Saturday, June 15, 2024

 ശ്രീനാരായണ ഗുരുവിൻ്റെ വൃത്തം

സ്രഗ്ദ്ധരയും ശാര്ദ്ദൂലവിക്രീഡിതവും പഞ്ചചാമരവും തൊട്ട് ഭാഷാവൃത്തങ്ങളായ ആര്യയിലും ഗീതിയിലും, നജജജഗ എന്നൊരു പേരില്ലാ വൃത്തത്തിലും വരെ ശ്ലോകങ്ങള് എഴുതിയിട്ടുള്ള ശ്രീനാരായണഗുരു, ആത്മോപദേശശതകം എഴുതാന് തിരഞ്ഞെടുത്തത് ഇവയൊന്നുമല്ലെന്നത് ശ്രദ്ധേയമാണ്. ആ ഒരു കൃതിക്കും ശിവശതകത്തിലിടയ്ക്കായും അവലംബിച്ചിരിക്കുന്നത് പുഷ്പിതാഗ്രയുടെ ഒരു രൂപഭേദമാണ്.
അതറിയാൻ ആദ്യം പുഷ്പിതാഗ്ര എന്താണെന്നു നോക്കം.
പുഷ്പിതാഗ്രയുടെ ലക്ഷണം :
'നനരയ വിഷമത്തിലും സമത്തിൽ
പുനരിഹ നംജജരംഗ പുഷ്പിതാഗ്ര'
- എന്നാണ് .

അതായത് പുഷ്പിതാഗ്രയില് ആദ്യത്തെ പാദത്തില് / വിഷമപാദത്തില് 'നനരയ' എന്നും രണ്ടാമത്തെ പാദത്തില് / സമത്തില് 'നജജര' എന്നീ ഗണങ്ങളും ഒരു ഗുരുവും എന്നുമാണു ഘടന. ഇത്തരത്തിൽ രണ്ടു പാദത്തിലും വ്യത്യസ്ത ഘടനയുള്ളവയെ പൊതുവിൽ അര്ദ്ധ സമവൃത്തങ്ങൾ എന്നു പറഞ്ഞു പോരുന്നു.
പുഷ്പിതാഗ്രക്ക് ഉദാഹരണം പടത്തിൽ.



കൂടുതലറിയാൻ കളരി വീഡിയോ നോക്കൂ.
നാരായണഗുരു പുഷ്പിതാഗ്രയുടെ സമത്തില് എന്താണോ അതു തന്നെ വിഷമത്തിലും വെച്ചു. അതായത് പുഷ്പിതാഗ്രയുടെ രണ്ടു പാദത്തിലും 'നജജരഗ' എന്നാക്കി. ആദ്യപാദത്തില് 12 അക്ഷരമാണുള്ളത്, രണ്ടാം പാദത്തില് 13 അക്ഷരം, ഒരക്ഷരം അധികമാണ്. ആ അധികാക്ഷരമാകട്ടെ ഒരു ഗുരുവും.
ചുരുക്കത്തില് ഒരു ഗുരുവിനെ ചേര്ത്ത് ശ്രീനാരായണ ഗുരു പുഷ്പിതാഗ്രയുടെ വിഷമം മാറ്റിയിരിക്കുന്നു
ഒരു ആത്മാന്വേഷിയുടെ വിഷമം എന്ന് പറയുന്നത് സാധാരണയർത്ഥത്തിൽ പറഞ്ഞു പോരാറുള്ള വിഷമമല്ല. അത് പൂർവ്വപക്ഷമാണ് . ഭഗവദ് ഗീതയിലെ അര്ജ്ജുന വിഷാദയോഗം പോലെ. ആ വിഷമാവസ്ഥക്കുള്ള ഉത്തരങ്ങള് കണ്ടെത്താന് സഹായിക്കാനായി ശ്രീനാരായണ ഗുരു എഴുതിയ കൃതിയാണു ആത്മോപദേശ ശതകം. അതെഴുതാന് വിഷമം മാറ്റിയ പുഷ്പിതാഗ്ര വളരെ ധ്യാനപൂര്‌വ്വം തിരഞ്ഞെടുത്തതാവാതെ തരമില്ല.
ഈ അപൂർവ്വ വൃത്തത്തിന് മൃഗേന്ദ്രമുഖം എന്നും സുവക്ത്ര എന്നും അചല എന്നും പേരുകളുണ്ട്.
ആത്മോപദേശ ശതകം - ഒന്നാമത്തെ ശ്ലോകം
അറിവിലുമേറിയറിഞ്ഞിടുന്നവന് ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണു വണങ്ങിയോതിടേണം.



No comments: