Saturday, June 15, 2024

 അസ്തി, ഭാതി, പ്രിയം.

ഇന്ത്യൻ തത്വചിന്താ സരണിയിലെ മൂന്നു സാങ്കേതിക പദങ്ങൾ പരിചയപ്പെടുത്താം. ചുമ്മാ ഒരു test dose ആയി കരുതിയാൽ മതി.
അസ്തി, ഭാതി, പ്രിയം.
ഒരു വസ്തു, കാറ്റാവട്ടെ, തീയാവട്ടെ, ഉള്ളതിനെ അസ്തി എന്ന് പറയുന്നു. അതിനെക്കുറിച്ചുള്ള അറിവിനെ ഭാതി എന്നും.
ഭാതി എന്നാൽ ഭാസിക്കുന്നത്. ഒരു വസ്തുവിന്റെ അറിവ് ദൃശ്യം മുതലായ അഞ്ചു മാർഗ്ഗങ്ങളിൽ അറിവിലേക്ക് സന്നിവേശിക്കപ്പെടുന്നു. അറിവിൽ ഈ അഞ്ചു കാര്യങ്ങൾ അറിവായി പരിണമിക്കുന്നു. അവിടെ വസ്തുവിനെക്കുറിച്ചുള്ള ബോധം ഉണ്ടാകുന്നു. അതാണ് ഭാതി.
ഓർമ്മിക്കുക, ഭാതി pure existence അല്ല. അറിവിൽ കലർന്ന Existence ആണ്. അഥവാ, അറിവെന്ന കണ്ണാടിയിൽ പ്രതിഫലിക്കുന്ന വസ്തുവാണ്. അതുകൊണ്ടാണ് ഭാതി എന്നൊരു term വരുന്നത്.
ചലിതജലബിംബിതമാം നേർശാഖിയിൽ
വളവധികമുണ്ടെന്ന് -തോന്നും എന്ന് കേട്ടിട്ടില്ലേ? അതായത് ഇളകുന്ന ജലത്തിൽ പ്രതിഫലിക്കുന്ന നേരെ നിൽക്കുന്ന ഒരു കൊമ്പിനു വളവുണ്ടെന്ന് തോന്നുന്നില്ലേ? നേർ കൊമ്പ് അസ്‌തിയും പ്രതിബിംബം ഭാതിയും.
നമ്മൾ രാവിലെ എഴുന്നേറ്റു, കുളിച്ചു, പല്ലുതേച്ചു വൃത്തിയായ ഉടുപ്പൊക്കെയിട്ട് പുറത്തേക്കു പോയി വ്യവഹാരമൊക്കെ കഴിഞ്ഞ് തിരിച്ചുവന്ന് ഉടുപ്പ് മാറി കിടന്ന് ഉറങ്ങുന്നതുവരെയുള്ള സമയത്തെ ഇന്ന് എന്ന് പറയുന്നത് പോലെ, ഇതിനു മുൻപ് അതുപോലെ ഉണ്ടായിരുന്ന set of events നെ ഇന്നലെ എന്ന് പറയുന്നില്ലേ. ഇന്നിന്റേയും ഇന്നലെയുടെയും തുടർച്ചയായി ഉണ്ടാവാൻ പോകുന്നതിനെ നാളെ എന്ന് പറയുന്നില്ലേ? ആ ഇന്നലെയും ഇന്നും നാളെയും ചേർന്ന് ഭൂതം വർത്തമാനം ഭാവി എന്നായി നമ്മുടെ ജീവിതമാകുന്നത് കാണൂ. ആ ജീവിതത്തിന്റെ രസത്തിൽ നമുക്ക് ചേർന്നതും ചേരാത്തതുമായി നമ്മളോട് ചേരുന്ന വസ്തുക്കൾ പരിണമിച്ചു വരും. ചേരുന്നതിനോട് പ്രിയവും വിപരീതമായതിനോട് അപ്രിയവും ഭവിക്കും. രണ്ടുമല്ലാത്തതിനോട് നിസ്സംഗതയും. ഈ ഭാവങ്ങൾ വസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ വസ്തുവിന്റെ മൂന്നു അവസ്ഥകളായി അസ്തി ഭാതി പ്രിയം എന്ന് വിവേചിച്ചു വച്ചിരിക്കുന്നു.
ഒന്നുകൂടി പറയുന്നു; പ്രിയാപ്രിയങ്ങൾ ഉണ്ടാകുന്നത് ഭാതിയിന്മേൽ ആണ്. വസ്തുവിലല്ല. അതുകൊണ്ടാണ് ഒരേ പോലെ ഇരിക്കുന്നവരിൽ പോലും ഒരു വസ്തു ഒരേ പ്രിയം ഉൽപ്പാദിപ്പിക്കാത്തത്.
ഇതുവരെ എല്ലാം ശരിയാണോ?

ജിജ്ഞാസു  

അരവിന്ദൻ ജിജ്ഞാസുവാണ് അരവിന്ദൻ വിപ്ലവകാരിയാണ് അരവിന്ദന് അന്ന് ഏഴേകാൽ വയസ്സാണ്. താനിത്രയും കാലം ആറ്റു നോറ്റ് വളർത്തിയ, ചേവൽ കോഴിയെ മുറിച്ച് കഷ്ണങ്ങളാക്കുന്ന അമ്മൂമ്മയുടെ ചുറ്റുമാണ് അദ്ദേഹമിപ്പോൾ.

മുത്തപ്പൻ മരിച്ച കാര്യമാണ് അമ്മാമ്മ അവനു പറഞ്ഞു കൊടുത്തത്. മരിച്ചിട്ടഞ്ചാറു കൊല്ലമായി. ഈ അഞ്ചാറു കൊല്ലവും ഇതേ പരിപാടി നിർബാധം നടന്നിട്ടുണ്ടെന്നും അരവിന്ദനപ്പോൾ തീരെ കുഞ്ഞായതുകൊണ്ടാണ് ഇപ്പോൾ ഇത്രയും കാര്യങ്ങൾ ചോദിക്കുന്നതെന്നുമാണ് അമ്മൂമ്മയുടെ വാദം.
കാര്യമൊക്കെ അരവിന്ദനു മനസ്സിലായി. പക്ഷേ കോഴി തന്നെ മുത്തപ്പനു കൊടുക്കണോന്നാണ് അരവിന്ദന്റെ വിപ്ലവം. തമ്മിൽ കണ്ടിട്ടില്ലെങ്കിലും മുത്തപ്പൻ അത്യാവശ്യം എല്ലാം കഴിച്ചിരുന്നയാളാണെന്നരവിന്ദനറിയാം. ഉടുമ്പിനെ വരെ തിന്നിട്ടുള്ളയാളാണ്. അമ്മൂമ്മ തന്നലാവും വിധം എക്സ്പ്ലനേഷൻ കൊടുത്തിട്ടും അരവിന്ദന്റെ തുലാസ്സു തൂങ്ങിയില്ല.
ചേവൽ വേറെയുണ്ടായിരുന്നു. എന്തോ അത്യാവശ്യകാര്യത്തിന് കോഴിമുട്ട കിട്ടോന്ന് നോക്കാൻ ചെന്ന അരവിന്ദനെ കൊത്തിയോടിച്ചയൊരെണ്ണമടക്കം. അതിലിതിനു തന്നെ ആ വിധിവരാൻ കാരണമെന്തെന്ന് അരവിന്ദനു കഥയുടെ ക്ലൈമാക്സു വരെ മനസ്സിലായതുമില്ല. മുത്തപ്പനു ചോറും സാമ്പാറും കൊടുത്താൽ എന്താണു കുഴപ്പം എന്നുള്ളിലെ ജിജ്ഞാസു ചോദിച്ചു കൊണ്ടേയിരുന്നു.
മകരപ്പഞ്ചയ്ക്ക് വിളഞ്ഞ മട്ടയരീടെ ചോറും അരവിന്ദന്റെ ചേവലിന്റെ കഷണവും വാഴയിലയിൽ പൊതിഞ്ഞ് മുത്തപ്പന്റെ പടത്തിനു വച്ച് കതകടച്ച് കുറ്റിയിട്ട് ബന്ധു ജനങ്ങൾ അമ്മൂമ്മസഹിതം പുറത്തുള്ള കാര്യപരിപാടികളിലേർപ്പെട്ടു. മുത്തപ്പന്റെ ഊണിനു തടസ്സം വരുത്താതിരിക്കാൻ എല്ലരും ആവതും ശ്രമിച്ചു. സദ്യയ്ക്കിലയും വച്ചു.
മുത്തപ്പന്റെ ഇലയെടുക്കാൻ മുറി തുറക്കാൻ ശ്രമിച്ചപ്പഴാണൊരു തടസ്സം. അല്ലെങ്കിലും അതിന്റെ ഓടാമ്പലു നീക്കാനും തുറക്കാനും പാടാണ് പക്ഷേ ഇതതല്ല. ലേശം തുറക്കും ഉടനെ അടയും. ഡോർ ക്ലോസർ പിടിപ്പിച്ചതു മാതിരി. അരവിന്ദന്റെ അമ്മയാണാദ്യം ശ്രമിച്ചതത്രേ. ബലം പിടിക്കാനൊരു മടി. മുത്തപ്പനെ ധിക്കരിക്കാൻ അമ്മയ്ക്ക് അന്നേ ബുദ്ധിമുട്ടാണ്. സംഗതി കണ്ട ആർക്കും പിന്നെ തള്ളാനും ധൈര്യം വന്നില്ല.
അമ്മൂമ്മയ്ക്ക് ഹൈപ്പോ ഗ്ലൈസീമിയയാണ്. സമയത്തിനു ചോറു കിട്ടിയില്ലെങ്കിൽ വിറഞ്ഞു കേറും. ചോറിടാഞ്ഞതു കണ്ട് ചൂടായപ്പോഴാണ് അമ്മൂമ്മ ഈ വിവരമറിയുന്നത്. ജീവിച്ചിരിക്കുമ്പഴേ ഒരു കാലത്തും ബലം പിടിച്ചിട്ടില്ലാത്തയാൾ ഇന്നങ്ങനെ ചെയ്യാൻ യാതൊരു വഴിയുമില്ലെന്നറിയാവുന്ന ആ ജ്ഞാനി വാതിലു വരെ ധൈര്യമായി നടന്നെങ്കിലും വാതിലിനടുത്തെത്തിയപ്പോൾ ഒന്നറച്ചു.
പിന്നെ രണ്ടും കൽപ്പിച്ച് വാതിലിൽ ഒന്നു മുട്ടി വിളിച്ചു പറഞ്ഞു. "നോക്കീൻ, നിങ്ങളു കഴിച്ചിട്ട് വേഗം പൊയ്ക്കോളീൻ. എനിക്ക് വെശ്ക്ക്ണ്ട്. "
ഉള്ളിൽ നിന്ന് അരവിന്ദന്റെ അമർത്തിപ്പിടിച്ച ശബ്ദം എല്ലാരും കേട്ടു. "വന്നിട്ടില്ലാ വന്നിട്ടില്ലാ. തൊറക്കണ്ടാ തൊറക്കണ്ടാ".

അറിവ്


 എന്നാൽ ലേശം ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാം എന്ന് വിചാരിച്ച് ടൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ, ശ്ളോകം തെറ്റിയാലോ എന്നോർത്ത്, ഷെൽഫിലുള്ള കിഴവൻ്റെ മുഖമുള്ള ചെറിയ പുസ്തകം എടുക്കാൻ മകളെ അയച്ചു. അതിൽ ചെറിയവൾ കുത്തിവരഞ്ഞിരിക്കുന്നു. ചിതലെടുത്തിട്ടില്ല!

പുസ്തകം ഇപ്പോൾ ഇരിക്കുന്നത് മേശപ്പുറത്താണ്. ഗുരുവിൻ്റെ പടമുണ്ടതിൽ എന്ന് ഞാൻ നോക്കുമ്പോൾ കാണാം. ഒരു കിഴവൻ്റെ പടം എന്ന് എൻ്റെ മകൾ കാണുന്നു. കുത്തി വരയ്ക്കാനുള്ള കടലാസെന്ന് മറ്റൊരു മകൾ. ഭക്ഷണമെന്ന് ചിതൽ. ഓരോരുത്തർക്കും ഓരോ കാഴ്ച്ച എന്തുകൊണ്ടാണ്? അറിവിൽ തന്നെയാണ് ആ കാണപ്പെടുന്നത് ഇരിക്കുന്നതെന്നതു കൊണ്ടല്ലേ? അഥവാ അറിവുകൊണ്ടാണ് അറിയുന്നത്. ഒന്നുകൂടെ പറഞ്ഞാൽ അറിവിൻ്റെ തന്നെ ഗുണമായാണ് അറിയപ്പെടുന്നതിനെ അറിയുന്നത്. അതുകൊണ്ട്, അറിയപ്പെടുന്ന ഇത് വേറെയല്ല ഒന്നാലോചിച്ചാൽ അറിവുതന്നെയാണെന്ന് വരും എന്നാണ് ആ പുസ്തകത്തിലെ ആദ്യ രണ്ടു വരിയിൽ പറയുന്നത്.
*പുസ്തകം അറിവ് ശ്ലോകം 1*
അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞിടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും
അർഥം വളരെ നിസ്സാരം:-
അറിയപ്പെടും = അറിയപ്പെടുന്ന
ഇത് = ഇക്കാണുന്നത് ( നമുക്ക് അടുത്തുള്ളത്, നമ്മൾ പരിചയപ്പെട്ടത്)
തിരഞ്ഞിടും നേരം = അന്വേഷിച്ചു നോക്കിയാൽ
വേറല്ല = വേറെയല്ല
അറിവായീടും = അറിവു തന്നെ ആയിരിക്കും
അറിവ് അതിൽ ഒന്നായത് കൊണ്ട് = അറിവ് അറിയപ്പെടുന്നതിൽ ഒന്നായതിനാൽ
അറിവല്ലാതെ എങ്ങും ഇല്ല വേറെ ഒന്നും = സ്പഷ്ടം
അറിവ് അറിയപ്പെടുന്നത് എന്നിങ്ങനെ രണ്ടു സംഗതികളെക്കുറിച്ചാണ് പറയുന്നത്.
(ഉദാ:- പുസ്തകം ഞാൻ കാണുന്നു എന്ന കാര്യമെടുത്താൽ, ഞാൻ കാണുന്നു എന്നതിനെ മൊത്തത്തിൽ കാഴ്ച്ച എന്നു പറയാം. പുസ്തകമാണ് കാണപ്പെടുന്നത്. കാഴ്ച്ചയെ കേൾവി, രുചി മുതലായവകളിലേക്ക് ചേർത്ത് മൊത്തത്തിൽ അറിവ് എന്ന് പറയുന്നു. ഇതിനു വിഷയമായ എല്ലാറ്റിനേം ചേർത്ത് അറിയപ്പെടുന്നത് എന്നും.)
പുസ്തകം ആണ് ഇതു വരെ അറിഞ്ഞത്. അതിൽ പറഞ്ഞിട്ടുള്ളതാകട്ടെ അറിവിനെക്കുറിച്ചും. ആ അറിവെന്താണെന്ന് അറിയുക ആണല്ലോ നമ്മുടെ ഉദ്യമം. ആ അറിവും അപ്പോൾ അറിയപ്പെടുന്നതിൻ്റെ കൂട്ടത്തിൽ പെട്ടു. അറിവിനേയും അറിയുക തന്നെയായതുകൊണ്ട് അറിവല്ലാതെ മറ്റൊന്നിനും എങ്ങുമുണ്ടാവാൻ കഴിയില്ല.
അറിവല്ലാതെങ്ങുമില്ല വേറൊന്നും എന്നാണോ അറിവല്ലാതൊന്നുമില്ല വേറെങ്ങും എന്നാണോ എന്നുറപ്പിക്കാനാണ് പുസ്തകം എടുക്കാൻ പറഞ്ഞത്. എങ്ങും എന്ന് പറയുന്നത് സ്പേസിനെയാണ്. സ്പേസും അറിവിലിരിക്കുന്ന ഒരു സംഗതിയായതുകൊണ്ട് ആദ്യം അതിനെ തന്നെ നിരാകരിക്കുന്നു എന്നാണ് കാണേണ്ടത്.
ഇത്രയും ഒരു വിധം മനസ്സിലായാൽ, അപ്പോൾ പിന്നെ പുസ്തകവും ആകാശവും ഒക്കെ ഇല്ലാത്തതാണോ എന്നാണ് സാധ്യമായ ഒരു ചോദ്യം. ഇത് ഒരരുക്കാക്കിയിട്ട് അതിലേക്ക് വരാം.
ചുരുക്കത്തിൽ ഉള്ളത് അറിവു മാത്രമാണെന്നാണ് പറയുന്നത്. ഉപനിഷദ്ക്കാലത്തെ ബ്രഹ്മം എന്ന സംജ്ഞയെ അറിവ് എന്ന് പച്ചമലയാളത്തിൽ വിശദീകരിക്കുകയായിരുന്നു നാണു ആശാൻ ചെയ്ത വിപ്ലവം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഈ വിവരം അടുക്കോടെ എഴുതി വച്ചിരിക്കുന്ന പുസ്തകം ആണ് ആത്മോപദേശശതകം. താല്പര്യമുള്ളവർക്ക് അതു വായിച്ച് കൂടുതൽ അറിയാം.
അല്ലെങ്കിൽ തിരക്കൊഴിഞ്ഞ് നമുക്ക് ഓരോന്നായി നൂറു ശ്ലോകം പഠിക്കാം.

 ശ്രീ നാരായണഗുരുവിൻ്റെ ജാതി

Mary shelly യുടെ Frankenstien എന്ന ഒരു കഥാപാത്രം (പടം കട് വിക്കിപ്പീഡിയ) മോർച്ചറിയിൽ നിന്ന് കിട്ടിയ മാംസക്കഷ്ണങ്ങൾ തുന്നിച്ചേർത്ത് ഒരു മനുഷ്യരൂപമുണ്ടാക്കി. എന്നിട്ടതിൽ ജീവനുണ്ടാവാനുള്ള രാസവസ്തു ചേർത്തുവത്രേ. ഉണ്ടായി വന്ന വികൃത മനുഷ്യനെക്കണ്ട് ശാസ്ത്രജ്ഞൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നാണ് കഥ. 




മനുഷ്യൻ ഇതു പോലെ മനുഷ്യന്റെ  തന്നെ സകല ദുർഗുണങ്ങളും അവൻ വിചാരിക്കുന്ന നന്മകളിൽ ചേർത്തുവച്ച് തന്താങ്ങളുടെ ദൈവത്തെ ഉണ്ടാക്കിയെടുത്തു. അഞ്ചു നേരം നമസ്ക്കരിച്ചില്ലെങ്കിൽ ക്രുദ്ധനാകുന്ന ദൈവം, വിലക്കിയ കനി ഭക്ഷിച്ചതിന് ഏദൻ തോട്ടത്തിൽ നിന്ന് വിലക്കിയ ദൈവം, തട്ടുതട്ടായ നരകങ്ങളെ ഉണ്ടാക്കി വച്ച്, വഴി പിഴച്ചവരെ പീഡിപ്പിക്കാൻ പാർത്തിരിക്കുന്ന ദൈവം എന്നിത്യാദികൾ 

ചേർത്തുണ്ടാക്കിയ ദൈവത്തെക്കണ്ട് അവൻ തന്നെ വിരണ്ടു പോയിട്ട്  ഒരു ഭീതിയിൽ നിന്ന് മറ്റൊന്നിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടേ മരിച്ചു പോകുന്നു.

ശ്രീ നാരായണഗുരു തന്റെ ദൈവത്തെ പരിചയപ്പെടുത്തുന്നത് അരുമയായിട്ടാണ്. ചിലപ്പോൾ കൺമണിയെന്നും അരുളെന്നും അത്യന്തം സ്നേഹത്തോടെ വിളിക്കുന്നു. എവിടെയോ ഇരിക്കുന്ന ദൈവത്തിനു പകരം ദാ ഇരിക്കുന്നു എന്ന് പറയുന്നു. 

ഗുരുവിന്റെ ദൈവത്തെ അറിയാത്തവർ ഗുരുവിന്റെ മതവും ജാതിയും വെവ്വേറെ കണ്ടെത്തി കഷ്ണം കഷ്ണമായി രുചിക്കുന്ന കാലത്ത്, ഗുരുവിന്റെ ദൈവത്തെപ്പറ്റി പറയുന്നത് നന്നായിരിക്കും എന്ന് കരുതുകയാൽ, ഞാൻ ആവുന്നതു പോലെ ശ്രമിക്കുകയാണ്.

ദൈവദശകം തുടങ്ങുന്നതു തന്നെ ദൈവമേ എന്ന് വിളിച്ചുകൊണ്ടാണ്. കാത്തുകൊൾക കൈവിടരുത് എന്നൊക്കെ അങ്ങ് ഇരിക്കുന്ന ദൈവത്തോട് ഇങ്ങ് ഇരിക്കുന്ന ഞങ്ങൾ ആണ് പറയുന്നത്. 

ദൈവമേ കാത്തുകൊൾകങ്ങു

കൈവിടാതിങ്ങു ഞങ്ങളെ

അങ്ങിരിക്കുന്ന ദൈവം, ഇങ്ങിരിക്കുന്ന ഞങ്ങൾ, ഞങ്ങൾക്കുണ്ടാകുന്ന വിപത്തുക്കൾ, അതു തടയാനുള്ള ദൈവത്തിന്റെ  കഴിവ്. ഈ നാലു കാര്യങ്ങളെ ഓരോ പേരിൽ, ദൈവം, ഞങ്ങൾ, മായ, ദൈവത്തിന്റെ  മഹിമ എന്നിങ്ങനെ നാലായി വിളിക്കാം. എന്നാൽ ഇത് നാലും ദൈവമായിത്തന്നെ ഇരിക്കുന്നു. അഥവാ നാല് നിലകളിലായി പിരിഞ്ഞു നിൽക്കുന്ന ഒന്നായി, ഒരേയൊരു കരുവായി ദൈവത്തെ ചൂണ്ടിക്കാണിക്കുന്നു. 

ഈ നാലിനെയും ചേർത്തുവച്ച് മനസ്സിലാക്കാൻ പാടാണ്. അശിക്ഷിത മനസ്സിൽ അതിങ്ങനെ നാലായിത്തന്നെ പിരിഞ്ഞിരിക്കും. അതിനാൽ ഗുരു ഒരു രൂപകം പറയുന്നു. 

ആഴി, തിര, കാറ്റ്, ആഴം എന്നിങ്ങനെ നാലു കാര്യങ്ങളെടുക്കുക. കടൽ, അതിലെ തിര, അതുണ്ടാക്കുന്ന കാറ്റ്, അതിലെ ജലം. ഇതെല്ലാം ചേർന്നതല്ലേ ആദ്യം പറഞ്ഞ കടൽ ?

ദൈവത്തിന്റെ സ്ഥാനത്ത് ആഴം അഥവാ ജലം, ജലം തന്നെ തിരയായി രൂപപ്പെടുന്നു.  ഇതിനെ മായ എന്ന് പറയുന്നു. മായയെ ഇല്ലാത്തത് എന്ന് പറയുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് തോന്നുന്നതിനാൽ ഉള്ളതായി അനുഭവപ്പെടുന്നത് എന്ന് മനസ്സിലാക്കണം. 

ജലം മാത്രം ഉള്ള കടലിൽ തിര എന്ന രൂപം ഉണ്ടാകുന്നത്  എന്തോ ഒരു കാരണം കൊണ്ടാണ്. ആ കാറ്റിനെ ദൈവത്തിന്റെ മഹിമയായി മനസ്സിലാക്കുക. ഇതെല്ലാം ചേർന്ന ആഴിയെയാണ് ഞങ്ങൾ എന്നറിയേണ്ടത്. ഒരേസമയം ആഴിയും തിരയും കാറ്റും ആയിരിക്കുന്ന ആഴം അത്രേ ദൈവം.

അതാണ് പറയാൻ പോകുന്ന ഗുരുവിന്റെ ദൈവം.  ഇത് മനസിലാക്കിച്ചു തരാനുള്ള  പ്രാർത്ഥനയാണ് നാലാമത്തെ ശ്ലോകം. അതേ ദൈവത്തോടു തന്നെ.

ആഴിയും തിരയും കാറ്റും 

ആഴവും പോലെ ഞങ്ങളും

മായയും നിൻ മഹിമയും 

നിയുമെന്നുള്ളിലാകണം

( നീയും എന്ന് ഉള്ളിൽ ആകണം)

ഒന്ന് കൂടെ വിശദമാക്കാനായി അഞ്ചാമത്തെ ശ്ലോകത്തിൽ മറ്റൊരു രൂപകം വച്ചിരിക്കുന്നു. അത് നോക്കാം. 

മെഴുകുകൊണ്ട് ഒരാൾരൂപം നിങ്ങൾ ഉണ്ടാക്കി എന്ന് വയ്ക്കുക. അതിലെ നാല് സംഗതികൾ എടുക്കുക.

ഉണ്ടായിവന്ന ആൾരൂപം 

ഉണ്ടാക്കിയ നിങ്ങൾ 

ഉണ്ടാക്കുക എന്ന പ്രക്രിയ 

ഉണ്ടാക്കാനുള്ള മെഴുക് 

സൃഷ്ടി, സ്രഷ്ടാവ് , സൃഷ്ടിജാലം , സൃഷ്ടിക്കുള്ള സാമഗ്രി. 

ഒരേസമയം ഇതത്രയും ആയിരിക്കുന്ന ഒരേ വസ്തുവിനെ നാരായണഗുരു ദൈവം എന്ന് വിളിക്കുന്നു.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ,സൃഷ്ടി-

യ്ക്കുള്ള സാമഗ്രിയായതും

ഇതാണ് ഗുരുവിന്റെ ദൈവം. മേൽ പറഞ്ഞ രൂപകത്തെ പറ്റി വിചാരിച്ചാൽ മെഴുക് എന്ന വസ്തു ആൾരൂപത്തിലും ഉള്ളതായി കാണാം. അങ്ങനെ ഇക്കാണുന്നതെല്ലാം ആയി പ്രതിഭാസിച്ചു നിൽക്കുന്ന ഒന്നാണ് അറിവ് അഥവാ ഇക്കാണുന്നതെല്ലാം അറിവ് മാത്രമാണ് എന്നു കൂടി മനസ്സിലാക്കുമ്പോഴേ ഇത് ഉൾക്കൊള്ളാൻ കഴിയൂ.

അത് വിശദമാക്കാനും അതിന്റെ അടിസ്ഥാനത്തിൽ ജാതിയെയും മതത്തെയും പുനർനിർവചിക്കാനും ഗുരു 100 ശ്ലോകമെഴുതി. ലോകർക്ക് അവരെത്തന്നെ ഉപദേശിക്കാനായി അത് ആത്മോപദേശ ശതകം എന്ന പേരിൽ പ്രസിദ്ധമാണ്. കൂടുതലായി അറിയണം എന്നുള്ള ആളുകൾക്ക് വായിച്ചു പഠിക്കാവുന്നതുമാണ്.

ഈ പറയുന്നയിടത്തേക്ക് നോക്കിയാൽ ആർക്കും ദൈവത്തെ കാണാം. അപ്പോൾ ദൈവമായി. ഇനിയെന്താ വേണ്ടത്? ജാതിയും മതവും? മതമെന്നാൽ ഒരു ദൈവത്തിലോ പ്രത്യയശാസ്ത്രത്തിലോ അധിഷ്ഠിതമായി, ചേയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങൾ കൊണ്ടുണ്ടാക്കിയ ചട്ടക്കൂടാണ്. ഒരു വരിയിൽ ഗുരു അതും പറഞ്ഞു വച്ചു. മനുഷ്യൻ എന്ന ഒരു ജാതിയേയും വച്ചു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

 "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്"




 ശ്രീനാരായണ ഗുരുവിൻ്റെ വൃത്തം

സ്രഗ്ദ്ധരയും ശാര്ദ്ദൂലവിക്രീഡിതവും പഞ്ചചാമരവും തൊട്ട് ഭാഷാവൃത്തങ്ങളായ ആര്യയിലും ഗീതിയിലും, നജജജഗ എന്നൊരു പേരില്ലാ വൃത്തത്തിലും വരെ ശ്ലോകങ്ങള് എഴുതിയിട്ടുള്ള ശ്രീനാരായണഗുരു, ആത്മോപദേശശതകം എഴുതാന് തിരഞ്ഞെടുത്തത് ഇവയൊന്നുമല്ലെന്നത് ശ്രദ്ധേയമാണ്. ആ ഒരു കൃതിക്കും ശിവശതകത്തിലിടയ്ക്കായും അവലംബിച്ചിരിക്കുന്നത് പുഷ്പിതാഗ്രയുടെ ഒരു രൂപഭേദമാണ്.
അതറിയാൻ ആദ്യം പുഷ്പിതാഗ്ര എന്താണെന്നു നോക്കം.
പുഷ്പിതാഗ്രയുടെ ലക്ഷണം :
'നനരയ വിഷമത്തിലും സമത്തിൽ
പുനരിഹ നംജജരംഗ പുഷ്പിതാഗ്ര'
- എന്നാണ് .

അതായത് പുഷ്പിതാഗ്രയില് ആദ്യത്തെ പാദത്തില് / വിഷമപാദത്തില് 'നനരയ' എന്നും രണ്ടാമത്തെ പാദത്തില് / സമത്തില് 'നജജര' എന്നീ ഗണങ്ങളും ഒരു ഗുരുവും എന്നുമാണു ഘടന. ഇത്തരത്തിൽ രണ്ടു പാദത്തിലും വ്യത്യസ്ത ഘടനയുള്ളവയെ പൊതുവിൽ അര്ദ്ധ സമവൃത്തങ്ങൾ എന്നു പറഞ്ഞു പോരുന്നു.
പുഷ്പിതാഗ്രക്ക് ഉദാഹരണം പടത്തിൽ.



കൂടുതലറിയാൻ കളരി വീഡിയോ നോക്കൂ.
നാരായണഗുരു പുഷ്പിതാഗ്രയുടെ സമത്തില് എന്താണോ അതു തന്നെ വിഷമത്തിലും വെച്ചു. അതായത് പുഷ്പിതാഗ്രയുടെ രണ്ടു പാദത്തിലും 'നജജരഗ' എന്നാക്കി. ആദ്യപാദത്തില് 12 അക്ഷരമാണുള്ളത്, രണ്ടാം പാദത്തില് 13 അക്ഷരം, ഒരക്ഷരം അധികമാണ്. ആ അധികാക്ഷരമാകട്ടെ ഒരു ഗുരുവും.
ചുരുക്കത്തില് ഒരു ഗുരുവിനെ ചേര്ത്ത് ശ്രീനാരായണ ഗുരു പുഷ്പിതാഗ്രയുടെ വിഷമം മാറ്റിയിരിക്കുന്നു
ഒരു ആത്മാന്വേഷിയുടെ വിഷമം എന്ന് പറയുന്നത് സാധാരണയർത്ഥത്തിൽ പറഞ്ഞു പോരാറുള്ള വിഷമമല്ല. അത് പൂർവ്വപക്ഷമാണ് . ഭഗവദ് ഗീതയിലെ അര്ജ്ജുന വിഷാദയോഗം പോലെ. ആ വിഷമാവസ്ഥക്കുള്ള ഉത്തരങ്ങള് കണ്ടെത്താന് സഹായിക്കാനായി ശ്രീനാരായണ ഗുരു എഴുതിയ കൃതിയാണു ആത്മോപദേശ ശതകം. അതെഴുതാന് വിഷമം മാറ്റിയ പുഷ്പിതാഗ്ര വളരെ ധ്യാനപൂര്‌വ്വം തിരഞ്ഞെടുത്തതാവാതെ തരമില്ല.
ഈ അപൂർവ്വ വൃത്തത്തിന് മൃഗേന്ദ്രമുഖം എന്നും സുവക്ത്ര എന്നും അചല എന്നും പേരുകളുണ്ട്.
ആത്മോപദേശ ശതകം - ഒന്നാമത്തെ ശ്ലോകം
അറിവിലുമേറിയറിഞ്ഞിടുന്നവന് ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണു വണങ്ങിയോതിടേണം.