മനസ്സിലാക്കി. ഏതൊക്കെയോ വാചകങ്ങള്‍ മൌലവിയെ തടഞ്ഞു.

“ അതിനു ബീഫു കഴിക്കാണ്ടിരിക്കണതാ നിങ്ങടെ മതം?”

ഇത്രയുമായപ്പോള്‍ ബാലനു് താന്‍ അവഹേളിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ ശക്തിയായുണ്ടായി. നിങ്ങടെ എന്ന പദം മൌലവി മനപ്പൂര്‍വ്വം പ്രയോഗിച്ചതാണെന്നു് ബാലനു തോന്നി. ബീഫു കഴിക്കുമെങ്കിലും അതു കഴിക്കാതിരിക്കല്‍ ആണു് ശ്രേഷ്ഠമെന്നു് ബാലന്‍ എങ്ങനെയോ മനസ്സിലാക്കി വച്ചിരുന്നു. പക്ഷേ അതു വളരെ നീചമാണെന്ന തോന്നല്‍ ബാലനു് ആദ്യമായുണ്ടായി. ബാലന്‍ അധഃകൃതനായി. അവഹേളിക്കപ്പെട്ടു. അതു ചെയ്ത മൌലവിയോടു് കടുത്ത കോപമുണ്ടായി. പൊടുന്നനവേ സുകുമാരനും കാശുമണിയും ബാലനും ഒരു ജാതിക്കാരായി. മൌലവി അന്യജാതിക്കാരനായി.
“ഇയ്യാളിന്നലെ മുല്ലത്തറയിലെ ചന്ദ്രികയോടു് ഇവരുടെ മതത്തിലെ സലാം പറയുന്നതു് കണ്ടപ്പഴേ എനിക്കു തോന്നിയതാ“
ബാലന്‍ നിസ്സംശയം പറഞ്ഞു.
“കളിയാക്കല്‍ ഇത്തിരി കൂടുതലാണിയാള്‍ക്കു്”

അറബികളുടേയും ഒട്ടകങ്ങളുടേയും മരുഭൂമിയില്‍ ഒറ്റപ്പെട്ട മൌലവിക്കു് തൊണ്ട വരണ്ടു. ചായ ഇരുന്നു് തണുത്തു.

അന്നു് തെങ്ങിന്‍ തലപ്പുകള്‍ക്കിടയിലൂടെ വരാനിരുന്ന സൂര്യനെ മൌലവി കാത്തിരുന്നില്ല. അന്നെന്നല്ല, പിന്നീടൊരിക്കലും.

Monday, March 05, 2007

കോപ്പിറൈറ്റ് വിവാദം




And Yahoo counsels us to respect intellectual rights of others !

കടപ്പാടു് ദേവനു്

Wednesday, April 05, 2006

ഫീ, മാഫീ

മലമറിച്ചുകളയാമെന്നു കരുതി ഗൾഫിലേക്കു വണ്ടികയറി, മണൽ പോലും മറിക്കാനൊക്കുന്നില്ലെന്നു മനസ്സിലാക്കി, നെഞ്ചത്തുകൂടെ വണ്ടികയറിയാൽ മതിയായിരുന്നു എന്ന അവസ്ഥപ്രാപിക്കുന്നതിനു മുൻപു് ഏതൊരുത്തനും മിനിമം പഠിച്ചിരിക്കാവുന്ന രണ്ടു അറബി വാക്കുകളാണിവ. അർത്ഥം യഥാക്രമം ഉണ്ടു്, ഇല്ല. ഇത്രയും കൊണ്ടു് തന്നെ വളരെ സൌകര്യമായി കാലയാപനം കഴിക്കുന്നവരുണ്ടു് ഇന്നാ‍ട്ടിൽ. ഞാനും തുടങ്ങിയതവിടെ നിന്നു തന്നെ. പക്ഷേ ഇവിടെ വന്നു് അഞ്ചാറു മാസങ്ങൾക്കകം തന്നെ ഈ ഭാഷയിൽ രണ്ടു മൂന്നു വാക്കുകൾ കൂടെ പഠിച്ചെടുക്കാൻ മഹാബുദ്ധിമാനായ എനിക്കു സാധിച്ചു. പിന്നെ ഇതിന്റെ തന്നെ ബഹുവിധമായ പ്രയോഗങ്ങളും ഞാൻ ഹൃദിസ്ഥമാക്കി. ഉദാഹരണത്തിനു്, ആദ്യം പറഞ്ഞതുച്ചരിച്ചു് പുരികം ഇങ്ങനെ ചോദ്യചിഹ്നം പോലെ വളച്ചു പിടിച്ചാൽ അതിനു ‘ഉണ്ടോ?’ എന്ന അർത്ഥം അത്ഭുതകരമാം വിധം വന്നു ചേരും. എന്തെങ്കിലും വസ്തുവെ ചൂണ്ടിക്കാണിച്ചാണു നമ്മളപ്രകാരം ചെയ്യുന്നതെങ്കിൽ ‘അതുണ്ടോ?‘ എന്നർത്ഥം കിട്ടും.കേമം ന്നേ പറയേണ്ടൂ ഈ ഭാഷയെ പറ്റി. ല്ലേ?

ശരി. വിഷയത്തിലേക്കു വരാം.

മണൽക്കാട്ടിൽ, വന്നുകയറിപ്പെട്ടതു് ഒരരക്കിറുക്കൻ അറബിയുടെ കയ്യിൽ. കക്ഷി എമിറേറ്റ്സ് ബാങ്കിന്റെ, വകതിരിവില്ലാത്ത അറബികൾക്കു് കുടിൽ ടെന്റ് മുതലായ വ്യവസായങ്ങൾക്കു് ധനസഹായം നൽകുന്ന അൽ ത്വമൂഹ് എന്ന ഒരു സ്ഥാപനത്തിനു ചുക്കാൻ പിടിക്കുന്നവൻ. വ്യവസായങ്ങളെപറ്റി അസാധ്യധാരണയാണയാൾക്കു്. അതുകൊണ്ടാണു് ഒരു കാർ മാത്രം വച്ചു് ഒരു കമ്പനി ഉണ്ടാക്കിയതും, അതിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത എന്നെ പണിക്കു വച്ചതും, അങ്ങനെ കമ്പനിയെ നാൾക്കുനാൾ അഭിവൃദ്ധിയിലേക്കു നയിച്ചതും. ഈ കമ്പനി പൂട്ടുന്നതിനുമുൻപു് ഷാർജയിൽ, റമദാൻ ഫെസ്റ്റിവെലിൽ ഒരു തുണിക്കട കൂടെ ഇടാനുള്ള ബുദ്ധി അയ്യാളെ സ്ഥിരമായി പറ്റിച്ചുകൊണ്ടിരുന്ന മിസർകാരി ഗേൾഫ്രണ്ടു് ഉപദേശിച്ചു കൊടുത്തു. അങ്ങനെ, ധർമ്മക്കാർക്കു ഗ്ലാനി വന്നുകൊണ്ടിരുന്ന ഷാർജ കായലരികത്തു് പെണ്ണുങ്ങളുടെ തുണി മണികൾ വിൽക്കുന്നവനായി നാം സംഭവിച്ചു.

അവിടെ പുറത്തു തൂക്കിയിട്ടിരുന്ന സാധനസാമഗ്രികളുടെ ഗുണമേന്മ കൊണ്ടും വിശിഷ്യാ അതിന്മേൽ തൂക്കിയിട്ടിരുന്ന വിലവിവരം കാരണമായും. ഞാനും എന്റെ ഒരു സഹപ്രവർത്തകനും ഇടയ്ക്കീ അറബിയും നടേ പറഞ്ഞ മിസർകാരിയുമല്ലാതെ അഞ്ചാമതൊരാൾ ആ കടയ്ക്കുള്ളിലേക്കു കാലെടുത്തു വച്ചിരുന്നില്ല. എന്നാൽ ദൈവാനുഗ്രഹം കൊണ്ടൊരു ദിവസം, ഒരറബിപ്പെണ്ണു് അതു ചെയ്തു. പെൺകുട്ടികൾക്കുള്ള നൈറ്റി പോലുള്ള ഒരു വസ്ത്രത്തിലാണു് ആ വന്ദ്യമാതാവിന്റെ ദൃഷ്ടി പതിഞ്ഞതു്. സെയിത്സ്മാൻഷിപ്പും എന്റെ അറബി പാണ്ഡിത്യവും പ്രകടിപ്പിക്കാനുള്ള അസുലഭാവസരം വീണുകിട്ടിയതിനു് പരദൈവങ്ങൾക്കു് നന്ദി പറഞ്ഞുകൊണ്ടു പിന്നാലെ പാഞ്ഞു കയറിയ ഞാനും, ഒരു നൈറ്റിയെടുത്തു നോക്കി, ആനന്ദതുന്ദിലങ്ങളായ നയനങ്ങളോടെ നിൽക്കുന്ന ആ സ്ത്രീ പ്രജയും തമ്മിലുള്ള സംഭാ‍ഷണത്തിന്റെ തർജ്ജമ ചുവടെ.


"ഇതിനെത്രയാ? "
"20 ദിർ‌ഹംസ് "
"10നു കിട്ടുമോ?"
"ഇല്ല"
"8നു തരുമോ?"
"ഇല്ല 17 നു തരാം" (ഇവളെവിടുന്നു വന്നു)
"അല്ല10നു തരുമോ? "
"ഇല്ല ഇതു ലാസ്റ്റ്"
......
"ഇതു 12-നു തരുമോ? "
"ഇല്ല 16 എങ്കിലും വേണം"
"14-നു തരുമോ?"
"അവസാനമായി 15 നു തരാം"
“ശരി, വലിയ വിലയാണു്“

അവർ തലയാട്ടി.
ആ നൈറ്റി എന്റെ കൈയിൽ തന്നു. ഞാനതു പൊതിഞ്ഞു് ഒരു പോളിത്തീൻ ബാഗിലിട്ടു് കൊടുത്തു. 50 ദിർ‌ഹം വാങ്ങി കണ്ണിൽ വച്ചു. 35 രൂപ തിരിച്ചു കൊടുത്തു്, അതെണ്ണി നോക്കാൻ പോലും മെനക്കെടാഞ്ഞ അറബിച്ചിക്കു ടാറ്റപറഞ്ഞു്, മൂന്നാലു ഡസൻ നൈറ്റിയിരിക്കുന്നതിലൊന്നെങ്കിലും വിൽക്കാൻ കഴിഞ്ഞതിൽ ആശ്വസിച്ചും, 13 ദിർ‌ഹത്തിനു വരെ കൊടുത്തു കൊള്ളാൻ അനുവാദം തന്നിട്ടുള്ള സാധനം പതിനഞ്ചു ദിർ‌ഹത്തിനു വിറ്റഴിച്ചതിൽ അഭിമാനിച്ചും, ഞാൻ ഒരു വശത്തായി ഇട്ടിരുന്ന കസേരയിലേക്കു മലർന്നു.

ഒരു ചെറു ചിരിയോടെ അപ്രത്തെ കടക്കാരൻ തലയ്ക്കു മുകളിൽ.

“കച്ചവടം കൊള്ളാമോ?“
“പിന്നില്ലാതെ. ആരെങ്കിലും വന്നു കിട്ടുകയല്ലേ വേണ്ടു. 13 ദിർ‌ഹത്തിനു വിൽക്കാവുന്നതിനെ ഞാൻ 15 നു വിറ്റു തുലച്ചില്ലേ. അയമ്മ കടു കട്ടിയായിരുന്നു. ഞാൻ വാചകമടിച്ചു വീഴ്ത്തിക്കളഞ്ഞു,“ എന്നൊക്കെ പറഞ്ഞവസാനിക്കുന്നതിനു മുൻപു് അയാൾ ചിരി തുടങ്ങി. നിർത്താതെയുള്ള ചിരി.
അതു സഹിച്ചു. അതു കഴിഞ്ഞയാളു ഞാൻ മേല്പറഞ്ഞ വിധമെന്നു ധരിച്ച സംഭാഷണത്തിന്റെ ശരിയായ തർജ്ജമ പറഞ്ഞു തന്നപ്പൊഴാ‍ണു്, ആ കായലിൽ ചാടി മരിച്ചാലോ എന്നു ഞാനാലോചിച്ചു പോയതു്. എന്റെ ചങ്കു തകർത്ത ആ സത്യം ഇവ്വിധമാ‍യിരുന്നത്രേ

"ഇതിനെത്രയാ?"
"20 ദിർ‌ഹംസ്"
"10 എണ്ണം കിട്ടുമോ?"
"ഇല്ല "
"8 എണ്ണമെങ്കിലും തരുമോ?"
"ഇല്ല 17നു തരാം"
"അതല്ല10 എണ്ണം കിട്ടുമോ?"
"ഇല്ല ഇതു ലാസ്റ്റ് "
.......
"ഇതു12 വയസ്സുള്ള കുട്ടിക്കു പറ്റുമോ?"
“ 16 ഉറപ്പായും വേണം"
"14 വയസ്സുള്ള കുട്ടിക്കു്?"
"അവസാനമായി 15 "
“ശരി, വലുതാകുന്നതല്ലേ“
(തുടരും)

ജൂദാസ്



ദര്‍ശനഭാരം താങ്ങാനാവാതെ ഗദ്‌സെമനാ തോട്ടത്തിലെ വെറും മണ്ണില്‍ ക്രിസ്തു വീണു കിടന്നു.

"പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം നീയെടുക്കേണമേ"

"മകനേ"

വെള്ളാരങ്കല്ലുകള്‍ക്കു മുകളില്‍ പതിച്ചു്‌, ദാഹിച്ചു നില്‍ക്കുന്ന പുല്‍നാമ്പുകളിലേക്ക്‌, ചിതറിത്തെറിക്കുന്ന കാട്ടരുവിയുടെ ശബ്ദത്തില്‍, പിതാവ്‌ പുത്രനെ വിളിച്ചു.

"നീ ജൂദാസിനെക്കുറിച്ചോര്‍ക്കുക"

നിന്നെ ഒറ്റു കൊടുക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ !

ചുണ്ടുകള്‍ പറിഞ്ഞിളകുന്ന വേദനയോടെ നിന്നെ ചുംബിക്കാന്‍ വിധിക്കപ്പെട്ടവന്‍!

നാളെ നീയേല്‍ക്കുന്ന ഓരോ ചാട്ടവാറടിയും അതിന്റെ പരശ്ശതം മടങ്ങ്‌ ശക്‌തിയില്‍ അനുഭവിക്കുന്നതവനായിരിക്കും. നിന്റെ കൈകാലുകളില്‍ അടിച്ചിറക്കുന്ന ആണികളോരോന്നും തുളഞ്ഞു കയറുന്നതവന്റെ ഹൃദയത്തിലായിരിക്കും. തീര്‍ന്നില്ല. പ്രളയം വരെ ഏറ്റവും വെറുപ്പോടെ മാത്രം വീക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടവനാണവന്‍!"

"ഇനി പറയുക. "

..................

നനഞ്ഞ മണ്ണില്‍ നെറ്റി ചേര്‍ത്തു വച്ച്‌ ക്രിസ്തു വിശ്രമിച്ചു. ഇളം കാറ്റായി പിതാവ്‌ പുത്രന്റെ മുടിയിഴകളിലുടെ വിരലോടിച്ചു. നസ്രായനായ യേശു എഴുന്നേറ്റു നിന്നു. തെളിഞ്ഞ ശാന്തതതയോടെ എഴുതി വയ്ക്കപ്പെട്ട വാചകം അവന്‍ മുഴുവനാക്കി.

"എങ്കിലും എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടമാണു നടക്കേണ്ടത്‌. "

പുറത്ത്‌, ഇരുട്ടില്‍ തന്നെക്കാത്തു നില്‍ക്കുന്ന ശിഷ്യരുടെ അടുത്തേക്ക്‌, പണ്ടു്, തിരകള്‍ക്കു മുകളിലൂടെ നടന്നതു പോലെ, ധീരനായി, ക്രിസ്തു നടന്നു.